സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 10 September 2014

അഹ്‌ലുസ്സുന്നയും മതപരിഷ്‌കരണ വാദികളും

സമൂഹം വിഭജിക്കും – റസൂല്‍. പ്രവാചക അധ്യാപനത്തിലെ വിഭജന സൂചന.

സമുദായം 73 വിഭാഗമാവുമെന്ന്‌ റസൂല്‍ (സ്വ) പ്രവചിക്കുന്നു. ബനൂ ഇസ്രാഈലി സമൂഹം 73 വിഭാഗങ്ങളായി വിഭജിച്ചുവെങ്കില്‍ എന്റെ സമുദായം 73 വിഭാഗങ്ങളായി വിഭജിക്കും. അവയില്‍ ഞാനും എന്റെ അനുചരരും അവലംഭിച്ച മാര്‍ഗത്തെ പിന്‍പറ്റിയ ഒരു വിഭാഗമല്ലാത്ത മുഴുവന്‍ വിഭാഗവും നരകത്തിലാണ്‌. (ജാമിഅ്‌ തുര്‍മുദി/ഇഖ്‌തിലാഫുല്‍ ഉമ്മ. 2:89) ഈ 73 വിഭാഗങ്ങളും 10 അടിസ്ഥാനവിഭാഗങ്ങളില്‍ വേരൂന്നിയവരാണെന്ന്‌ ശൈഖ്‌ മുഹ്‌യുദ്ദീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി (റ) വ്യക്തമാക്കുന്നു.

വിഭാഗങ്ങള്‍

1.അഹ്‌ലുസ്സുന്ന 2.ഖവാരിജ്‌ 3.ശീഅ 4.മുഅ്‌തസില 5.മുര്‍ജിഅ 6.മുശ്‌ബിഹ 7.ജഹ്‌മിയ 8.ളറാരിയ 9.തിജാരിയ 10.കിലാബിയ ഇവയില്‍ അഹ്‌ലുസ്സുന്നയെന്ന ഒരു വിഭാഗവും ഖവാരിജിലെ 15 ഉം മുഅ്‌തസിലിയാക്കളിലെ 6 ഉം മുര്‍ജിഅതിലെ 12 ഉം ശീഅയിലെ 32 ഉം ജഹ്‌മിയ, തിജാരിയ, ളിറാറിയ, കിലാബിയ എന്നതിലെ ഓരോ വിഭാഗവും (ആകെ 4) മുശ്‌ബിഹതിലെ 3 വിഭാഗവും കൂടിയാണ്‌ 73 വിഭാഗമാവുന്നത്‌.

മത പരിഷ്‌കരന്മാര്‍ ഖവാരിജുകളോ.?

മക്കാ കുഫ്‌ഫാറുകളുടെ മേല്‍ ഇറങ്ങിയ ആയത്തുകളെ വിശ്വാസികളുടെ മേല്‍ കെട്ടിവെക്കല്‍ ഖവാരിജിയാക്കളുടെ തന്ത്രമായിരുന്നു. മതപരിഷ്‌കരന്മാരും ഇത്‌ പിന്തുടര്‍ന്നു.അതിനാല്‍ അവരുടെ പിതൃത്വം ചെന്നെത്തുന്നത്‌ ഖവാരിജിയാക്കളിലാണ്‌. വഹാബികള്‍ ഖവാരിജിയാക്കളുടെ ചെയ്‌തികളെ നിര്‍ബാധം തുടര്‍ന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഈ ബന്ധത്തെ ഖുര്‍ആനിലെ സൂറതുല്‍ ഫാത്വിര്‍ 8ാം ആയത്‌ വിശദീകരിച്ച്‌ കൊണ്ട്‌ അശ്ശൈഖ്‌ അഹ്‌മദ്‌ ബ്‌നു മുഹമ്മദു സ്സ്വാവി തന്റെ പ്രസിദ്ധ ഖുര്‍ആന്‍വ്യാഖ്യാനം തഫ്‌സീര്‍ സ്വാവിയില്‍ 3-308 ല്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.

നജ്‌ദില്‍ രൂപപ്പെടുകയും വിശ്വാസികളെ നിഷ്‌കരുണം കൊലചെയ്‌ത്‌, ഇസ്‌ലാമിക മൂലപ്രമാണങ്ങളെ അവരുടെ ഇംഗിതത്തിനൊത്ത്‌ വ്യാഖ്യാനിക്കുകയും ചെയ്‌ത വഹാബികള്‍ ഖവാരിജുകളുടെ പിന്മുറക്കാരാണെന്ന്‌ ഇതിനാല്‍ സുവ്യക്തമാകുന്നു.

ആരാണ്‌ ഖവാരിജീങ്ങള്‍?

ഹിജ്‌റയുടെ പ്രഥമ നൂറ്റാണ്ടില്‍ ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കാനും മുസ്‌ലിംകളെ ഭിന്നിപ്പിക്കാനും രംഗത്ത്‌ വന്ന മതനവീകരണ പ്രസ്ഥാനമാണ്‌ ഖവാരിജിസം. നജ്‌ദ്‌ ആസ്ഥാനമാക്കിയായിരുന്നു അവരുടെ പ്രവര്‍ത്തനം. ഖവാരിജിസത്തിന്റെ പ്രേതങ്ങള്‍ അന്ത്യനാള്‍ വരെ അവതരിക്കുമെന്നും അവരിലെ അവസാനത്തെ വിഭാഗം ദജ്ജാലിനോട്‌ കൂടെയായിരിക്കുമെന്നും സലഫ്‌ (ആദ്യ കാല പണ്ഡിതര്‍) പ്രവചിച്ചിട്ടുണ്ട്‌. പ്രസ്‌തുത വചനത്തിന്റെ പുലര്‍ച്ചയാണ്‌ വഹാബിസം. മക്കയിലെ മുശ്‌രികുകള്‍ക്കെതിരെ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനിക വചനങ്ങള്‍ മുസ്‌ലിംകളുടെ മേല്‍ കെട്ടിവെച്ച്‌ അവരെ മുശ്‌രിക്കുകളാക്കി ചിത്രീകരിക്കുന്ന ഖവാരിജിയന്‍ തന്ത്രങ്ങളെ പച്ചയായി പഴറ്റുന്നവരാണ്‌ വഹാബികള്‍. ഉസ്‌മാനിയ്യ ഖിലാഫത്തിനെ തകര്‍ക്കാന്‍ ബ്രിട്ടനുമായി കൂട്ട്‌ കൂടിയ വഹാബിയന്‍ കരുനീക്കങ്ങളില്‍ നിന്ന്‌ ഖവാരിജുമായുള്ള വഹാബിസത്തിന്റെ പിതൃത്വം വായിച്ചെടുക്കാവുന്നതാണ്‌. ഭരണം കയ്യാളാന്‍ വേണ്ടി അനവധി മുസ്‌ലിംകളെ വധിച്ച്‌ ഖവാരിജുകളോട്‌ കൂറ്‌ പുലര്‍ത്തിയത്‌ വഹാബിസത്തിന്റെ ഖവാരിജ്‌ ബന്ധത്തെ ശരിവെക്കുന്നുണ്ട്‌.

