സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 29 August 2014

അദ്ധ്യായം 1 (ഫാത്തിഹ)

പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ എല്ലാനാമവും പറഞ്ഞ്‌ അനുഗ്രഹം തേടിക്കൊണ്ട്‌ ഞാൻ ആരംഭിക്കുന്നു.

ഫാത്തിഹയിലെ ഒന്നാമത്തെ സൂക്തമായ ബിസ്മി
 ധാരാളം കാര്യങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌. വിശ്വാസിയുടെ എല്ലാ സൽകാര്യങ്ങളും ആരംഭിക്കേണ്ടത്‌ ബിസ്മി കൊണ്ടാണെന്ന് നബി വചനത്തിൽ കാണാം.ബിസ്മി കൊണ്ടാരംഭിക്കാത്ത എല്ലാ ശ്രദ്ധേയമായ കാര്യങ്ങളും അനുഗ്രഹശൂന്യമായിരിക്കും. ഖുർആൻ പാരായണം ചെയ്യുമ്പോൾ അഊദു ഓതണമെന്ന് മുമ്പ്‌ നാം പറഞ്ഞല്ലോ. പാരായണത്തിന്റെ തുടക്കത്തിൽ ബിസ്മിയും ഓതണം അഥവാ പാരയണത്തിന്റെ ഭാഗമാണ്‌ബിസ്മി. ആദ്യമിറങ്ങിയ ഖുർആൻ വചനം തന്നെസൃഷ്ടിച്ച നാഥന്റെ നാമത്തിൽ ഓതുക എന്നാണല്ലോ !



അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നു
 എന്നത്‌ അതാത്‌ വിഷയത്തോട്‌ ചേർത്ത്‌ മനസ്സിലാക്കണം. അഥവാ ഖുർആൻ പാരായണ സമയത്ത്‌ ബിസ്മി ചൊല്ലിയാൽ പാരായണമാരംഭിക്കുന്നുവെന്നും, ഭക്ഷണം കഴിക്കുമ്പോൾ ചൊല്ലിയാൽ ഭക്ഷണം കഴിക്കാൻ ആരംഭിക്കുന്നുവെന്നും മനസിലാക്കണം. താൻ ചെയ്യാനുദ്ദേശിക്കുന്ന ഏത്‌ കാര്യവും ചെയ്തു തീർക്കാനോ വിജയിപ്പിക്കാനോ സ്വന്തമായ കഴിവോ കാര്യമോ ഇല്ലാത്തവനാണ്‌ താനെന്നും പ്രത്യുത കരുണാമയനായ നാഥന്റെ അനുഗ്രഹം കൊണ്ട്‌ മാത്രമേ തനിക്കിത്‌ വിജയിപ്പിക്കാൻ കഴിയുകയുള്ളുവേന്നും ഉറച്ച്‌ വിശ്വസിക്കുന്ന മനുഷ്യൻ ബിസ്മി ചൊല്ലുമ്പോൾ തന്റെ അടിമത്വവും നാഥന്റെ ഉടമാവകാശവും വ്യക്തമായി പ്രകാശിപ്പിക്കുന്നു. താൻ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിലേക്ക്‌ അല്ലാഹുവിന്റെ സഹായം വന്നെത്താൻ ഇത്‌ കാരണമാവുകയും ചെയ്യുന്നു. കാരണം അവൻ റഹ്‌മാനാണല്ലോ!


അല്ലാഹുവിന്‌ ധാരാളം നാമങ്ങളുണ്ട്‌. ആനാമങ്ങൾ പറഞ്ഞ്കൊണ്ട്‌ അല്ലാഹുവോട്‌ നിങ്ങൾ പ്രാർത്ഥിക്കുക എന്ന് ഖുർആൻ(അൽ അ.അ്റാഫ്‌ :180‌) പറയുന്നു. പൈശാചിക ബാധയിൽ നിന്ന് രക്ഷപ്പെടാനും തന്റെ ഖുർആൻ പാരായണം കുറ്റമറ്റതാക്കാനും അല്ലാഹു റഹ്‌മാൻ, റഹീം, ഉൾപ്പെടെയുള്ള നാമങ്ങൾ പറഞ്ഞ്‌ കാവലിനെ തേടുന്ന വിശ്വാസി ദൈവിക സഹായത്തിന്‌ അർഹനാവുക തന്നെ ചെയ്യും. ഇത്കൊണ്ട്‌ തന്നെയാണ്‌ എല്ലാ വിഷയത്തിലും ബിസ്മി കൊണ്ട്‌ ആരംഭിക്കാൻ നിർദ്ദേശമുണ്ടായതും.

അല്ലാഹുവിന്‌ മഹത്തായ നാമം(അൽ-ഇസ്മുൽ അഅ്ളം)ഉണ്ട്‌ അതേതാണെന്ന വിഷയത്തിൽ ഇമാമുകൾക്കിടയിൽ അഭിപ്രായ വിത്യാസമുണ്ട്‌. അത്‌ കൊണ്ട്‌ (അൽ-ഇസ്മുൽ അഅ്ളംകൊണ്ട്‌ )പ്രാർത്ഥിച്ചാൽ ഉത്തരം ഉറപ്പെന്നാണ്‌ പണ്ഡിത മതം. അസ്മാ-ഉൽ ഹുസ്നാ എന്ന തൊണ്ണൂറ്റൊമ്പത്‌ നാമം പഠിക്കുന്നവന്‌ സ്വർഗം ഉറപ്പാണെന്ന നബി വചനം ഇത്തരുണത്തിൽ സ്മര്യമാണ്‌.

അള്ളാഹു എന്ന നാമം

പടച്ചവന്റെ പേരാണ്‌ അല്ലാഹു എന്നത്‌. യഥാര്‍ത്ഥത്തില്‍ ആരധിക്കപ്പെടുന്നവൻ എന്നാണ്‌ അതിന്റെ താൽപര്യം. ലോകത്ത്‌ പലതും ആരാധിക്കപ്പെടുന്നു പക്ഷെ പടക്കുക (സൃഷ്ടിക്കുക) എന്ന ഗുണം അവക്കൊന്നുമില്ല. സ്വതന്ത്രമായ കഴിവും കാര്യവും ഇല്ല. അതിനാൽ ഏറ്റവും വലിയ താഴ്മ എന്ന ആരാധനക്കും അവയൊന്നും അർഹമല്ലഅൽ ഇലാഹ്‌ എന്നതില്‍ നിന്നാണ് അല്ലാഹു എന്ന ഒറ്റ പദം ഉണ്ടായത്‌. അപ്പോൾ യഥാർത്ഥ ആരാധ്യന്‍ എന്ന അർത്ഥത്തിൽ അല്ലാഹു എന്ന നാമം പടച്ചവന്‌ മാത്രം സ്വന്തം.


യഥാർത്ഥത്തിൽ ആരാധിക്കപെടുന്നവനാണ്‌(പരമമായ വണക്കം അർപ്പിക്കപ്പെടുന്നവൻ)അല്ലാഹു എന്ന് വരുമ്പോൾ ആരാധിക്കുന്നവന്റെ ഉദ്ദേശം അല്ലാഹുവിന്റെ ഇഷ്ടം കരസ്ഥമാക്കുക എന്നായിരിക്കണം. അപ്പോൾ ഏത്‌ ആരാധന നിർവ്വഹിക്കുന്നവനും അല്ലാഹു എന്ന നിയന്താവിന്റെ മഹത്വവും, തന്റെ അടിമത്വമെന്ന എളിമയും വ്യക്തമായി പ്രകാശിപ്പിക്കുന്നു. നാവിൽ നിന്ന് വരുന്ന അല്ലാഹു എന്ന മന്ത്രവും മറ്റ്‌ അവയവങ്ങളിൽ നിന്നുണ്ടാകുന്ന ആരാധനയുടെ ഭാഗമായ ചലനങ്ങളും ഇതിന്റെ പരസ്യ പ്രകടനങ്ങളായി നാം കാണുന്നു. അല്ലാഹു എന്ന പദത്തിന്റെ ധാതു ഏതാണെന്ന് ചർച്ച ചെയ്ത പണ്ഡിതന്മാർ എന്തു ഭാരവും ഇറക്കി വെക്കാനുള്ള അഭയകേന്ദ്രമായി നാം കാണുന്നതും കാണേണ്ടതും അവനെയാണെന്ന് വിശദീകരിക്കുന്നു. ഇതാണല്ലോ ففروا الي اللهഎന്ത്‌ പ്രതിസന്ധിയിലും അല്ലാഹുവിലേക്ക്‌ നിങ്ങൾ ഓടിവരിക എന്ന് അവൻ നിർദ്ദേശിച്ചത്‌. ധനികൻ പലപ്പോഴും ദരിദ്രന്റെ നേരെ വാതിൽ കൊട്ടിയടക്കുമ്പോൾ ആകാശ ഭൂമി കണക്കെ വിശാലമായ തന്റെ അനുഗ്രഹം കൊണ്ട്‌ അടിമയെ മൂടുകയാണ്‌ അല്ലാഹു. അപ്പോൾ അല്ലാഹു എന്നുച്ചരിക്കുന്ന മനുഷ്യന്‌ വല്ലാത്തൊരു സുരക്ഷിതത്വബോധവും സമാധാനവും അനുഭവിക്കാനാവും. ഇതൊക്കെ അല്ലാഹു എന്ന് പറയുമ്പോൾ വിശ്വാസിയുടെ മനസ്സിലേക്കെത്തുന്ന യാഥാർത്ഥ്യങ്ങളാണ്‌.

