സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 11 June 2016

നോമ്പ്

ഇസ്ലാം കാര്യങ്ങളിൽ നാലാമത്തേതാണ് നോമ്പ്. നിർണ്ണിത വ്യക്തി നിശ്ചിത സമയത്ത് നിശ്ചിത വസ്തുക്കളെ നിശ്ചിത രൂപത്തിൽ വർജിക്കുകയെന്നു നോമ്പിനെ നിർവ്വചിക്കാം. അഥവാ പ്രഭാതം മുതൽ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങളും സുഖഭോഗങ്ങളും വിനോദങ്ങളും പാടെ വർജിക്കണം. രാജാവിനും പ്രജക്കും ധനികനും ദരിദ്രനും എല്ലാം ഒരുപോലെ പട്ടിണി എന്താണെന്ന് അനുഭവിച്ചരിയാവുന്ന അവസരമാണിത്. ചന്ദ്രമാസങ്ങളിൽ ഒന്നായ റമളാനാണ് നിര്ബന്ധമായ നോമ്പിന്റെ കാലം. അല്ലാഹു പറയുന്നു:  

يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ*
أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُ ۚ وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ(سورة البقرة﴿١٨٤-١٨٣)

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌.  എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. 

പ്രയാസത്തോടെ മാത്രം നോമ്പെടുക്കാൻ സാധിക്കുന്നവർ എന്നതിന്റെ വിവക്ഷ നിത്യ രോഗികളും വയോവ്ര് ദ്ദരുമാണെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ഗർഭിണികളേയും മുലയൂട്ടുന്ന സ്ത്രീകളേയും കൂടി ചില പണ്ഡിതന്മാർ ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

"നിങ്ങളുടെ മുമ്പുള്ളവരോട് കൽപ്പിച്ചിരുന്നതുപൊലെത്തന്നെ" എന്നതിന്റെ താല്പര്യം വിവരിച്ച് അല്ലാമ അബുസ്സുഊദ് (റ) എഴുതുന്നു:  


 ആദം നബി(അ) മുതൽക്കുള്ള അമ്പിയാക്കളും അവരുടെ സമുദായങ്ങളുമാണ്  ഇതിന്റെ വിവക്ഷ. അങ്ങനെ പറഞ്ഞത് നിയമത്തെ ശക്തിപ്പെടുത്താനും നോമ്പെടുക്കാൻ പ്രേരിപ്പിക്കാനും മനസ്സുകളെ ത്രപ്തിപ്പെടുത്താനുമാണ്. പ്രയാസമുള്ള കാര്യമാണെങ്കിലും അത് ഏല്ലാവർക്കുമുണ്ടായിരുന്നതാണെന്നറിയുമ്പോൾ പ്രയാസം കുറയുമല്ലോ. ഇവിടെ സാദ്രശ്യപ്പെടുത്തുന്നത് ഒന്നുകിൽ നിർബന്ധമാക്കുന്നതിൽ മാത്രമാണ്. അഥവാ അവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്ക്കും നിർബന്ധമാക്കപ്പെട്ടിരിക്കുന്നു എന്നർത്ഥം. അല്ലെങ്കിൽ സമയത്തിലും അളവിലുമാണ്. അപ്പോൾ റമളാനിലെ നോമ്പ് അവര്ക്കുണ്ടായിരുന്നുവെന്നര്ത്ഥം.റമളാൻ നോമ്പ് ജൂതന്മാര്ക്കും ക്രിസ്തവർക്കും നിർബന്ധമായിരുന്നുവെന്നു ഉദ്ദരിക്കപ്പെടുന്നുണ്ട്. അങ്ങനെ ജൂതന്മാർ അതുപേക്ഷിക്കുകയും വർഷത്തിൽ ഒരു ദിവസം നോമ്പെടുക്കുകയും ചെയ്തു. അത് ഫിർഹൌൻ വെള്ളത്തിൽ മുങ്ങി നശിച്ച ദിവസം അതാണെന്ന് അവർ വാദിക്കുകയും ചെയ്തു. എന്നാൽ അവർ പറയുന്നത് കള്ളമാണ്. കാരണം ഫിർഹൌൻ വെള്ളത്തിൽ മുങ്ങി നശിച്ചത് മുഹറം പത്തിനായിരുന്നു. എന്നാൽ ക്രൈസ്തവർ റമളാനിൽ നോമ്പെടുക്കുകയും ശക്തമായ ചൂടുള്ള സമയത്ത് റമളാൻ വന്നപ്പോൾ അവരുടെ പാതിരമാർ ചേർന്ന് വസന്തകാലത്തെക്ക് നോമ്പ് മാറ്റുകയും ചെയ്തു. അതിനു പ്രായശ്ചിത്തമായി പത്ത് ദിവസത്തെ നോമ്പ് അവർ അധികമാക്കുകയും ചെയ്തു. അപ്പോളത് 40 നോമ്പായി മാറി. പിന്നീട് അവരുടെ രാജാവിന് രോഗമാവുകയോ മരണം സംഭവിക്കുകയോ ചെയ്തതിന്റെ പേരിൽ പത്ത് നോമ്പും കൂടി അവർ വർദ്ദിപ്പിച്ചു. അപ്പോളത് അമ്പതായി മാറി. (അബുസ്സുഊദ്)  