നജ്‌ദ്‌ -പ്രദേശത്തെ പ്രവചിക്കുന്നു

വഹാബിസത്തിന്റെ ശക്തി കേന്ദ്രമായ നജ്‌ദ്‌ ഫിത്‌നകളുടെ ഉറവിടമായിരിക്കുമെന്ന്‌ പ്രവാചകന്‍(സ്വ) പ്രവചിച്ചിട്ടുണ്ട്‌.(സ്വഹീഹുല്‍ ബുഖാരി,2-105, മിശ്‌കാത്ത്‌ 572). വഹാബിസത്തിന്റെ സ്ഥാപകന്‍ ഇബ്‌നു അബ്‌ദുല്‍ വഹാബിന്റെ ജന്മസ്ഥലമായ നജ്‌ദായിരുന്നു ഖവാരിജുകളുടെയും വഹാബിസത്തിന്റെയും ആസ്ഥാനം.

വസ്‌തുത ഇതായിരിക്കെ വിദേശ നാടുകളില്‍ ഖുത്വ്‌ബ അറബിയില്‍ നിര്‍വ്വഹിക്കാന്‍ മുജാഹിദ്‌ പ്രമുഖ നേതാവ്‌ ഉമര്‍ മൗലവി കണ്ടെത്തിയ കാരണം ചരിത്രപരമായി ശുദ്ധ കളവാണ്‌. അദ്ദേഹം പറയുന്നു: ?സ്വഹാബികള്‍ മുതലായവര്‍ക്ക്‌ നാടുകള്‍ അധീനപ്പെട്ടപ്പോള്‍ ജനങ്ങള്‍ ആദ്യം ഭാഷ പഠിക്കുകയായിരുന്നു. പിന്നീട്‌ ഇസ്‌ലാം സ്വീകരിച്ചു. അതിനാല്‍ അറബിയിലുള്ള ഖുത്വ്‌ബ അവര്‍ക്ക്‌ മനസ്സിലായിരുന്നു.??

എന്താണ്‌ വഹാബിസം.? 

18-ാം നൂറ്റാണ്ടില്‍ സൗദി അറേബ്യയിലെ നജ്‌ദില്‍ രൂപം കൊണ്ട മത പരിഷ്‌കരണ പ്രസ്ഥാനമാണിത്‌. ഇസ്‌ലാമിലെ പ്രൊട്ടസ്റ്റനിസം എന്നും ഇതിനെ വിശേഷിപ്പിക്കെട്ടിട്ടുണ്ട്‌. (തോമസ്‌ പാട്രിക്‌- ഡിക്ഷ്‌ണറി ഓഫ്‌ ഇസ്‌ലാം-1998, ഡി. 661) പേര്‌: പ്രസ്ഥാന സ്ഥാപകന്‍ മുഹമ്മദ്‌ ഇബ്‌നു അബ്ദുല്‍ വഹാബ്‌ പ്രസ്ഥാനത്തിന്‌ നല്‍കിയ പേര്‌ മുവഹ്‌ഹിദൂന്‍ (ഏകതാവാദികള്‍). 1747 ല്‍ സ്ഥാപിച്ച ഈ പ്രസ്ഥാനത്തിന്‌ വഹാബിന്റെ (1703-1792) അനുയായികള്‍ എന്ന അര്‍ത്ഥത്തില്‍ പ്രാസ്ഥാനിക അനുഭാവികളെ വഹാബികള്‍ എന്നും പ്രസ്ഥാനത്തെ വഹാബിസം എന്നും വിളിക്കപ്പെട്ടു. പ്രസ്ഥാനത്തിന്റെ അടിവേര്‌ ചെന്ന്‌ മുട്ടുന്നത്‌ (ആശയ സാമ്യത) ഇബ്‌നു തീമിയ്യയിലാണ്‌.

ആരാണ്‌ ഇബ്‌നു തീമിയ്യ.? 

മുസ്‌ലിം ലോകത്ത്‌ ആശയപരമായി നവീന ചിന്തകള്‍ക്ക്‌ രൂപം നല്‍കിയ പണ്ഡിതന്‍. പാരമ്പര്യ ഇസ്‌ലാമിക സരണിയെ തിരസ്‌കരിച്ചു. ഇദ്ദേഹത്തിന്റെ പരിഷ്‌കരണ ആശയങ്ങളാണ്‌ ഇബ്‌നു അബ്‌ദുല്‍ വഹാബിനെ പ്രചോദിപ്പിച്ചത്‌. ഹമ്പലി മദ്‌ഹബ്‌ സ്ഥാപകന്‍ അഹ്‌മദ്‌ ബ്‌നു ഹമ്പല്‍(റ) (780-855) ന്റെ നിലപാടുകളെ വ്യാഖ്യാനിച്ചും വിപുലീകരിച്ചുമാണ്‌ അദ്ദേഹം പുതിയ ചിന്തകള്‍ രൂപപ്പെടുത്തിയത്‌. ഇസ്‌ലാം മതത്തിലെ അനാചാരങ്ങളെ ദൂരീകരിച്ച്‌ മതത്തിന്റെ ശുദ്ധരൂപം പുന:സ്ഥാപിക്കുക എന്ന വാദക്കാരനായിരുന്നു. തൗഹീദ്‌ വാദത്തിന്റെ സ്ഥാപകനെന്ന്‌ സ്വയം പരിചയപ്പെടുത്തുന്നു. ജനനം: ഹി:661 റബീഉല്‍ അവ്വല്‍ 12 ന്‌ സിറിയയിലെ ഡമസ്‌കസിലുള്ള ഹറാന്‍ എന്ന പ്രദേശത്താണ്‌ ശൈഖുല്‍ ഇസ്‌ലാം അഹ്‌മദ്‌ ഇബ്‌നു തൈമിയ്യ(1263-1328) പിറവികൊണ്ടത്‌.