അൽ-റഹ്‌മാൻ
വല്ലാതെ കരുണ ചെയ്യുന്നവൻ എന്നാണിതിന്റെ താൽപര്യം
. ഇഷ്ടനെന്നോ ദുഷ്ടനെന്നോ വകഭേദമില്ലാതെ ഭൂമിയിൽ എല്ലാവരേയും അനുഗ്രഹിക്കുന്നവനാണ്‌ അല്ലാഹു. തന്റെ ആസ്തിക്യം തന്നെ ചോദ്യം ചെയ്യുന്നവനും ആവശ്യമുള്ളതൊക്കെ അവൻ ഇവിടെ നൽകുന്നു. അത്‌ കൊണ്ട്‌ തന്നെ മത വിശ്വാസികൾ, വിശ്വാസികളല്ലാത്തവരെ കൊന്നൊടുക്കുന്നവരോ മറ്റുള്ളവരുടെ സ്വൈര്യ ജീവിതത്തിന്‌ തടസ്സം നിൽക്കുന്നവരോ ആവാൻ പാടില്ല. അല്ലാഹുവിനെ അനുസരിക്കാത്തതിനുള്ള ശിക്ഷ ഭൂമിയിൽ വെച്ച്‌ നൽകുക എന്ന നയം അല്ലാഹു സ്വീകരിച്ചിട്ടില്ലെങ്കിൽ പിന്നെ മതത്തിന്റെ പേരിൽ അത്തരം ഒന്ന് മുസ്ലിം സ്വീകരിക്കാമോ എന്നത്‌ ഗൗരവമായി ആലോചിക്കണം. "ഒരു വിഭാഗത്തോടുള്ള വെറുപ്പ്‌ അവരോട്‌ അനീതി ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ" എന്ന ഖുര്‍ആനികാദ്ധ്യാപനം എന്തു മാത്രം ചിന്തനീയമാണ്‌. സമകാലിക സമൂഹത്തിൽ വിശേഷിച്ചും. അപ്പോൾ ഭൂമിയിൽ ലഭിക്കുന്ന അംഗീകാരങ്ങളും സൗകര്യങ്ങളും അല്ലാഹു നമ്മെ ഇഷ്ടപെടുന്നുണ്ടെന്നതിന്റെയോ, അനുഭവിക്കേണ്ടി വരുന്ന വ്യഥയും പ്രയാസങ്ങളും അവനു നമ്മോട്‌ വെറുപ്പുണ്ടെന്നതിന്റെയോ രേഖയല്ല ! അതിനാൽ ഈ ലോകത്ത്‌ ലഭിക്കുന്ന സന്തോഷങ്ങളിൽ മതിമറന്ന് അഹങ്കാരിയാവാനോ വിഷമങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിച്ച്‌ ആത്മഹത്യ ചെയ്യാനോ വിശ്വാസിക്ക്‌ സാധ്യമല്ല. കാരണം ഈലോകം പരീക്ഷണത്തിന്റേതാണ്‌, പ്രതിഫലത്തിന്റേതല്ല.

അൽ റഹീം.
 
(കരുണ ചെയ്യുന്നവൻ)

ഇവിടെ പറയുന്ന കരുണ പരലോകത്താണ്‌. ഭൂമിയിലെ കാരുണ്യവും അതിന്റെ വിശാലതയും അൽറഹ്‌മാൻഎന്നതിൽ നാം കണ്ടല്ലോ. ഭൂമിയിൽ അവന്റെ ഇഷ്ടം കരസ്ഥമാക്കാൻ അദ്ധ്വാനിക്കുന്നവരെ മാത്രമാണ്‌ പരലോകത്ത്‌ അവൻ അനുഗ്രഹിക്കുന്നത്‌. കാരണം ഭൂമിയിൽ വിവേചനമില്ലാതെ എല്ലാവർക്കും അനുഗ്രഹങ്ങൾ വാരിക്കോരി കൊടുക്കുകയും നിങ്ങളിൽ ആരാണ്‌ നന്നായി പ്രവർത്തിക്കുന്നവർ(അവന്റെ ഇഷ്ടം കരസ്ഥമാക്കാനാവശ്യമായ സത്യ വിശ്വാസവും സത്കർമ്മങ്ങളും അനുഷ്ടിക്കുന്നവർ)എന്ന് പരീക്ഷിക്കാനാണ്‌ താൻ തീരുമാനിച്ചതെന്നും ഈ പരീക്ഷ പാസാവാൻ ദൈവഹിതം മനസ്സിലാക്കി ഭൂമിയിൽ ലക്ഷ്യബോധമുള്ള ജീവിതം നയിക്കലാണ്‌ മാർഗമെന്നും അവൻ മുന്നറിയിപ്പ്‌ നൽകി. ജീവിക്കാൻ വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയവൻ ജീവിതത്തിന്റെ ശരിയായ പാതയും കാണിച്ച്‌ തന്നു. അത്‌ കണ്ടെത്താനുള്ള വിശേഷബുദ്ധിയും നൽകി. ഇനിയും അവനെ പരിഹസിച്ചും വെല്ലുവിളിച്ചും നടക്കുന്നത്‌ അക്രമമല്ലേ? എന്നിട്ടും വെല്ലുവിളിച്ചവന്‌ മാറി ചിന്തിക്കാനും നന്മയിലേക്ക്‌ കടന്നു വരാനും അവസരങ്ങൾ ധാരാളം അവൻ നൽകിയത്‌ കൊണ്ടാണ്‌ പെട്ടെന്ന് ശിക്ഷിച്ച്‌ അക്രമികളെ അവൻ ഇല്ലായ്മ ചെയ്യാതിരുന്നത്‌. ഇത്രയൊക്കെ സാവകാശം നൽകിയിട്ടും അതുൾക്കൊള്ളാത്തവനെ പരലോകത്തും സുഖത്തിൽ കഴിയാൻ അനുവദിക്കണമെന്ന് പറയുന്നത്‌ പരിഹാസ്യമാണ്‌. അത്‌ കൊണ്ടാണ്‌ പരലോകം തന്റെ ഇഷ്ടദാസര്‍ക്ക്‌ മാത്രം സുഖിക്കാനായി അവൻ മാറ്റിവെച്ചത്‌. അപ്പോൾ ബുദ്ധിയുള്ള മനുഷ്യൻ ദൈവം തന്ന അനുഗ്രഹങ്ങൾക്ക്‌ നന്ദി രേഖപ്പെടുത്തുകയും അനശ്വരമായ പരലോക ജീവിതം സന്തോഷകരമാക്കാൻ അവന്റെ (അല്ലാഹുവിന്റെ) ഇഷ്ടത്തിനനുസരിച്ചു ഇവിടെ പ്രവർത്തിക്കുകയും ചെയ്യുന്നവനാണ്‌.

ചുരുക്കത്തിൽ ബിസ്മി മുഴുവനായി വിശകലനം ചെയ്താൽ, ഒന്നിനും സ്വന്തമായി കഴിയാത്ത മനുഷ്യന്‌, എല്ലാം നൽകി അനുഗ്രഹിച്ച നാഥൻ പകരമായി അവനെ അനുസരിക്കാൻ നമ്മോട്‌ കൽപ്പിക്കുന്നുവെന്നും, കൽപന പാലിച്ചാലും ഇല്ലെങ്കിലും അവന്റെ അനുഗ്രഹത്തിന്റെ സ്വാദ്‌ ഇവിടെ അവൻ അടിമകൾക്ക്‌ നൽകുമെന്നും, കൽപന പാലിച്ചവനെ പരലോകത്ത്‌ ആർക്കും ഊഹിക്കാനാവാത്ത സുഖത്തിലേക്ക്‌ ആനയിക്കുമെന്നും വ്യക്തമായി. ഇനി വിശേഷബുദ്ധിയുള്ള മനുഷ്യനാണ്‌ ചിന്തിക്കേണ്ടത്‌. ഞാൻ നശ്വരലോകത്തെ താൽക്കാലിക സുഖത്തിന്‌ വേണ്ടി അനശ്വര സൗഭാഗ്യങ്ങൾ തട്ടിത്തെറിപ്പിക്കുന്നത്‌ ബുദ്ധിപരമാണോ എന്ന്.

അല്ലാഹുവിന്റെ നാമങ്ങളെല്ലാം മഹത്വമുള്ളതാണെന്നും അതിനെ അവഗണിക്കാൻ വിശ്വാസിക്ക്‌ സാധ്യമല്ലെന്നും ആ നാമമഹത്വം കൊണ്ട്‌ ദൈവസാന്നിധ്യം ലഭിക്കുന്നവർക്ക്‌ സാധിക്കാത്ത കാര്യങ്ങളില്ലെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. വളരെ ദൂരെയുള്ള ബൽഖീസിന്റെ സിംഹാസനം മൈക്രോ സെക്കന്റ്കൊണ്ട്‌ സുലൈമാൻ നബി(അ)യുടെ അടുത്തെത്തിച്ച ആസഫ് എന്ന മഹാൻ അല്ലാഹുവിന്റെ മഹാനാമം ജപിച്ചതിലൂടെയാണിത്‌ കരസ്ഥമാക്കിയത്‌. നൂഹ്‌ നബി(അ)ന്റെ കപ്പലിന്റെ നിയന്ത്രണം മുഴുവന്‍ ബിസ്മിയിലൂടെയായിരുന്നു. റോം ചക്രവർത്തി കൈസറിന്‌ വിട്ട്‌ മാറാത്ത തലവേദന വന്നപ്പോൾ ഉമർ ബിൻ ഖത്വാബ്‌(റ)നോട്‌ അദ്ദേഹം മരുന്ന് കൊടുത്തയക്കാൻ ആവശ്യപ്പെടുകയും ഉമർ(റ) ഒരു തൊപ്പി കൊടുത്തയക്കുകയും ചെയ്തു. അത്‌ ധരിച്ചാൽ തലവേദന മാറും ഒഴിവാക്കിയാൽ വേദന വരും. ചക്രവർത്തിക്ക്‌ അതിശയം തോന്നുകയും തൊപ്പി പരിശോധിക്കുകയും ചെയ്തു. ബിസ്മില്ലാഹി എന്നെഴുതിയ കടലാസ്‌ അകത്ത്‌ കണ്ടു. അല്ലാഹുവിന്റെ നാമങ്ങൾ എഴുതിയ ഏലസ്സ്‌ ആകാം എന്നും ഫലപ്രദമാണെന്നും വ്യക്തം. ഖാലിദ്‌ ബിൻ വലീദിനെ വെല്ലുവിളിച്ച ശത്രുവിനു മുന്നിൽ അവൻ കൊണ്ട്‌ വന്ന വിഷം ബിസ്മി ചൊല്ലി കുടിച്ചിട്ട്‌ തനിക്കൊരപകടവും പറ്റാത്തത്‌ പ്രസിദ്ധമാണ്‌. ബിസ്മിയുടെ മഹത്വം ഇങ്ങനെ നീളുന്നു. വീട്ടിലേക്ക്‌ വരുമ്പോഴും ഭക്ഷണ പാനിയങ്ങൾ ഭുജിക്കുമ്പോഴും പുതിയ വസ്ത്രം ധരിക്കുമ്പോഴും സംയോഗത്തിനൊരുങ്ങുമ്പോഴും എന്ന് വേണ്ട എല്ലാ കുറ്റകരമല്ലാത്ത കാര്യങ്ങളിലും നിർദ്ദേശിക്കപ്പെട്ട ബിസ്മിയുടെ മഹത്വം നാം ഓർക്കുക.