 ഭക്ഷണ പാനീയങ്ങളും സുഖഭോഗങ്ങളും ഒഴിവാക്കികൊണ്ടുള്ള ഒരു വ്രതാനുഷ്ടാനം ഇസ്ലാമിലല്ലാതെ മറ്റൊരു മതത്തിലുമില്ല. ഇതുപോലുള്ള നോമ്പ് മറ്റു മതക്കാർക്കും നിർബന്ധമാക്കിയിരുന്നുവെന്നു പരിഷുദ്ദ ഖുർആൻ പറഞ്ഞുവല്ലോ.  ചില കാര്യങ്ങൾ മാത്രം ഒഴിവാക്കികൊണ്ടുള്ള ചില മതങ്ങളിലുള്ള ആചാരം യതാർത്ഥ നോമ്പ് മാറ്റിമറിച്ചതാണെന്ന് ഇതിൽ നിന്ന് അനുമാനിക്കാവുന്നതാണ്.

നോമ്പ് കൊണ്ട് ശാരീരികമായി ചില നേട്ടങ്ങൾ ഉണ്ടെങ്കിലും അതിലുപരിയായി ആത്മീയ നേട്ടങ്ങളാണ് പ്രധാനം. :നിങ്ങൾ ദോശബാധയെ സൂക്ഷിക്കുവാൻ വേണ്ടിയെത്രേ അത്" എന്നാ ഖുർആനിന്റെ പ്രസ്താവം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അബൂസ്സുഊദിന്റെ വിവരണം കാണുക. 

لعلكم تتقون ؛ أي: المعاصي؛ فإن الصوم يكسر الشهوة الداعية إليها؛ كما قال - عليه الصلاة والسلام -: "فعليه بالصوم، فإن  له وجاء" (أبو السعود)

 നിങ്ങൾ തെറ്റുകളെ സൂക്ഷിക്കുവാനാണ് നോമ്പ് എന്നർത്ഥം. കാരണം നോമ്പ് തെറ്റുകളിലേക്ക് ക്ഷണിക്കുന്ന വികാരത്തെ പൊട്ടിച്ചുകളയും. നബി(സ)യുടെ ഇനി പറയുന്ന പ്രഖ്യാപനം അതാണ്‌ പഠിപ്പിക്കുന്നത്. "വിവാഹം ചെയ്യാൻ സാധിക്കാത്തവർ നോമ്പെടുക്കണം. നിശ്ചയം അത് അവന്ന് കവചമാണ്" (അബുസ്സുഊദ്)  