ജീവിതം പഠനം 

ഹി:667 (1628) താര്‍ത്താരികളുടെ പടയോട്ടം കാരണം 6-ാം വയസില്‍ പിതാവിനോട്‌ കൂടെ ഡമസ്‌കസിലേക്ക്‌ പോയി. പണ്ഡിത കുടുംബത്തില്‍ വിജ്ഞാനത്തോട്‌ ഇടപഴകിയാണ്‌ ജീവിതം. പിതാവ്‌ ഹദീസില്‍ നിപുണനായതിനാല്‍ ഹദീസ്‌ പഠനത്തില്‍ ശ്രദ്ധയൂന്നി. വിജ്ഞാനത്തിന്റെ മുഴുവന്‍ മേഖലകളിലും ഗവേഷണം നടത്തിയ അദ്ദേഹം 20-ാം വയസില്‍ തന്നെ ഫത്‌വ നല്‍കല്‍ ആരംഭിച്ചിരുന്നു. ജയില്‍ വാസം: തന്റെ പുത്തന്‍ വാദങ്ങളില്‍ നിന്നും പിന്തിരിയാത്ത ഇദ്ദേഹം ഭരണാധികാരികളുടെയും പാരമ്പര്യവാദികളുടെയും കോപത്തിന്‌ ഇരയായി ജയിലിലടക്കപ്പെട്ടു. അദ്ദേഹത്തിന്റെ സമൂഹ്യജീര്‍ണതക്കെതിരെയുള്ള(?) പോരാട്ടം ഹിജ്‌റ 720 ഡമസ്‌കസില്‍ ജയിലിലേക്കാണ്‌ നയിച്ചത്‌. ഹി:728 മുതല്‍ അദ്ദേഹത്തിന്റെ മരണം വരെ വീണ്ടും ജയിലിലടക്കപ്പെട്ടു. മൂന്ന്‌ ത്വലാഖ്‌ ഒന്നിച്ച്‌ ചൊല്ലിയാല്‍ ഒന്നേ പോകൂ എന്ന്‌ ഫത്‌വ നല്‍കിയതിന്‌ 6 മാസക്കാലം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു

വികല ആശയങ്ങള്‍: 

ഇസ്‌തിഗാസ, തവസ്സുല്‍, മഹാന്മാരുടെ ഖബര്‍ സിയാറത്ത്‌ മുതലായവയെ എതിര്‍ത്തു. അല്ലാഹുവിന്റെ പരിശുദ്ധ സാതിന്‌ ജിസ്‌മുണ്ടെന്ന്‌ വാദിച്ചു(സ്ഥല-കാലത്തോട്‌ ബന്ധമുള്ള പദാര്‍ത്ഥം). മൂന്ന്‌ ത്വാലാഖ്‌ ഒന്നിച്ച്‌ ചൊല്ലിയാല്‍ ഒന്നേ പോവൂ എന്ന വാദത്തില്‍ ഉറച്ചുനിന്നു.  ഒരിക്കല്‍ ഡമസ്‌ക്കസിലെ ഒരു പള്ളിയില്‍ മിമ്പറില്‍ നിന്ന്‌ ഇറങ്ങുകയും കയറുകയും ചെയ്‌ത്‌, ഇത്‌പോലെ അല്ലാഹുവും ഭൂമിയിലേക്ക്‌ ഇറങ്ങുകയും കയറുകയും ചെയ്യുന്നുവെന്ന്‌ പറയുകയുണ്ടായി.

ചെറുത്തുതോല്‍പിച്ചവര്‍

സമകാലികരില്‍ പ്രമുഖ പണ്ഡിതരായ ഇമാം തഖ്‌യുദ്ദീന്‍ സുബ്‌കി (റ), ഇബ്‌നു ഹജറുല്‍ ഹൈത്വമി(റ), ഇമാം തഖ്‌യുദ്ദീന്‍ അഖ്‌നാഈ (റ) എന്നിവര്‍ അദ്ദേഹത്തിന്റെ പിഴച്ച വാദങ്ങളെ സലക്ഷ്യം എതിര്‍ത്ത്‌ സമൂഹത്തെ രക്ഷിച്ചു. ളാല്ല്‌ (പിഴച്ചവന്‍), മുളില്ല്‌ (പിഴപ്പിക്കുന്നവന്‍) നുമെന്ന്‌ ഇബ്‌നു ഹജറുല്‍ ഹൈത്വമി തന്റെ ഫതാവല്‍ കുബ്‌റയില്‍ ഇബ്‌നു തീമിയ്യയെ വിശേഷിപ്പിച്ചിട്ടുണ്ട്‌. സ്വന്തം ശിഷ്യഗണങ്ങളില്‍ തന്നെ അധികപേരും ഇദ്ദേഹത്തിന്റെ ആശയങ്ങളോട്‌ പൊരുത്തപ്പെട്ടിരുന്നില്ല.പ്രമുഖ ശിഷ്യനായ ഇമാം ഇബ്‌നു കസീര്‍ (റ) അതില്‍ പ്രധാനിയായിരുന്നു. ഇബ്‌നു ഖയ്യിം (ഹി:691) നെ പോലോത്ത ചില ശിഷ്യഗണങ്ങള്‍ വഴിയും സാദുല്‍ മആദ്‌, അര്‍റൂഹ്‌ പോലോത്ത അവരുടെ കൃതികളാലും ഇബ്‌നു തീമിയ്യയുടെ ഗ്രന്ഥങ്ങള്‍

രചനകള്‍ 

ഗ്രന്ഥരചനയില്‍ നിപുണനായിരുന്ന അദ്ദേഹം ഒട്ടനവധി ഗ്രന്ഥങ്ങള്‍ രചിച്ചു. ഫതാവല്‍ കുബ്‌റ, മജ്‌മൂഉല്‍ ഫതാവ, ദഖാഇഖു തഫസീര്‍, അര്‍റദ്ദു അലല്‍ ബക്‌റ, ഖാഇദതുന്‍ ഫില്‍ മഹബ, ഇഖ്‌തിളാഉ സ്സ്വിറാത്‌, ബയാനു തല്‍ബീസുല്‍ ജഹ്‌മിയ്യ, അല്‍ അഖ്വീദതുല്‍ ഹമവിയ്യ എന്നിവ അവയില്‍ പെട്ടതാണ്‌. പൂര്‍ണനാമം: ശൈഖുല്‍ ഇസ്‌ലാം അഹ്‌മദ്‌ ബ്‌നു അബ്‌ദില്‍ ഹലീമുല്‍ ഹറാന്‍. അഖീദയില്‍ ഒട്ടനവധി പുത്തന്‍ വാദങ്ങളുള്ള അദ്ദേഹം തല്‍ഖീന്‍ പോലുള്ള കാര്യങ്ങളില്‍ സലഫുസ്സ്വാലിഹീങ്ങളോട്‌ യോജിക്കുന്നു.