ഫാത്തിഹ :
സൂക്തം രണ്ട്‌. اَلْحَمْدُ للّهِ رَبِّ الْعَالَمِينَ

(അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ )
സർവ്വസ്തുതിയും ലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.

ഫാതിഹ പ്രധാനമായും അല്ലാഹുവോടുള്ള അപേക്ഷയാണ്‌. അപേക്ഷക്ക്‌ മുമ്പ്‌ സാധാരണയായി ചില ഉപചാരങ്ങൾ ഉണ്ടാവും. സർ, യുവർ ഹോണർ പോലെ. അപേക്ഷ സമർപ്പിക്കപ്പെടുന്ന കേന്ദ്രമേതോ അതിനോട്‌ കാണിക്കുന്ന വിധേയത്വമാണ്‌ ഈ ഉപചാരം. അതിന്‌ ശേഷം അപേക്ഷ സമർപ്പിക്കും. ഇത്‌ പോലെ ബിസ്മി മുതൽ ഇയ്യാക വരെ ഉപചാരമാണ്‌. ഹംദ്‌ (സ്തുതി) കൊണ്ട്‌ കാര്യങ്ങൾ തുടങ്ങണം എന്ന് നിർദ്ദേശമുണ്ട്‌. ബിസ്മി കൊണ്ട്‌ തുടങ്ങാൻ നിർദ്ദേശമുള്ള പോലെ. അപ്പോൾ രണ്ട്‌ കൊണ്ടും (ബിസ്മിയും, ഹംദും) കൂടി എങ്ങനെ തുടങ്ങാനാവും എന്ന സംശയം വരാം. ഹംദ്‌ കീർത്തനമാണല്ലോ ബിസ്മിയിൽ. റഹ്‌മാൻ, റഹീം എന്നത്‌ കൊണ്ട്‌ കീർത്തനം സാധ്യമാക്കി അതോടെ തത്വത്തിൽ രണ്ട്‌ കൊണ്ടും തുടങ്ങലായി. അതിന്‌ പുറമെ ബിസ്മി കൊണ്ടും ഹംദ്‌ കൊണ്ടും തുടങ്ങാൻ നിർദ്ദേശിച്ച അല്ലാഹുവും റസൂലും ആദ്യം ബിസ്മിയും പിന്നെ ഹംദും ചെയ്യാൻ കൽപിച്ചതിലൂടെ ഏറ്റവുമാദ്യം പരിഗണിക്കേണ്ടത്‌ ബിസ്മിയാണെന്നും വ്യക്തമായി.

മനുഷ്യ പിതാവ്‌ ആദം(അ) ആദ്യമായി പറഞ്ഞ വാക്ക്‌ അൽഹംദുലില്ലാഹ്‌ എന്നാണെന്നുംസ്വർഗാവകാശികൾക്ക്‌ അവസാനമായി പറയാനുള്ളത്‌ അൽഹംദുലില്ലാഹ്‌ എന്നാണെന്നും ഇസ്‌ലാം വ്യക്തമാക്കുമ്പോൾ ലോകാരംഭവും ലോകാവസാനവും ഹംദുമായി ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌ എന്ന് മനസ്സിലാക്കുകയും വിശ്വാസി തന്റെ പ്രവർത്തനങ്ങളുടെ ആരംഭവും അവസാനവും ഹംദുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കണമെന്നും മനസിലാക്കാം. ഇത്‌ കൊണ്ടാണ്‌ വിശ്വാസികൾ അവരുടെ വിഷയങ്ങൾ ഫാത്തിഹ ചൊല്ലി ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നത്‌.

ഹംദ്‌-അഥവാ സ്തുതി എന്നാൽ എന്ത്‌? സ്വമേധയാ ചെയ്യുന്ന സുകൃതത്തിന്റെ പേരിൽ ഒരാളെ കീർത്തിക്കുക എന്നാണ്‌ ഇതിന്റെ ആശയം. ഇത്‌ നാല്‌ രൂപത്തിൽ കാണാം 1) സൃഷ്ടാവ്‌ സ്തുതിക്കുക 2) സൃഷ്ടി സൃഷ്ടാവിനെ സ്തുതിക്കുക. 3) സൃഷ്ടാവ്‌ സൃഷ്ടിയെ സ്തുതിക്കുക. 4) സൃഷ്ടി സൃഷ്ടിയെ സ്തുതിക്കുക. എന്നിങ്ങനെ. ഇത്‌ നാലും അല്ലാഹുവിന്‌ അവകാശപ്പെട്ടതാണെന്നാണ്‌ അൽഹംദുലില്ലാഹ്‌ എന്നതിന്റെ താൽപര്യം. അഥവാ സ്വമേധയാ ചെയ്യുന്ന ഏതു സുകൃതവും ആരിൽ നിന്നുണ്ടായാലും അത്‌ ചെയ്യാനുള്ള എല്ലാ കഴിവും അനുകൂലാവസ്ഥയും നൽകിയത്‌ അല്ലാഹുവാണ്‌. കാരണം അവനാണ്‌ എല്ലാം പരിപാലിക്കുന്നവൻ.
فمابكم من نعمة فمن الله
''നിങ്ങളിൽ ഉള്ള എന്ത്‌ അനുഗ്രഹമുണ്ടോ എല്ലാം അല്ലാഹുവിൽ നിന്നാകുന്നു'' എന്നാണ്‌ അല്ലാഹു പറഞ്ഞത്‌. അതിനാൽ ഏത്‌ വകുപ്പിൽ വരുന്ന സുകൃതത്തിന്റെ പേരിലുള്ള കീർത്തനവും യഥാർത്ഥത്തിൽ അവനു തന്നെ അവകാശപ്പെട്ടതാണ്‌. ഈ തത്വം മനസിലാക്കുന്ന വിശ്വാസി എന്ത്‌ നന്മ ചെയ്താലും അഹങ്കരിക്കുന്നതിന്‌ പകരം വിനയാന്വിതനാവുന്നത്‌ കാണാം. അല്ലാഹുവിനെ സ്തുതിക്കുന്നതിൽ അലംഭാവം കാണിക്കുന്നത്‌ അല്ലാഹുവിന്‌ വെറുപ്പുള്ള കാര്യാമാണെന്ന് വിശ്വാസി മനസ്സിലാക്കണം. താൻ ഒന്നിന്റെയും സ്വതന്ത്രാവകശിയല്ലെന്നും. ! ഞാൻ അല്ലാഹുവെ സ്തുതിക്കുന്നു എന്നോ ഞങ്ങൾ സ്തുതിക്കുന്നു എന്നോ പോലെയുള്ള ക്രിയാ വചനങ്ങള്‍(ഫിഅ്ലിയ്യായ ജുംല) പറയാതെ എല്ലാ സ്തുതിയും അല്ലാഹുവിന്നാകുന്നു എന്ന നാമ വചനം(ഇസ്മിയ്യായ ജുംല) പറഞ്ഞത്‌ ഈ ആശയം (സ്തുതി അല്ലാഹുവിന്ന് മാത്രം എന്നത്‌) സാർവ്വ കാലികമാണെന്ന് തെളിയിക്കാനാണ്‌. അഥവാ അല്ലാഹു കഴിഞ്ഞ കാലത്ത്‌ ധാരാളം സ്തുത്യർഹമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നുവെന്നും ഇനിയും ചെയ്യുമെന്നും ഈ സൂക്തം വ്യക്തമാക്കുന്നു.

ഫാതിഹ; ഖുർആനിന്റെ ആമുഖമാവുമ്പോൾ ഭൂത-വർത്തമാന-ഭാവി കാലങ്ങളെ മൊത്തത്തിൽ സ്പർശിക്കുക എന്നതും അനിവാര്യമാണ്‌. അപ്പോൾ എല്ലാവരും അറിഞ്ഞോ അറിയാതെയോ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടേയിരിക്കുന്നുവെന്ന വസ്തുത ഈ വാചകത്തിലൂടെ ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്‌. ദൈവിക വചനങ്ങൾക്കല്ലാതെ ഇത്രയും ആഴത്തിലേക്കിറങ്ങാനാവില്ലെന്നത്‌ തീർച്ച.