നോമ്പ് കാലം മറ്റു കാലങ്ങളെ അപേക്ഷിച്ച് ഭക്തിസാന്ദ്രമായ ദിനരാത്രങ്ങളായിരിക്കുമല്ലോ. സാധാരണ ഗതിയിൽ അനുവദനീയമായ സുഖാസ്വാദനങ്ങൽ പോലും സ്വമേധയാ ഉപേക്ഷിക്കണം. അനാവശ്യമായ ഒരു വാക്ക് പോലും വായിൽ നിന്ന് പുറത്ത് വരാൻ പാടില്ല. അതിനുപുറമേ നിസ്കരിച്ചും പ്രാർത്ഥിച്ചും ഖുർആൻ ഒതിയും ദിക്ര് ചൊല്ലിയും ദിന രാത്രങ്ങൾ ധന്യമാക്കണം. നോമ്പ് കാലത്ത് മുസ്ലിംകൾ കൂടുതൽ ഔദാര്യവാന്മാരായിരിക്കും. മതപ്രഭാഷണങ്ങളിലൂടെ മതപ്രമാനങ്ങളും ഇസ്ലാമിക ചരിത്രങ്ങളും കൂടുതൽ പഠിക്കുവാനും മുമ്പ് പഠിച്ചത് അയവിറക്കുവാനും അവർ സമയം കണ്ടെത്തുന്നു. വിശപ്പും ദാഹവും സഹിക്കാൻ മാത്രമല്ല നോമ്പ്.  എങ്ങനെ ജീവിതം നയിക്കണമെന്നതിനുള്ള ട്രെയിനിംഗ് കൂടിയാണത്. നോമ്പുകാരാൻ സ്വീകരിക്കേണ്ട സമീപനം ഒരു ഹദീസിൽ ഇങ്ങനെ വിവരിച്ചത് കാണാം.     

عن أبي هريرة رضي الله عنه أن رسول الله  Mohamed peace be upon him.svg : (الصِّيَامُ جُنَّةٌ فَلَا يَرْفُثْ وَلَا يَجْهَلْ وَإِنْ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ فَلْيَقُلْ إِنِّي صَائِمٌ مَرَّتَيْنِ وَالَّذِي نَفْسِي بِيَدِهِ لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ تَعَالَى مِنْ رِيحِ الْمِسْكِ يَتْرُكُ طَعَامَهُ وَشَرَابَهُ وَشَهْوَتَهُ مِنْ أَجْلِي الصِّيَامُ لِي وَأَنَا أَجْزِي بِهِ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا) .

അബൂഹുറൈറ(റ) യിൽ നിന്ന് നിവേദനം: റസൂലുല്ലാഹി (സ) പറഞ്ഞു: "നോമ്പ് പരിചയാണ്. അതിനാല നോമ്പുകാരാൻ അനാവശ്യം സംസാരിക്കുകയോ വിവരക്കേട് പ്രവർത്തിക്കുകയോചെയ്യരുത്. ഒരാള് നോമ്പുകാരനോട് വാക്ക് കസർത്ത് നടത്തുകയോ ചീത്തപറയുകയോ ചെയ്താൽ 'ഞാൻ നോമ്പുകാരനാണ്' എന്ന് രണ്ടു പ്രാവശ്യം അവൻ പറയണം. എന്റെ ശരീരം ആരുടെ അധീനത്തിലാണോ അവൻ തന്നെയാണേ സത്യം. നിശ്ചയം നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെയടുക്കൽ കസ്തൂരിയുടെ വാസന്യേക്കാൾ നല്ലതാണ്. എനിക്ക് വേണ്ടി അവൻ ഭക്ഷണവും വെള്ളവും ഉപേക്ഷിക്കുന്നു. നോമ്പ് എനിക്കുള്ളതാണ്. അതിനു പ്രതിഫലം നൽകുന്നവൻ ഞാനാണ്. ഒരു നന്മയ്ക്കു അതിന്റെ പത്തിരട്ടിയാണ് പ്രതിഫലം". (ബുഖാരി 1761)

ഇമാം ബുഖാരി(ര)യുടെ മറ്റൊരു ഹദീസ് കാണുക:

عن أبي هريرة رضي الله عنه قال: قال رسول الله Mohamed peace be upon him.svg ((من لم يدع قول الزور والعمل به فليس لله حاجة في أن يدع طعامه وشرابه)) (بخاري: ١٧٧٠)

അബൂഹുറൈറ(റ) യിൽ നിന്ന് നിവേദനം: നബി(സ) പറയുന്നു: "ഒരാള് കള്ളം പറയുന്നതും അതനുസരിച്ചുള്ള പ്രവര്ത്തിയും ഒഴിവാക്കുന്നില്ലെങ്കിൽ അവന്റെ ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുന്നതിനു അല്ലാഹുവിനു ഒരാവശ്യവുമില്ല". (ബുഖാരി: 1770)

പട്ടിണിപ്പാവങ്ങളുടെ കഷ്ടപ്പാടുകൾ സ്വന്തം അനുഭവങ്ങളാക്കി മാറ്റി അതിലൂടെ ഹ്രദയനൈർമ്മല്യം നേടാൻ നോമ്പിലൂടെ സാധിക്കുന്നു. എല്ലാ വിചാര വികാരങ്ങളെയും മാറ്റിവെക്കുന്നതിലൂടെ കുടില മോഹങ്ങളിൽ ആണ്ടുകിടക്കുന്ന മ്ലേച്ചശരീരത്തിന്മേൽ ആത്മാവിനു പൂർണ്ണനിയന്ത്രണം ലഭിക്കുന്നു. ദുഷ്ടാഭിലാഷങ്ങളിൽ നിന്ന് ഏത് നിമിഷവും  ശരീരത്തെ തടയാൻ മാത്രം മനശക്തി ലഭിച്ചുകഴിഞ്ഞാൽ അത്തരം ആത്മാവുകൾ പ്രകാശപൂർണ്ണമായിരിക്കും. അന്ധകാര മുക്തമായ ശോഭാനാത്മാവുകൾക്ക് മാത്രമേ സുക്രതങ്ങൾ ചെയ്യാനും മോക്ഷം നേടാനും സ്വര്ഗ്ഗം പ്രാപിക്കാനും സാധിക്കുകയുള്ളൂ. 



ഇസ്ലാമിലെ നോമ്പ് ഏറ്റവും  മഹത്തരമാണ്. മനുഷ്യെന്ത്രിയങ്ങളെ വിചാര വികാരത്തിൽ നിന്നും മുക്തമാക്കി മത സ്തൈര്യവും അചഞ്ചല വിശ്വാസവും അത് പ്രദാനം ചെയ്യുന്നു. അതിലുപരി സഹജീവികളോട് ദയയും അനുകമ്പയും വര്ദ്ധിപ്പിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും പ്രപഞ്ചനാതന്റെ മുമ്പിൽ സമന്മാരാണെന്ന ബോധം മനുഷ്യനിൽ ഉണ്ടാക്കുന്നു. സഹനം, ക്ഷമ, കാരുണ്യം, സാഹോദര്യം സഹിഷ്ണുത എന്നിവ നോമ്പിലൂടെ നേടിയെടുക്കാൻ സാധിക്കുന്നു. തെറ്റ് കുറ്റങ്ങളിൽ നിന്നും ദുര്ബ്ബല ദുഷ് ചിന്തകളിൽ നിന്നും മനസ്സിനെയും ശരീരത്തിനെയും മുക്തരാക്കി മനുഷ്യമനസ്സിനെ സ്ഫുടം ചെയ്യുന്നു. ഇസ്ലാമിലെ നോമ്പ് നേടിത്തരുന്ന നേട്ടങ്ങൾ നിരവധിയാണ്. ഇതര വിശ്വാസികൾ അനുഷ്ടിക്കുന്ന നോമ്പിൽ നിന്ന് മുസ്ലിംകളുടെ നോമ്പ് നോമ്പായി നിലനിൽക്കാനുള്ള ഏക കാരണവും ഇത് തന്നെയാണ്.