ഇബ്‌നു ഖയ്യൂം: (ഹി:691)

ഇബ്‌നുതീമിയ്യയുടെ ചിന്തകള്‍ക്ക്‌ തുടര്‍ച്ച നല്‍കിയ ശിഷ്യഗണങ്ങളില്‍ പ്രധാനി. ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൂടെയാണ്‌ ഇബ്‌നു തീമിയ്യയുടെ ചിന്തകള്‍ ജീവിച്ചത്‌. അര്‍റൂഹ്‌, സാദുല്‍ മആദ്‌, ശിഫാഉല്‍ അലീല്‍, അംറാളുല്‍ ഖുലൂബ്‌, മദാരിജു സ്സാലികീന്‍, നഖ്‌ദുല്‍ മന്‍ഖൂല്‍, ഇഅ്‌ലാമുല്‍ മുവഖ്വിഈന്‍, അസ്സ്വവാഇഖുല്‍ മുര്‍സല, ഹാശിയതു ഇബ്‌നുല്‍ ഖയ്യിം, ത്വരീഖുല്‍ ഹിജ്‌റതൈന്‍, ഹിദായതുല്‍ ഹിയാറി തുടങ്ങയവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

മുഹമ്മദ്‌ ബ്‌നു അബ്ദുല്‍ വഹാബ്‌ (1155-1206) 

ഹിജ്‌റ 1115 (1703) ല്‍ സഊദി അറേബ്യയിലെ നജ്‌ദിയന്‍ പട്ടണമായ ഉയൈനയില്‍ പ്രശസ്‌ത പണ്ഡിതനും ഖാളിയുമായിരുന്ന ശൈഖ്‌ അബ്‌ദുല്‍ വഹാബിന്റെ മകനായി മുഹമ്മദ്‌ ജനിച്ചു.

ദുല്‍ ഖുവൈസിറത്തിന്റെ പരമ്പരയില്‍ പെടുന്ന വ്യക്തിയാണ്‌ ഇബ്‌നു അബ്‌ദുല്‍ വഹാബ്‌. ദുല്‍ ഖുവൈസിറത്തിന്റെ പരമ്പരയില്‍ ഇസ്‌ലാമിന്‌ വെല്ലുവിളി ഉയര്‍ത്തുന്നവര്‍ കടന്ന്‌വരുമെന്ന്‌ റസൂല്‍ മുമ്പേ പ്രവചിച്ചിട്ടുണ്ട്‌. ഒരു ഹദീസ്‌ കാണുക: നബി (സ്വ) തങ്ങള്‍ ഒരു യുദ്ധം കഴിഞ്ഞ്‌ തിരിച്ച്‌ വന്നശേഷം മദീന പള്ളിയില്‍ വെച്ച്‌ ഗനീമത്തു സ്വത്തുക്കള്‍ സ്വഹാബികള്‍ക്കിടയില്‍ വിഹിതം വെക്കുമ്പോള്‍ ദുല്‍ ഖുവൈസിറത്ത്‌ നബി(സ്വ) യുടെ മുഖത്ത്‌ നോക്കി മുഹമ്മദേ, നീ നീതി പാലിക്കുക.! എന്ന്‌ പറയുകയും സ്വഹാബികള്‍ അദ്ദേഹത്തെ വധിക്കാന്‍ തുനിഞ്ഞപ്പോള്‍ നബി(സ്വ) അനുവദിക്കാതെ ഇപ്രകാരം പറഞ്ഞു. അയാള്‍ക്ക്‌ ചില അനുയായികളുണ്ടാവും അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും നിസ്‌ക്കരിക്കുകയും നോമ്പനുഷ്‌ഠിക്കുകയും ചെയ്യുമെങ്കിലും വേട്ട മൃഗത്തില്‍ നിന്ന്‌ അമ്പ്‌ തെറിക്കും പ്രകാരം അവര്‍ ഇസ്‌ലാമില്‍ നിന്ന്‌ പുറത്ത്‌ പോവും. (ബുഖാരി)

ദുല്‍ ഖുവൈസിറത്തിന്റെ 16-ാം പൗത്രനായിട്ടാണ്‌ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ പിറവിയെടുക്കുന്നത്‌. പരമ്പര ഇങ്ങനെവായിക്കാം. ദുല്‍ ഖുവൈസിറത്ത്‌, ഖുഹൈബ്‌, അലി, മുഹമ്മദ്‌, ഷാക്കിര്‍, റഈസ്‌, ബൈളാഅ്‌, ഉമര്‍, മുശ്‌രിഫ്‌, ബുറൈദ്‌, റാഷിദ്‌, അഹ്‌മദ്‌, മുഹമ്മദ്‌, അലി, സുലൈമാന്‍, അബ്‌ദുല്‍ വഹാബ്‌, മുഹമ്മദ്‌. ഇവരില്‍ പലരും പ്രമുഖ പണ്ഡിതന്മാരായിരുന്നുവെന്നാണ്‌ ചരിത്രത്തില്‍ നിന്നും മനസിലാവുന്നത്‌.

പഠനകാലം

ചെറുപ്രായത്തിലേ വഴിപിഴച്ച സഞ്ചാരമായിരുന്നു. മുഹമ്മദിന്റെ ചെറുപ്രായത്തിലെ പ്രവര്‍ത്തനം കണ്ട്‌ അദ്ദേഹത്തിന്റെ പിതാവായ ശൈഖ്‌ അബ്‌ദുല്‍ വഹാബും സഹോദരനായ സുലൈമാനും മറ്റുപലരും അയാളെ ശപിക്കുകയും അപധ സഞ്ചാരത്തെ കുറിച്ച്‌ അയാള്‍ക്കും സമൂഹത്തിനും താക്കീത്‌ നല്‍കുകയും ചെയ്‌തിരുന്നു. പിതാവില്‍ നിന്നുള്ള പ്രാഥമിക പഠനത്തിനുശേഷം മദീനാ പള്ളിയിലെ ദര്‍സില്‍ മുഹമ്മദ്‌ അല്‍പകാലം പഠിച്ചിട്ടുണ്ട്‌. 32 വയസ്സ്‌ വരെ ഇബ്‌നു അബ്‌ദുല്‍ വഹാബ്‌ വിദ്യാര്‍ത്ഥി ജീവിതം നയിച്ചു. മദീനാ പള്ളിയില്‍ ദര്‍സ്‌ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്‌ പുത്തന്‍ മതപരിഷ്‌കരണ ചിന്താധാരകള്‍ അയാളില്‍ ഉറവയെടുക്കുന്നത്‌. ഇബ്‌നു തീമിയ്യയുടെ ആശയങ്ങളില്‍ ആകൃഷ്‌ടനായ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ,്‌ പരന്ന വായനയിലൂടെ ഇബ്‌നു ഖയ്യിമിന്റെ പുസ്‌തകം വഴിയാണ്‌ തന്റെ പ്രസ്ഥാനത്തിന്‌ അടിത്തറപാകിയത്‌.