എല്ലാവരും സ്തുതിക്കുന്നില്ലല്ലോ അല്ലാഹുവിനെ. ? നിരീശ്വര നിർമ്മത വാദികൾ അല്ലാഹുവിനെ തന്നെ നിരാകരിക്കുമ്പോൾ പിന്നെ അവനെ സ്തുതിക്കുമോ എന്ന് സംശയം തോന്നാം. അവർ അവർ പോലുമറിയാതെ നിശ്ശബ്ദം അല്ലാഹുവിനെ സ്തുതിക്കേണ്ട ഗതികേടിലാണെന്നാണ്‌ നാം കാണുന്നത്‌. കാരണം അവർക്കാവശ്യമായ വായു, വെള്ളം, ദൈവം ഇല്ലെന്നു പറയാൻ അവർ ഉപയോഗപ്പെടുത്തിയ അവരുടെ തലച്ചോർ ഒന്നും അവരോ അവരുടെ വേണ്ടപ്പെട്ടവരോ നിർമ്മിച്ചതല്ല. ഇവർ വായുവും വെള്ളവും ഉപയോഗിച്ച്‌ ജീവിക്കുന്നതും ഹൃദയവും തലച്ചോറും ഉപയോഗിച്ച്‌ ചിന്തിക്കുന്നതും സ്വയം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു ഇതിന്റെയെല്ലാം ഉടമസ്ഥനാണ്‌ സർവ്വ സ്തുതിയും എന്ന്. ഇതൊരു ഉദാഹരണത്തിലൂടെ നമുക്ക്‌ മനസിലാക്കാം. ഒരു വെള്ള കടലാസിൽ നല്ല വൃത്തിയിൽ വടിവൊത്ത ഒരക്ഷരം പതിയുമ്പോൾ പേനയെ മാത്രം നോക്കികാണുന്നവൻ ഇത്ര നല്ല എഴുത്ത്‌ ഉണ്ടാക്കുന്നത്‌ പേനയാണെന്ന് കരുതുന്നു. എന്നാൽ കുറച്ചു കൂടി ചിന്തിക്കുന്നവൻ ആ പേന ചിലവിരലുകളാൽ നിയന്ത്രിക്കപ്പെടുന്നതിനാൽ വിരലുക്കൾക്കാണ്‌ ഈ എഴുത്തിന്റെ അവകാശം എന്ന് വിശ്വസിക്കുന്നു. കുറച്ച്‌ കൂടി ആഴത്തിൽ ചിന്തിക്കുന്നവൻ വിരൽ കൈപ്പടത്തിലാണെന്നും കൈചലിച്ചത്‌ കൊണ്ടാണ്‌ പേനക്കും വിരലുകൾക്കും ചലനമനുഭവപ്പെട്ടതെന്നും അതിനാൽ കയ്യിനാണ്‌ ഇതിന്റെ അവകാശമെന്നും സമ്മതിക്കുന്നു. വീണ്ടും ചിന്തിക്കുന്നവന്ന് കൈ തന്നെ ചലിപ്പിച്ച മറ്റൊരു ശക്തിയുണ്ടെന്ന് ബോധ്യമാവുകയും അതിനാൽ ഈ എഴുത്തിനെ ആ ശക്തിയുടേതായി അവൻ അംഗീകരിക്കുകയും ചെയ്യും. പിന്നെയും സജീവമായി ചിന്തിക്കുന്നവന്ന് ആശക്തി സ്വയം നിലനിൽക്കുന്നതല്ലെന്നും ഇച്ചിക്കുന്നവനും ചലിപ്പിക്കുന്നവനുമായ ഒരു വ്യക്തിയിൽ നിന്നാണ്‌ അതുണ്ടാകുന്നതെന്നും മനസിലാകും. എന്നാൽ ശരിയായി കണ്ണ്‌ തുറന്ന് നാം കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ ആവ്യക്തിയും അവന്റെ താൽപര്യങ്ങളുമെല്ലാം അവന്റെ സ്വയം കഴിവുകളല്ലെന്നും മറിച്ച്‌ അല്ലാഹു അവനു നൽകിയതാണെന്നും ഇവന്റെ എഴുത്തും ഇവനെ തന്നെയും ആ അല്ലാഹുവാണ്‌ സൃഷ്ടിച്ചതെന്നും അല്ലാഹുവിന്റെ സഹായം കൊണ്ടാണ്‌ ഈ ഭംഗിയുള്ള എഴുത്ത്‌ കടലാസിൽ പതിഞ്ഞതെന്നും അവനു ബോധ്യപ്പെടും. എങ്കിൽ നല്ല എഴുത്തിന്റെ പേരിൽ അവൻ യഥാർത്ഥത്തിൽ സ്തുതിക്കുന്നതും സ്തുതിക്കേണ്ടതും ഈ അല്ലാഹുവിനെയാണെന്ന് ബോധ്യപ്പെടും. ഇത്‌ തന്നെയാണ്‌ എല്ലാ സ്തുതിയും അല്ലാഹുവിന്നാണ്‌ എന്ന പ്രഖ്യാപനം മുഖേന തെളിയുന്നത്‌ എല്ലാ സ്തുതിയും അല്ലാഹുവിന്‌ എന്ന് പറഞ്ഞാൽ അല്ലാഹു അത്‌ അർഹിക്കുന്നുവെന്നും എല്ലാവരും അവനെ സ്തുതിക്കണമെന്നും മനസിലാവുന്നു. അഥവാ എല്ലാവരും അവനെ സ്തുതിക്കാൻ കടപെട്ടവരായതിനാൽ അവർ അത്‌ നിർവ്വഹിക്കണം. എന്നല്ലാതെ ആരും അവനെ സ്തുതിച്ചില്ലെങ്കിൽ അല്ലാഹുവിനെന്തെങ്കിലും കുറവുണ്ടെന്നോ നാം സ്തുതിച്ചാൽ അവൻ രക്ഷപ്പെട്ടുവെന്നോ അതിനർത്ഥമില്ല. കാരണം സ്വയം പര്യാപ്തനും അന്യായശ്രയമില്ലാത്തവനുമാണവൻ. തന്നെ സ്തുതിക്കണമെന്ന് അവൻ കൽപ്പിക്കുന്നതിന്റെ താൽപര്യം തന്റെ അർഹത അംഗീകരിക്കുന്നതിലൂടെ നാം ആപുണ്യം ഉൾക്കൊള്ളണമെന്നാണ്‌. അല്ലാഹുവിന്‌ കടം കൊടുക്കാൻ ആരുണ്ട്‌ ! എന്ന ചോദ്യം പോലെയാണിത്‌. അല്ലാഹു പൊളിഞ്ഞത്‌ കൊണ്ടോ തുലഞ്ഞത്‌ കൊണ്ടോ അല്ല മറിച്ച്‌ സൃഷ്ടികൾ നല്ല മാർഗത്തിൽ ചിലവഴിച്ച്‌ പുണ്യം നേടാനാണ്‌ ആര് ആരെ സ്തുതിക്കുന്നതും അല്ലാഹുവിന്റെ ഇഷ്ടം ലക്ഷ്യം വെച്ചായിരിക്കണം അല്ലാതെ കാപട്യം മനസ്സിൽ വെച്ച്‌ ആരെയും സുഖിപ്പിക്കാനാവരുത്‌ കാരണം ആ സ്തുതിയും ആത്യന്തികമായി അല്ലാഹുവിനു തന്നെയാണല്ലോ. അൽഹംദുലില്ലാഹ്‌ എന്നതിൽ സ്തുതികൾ അല്ലാഹുവിന്‌ വേണ്ടിയാവണം എന്നൊരാശയവും നമുക്ക്‌ കാണാമല്ലോ.

ഇവിടെ ഒരു സംശയമുണ്ടാവാം. അല്ലാഹു ഖുർആനിൽ പലയിടത്തും തന്റെ സ്തുതികീർത്തനങ്ങൾ ആവർത്തിച്ചത്‌ 'തന്നെ പൊക്കി നയം' അല്ലേ ?എന്ന്. ഒരിക്കലുമല്ല കാരണം യഥാർത്ഥത്തിൽ പൊങ്ങാത്തവനാണ്‌ പൊങ്ങാനും പൊക്കാനും ശ്രമിക്കുക അത്‌ പലപ്പോഴും പാളി പോവുകയും നിലവിലുള്ള പൊക്കത്തെ തന്നെ ബാധിക്കുകയും ചെയ്യും. അല്ലാഹു ഇതിൽ നിന്നെല്ലാം പരിശുദ്ധനാണ്‌. എന്നാൽ പിന്നെ ഈ സ്തുതിയുടെ താൽപര്യം താൻ ആരാണെന്ന് നിഷേധികളെ ധരിപ്പിക്കലും വിശ്വാസികളെ അറിയിക്കലുമാണ്‌. ലോക ചരിത്രം പരിശോധിച്ചാൽ പല കള്ള ദൈവങ്ങളെയും കാണാം ഇവരെയെല്ലാം അല്ലാഹു വെല്ല് വിളിച്ചു. അവരെയൊക്ക അവൻ പാഠം പഠിപ്പിക്കുകയും ചെയ്തു. ഞാൻ നിങ്ങളുടെ പരമേശ്വരനാണെന്ന് انا ربكم الأعليവാദിച്ച ഫറോവയെ ചെങ്കടലിൽ കൈകാര്യം ചെയ്തത്‌ ഇതിനുദാഹരണമാണ്‌. റബ്ബ്‌ എന്നതിന്‌ രക്ഷിതാവ്‌, പരിപാലകൻ എന്നെല്ലാം അർത്ഥം പറയാം പരിപാലിക്കണമെങ്കിൽ ആദ്യം സൃഷ്ടിക്കണം. ഉള്ളതിനെയല്ലേ രക്ഷിക്കാനും പരിപാലിക്കാനും കഴിയൂ. ഉണ്ടാക്കലാണ്‌ സൃഷ്ടിക്കൽ. അല്ലാഹു എന്ന പദം അത്‌ ഉൾക്കൊണ്ടു. അപ്പോൾ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ എന്നാൽ ലോകം സൃഷ്ടിച്ച്‌ പരിപലിക്കുന്നവന്‌ സർവ്വ സ്തുതിയും എന്നായി സൃഷ്ടിപ്പോടെ സൃഷ്ടിക്ക്‌ അസ്തിത്വം ലഭിക്കുന്നതിനാൽ ഇനി അവന്‌ സരക്ഷണവും പരിപാലനവും ആവശ്യമായി വരുന്നു അഥവാ സൃഷ്ടിക്കലോടെ സൃഷ്ടാവിന്റെ ജോലി തീരുന്നില്ല മറിച്ച്‌ തുടങ്ങുകയാണ്‌. സ്രഷ്ടിയുടെ മരണമോ തകർച്ചയോ കൊണ്ടും അവസാനിക്കുന്നില്ല, കാരണം ഒരു വീട്‌ തകർന്നാൽ അതിന്റെ അവശിഷ്ടങ്ങൾ മറ്റൊന്നിന്റെ നിർമ്മാണത്തിന്‌ സഹായിക്കുന്നില്ലേ? അഥവാ സൃഷ്ടിപ്പിനു ശേഷം ആത്യന്തികമായ നാശം ഇല്ല അതിനാൽ പരിപാലനം ഒരു നിലക്കല്ലെങ്കിൽ മറ്റൊരു നിലക്ക്‌ അനുസ്യൂതം തുടർന്ന് കൊണ്ടിരിക്കണം ഇതാണ്‌ കാല നിർണ്ണയമില്ലാതെ സൃഷ്ടിച്ച്‌ പരിപാലിക്കുന്നവൻ എന്ന വാക്യം സൂചിപ്പിക്കുന്നത്‌. അല്ലാഹുവിന്റെ ആസ്തിക്യം ഇതിൽ നിന്ന് മനസിലാവുമ്പോലെ അല്ലാഹു സ്ഥലത്തിലേക്കും കാലത്തിലേക്കും ആവശ്യമാവുന്നവനല്ല എന്നും ഇത്‌ തെളിയിക്കുന്നു. കാരണം സഥലവും കാലവും അല്ലാഹുവിന്റെ സൃഷ്ടികളാണ്‌. അതുണ്ടാക്കുന്നതിന്‌ മുമ്പേ അവൻ ഉള്ളവനാണ്‌. അതിനാൽ അല്ലാഹു നിരാശ്രയണാണെന്ന സത്യം അംഗീകരിക്കുന്ന ആരും അല്ലാഹു ഒരുസ്ഥലത്തിരിക്കുന്നവനാണെന്ന് പറയില്ല.