പിതാവിന്റെ പാണ്ഡിത്യത്തേയും ജന സ്വാധീനത്തെയും മുതലെടുത്ത്‌ തന്റെ പ്രസ്ഥാന പ്രചരണത്തിന്‌ പ്ലാറ്റ്‌ ഫോം കണ്ടെത്തിയ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍വഹാബിന്‌ ലക്ഷ്യം പൂര്‍ത്തീകരിക്കാനായില്ല. എങ്കിലും ഈ കുറുക്കുവഴിതേടലിലൂടെ വലിയ ഒരു അനുഗ്രഹമാണ്‌ മുസ്‌ലിം ഉമ്മത്തിന്‌ ലഭിച്ചത്‌. പ്രസ്ഥാനം സ്വന്തം പേരില്‍ അറിയപ്പെടുകയാണെങ്കില്‍ മുഹമ്മദിയ്യന്‍ പ്രസ്ഥാനമെന്നാവുമായിരുന്നു. ഇത്‌ വലിയ തെറ്റിദ്ധാരണ വളര്‍ത്താന്‍ ഇട യാവും.

1143 ലാണ്‌ വഹാബിയന്‍ ആശയങ്ങള്‍ക്ക്‌ പ്രാസ്ഥാനിക രൂപം പ്രാപിക്കുന്നത്‌. 1150 ല്‍ സജീവമാവുകയും ചെയ്‌തു

സഊദി പിടിച്ചെടുക്കുന്നു

ആശയ പ്രചരണാര്‍ത്ഥം നജ്‌ദിലെ ദര്‍ഇയ്യയിലെത്തിയ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്‌ അവിടുത്തെ ഭരണാധികാരി ആലുസഊദുമായി ബന്ധപ്പെട്ടു. എതിര്‍പ്പുകള്‍ കാരണമായി ഭരണത്തില്‍ പിടിച്ച്‌ നില്‍ക്കാന്‍ പ്രയാസപ്പെടുന്ന ഘട്ടത്തിലാണ്‌ പ്രതിരോധ നിരനല്‍കി സഹായിക്കാമെന്നുള്ള വാഗ്‌ദാനവുമായി ഇബ്‌നു അബ്‌ദുല്‍ വഹാബ്‌ ഇബ്‌നു സഊദുമായി (1229) കൂട്ടുകൂടുന്നത്‌. തന്റെ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും ശിര്‍ക്ക്‌ നിര്‍മാര്‍ജനത്തിനും എതിര്‍നില്‍ക്കില്ലെന്ന്‌ ഇബ്‌നുസഊദിനോട്‌ അംഗീകരിപ്പിച്ച്‌ കരാറില്‍ ഒപ്പുവെപ്പിച്ചു. കള്ള പ്രവാചകനായ മുസൈലിമത്തുല്‍ കദ്ദാബിന്റെ നാടായ ദര്‍ഇയ്യയില്‍ വെച്ചാണ്‌ (വഹാബിന്റെ ജന്മസ്ഥലം) വഹാബും ഇബ്‌നു സഊദുമായുള്ള കരാര്‍ ഉണ്ടാക്കിയത്‌. തൗഹീദിന്റെ പ്രചരണത്തില്‍ തന്നെ സഹായിച്ചാല്‍ സാമ്രാജ്യവികസനത്തില്‍ ഇബ്‌നു സഊദിനെ സഹായിക്കാമെന്ന്‌ വഹാബ്‌ ഉറപ്പ്‌ നല്‍കിയ കരാറാണിത്‌. രാഷ്‌ട്രത്തിന്റെ മതകാര്യം വഹാബിനും ഭരണനേതൃത്വം ഇബ്‌നു സഊദിനും നല്‍കാന്‍ കരാര്‍ വ്യക്തമാക്കുന്നുണ്ട്‌. മുസൈലിമത്തുല്‍ കദ്ദാബിന്റെ കുടുംബമായ ബനൂഹനീഫ ഗോത്രക്കാരനും അക്കാലത്ത്‌ കിഴക്കന്‍ അറേബ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരിയും ആയിരുന്നു മുഹമ്മദ്‌ സഊദ്‌. വഹാബിന്റെ മകളെ രാജാവ്‌ മുഹമ്മദ്‌ ബ്‌നു സഊദ്‌ (മ.1765) വിവാഹം കഴിച്ചതോടെ ആ ബന്ധം സുദൃഢമായി.അറേബ്യയുടെ ചരിത്രകാരന്മാരില്‍ പ്രമുഖനായ ഫിലിപ്പ്‌ കെ. ഹിമി ഇതിനെ മതവും വാളും തമ്മിലുള്ള വിവാഹം എന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌.(ഹിസ്റ്ററി ഓഫ്‌ അറബ്‌ 2001. പേജ്‌-740)

വഹാബി ആക്രമണ ഭീകരത:

പ്രഥമഘട്ടത്തില്‍ ദര്‍ഇയ്യയിലെ ജാഹിലികളായ ബന്ധുക്കളെ ഒരുമിച്ച്‌ കൂട്ടി ഒരു സമരമുന്നണിയുണ്ടാക്കുകയും തൗഹീദിന്റെ പുന:സ്ഥാപനമെന്ന പേരില്‍ മുസ്‌ലിംകളോട്‌ യുദ്ധം ചെയ്യുകവഴി അവരെ കൊലചെയ്യുകയും കൊള്ളയടിക്കുകയും ചെയ്‌തു. ഗനീമത്ത്‌ മുതല്‍ ആക്രമണാന്ത്യം സുലഭമായി ലഭിച്ചതിനാല്‍ ബന്ധുക്കള്‍ സമ്പന്നരാവുകയും വഹാബിസത്തിലേക്ക്‌ ജനം ചേക്കേറുകയും ചെയ്‌തു. പരിസരപ്രദേശങ്ങള്‍ കീഴടക്കിയ ശേഷം ലഭിച്ച സമ്പത്ത്‌ മുഴുവന്‍ ചെലവഴിച്ചത്‌ ഇബ്‌നു അബ്‌ദില്‍ വഹാബിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. അവര്‍ യുദ്ധം ചെയ്‌ത്‌ കീഴടക്കിയിരുന്ന പ്രദേശങ്ങളിലെ മുസ്‌ലിം പണ്ഡിതന്മാരെ കൊന്നൊടുക്കുകയും മഹാന്മാരുടെ മഖ്‌ബറകള്‍ ഇടിച്ചു നിരത്തി. കുത്‌ബ്‌ഖാനകള്‍ ഇടിച്ച്‌ നിരത്തി. ഇസ്‌ലാമിക ചിഹ്നങ്ങളും ശിആറുകളും നാമാവശേഷമാക്കുകയും ചെയ്‌തു. മുസ്‌ലിംകളെ നിഷ്‌കരുണം വധിക്കുന്ന തന്റെ അനുയായികള്‍ക്ക്‌ ഇഷ്‌ടംപോലെ സമ്പത്തും സ്വര്‍ഗവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. (താരീഖുല്‍ മംലകതുല്‍ അറബിയ്യ അസ്സഊദിയ്യ)

മക്കയെ ആക്രമിച്ചവര്‍

ഹി:1205 ല്‍ മക്കാഗവര്‍ണറായിരുന്ന ശരീഫ്‌ ഗാലിബുമായി വഹാബികള്‍ യുദ്ധം ചെയ്യുകയും യുദ്ധത്തില്‍ അനേകം പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. ഹി:1217-ല്‍ മക്കയുടെ പരിസരപട്ടണമായ ത്വാഇഫ്‌ കീഴടക്കുവാന്‍ വഹാബികള്‍ തയ്യാറായി. ആ വര്‍ഷത്തിലെ ഹാജിമാരുടെ ബാഹുല്യം നിമിത്തം അവര്‍ യുദ്ധം ചെയ്യാതെ ത്വാഇഫില്‍ കഴിച്ച്‌കൂട്ടി. ഹാജിമാര്‍ തിരിച്ച്‌ പോയപ്പോള്‍ അവര്‍ ത്വാഇഫ്‌ കീഴടക്കി. വീണ്ടും മക്കയെ ലക്ഷ്യമാക്കി വഹാബി സൈന്യം മുന്നോട്ട്‌ നീങ്ങി. വഹാബികള്‍ മക്കയില്‍ കടന്നയുടന്‍ മക്കാ ഗവര്‍ണര്‍ ശരീഫ്‌ ഗാലിബ്‌ ജിദ്ദയിലേക്ക്‌ തന്റെ ആസ്ഥാനം മാറ്റി. 1218 മുഹര്‍റം മാസത്തിലാണ്‌ വഹാബികള്‍ മക്കയില്‍ പ്രവേശിച്ചത്‌. 14 ദിവസം അവര്‍ പരിഭ്രാന്തി പരത്തി ആദര്‍ശത്തെ അടിച്ചേല്‍പിച്ചു. നിരസിച്ചവരെ വധിച്ചുകളഞ്ഞു. ശേഷം ജിദ്ദയിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു. പക്ഷെ, ശരീഫ്‌ ഗാലിബിനെ കീഴ്‌പെടുത്താന്‍ സാധിച്ചില്ല. ഒട്ടനവധി നിരപരാധികളെ വധിച്ച ശേഷം 7 ദിവസം ജിദ്ദയില്‍ താമസിച്ച്‌ അവര്‍ റിയാദിലേക്ക്‌ തിരിച്ചു.

മദീനയെയും വെറുതേ വിട്ടില്ല

രണ്ട്‌ മാസ ശേഷം റബീഉല്‍ അവ്വലില്‍ ശരീഫ്‌ഗാലിബും ജിദ്ദാ ഗവര്‍ണറായിരുന്ന ശരീഫ്‌ ബാഷയും സൈന്യസമേതം മക്കയില്‍ പ്രവേശിച്ചു. വഹാബികളെ പുറത്താക്കി ഭരണം തിരിച്ച്‌ പിടിച്ചു. ഗതികെട്ട വഹാബികള്‍ മക്ക ഒഴിവാക്കി മദീന പിടിച്ചടക്കാന്‍ ശ്രമം തുടങ്ങി. പല മദീനാ ഗോത്രങ്ങളെയും അവര്‍ കയ്യിലാക്കി. മദീന വഴി വഹാബികള്‍ മക്കയിലേക്ക്‌ ഭക്ഷണം കൊണ്ട്‌ പോകുന്നതിനെ അവര്‍ ഉപരോധിച്ചു. ഇക്കാരണത്താല്‍ ശരീഫ്‌ ഗാലിബിന്‌ വഹാബികളുമായി ഉടമ്പടിയില്‍ ഏര്‍പ്പെടേണ്ടിവന്നു. തത്‌ഫലമായി മക്കയില്‍ പ്രവേശിക്കാനും ആശയപ്രചരണം നടത്താനും വഹാബികള്‍ക്കായി. മദീനയും മക്കയും വഹാബികളുടെ വിഹാരകേന്ദ്രമായപ്പോള്‍ അനേകം മഖ്‌ബറകളും ഖുബ്ബകളും ചരിത്രസ്‌മാരകങ്ങളും അവര്‍ ഇടിച്ചുനിരത്തി. 7 വര്‍ഷത്തോളം മക്കയിലും മദീനയിലും ഈ കിരാത താണ്ഡവം തിമര്‍ത്താടി

മക്കയെ മോചിപ്പിക്കുന്നു: 

ഹി:1226 റമളാനില്‍ ഈജിപ്‌ത്‌ ഭരണാധികാരി മുഹമ്മദലി ബാഷ വഹാബികളോട്‌ യുദ്ധത്തിന്‌ തയ്യാറായി. പക്ഷെ, വഹാബികളുടെ ചെറുത്ത്‌ നില്‍പ്‌ കാരണം അദ്ദേഹത്തിന്‌ പിന്മാറേണ്ടിവന്നു. 1227 ല്‍ വീണ്ടും സന്നാഹങ്ങളുമായെത്തി. ഹിജാസ്‌ കേന്ദ്രമാക്കി തന്ത്രപൂര്‍വ്വം വഹാബികളെ കീഴടക്കി. വഹാബികളുടെ മേലില്‍ വലിയ നികുതി ചുമത്തി. തുടര്‍ന്ന്‌ മക്കയും മദീനയും ജിദ്ദയുമെല്ലാം മുസ്‌ലിംകള്‍ തിരിച്ചുപിടി ച്ചു.