പരിപാലിക്കുന്നവനാണ്‌ അല്ലാഹു എന്ന് വരുമ്പോൾ ഓരോ സൃഷ്ടിയും എല്ലാ സമയത്തും അവനിലേക്ക ആശ്രയിക്കേണ്ടവരാണെന്ന തത്വം കൂടി അതുൾക്കൊള്ളുന്നു. അഥവാ ഓരോ സെക്കന്റിലും നമ്മിൽ നിന്നുണ്ടാവുന്ന ഓരോ ചലനങ്ങളിലും അപ്പപ്പോഴുള്ള അല്ലാഹുവിന്റെ നിയന്ത്രണം നടക്കുന്നുണ്ടെന്നും അതിലേക്ക്‌ നാം ആവശ്യക്കാരാണെന്നും വ്യക്തം. നമ്മുടെ കഴിവുകൾ അല്ലാഹു നേരത്തെ തന്ന് പോയതാണെന്നും ഇനി അതുപയോഗിക്കാൻ നാം സ്വതന്ത്രരാണെന്നും നിരീക്ഷിക്കുന്നത്‌ അല്ലാഹു റബ്ബ്‌ ആണെന്ന താൽപര്യത്തെ നിരാകരിക്കലാണെന്ന് നാം ഗൗരവത്തോടെ കാണേണ്ടതാണ്‌. ഇത്‌ കൊണ്ട്‌ തന്നെയാണ്‌ ഓരോ നന്മ സ്വന്തമാക്കുമ്പോഴും അൽഹംദുലില്ലാഹ്‌ എന്ന സ്തുതി വാക്യം മനുഷ്യനിൽ നിന്നുണ്ടാവുന്നത്‌. സൃഷ്ടികളിൽ ഉന്നതനാണ്‌ മനുഷ്യൻ! ഇവന്റെ സൃഷ്ടിപ്പും പരിപാലനവും പലതവണ ഖുർആൻ പരാമർശിച്ചിട്ടുണ്ട്‌. ഒന്നാമതായി അവതരിച്ച അൽഅലഖ്‌ എന്ന അദ്ധ്യായം തന്നെ മനുഷ്യസൃഷ്ടിപ്പിനെ വേണ്ട വിധം ചർച്ച ചെയ്തിട്ടുണ്ട്‌. മനുഷ്യനെ അലഖിൽ നിന്ന് പടച്ചു എന്നാണ്‌ ഖുർആൻ പറയുന്നത്‌. എന്താണ്‌ അലഖ്‌?രക്തം, ഒട്ടുന്ന മണ്ണ്‌, അട്ട തുടങ്ങിയ അർത്ഥങ്ങൾ ഇതിനുണ്ട്‌. അലഖിൽ നിന്ന് പടച്ചു എന്നിടത്ത്‌ ഈ അർത്ഥങ്ങളെല്ലാം പ്രായോഗികമാണ്‌. മനുഷ്യൻ മണ്ണിൽനിന്ന് ജനിച്ചു. അവനിൽ രക്തമുണ്ടായി. രക്തത്തിൽ നിന്ന് ബീജവും അണ്ഡവും ഉണ്ടായി ഇവ കൂടിചേർന്ന ഭ്രൂണത്തിൽ നിന്ന് വീണ്ടും മനുഷ്യനുണ്ടായി. പുരുഷ ബീജം സ്ത്രീയുടെ അണ്ടത്തിൽ ഒട്ടിപ്പിടിക്കുന്നു അട്ടയെ പോലെ! രണ്ടിന്റെയും ന്യൂക്ലിയസ്‌ ഒന്നായി തീരുന്നു അതിൽ നിന്നാണ്‌ മനുഷ്യൻ ജനിക്കുന്നത്‌. ഈപാശ്ചാത്തലത്തിൽ മനുഷ്യൻ എന്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു എന്ന ചോദ്യത്തിന്‌ മണ്ണിൽ നിന്ന്, രക്തത്തിൽ നിന്ന്‌, അട്ടയെപോലെ ഒട്ടി നിൽക്കുന്ന ബീജത്തിൽ നിന്ന് എന്നതെല്ലാം മറുപടിയാവുന്നു. സംയോഗ സമയത്ത്‌ പുരുഷൻ സ്ത്രീയിൽ ബീജം വിസർജ്ജിക്കുന്നു. അതിൽ കോടിക്കണക്കിന്‌ അണുക്കളുണ്ട്‌. അതിൽ ഒന്നാണ്‌ അണ്ഡവുമായി സംയോജിക്കുന്നത്‌. ഇതിൽ നിന്ന് കുട്ടിയുണ്ടാവുന്നു. ഒന്നിലധികം അണുക്കൾ സംയോജിക്കുമ്പോൾ കുട്ടികൾ വർദ്ധിക്കുന്നു. ഇപ്പോൾ നമുക്ക്‌ മനസിലാകുന്നത്‌ സംയോഗം കൊണ്ട്‌ മാത്രം കുട്ടിയുണ്ടാവുന്നില്ലെന്നും അതിനു ബീജാണ്ഡ സംയോഗം ആവശ്യമാണെന്നുമാണ്‌. പക്ഷെ ഒന്നാമത്തെ സംയോഗ ശേഷം സ്ത്രീയും പുരുഷനും വേർപിരിഞ്ഞു. അതിനാൽ ബീജാണ്ഡ സംയോഗത്തിന്‌ അല്ലാഹു ബീജത്തെ ചുമതലപ്പെടുത്തി. ഈ ചുമതല ഏറ്റെടുത്ത ബീജം ഗർഭാശയത്തിൽ നീന്തി തനിക്ക്‌ വേണ്ട ഇണയെ കണ്ടെത്തി. പിന്നെ വിടാതെ ഒട്ടിപ്പിടിച്ചു തമ്മിൽ ലയിച്ചു രണ്ടിന്റെയും ഹൃദയമാകുന്ന ന്യൂക്ലിയസ്‌ ഒന്നായി. അല്ലാഹു തന്റെ കൽപനയാകുന്ന ബട്ടൻ അമർത്തുന്നതോടെ കാര്യം എളുപ്പമായി. ഇതാണ്‌ അല്ലാഹു ചോദിച്ചത്‌.

أَفَرَأَيْتُم مَّا تُمْنُونَ
أَأَنتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ
(നിങ്ങള്‍ വിസർജ്ജിക്കുന്ന ബീജം നിങ്ങൾ മനസിലാക്കുന്നുണ്ടോ?അതെ സൃഷ്ടിക്കുന്നത്‌ നിങ്ങളോ നമ്മളോ (അൽവാഖിഅ:58.59) )

ഇത്രയും വിശാലമായോരാശയം നമ്മെ പഠിപ്പിക്കാനാണ്‌ സംയോഗത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറയാതെ അട്ട എന്ന് കൂടി അർത്ഥമുള്ള അലഖിൽ നിന്ന് സൃഷ്ടിച്ചു എന്ന് പറഞ്ഞത്‌. ബീജം അണ്ഡവുമായുള്ള സങ്കലനമാണ്‌ ഗർഭ ധാരണം എന്ന് വരുമ്പോൾ മനുഷ്യനുണ്ടാവാൻ സ്ത്രീ പുരുഷ സംയോഗമോ ഗർഭ പാത്രമോ അല്ല ബീജാണ്ഡ സങ്കലനമാണ് ഏറ്റവും അനിവര്യമെന്ന് മനസിലായി. ടെസ്റ്റ്‌ ട്യൂബ്‌ ശിശു ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തി. ഖുർആനിന്റെ അൽഭുതം ബുദ്ധിയുള്ളവർ കാണട്ടെ! സുബ്‌ഹാനല്ലാഹ്‌ !! ഇങ്ങനെ ജന്മമമെടുക്കുന്ന മനുഷ്യന്‌ രക്തം, മാംസം, എല്ല്, തൊലി, പല്ല്, നഖം, മണം, നിറം, പഞ്ചേന്ദ്രിയങ്ങൾ, ആത്മാവ്‌ എല്ലാം അല്ലാഹു നൽകുന്നു. താൻ താമസിക്കുന്ന സ്ഥലം തനിക്ക്‌ പോരെന്ന് തോന്നുമ്പോൾ അവനെ അല്ലാഹു പുറത്ത്‌ കൊണ്ട്‌ വരുന്നു. ഭൂമിയും ആകാശവും അവന്‌ വേണ്ടി സംവിധാനിക്കുന്നു. ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും മറ്റും സാഹചര്യങ്ങൾ ഒരുക്കുന്നു. ജീവിക്കാൻ വേണ്ടി അവൻ കൃഷി ചെയ്യുന്നു. ഇതിന്‌ വേണ്ടി വിത്ത്‌ പാകുന്നു. അത്‌ വീർത്ത്‌ അടിയും മേലും പിളരുന്നു. അടി മുരടും വേരുമായി ഭൂമിയിൽ പിടിച്ച്‌ നിൽക്കുന്നു മേലെ തണ്ടും കൊമ്പും ഇലയും പൂവും കാണുന്നു. ആവശ്യമായ വായു, വെള്ളം, ഊർജ്ജം ഭൂമിയിൽ നിന്നു അവ വലിച്ചെടുക്കുന്നു. പഴം കായ്ക്കുന്നു. ഈ സംവിധാനങ്ങളെല്ലാം അല്ലാഹു അവക്ക്‌ നൽകുന്ന നിർദ്ദേശങ്ങളാണ്‌ ഇ‍താണ്‌ അല്ലാഹു ചോദിച്ചത്‌.