സഊദ്‌ വിടവാങ്ങുന്നു

ദര്‍ഇയ്യത്തിന്റെ ഭരണാധികാരിയും ഇബ്‌നു അബ്‌ദുല്‍ വഹാബിന്റെ സഹകാരിയുമായിരുന്ന മുഹമ്മദ്‌ സഊദ്‌ 1229 ജമാദുല്‍ അവ്വലില്‍ മരണപ്പെട്ടു. ശേഷം ദര്‍ഇയ്യയിലെ വഹാബി ഭരണം ഏറ്റെടുത്ത്‌ നടത്തിയത്‌ സഊദിന്റെ മകന്‍ അബ്‌ദുല്ലയായിരുന്നു. മുഹമ്മദലി ബാഷ ഈജിപ്‌തില്‍ വന്ന ശേഷം ദര്‍ഇയ്യയിലെ വഹാബി നേതൃത്വവും ഭരണവും തകര്‍ക്കുന്നതിന്‌ വേണ്ടി തന്റെ മകന്‍ ഇബ്രാഹീം ബാഷയുടെ നേതൃത്വത്തില്‍ സൈന്യത്തെ അയക്കുകയും ഹി:1232 സഊദിന്റെ മകനും ഇബ്രാഹീം ബാഷയും തമ്മില്‍ ശക്തമായ യുദ്ധം നടക്കുകയും ഇബ്രാഹീം ബാഷ വിജയം വരിക്കുകയും ചെയ്‌തു. 1235 ല്‍ അബ്‌ദുല്ലാഹിബ്‌നു സഊദിന്‌ വധശിക്ഷ നല്‍കി. ശേഷം വഹാബികള്‍ ദര്‍ഇയ്യയില്‍ നിന്നും ഭരണകേന്ദ്രം റിയാദിലേക്ക്‌ മാറ്റി. [മക്കയിലെ മുഫ്‌തിയായിരുന്ന അസ്സയ്യിദ്‌ അഹ്‌മദ്‌ ബ്‌നു സൈതി ദജ്‌ലാനി (റ) എഴുതിയ ഫിത്‌നതുല്‍ വഹാബിയ്യ യില്‍ നിന്ന്‌ സംഗ്രഹം] 1818 ആവുമ്പോഴേക്ക്‌ ഈ ഭരണത്തിന്റെ പ്രതാപം അവസാനിച്ചു. പല പ്രദേശങ്ങളും അന്യാധീനപ്പെട്ടു. ഇബ്‌നു സഊദ്‌ വംശത്തില്‍ പിറന്ന അബ്‌ദുല്‍ അസീസ്‌ (1880-1953) കുവൈത്തില്‍ പ്രവാസിയായിരിക്കേ അറേബ്യയുടെ ഭരണം തിരിച്ച്‌പിടിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. മക്കയില്‍ ശരീഫ്‌ ഹുസൈനേയും ഹായിലില്‍ ഇബ്‌നു റഷീദിനേയും തോല്‍പിച്ച്‌ മുന്നേറി. അപ്പോഴും സൈനിക നീക്കങ്ങള്‍ക്ക്‌ തുണയായത്‌ വഹാബിയന്‍ ആശയങ്ങളാല്‍ പ്രചോദിതരായ സഹോദരന്മാര്‍ (ഇഖ്‌വാന്‍) തന്നെ. ഇന്നും അറേബ്യയില്‍ അധികാരത്തിലിരിക്കുന്ന സഊദി രാജവംശത്തിന്‌ വഹാബിസത്തിന്റെ പിന്തുണയോടെയാണ്‌ അടിത്തറയിട്ടത്‌. 1932, അറേബ്യയില്‍ എണ്ണ ഖനനം ആരംഭിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പായിരുന്നു ഈ ഭരണത്തിന്‌ നാന്ദി കുറിച്ചത്‌

ത്വാഇഫിലും താണ്ഡവമാടുന്നു

ഇസ്‌ലാമിന്റെ സിരാകേന്ദ്രമായ മക്കയും മദീനയും വിശ്വാസി രക്തങ്ങളാല്‍ ചെഞ്ചായമണിയിച്ചവര്‍ ത്വാഇഫിലും മുസ്‌ലിം കബന്ധങ്ങളെ കൊണ്ട്‌ നൃത്തമാടി. ഹി:1217 ലാണ്‌ വഹാബി സേന ത്വാഇഫിലെത്തിയത്‌. ത്വാഇഫിലെ താണ്ഡവ ഭീകരതയെ ചരിത്രകാരന്മാര്‍ കുറിക്കുന്നു. They killed women, men and child saw, they even cut the babies in cradles… the streets turned into floods of blood.(advice for the wahabi)

കണ്ണില്‍ കണ്ട സ്‌തീകളെയും പുരുഷന്മാരെയും കുട്ടികളെയും അവര്‍ കശാപ്പ്‌ചെയ്‌തു. തൊട്ടിലില്‍ കിടക്കുന്ന പിഞ്ചോമനകളേയും അവര്‍ അറുത്തു. ത്വാഇഫ്‌ നഗരവീഥികള്‍ രക്തപ്രളയം തീര്‍ത്തു. they put sword three hundred and sixty seven men together with women and children on the hill., they made animals tremple on the bodies of martyrs and left them unburied to be eaten by teasts birds of prey for sixty days (ibid) പുരുഷന്മാരും സ്‌ത്രീകളും കുട്ടികളുമായ 367 പേരെ ഒന്നിച്ച്‌ അവര്‍ വാളിനു നല്‍കി. ആ രക്ത സാക്ഷികളുടെ ദേഹത്തിനു പുറത്തവര്‍ മൃഗങ്ങളുടെ ആല തീര്‍ത്തു. പിന്നീട്‌ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇരയായി 60 ദിവസക്കാലം അവരെ അവിടെ ഉപേക്ഷിച്ചു. കൊള്ളയടിച്ച മുസ്‌ലിംകളുടെ സ്വത്ത്‌ ഗനീമത്തായി ഓഹരിവെച്ചെടുത്തു. വിശുദ്ധ ഗ്രന്ഥങ്ങളെ അവര്‍ ചവിട്ടിയരച്ചു. leaves of those valuable book thrown around were so made that three was no space to step in the streats of taif (ibid) തൂത്തെറിയപ്പെട്ട വിശുദ്ധ ഗ്രന്ഥങ്ങളുടെ താളുകള്‍ നഗരത്തില്‍ എങ്ങും കാണാമായിരുന്നു. ഒരു സ്ഥലം പോലും ഒഴിവായില്ല. ത്വാഇഫില്‍ വഹാബികള്‍ തീര്‍ത്ത രക്ത ചാലുകളെ കുറിച്ച്‌ ഹറമിന്റെ ഔദ്യോഗിക ചരിത്രകാരന്‍ അഹ്‌മദ്‌ സൈനി അദ്ദഹ്‌ലാനി എഴുതിയിട്ടുണ്ട്‌.