أَفَرَأَيْتُم مَّا تَحْرُثُونَأَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ
നിങ്ങൾ പാകുന്ന വിത്തിനെ പറ്റി നിങ്ങൾക്കറിയുമോ?അത്‌ മുളപ്പിച്ച്‌ വളർത്തുന്നത്‌ നിങ്ങളോ നാമോ?(അൽ-വാഖിഅ: 63,64) ചുരുക്കത്തിൽ മനുഷ്യനോ മരമോ എന്തുമാകട്ടെ അതിന്‌ ജന്മവും വളർച്ചയും പരിപാലനവും നൽകുന്നത്‌ അല്ലാഹു മാത്രമാണ്‌ അതു കൊണ്ട്‌ തന്നെ സർവ്വ സ്തുതിയും അവനു മാത്രം അവകാശപ്പെട്ടതാണ്‌
ഇത്‌ പറയുമ്പോൾ ഒരുചോദ്യം വരാം. ആരാണീ അല്ലാഹു? അവൻ നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്ക്‌ വിധേയമല്ല. ഈ സ്ഥിതിക്ക്‌ വാക്കാലുള്ള വിവരണം കൊണ്ടല്ലാതെ അല്ലാഹുവെ മനസിലാക്കാൻ സാധ്യവുമല്ല എന്നാൽ മനസ്സിലാവുന്നതും തള്ളിക്കളയാൻ പറ്റാത്തതുമാണ്‌ ലോകം സൃഷ്ടിച്ച്‌ പരിപാലിക്കുന്നവൻ എന്ന വിവരണം. ചോദ്യ കർത്താവുൾപ്പെടെയുള്ളവരെല്ലാം സൃഷ്ടിക്കപ്പെട്ടവരാണ്‌ പരിപാലിക്കപ്പെടുന്നവരും. സൃഷ്ടിച്ചു പരിപാലിക്കാൻ ഒരു മഹാശക്തി വേണമെന്നും അതിനാൽ ആ ശക്തിയുടെ പേരറിയട്ടെ അറിയാതിരിക്കട്ടെ സർവ്വ സ്തുതിയും ആ ശക്തിക്കാണെന്ന്സമ്മതിച്ചേ പറ്റൂ! മനുഷ്യൻ മാതാപിതാക്കളെ കാണാതിരിക്കാം. പക്ഷെ താൻ സ്വയം ജനിച്ചതാണെന്നോ മാതാപിതാക്കളില്ലാത്തവനാണെന്നോ അവൻ കരുതുമോ ? ഇല്ല ബുദ്ധിയുള്ള മനുഷ്യന്‌ അങ്ങനെ ചിന്തിക്കാന്‍ കഴിയില്ല മറിച്ച്‌ താൻ ജനിപ്പിക്കപ്പെട്ടവനാണെന്നും മാതാപിതാക്കളുണ്ടെന്നും അവൻ വിശ്വസിക്കും പടച്ചവൻ എന്നെ പടച്ചെന്ന് ഞാൻ വിശ്വസിക്കില്ല കാരണം എന്നെ അവൻ പടച്ചത്‌ ഞാൻ കണ്ടിട്ടില്ല എന്ന് വാദിക്കുന്നവരുണ്ട്‌. ഇത്‌ താഴെ പറയുമ്പോലെയാണ്‌. എനിക്ക്‌ മാതാപിതാക്കളുണ്ടെന്ന് ഞാൻ അംഗീകരിക്കുന്നില്ല. കാരണം അവരുടെ കല്യാണത്തിനോ സംയോഗത്തിനോ ഞാൻ പങ്കെടുത്തിട്ടില്ല! മാതാപിതാക്കളേക്കാൾ നമ്മുടെ പരിപാലകൻ അല്ലാഹുവാണെന്ന് മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാവും. അപ്പോൾ ഇവരെ നാം സ്തുതിച്ചാൽ തന്നെ അത്‌ സാന്ദർഭികവും സോപാധികവും മാത്രമാണ്‌ നിരു‍പാധികമുള്ള സ്തുതി അല്ലാഹുവിനു തന്നെ ഇതാണ്‌ അൽഹംദുലില്ലാഹി... എന്ന് പറഞ്ഞത്‌ അല്ലാഹുവിന്റെ പരിപാലനം എല്ലാ വസ്തുക്കൾക്കും ലഭിക്കുന്നു. ഓരോന്നിനും വ്യത്യസ്ഥമായ അവസ്ഥയിൽ. ഒരു വിധത്തിൽ ബലഹീനതയുള്ളവ മറ്റൊരു വിധത്തിൽ ശക്തരായി കാണുന്നത്‌ ഇതു കൊണ്ടാണ്‌ ശക്തനായ മനുഷ്യന്‌ ജനിച്ചയുടനെ ഓടാനോ ചാടാനോ സാധ്യമല്ല. എന്നാൽ ബലഹീനയായ കോഴികുഞ്ഞിന്‌ ജനിച്ചപ്പഴേ അത്‌ സാധ്യമാണ്‌ താനും! എട്ട്കാലിയുടെ വല, ഈച്ചയുടെ തേൻ ശേഖരം, നായയുടെ അന്വേഷണ വൈദഗ്ദ്യം തുടങ്ങിയതൊക്കെ നേരത്തേ പറഞ്ഞ സത്യത്തിന്റെ സ്ഥിരീകരണമാണ്‌. വലകെട്ടി ജീവിക്കുന്ന എട്ടുകാലിക്ക്‌ നൂൽ എവിടെനിന്ന് കിട്ടി? തേനീച്ച എത്ര യാത്ര ചെയ്താണീ തേൻ ശേഖരിച്ചത്‌? ഇതൊക്കെ ബുദ്ധിയുള്ള മനുഷ്യൻ ചിന്തിക്കുമ്പോൾ പരിപാലകനിൽ വിശ്വസിക്കാൻ അവൻ നിർബന്ധിതനാവും തീർച്ച!

സർവ്വ സ്തുതിയും സർവം പരിപാലിക്കുന്ന അല്ലാഹുവിനു തന്നെ! ആലമീൻ എന്നാൽ അല്ലാഹു അല്ലാത്തതെല്ലാം എന്നാണ്‌ വിവക്ഷ. അഥവാ റബ്ബിന്റെ നിയന്ത്രണവും പരിപാലനവും എല്ലാത്തിനും ബാധകമാണ്‌. അത്‌ കൊണ്ട്‌ തന്നെ എങ്ങനെയൊക്കെയുള്ള സ്തുതികളുണ്ടോ അതെല്ലാം അല്ലാഹുവിനു തന്നെ!. അൽഹംദുലില്ലാഹ്‌.

അഅദ്ധ്യായം 1 , സൂക്തം 3
اَلرَّحْمـنِ الرَّحِيمِ
(പരമ കാരുണികനും കരുണാ നിധിയുമായ)

ഫാതിഹയിലെ മൂന്നാം സൂക്തമാണിത്‌. നേരത്തേ ബിസ്മിയിലും നാം ഇത്‌ കണ്ടു. അപ്പോൾ ഇത്‌ ആവർത്തനമല്ലേ? ഒരു ചെറിയ സൂറത്തിൽ ഇങ്ങനെ ആവർത്തനം എന്തിനാണെന്ന് തോന്നാം. എന്നാൽ പദത്തിന്റെ ആവർത്തനം മാത്രമാണിവിടെയുള്ളത്‌ ആശയപരമായോ താത്വികമായോ ആവർത്തനമില്ല. അഥവാ എല്ലാ നല്ലകാര്യങ്ങളും അല്ലാഹുവിന്റെ നാമംകൊണ്ട്‌ ആരംഭിക്കണമെന്ന് നിദ്ദേശിക്കപ്പെടുകയും അതിന്‌ ബിസ്മി, റഹ്‌മാൻ, റഹീം എന്നത്‌ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത്‌ കൊണ്ടാണ്‌ ബിസ്മിയിൽ അൽറഹ്‌മാൻ, അൽറഹീം എന്നിവ വന്നത്‌. എന്നാൽ സർവ്വ സ്തുതി അല്ലാഹുവിനാണെന്ന രണ്ടാം സൂക്തത്തിലെ പരാമർശം വന്നപ്പോൾ ആരാണീ അല്ലാഹു ? എന്ന ചോദ്യം വരുന്നു. അതിന്റെ മറുപടിയാണ്‌ റബ്ബ്‌, റഹ്‌മാൻ, റഹീം, മാലിക്‌ എന്നിവ.

ചുരുക്കത്തിൽ ബിസ്മിയിൽ കൊണ്ടു വന്നത്‌ തുടങ്ങാൻ നിർദ്ദേശിക്കപ്പെട്ട പദം എന്നനിലക്കും മൂന്നാം സൂക്തം അല്ലാഹുവെ പരിചയപ്പെടുത്തുന്ന വിശേഷണം എന്ന നിലക്കുമാണ്‌ അപ്പോൾ പദം രണ്ട്‌ തവണ വന്നുവെങ്കിലും രണ്ടും രണ്ട്‌ നേട്ടമുണ്ടാക്കിത്തരാനായതിനാൽ ആശയപരമായി ആവർത്തനമല്ലാതായി. അവിടെ മറ്റൊരു സംശയം ചോദിച്ചേക്കാം. അല്ലാഹു ആരാണെന്ന് വിശദികരിക്കാന്‍ റബ്ബുൽ ആലമീൻ എന്നത്‌ തന്നെ ധാരാ‍ളമല്ലേ പിന്നെന്തിനാണ്‌ കൂടുതൽ വാക്കുകൾ?മറുപടി: സംശയ നിവാണത്തിന്‌ എന്നാണ്‌. അതായത്‌ ലോകരക്ഷിതാവ്‌(റബ്ബുൽ ആലമീൻ)എന്ന് പറയുമ്പോൾ ചിലരെങ്കിലും മനസ്സിലാക്കിയേക്കാം 'അല്ലാഹു ലോകരുടെ ഉടമയാണ്‌, യജമാനനാണ്‌ നാമെല്ലാവരും അവന്റെ അടിമകളും'. അപ്പോൾ സാധാരണ യജമാനന്മാർ അടിമകളെ അക്രമിക്കുമ്പോലെ അവനും അക്രമിക്കും ഭക്ഷണം നിഷേധിക്കും നിർദ്ദാക്ഷിണ്യം കൊന്നുകളയും അവനോടൊന്നും പറയാനോ ആവശ്യപ്പെടാനോ സമ്മതിക്കില്ല എന്നൊക്കെ. പലയജമാനന്മാരേയും സംബന്ധിച്ച്‌ ജനങ്ങൾക്കുള്ള അറിവ്‌ വെച്ച്‌ അവർ അങ്ങനെ ചിന്തിക്കുന്നതിന്‌ അവരെ കുറ്റം പറയാനുമാകില്ല. ഈ സംശയം ദൂരീകരിക്കാനാണ്‌ റബ്ബ്‌ റഹ്‌മാനും, റഹീമും ആണെന്ന വിശദീകരണം നമുക്ക്‌ അറിയാവുന്ന യജമാനന്മാരെ പോലെയല്ല അല്ലാഹു അവൻ മഹാ കാരുണ്യവാനത്രെ എന്ന്!