കര്‍ബല അക്രമിക്കുന്നു

1802 ഹി: 1216 ഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബല അക്രമിച്ചു. ഈ ആക്രമണത്തെ കുറിച്ച്‌ ഇ.കെ. മൗലവി എഡിറ്ററായ അല്‍ ഇത്തിഹാദ്‌ പു.2,ലക്കം.7 1956 സെപ്‌തംബര്‍ 1 ല്‍ എഴുതുന്നു. 1801 ഏപ്രില്‍ 30-ാം തീയ്യതി പതിനായിരം വരുന്ന വഹാബികള്‍ കര്‍ബല അക്രമിച്ചു പട്ടണ വാസികളില്‍ ഒരു വിഭാഗത്തെ അവര്‍ കൊന്നൊടുക്കി. ഹുസൈന്‍ (റ) വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക്‌ അനറബികളായ സന്ദര്‍ശകര്‍ വഴിപാട്‌ കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും അവര്‍ ശേഖരിച്ചു.

1920 ഏപ്രില്‍ 20-ന്‌ അങ്കാറയില്‍ ചേര്‍ന്ന ഒന്നാം ദേശീയ അസംബ്ലി കമാലിനെ താല്‍ക്കാലിക പ്രസിഡന്റായി തെരഞ്ഞെടുത്തു. 1922-ലെ അനാത്വൂലിലെ ഗ്രീക്ക്‌ സൈനത്തോട്‌ ശക്തമായി പൊരുതി വിജയം കണ്ടതോടെ തന്റെ അജണ്ടകള്‍ നടപ്പാക്കാനുള്ള സുവര്‍ണ്ണാവസരം മുസ്‌തഫാ കമാലിനു വീണു കിട്ടി. 600 വര്‍ഷക്കാലം നീണ്ടുനിന്ന ഉസ്‌മാനിയ്യാ ഖിലാഫത്തിനെ തച്ചുതകര്‍ത്ത്‌ പകരം സാമ്രാജ്യത്വ അജണ്ടകള്‍ നടപ്പാക്കുകയായിരുന്നു അദ്ദേഹം.

മഹാന്മാരുടെ മഖ്‌ബറകളെല്ലാം നിലംപരിശാക്കുന്നു 

ക്രി: 1807 ല്‍ വഹാബികള്‍ ഇറാഖില്‍ അലി(റ) വിന്റെ ജാറത്തിലേക്കാണ്‌ തിരിച്ചത്‌.നബി(സ്വ) യുടെ വീട്‌ വരെ അവര്‍ പൊളിച്ചുമാറ്റി.(രിസാലതുല്‍ ഔറാഖില്‍ ബാഗ്‌ദാദിയ്യ, പേജ്‌.15) ചരിത്ര സ്‌മാരകങ്ങളായ മസ്‌ജിദ്‌ അബൂ ഖുബൈസ്‌ ദാറുല്‍ ഖൈസറാന്‍ ഹിറാഗുഹ എന്നിവ പോലും അവര്‍ തകര്‍ത്തു.(ശിഹാബുദ്ദീന്‍ അഹ്‌മദുല്‍ ജാഇ) നബി (സ്വ), അബൂബക്കര്‍ (റ), അലി (റ), ഖദീജ (റ) തുടങ്ങിയവരുടെ ജന്മ സ്ഥല ഭവനങ്ങള്‍ നശിപ്പിച്ചു. (ഖുലാസതുല്‍ കലാം- സയ്യിദ്‌ അഹ്‌മദ്‌ സൈനി അദ്ദഹ്‌ലാനി) മസ്‌ജിദുകളും സജ്ജനങ്ങളോട്‌ ബന്ധപ്പെട്ട തിരുശേഷിപ്പുകളും വഹാബികള്‍ തകര്‍ത്തു. നബി(സ്വ) അബൂബക്കര്‍(റ), അലി(റ), ഖദീജ(റ) തുടങ്ങിയവരുടെ ജന്മസ്ഥാന ഭവനങ്ങള്‍ നിലംപരിശാക്കി. ഒരു കൂട്ടര്‍ കര്‍സേവ നിര്‍വ്വഹിക്കുമ്പോള്‍, മഹാത്മാക്കളെ പരിഹസിച്ച്‌ ആക്ഷേപഗാനം പാടി താളമേളങ്ങളോടെ നൃത്തം വെക്കുകയാവും മറ്റൊരു കൂട്ടര്‍..

വഹാബിസം സാമ്രാജ്യത്വ സൃഷ്‌ടി

ക്രിസ്‌തീയ ഗൂഢാലോചനയുടെ സന്തതിയാണ്‌ വഹാബിസം. മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്‌ ബസ്വറയിലെത്തിയ 1724 ലാണ്‌ ബ്രിട്ടീഷ്‌ ചാരനായിരുന്ന ഹംഫര്‍ ബസ്വറയിലെത്തുന്നത്‌. ഇവര്‍ പരസ്‌പരം കണ്ട്‌മുട്ടി സുഹൃത്തുക്കളായി. ബ്രിട്ടീഷ്‌ ചാരനായിരുന്ന ഹംഫര്‍ യുവാവായ നജ്‌ദിക്ക്‌ ചാരവനിതകളെ താല്‍കാലിക ഇണകളായി ശയിക്കാന്‍ നല്‍കുകിയിരുന്നുവത്രെ. തുടര്‍ന്ന്‌ ഹംഫറിന്റെ പ്രലോഭനത്തില്‍ വീണ ഇബ്‌നു അബ്‌ദില്‍ വഹാബ്‌ ബ്രിട്ടന്റെ പരോക്ഷ സഹായത്തോടെ തന്റെ ആശയങ്ങള്‍ക്ക്‌ പ്രചാരം നല്‍കി.