കാരുണ്യം നമുക്ക്‌ രണ്ടായി തിരിക്കാം, 1) ബാഹ്യം 2) ആന്തരികം
.
ഇമാം റാസി(റ)തന്റെ പ്രസിദ്ധമായ ഖുർആൻ വ്യാഖ്യാനത്തിൽ എഴുതുന്നു ചില കാര്യങ്ങൾ ഒറ്റനോട്ടത്തിൽ ശിക്ഷയെന്നും കഷ്ടപ്പെടുത്തലെന്നും തോന്നുമെങ്കിലും അന്തിമ വിശകലനത്തിൽ അത്‌ അനുഗ്രഹവും കാരുണ്യവുമാണെന്നു ബോധ്യപ്പെടും. ചിലത്‌ പ്രഥമ ദൃഷ്ട്യാ കാരുണ്യമെന്ന് തോന്നും പക്ഷെ അത്‌ യഥാത്ഥത്തിൽ ശിക്ഷയായിരിക്കും. ഒരു രക്ഷിതാവ്‌ സ്വന്തം മകനെ അവന്റെ ഇഷ്ടത്തിന്‌ വിടുകയും സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്നു. അവൻ പഠിക്കേണ്ട പ്രായത്തിൽ കളിച്ചും ഉല്ലസിച്ചും നടക്കുന്നു. മകൻ സന്തോഷിക്കട്ടെ എന്ന് കരുതിയ പിതാവ്‌ അവനെ ശാസിക്കുന്നില്ല ജീവിതത്തിന്‌ ക്രമീകരണമുണ്ടാക്കാൻ ഉപദേശിക്കുന്നില്ല ഇത്‌ കരുണയാണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അവന്റെ ഭാവി ഇരുളടഞ്ഞതാക്കി അവനെ ശിക്ഷിക്കുകയാണിയാൾ. അതേസമയം ഒരു രക്ഷിതാവ്‌ തന്റെ കുട്ടിക്ക്‌ കഠിനമായ നിർദ്ദേശങ്ങൾ നൽകുന്നു. പഠിക്കേണ്ട സമയത്ത്‌ ഉഴപ്പാതിരിക്കാൻ ചിലപ്പോഴൊക്കെ വീട്ടിനകത്ത്‌ തളച്ചിടുന്നു.ഇത്‌ ഒറ്റനോട്ടത്തിൽ ആകുട്ടിയെ ശിക്ഷിക്കുകയാണെന്ന് തോന്നാമെങ്കിലും യഥാർത്ഥത്തിൽ അവന്റെ ശോഭനമായ ഭാവിക്ക്‌ വേണ്ടി ചെയ്ത ഒരു പ്രവർത്തിയായതിനാൽ ഇതാണ്‌ യഥാർത്ഥ സ്നേഹം കരുണ!ഇങ്ങനെ ധാരാളം ഉദാഹരണങ്ങൾ നമുക്ക്‌ കാണാം. കുഞ്ഞിന്റെ കാലിൽ ആഴത്തിലൊരു മുള്ള്‌ തറച്ചു.ഓപ്പറേഷനിലൂടെ അത്‌ നീക്കം ചെയ്യാൻ കൽപ്പിക്കപ്പെട്ടപ്പോൾ എന്റെ കുട്ടിയെ ശസ്ത്രക്രിയയിലൂടെ വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ലെന്ന് പറയുന്ന പിതാവ്‌ ബാഹ്യമായി കുട്ടിയോട്‌ കരുണ കാട്ടിയതാണെങ്കിലും ആ കുട്ടിയെ നിത്യ ദു:ഖത്തിലേക്ക്‌ തള്ളിയിട്ട്‌ അവനെ ദ്രോഹിക്കുകയായിരുന്നു ഈ പിതാവ്‌ എന്ന് എല്ലാവരും മനസിലാക്കില്ലേ?ഇത്‌ പോലെ കാരുണ്യവാനായ അല്ലാഹു ചില നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും നമുക്ക്‌ നൽകുന്നത്‌ യഥാർത്ഥത്തിൽ നമ്മെ അനുഗ്രഹിക്കാനാണ്‌ ഉപദ്രവിക്കാനല്ല എന്ന് തിരിച്ചറിയാൻ നമുക്കാവണം എന്നാൽ പിതാവ്‌ ഭാവിയിലെങ്കിലും മകനിൽ നിന്ന് എന്തെങ്കിലും ആനുകൂല്യം പ്രതീക്ഷിക്കുന്നു. അല്ലാഹു ഒന്നും പ്രതീക്ഷിക്കുന്നില്ല. അതിനാൽ അവന്റെ കാരുണ്യത്തിന്‌ മാറ്റ്കൂടുന്നു അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ പല രൂപത്തിലും വിഷമിക്കുന്നത്‌ നാം കാണുന്നുണ്ട്‌.ഇത്‌ അവരോട്‌ അല്ല്ലാഹുവിനു കാരുണ്യം ഇല്ലാത്തത്‌ കൊണ്ടല്ല മുമ്പ്‌ നാം പറഞ്ഞപോലെ അന്തിമ വിശകലനത്തിൽ ബാഹ്യമായ ഈ വിഷമം അവർക്ക്‌ നേട്ടമായി കാണാം രോഗിയായ കുട്ടിക്ക്‌ പല ഭക്ഷ്യ വസ്തുക്കളും മാതാപിതാക്കൾ തടഞ്ഞു വെക്കും രോഗത്തിന്റെ വർദ്ധനവിന്‌ അത്‌ കാരണമാവുന്നത്‌ കൊണ്ടാണത്‌.പക്ഷെ അതു മനസ്സിലാവാത്ത കുട്ടിക്ക്‌ മാതാപിതാക്കളോട്‌ ഈർഷ്യത തോന്നിയേക്കാം എന്നാലും അത്‌ മാതാപിതാക്കൾക്ക്‌ കുട്ടിയോടുള്ള കാരുണ്യമാണല്ലോ ഇത്‌ പോലെ അല്ലാഹു ചിലപ്പോൾ ചിലത്‌ ചെയ്യുന്നത്‌ നമുക്ക്‌ വിഷമമുണ്ടാക്കിയേക്കാം എന്നാൽ നൈമിഷിക നേട്ടങ്ങൾക്കല്ല നിത്യ നിദാന്തമായ സംതൃപ്തിക്കാണ്‌ അവൻ ഊന്നൽ നൽകുന്നതെന്നതിനാൽ ഇതാണ്‌ യഥാർത്ഥ കരുണ. മാതാപിതാക്കൾ നിയന്ത്രണങ്ങളിലൂടെ കുട്ടിയെ സൗഖ്യത്തിലേക്ക്‌ നയിക്കുമ്പോലെ!

അല്ലാഹുവിന്റെ കാരുണ്യം എല്ലാവസ്തുക്കൾക്കും ലഭിക്കുന്നു 
.وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ
എന്റെ അനുഗ്രഹം എല്ലാവസ്തുവിനും വിശാലമായിരിക്കുന്നു എന്ന് അല്ലാഹു തന്നെ പറയുന്നുണ്ട്‌(അഅ്റാഫ്‌:156) ലോകത്തിന്റെ നിലനിൽപ്‌ തന്നെ അത്കൊണ്ടാണ്‌ സാധ്യമാകുന്നത്‌. വസ്തുക്കളിൽ ജീവികളും അല്ലാത്തവയുമുണ്ട്‌. ഓരോന്നിലും അല്ലാഹു വ്യത്യസ്തമായ ശെയിലിയിൽ അനുഗ്രഹവും ചെയ്യുന്നുണ്ട്‌. ഉദാഹരണമായി നമുക്ക്‌ ഭൂമിയെ എടുക്കാം. ഭൂമി വളരെ വേഗത്തിൽ ചലിച്ച്കൊണ്ടിരിക്കുന്നുണ്ട്‌ എന്നിട്ടും മനുഷ്യൻ അതിന്റെ മുകളിൽ കിടക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്നു മനുഷ്യനാണെങ്കിലോ ഭൂമിയുടെ മുകളിലെ ഒരുചെറിയ വസ്തു ആണ്‌ താനും! എന്നിട്ടും ഭൂമിയുടെ ശക്തിയിലുള്ള ചലനം അവനെ അലോസരപ്പെടുത്തുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നില്ല അതേ സമയം മനുഷ്യൻ നിർമ്മിക്കുന്ന വാഹനം വേഗത്തിൽ പോകുമ്പോൾ ഇരിക്കാതെയോ പിടിക്കാതെയോ അവൻ നിന്നാൽ വീണ്‌ പോകും. പ്രത്യേകം സംവിധാനങ്ങളുണ്ടാക്കാതെ ആവാഹനത്തിൽ കിടന്നാൽ അപകടങ്ങൾ ഉണ്ടാവും എന്നാൽ ചലിക്കുന്ന ഭൂമിയിൽ ഏത്‌ പാറപ്പുറത്തും കിടന്നുറങ്ങാം കരയിലും കടലിലും സഞ്ചരിക്കാം എന്തു കൊണ്ടാണിത്‌ സാധ്യമാകുന്നത്‌?ഭൂമിയിൽ അല്ലാഹു നിക്ഷേപിച്ച ഒരു നിധി കാരണം! ഇതേകുറിച്ച്‌ ശാസ്ത്രം ആകർഷണം എന്ന് പറയുമ്പോൾ മതം റഹ്‌മത്ത്‌ എന്ന് പറയുന്നു പേര്‌ എന്ത്‌ പറഞ്ഞാലും ഭൂമിക്ക്‌ അതിന്റെ നാഥൻ നൽകിയതാണിത്‌ ഇത്‌ ഞങ്ങളുടെ സംഭാവനയാണെന്ന് അവകാശപ്പെടാൻ ലോകത്ത്‌ ആരും ഉണ്ടായിട്ടില്ല! ഇനിയും നോക്കൂ...ഭൂമിയിൽ മനുഷ്യൻ എന്തൊക്കെയാണ്‌ കാട്ടിക്കൂട്ടുന്നത്‌ കിണറും കുഴിയുമുണ്ടാക്കുന്നു നാട്‌ കാടും തിരിച്ചുമാക്കുന്നു വിസർജ്ജിച്ച്‌ വൃത്തികേടാക്കുന്നു പക്ഷെ ഇതിന്റെ പേരിലൊന്നും ഒരു പ്രതികൂല നടപടിയും ഭൂമിയിൽ നിന്നുണ്ടാകുന്നില്ല തെങ്ങ്‌ തേങ്ങയും മാവ്‌ മാങ്ങയും നൽകുന്നു മനുഷ്യൻ തെങ്ങിൻ തടത്തിൽ മൂത്രമൊഴിച്ചാലും ഇളനീരി‍നോ മാമ്പഴത്തിനോ അതിന്റെ രുചി അനുഭവപ്പെടുന്നില്ല ഭൂമിയുടെ ധർമ്മ ബോധവും ആകർഷണവും നില നിൽക്കുന്നതാണിതിന്‌ കാരണം മനുഷ്യന്റെ എല്ലാസമ്പാദ്യവും ഉപയോഗം കൊണ്ട്‌ കുറയുമെങ്കിൽ ഭൂമിയുടെ ഈ ആകർഷണവും ധർമ്മ ബോധവും ഒരിക്കലും കുറയുന്നില്ല എടുത്താൽ തീരാത്ത നിധികളായി അവ നിലനിൽക്കുന്നു അല്ലാഹു ഭൂമിയിൽ നിക്ഷേപിച്ച അനുഗ്രഹങ്ങളാണവ! ഇതാണ്‌ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഉദാഹരണം

ഭൂമി, സൂര്യൻ, ചന്ദ്രൻ ,കര, കടൽ എന്നിവയുടെ ഉപയോഗം പറഞ്ഞതിനു ശേഷം ഇതൊക്കെ നമ്മുടെ കരുണ(റഹ്‌മത്‌)യല്ലാതല്ല എന്ന് അല്ലാഹു പറംഞ്ഞത്‌ (إِلَّا رَحْمَةً مِّنَّا وَمَتَاعًا إِلَى حِينٍ (يس 44 ഇതെല്ലാം നമ്മുടെ കാരുണ്യം തന്നെയാകുന്നു(സൂറ:യാസീൻ 44) ഇനിയും നോക്കുക..ഇവിടെ മനുഷ്യനുൾപ്പെടെ എല്ലാജീവികളും വളരുന്നു അവർക്ക്‌ കാരുണ്യം എന്നൊരു ഗുണമില്ലായിരുന്നുവെങ്കിൽ ഇത്‌ സാധ്യമാകുമായിരുന്നില്ല ഏത്‌ ക്രൂര സ്വഭാവിയും ആ ക്രൂരത ജനിക്കുന്ന തന്റെ കുഞ്ഞിനോട്‌ കാണിക്കുന്നില്ല ഇത്‌ അല്ലാഹു അവയിൽ നിക്ഷേപിച്ച കരുണ്യമാണ്‌ ഇണ ജീവികളിൽ ആണിന്‌ പെണ്ണിനോടും തിരിച്ചും വലിയ സ്നേഹമാണ്‌ അത്‌ വെറും വൈകാരികമല്ല അല്ലാഹു അവയിൽ നിക്ഷേപിച്ച കാരുണ്യം തന്നെയാണ്‌‍ നമുക്ക്‌ ചിലയാളുകളോട്‌ വലിയ സ്നേഹമുണ്ടാകും അവർ ഭൗതികമായി നമുക്ക്‌ ഒന്നും ചെയ്ത്‌ തന്നത്‌ കൊണ്ടല്ല നമ്മിൽ നിന്നൊന്നും അവരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. ഇസ്ലാമിലെ ആത്മീയനേതാക്കളെ ഈ ഗണത്തിൽ നമുക്ക്‌ കാണാൻ കഴിയും ശൈഖ്‌ ജീലാനി, അജ്മീർ ഖാജ, മമ്പുറം തങ്ങൾ, ഉമർ ഖാസി ഇവരൊക്കെ സമൂഹത്തിന്റെ സ്നേഹം പിടിച്ച്‌ പറ്റിയവരാണ്‌ തോക്കും വാളും മറ്റ്‌ ആയുധങ്ങളും കൊണ്ടല്ല അവർ ജനങ്ങളെ ഭരിച്ചത്‌ എന്ത്‌ വന്നാലും ഇവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത ഒരു വിഭാഗത്തെ നാം കാണുന്നു ഈ സ്നേഹം ആരും അടിച്ചേൽപ്പിച്ചതല്ല അല്ലാഹു അവരിൽ നിക്ഷേപിച്ചതാണ്‌ നബി(സ്വ)യോട്‌ സഹാബ(പ്രവാചക ശിഷ്യന്മാർ)ക്കുണ്ടായിരുന്ന സ്നേഹം പ്രസിദ്ധമല്ലേ.. വാളുകൊണ്ടല്ല ഈ കാരുണ്യത്തിന്റെ ബലത്തിലാണ്‌ ആ സമൂഹത്തെ നബി(സ്വ) പരിവർത്തിപ്പിച്ചെടുത്തത്‌. ഉഹ്ദ്‌ യുദ്ധത്തിൽ പല്ല് പൊട്ടിക്കുകയും രക്തമൊലിപ്പിക്കുകയും ചെയ്ത ശത്രുക്കൾക്ക്‌ ദിശാബോധം നൽകാൻ പ്രാർത്ഥിച്ച നബിയിലും ഈ കാരുണ്യത്തിന്റെ കൂടിയ അളവാണ്‌ നമുക്ക്‌ ദശിക്കാൻ കഴിയുന്നത്‌ തങ്ങളെ ലോകത്തിന്‌ അനുഗ്രഹമായിട്ടല്ലാതെ നാം നിയോഗിച്ചിട്ടില്ലെന്ന് അല്ലാഹു പറഞ്ഞതും ഇത്‌ കൊണ്ടാണ്‌ .

ഈ ലോകം അവസാനിക്കുന്നതോടെ പരലോകം ആരംഭിക്കുന്നു. നബി(സ്വ) ഉൾപ്പെടെയുള്ള മഹാന്മാർ അവിടെയും കാരുണ്യവുമായി എത്തുന്നു. മഹാന്മാരുടെ ശുപാർശ അതാണ്‌ തെളിയിക്കുന്നത്‌ മനുഷ്യരിൽ അല്ലാഹു നിക്ഷേപിച്ച കാരുണ്യത്തിന്റെ ചില ഉദാഹരണങ്ങൾ ഇമാം റാസി(റ) തന്റെ ഖുർആൻ വ്യാഖ്യാനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. ഒരു യുവാവ്‌ മരണാസന്നനായി കിടക്കുന്നു.അയാൾ ശഹാദത്‌ കലിമ(സത്യ സാക്ഷ്യ വാക്യം)ചൊല്ലാൻ ശ്രമിക്കുന്നുണ്ട്‌ പക്ഷെ നാവിനൊരു തടസ്സം പോലെ കൂട്ടുകാർ വിവരം നബി(സ്വ)യെ അറിയിച്ചു. അയാൾ നിസ്ക്കാര.-നോമ്പാതി എല്ലാ നന്മയും ചെയ്യുന്നവനല്ലേ എന്ന് നബി(സ്വ)ചോദിച്ചു അതെ എന്ന് അവർ പറഞ്ഞപ്പോൾ അദ്ദേഹം മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചിരുന്നോ എന്ന് നബി(സ്വ)ചോദിച്ചു ഉവ്വ്‌ എന്നവർ പറഞ്ഞു.എങ്കിൽ അവരെ കൊണ്ടുവരാൻ നബി(സ്വ)നിർദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ഒറ്റക്കണ്ണുള്ള ഉമ്മയെ പ്രവാചക സദസ്സിൽ ഹാജറാക്കപ്പെട്ടു. നിങ്ങളുടെ മകൻ മരണ ശയ്യയിലാണെന്നും നിങ്ങൾ അയാൾക്ക്‌ മാപ്പ്‌ നൽകണമെന്നും നബി(സ്വ) ആ ഉമ്മയോട്‌ ആവശ്യപ്പെട്ടു. മാപ്പ്‌ കൊടുക്കില്ല കാരണം എന്റെ ഒരു കണ്ണ്‌ അവൻ അടിച്ച്‌ പൊട്ടിച്ചതാണെന്ന് ആ ഉമ്മ പറഞ്ഞു. ഉടനെ കുറേ വിറക്‌ കൊണ്ട്‌ വരാൻ നബി(സ്വ)നിർദ്ദേശിച്ചു. ആ ഉമ്മ ചോദിച്ചു. എന്തിനാണ്‌ വിറക്‌ ? നബി(സ്വ)പറഞ്ഞു. നിങ്ങളോട്‌ അവൻ ചെയ്ത ക്രൂരതക്ക്‌ പകരമായി നിങ്ങളുടെ മുമ്പിൽ വെച്ച്‌ അവനെ കരിച്ച്‌ കളയാനാണ്‌ എന്ന് .വറ്റാത്ത മാതൃ സ്നേഹം ഉമ്മയിലുണർന്നു. ഉമ്മ പറഞ്ഞു നബിയേ!ഞാൻ അവന്ന് മാപ്പ്‌ നൽകുന്നു. കരിക്കാനാണോ ഞാൻ അവനെ ഒമ്പത്‌ മാസത്തിലധികം ചുമന്ന് നടന്നതും വേദന സഹിച്ച്‌ പ്രസവിച്ചതും കഷ്ടപ്പെട്ട്‌ വളർത്തിയതും? അടിമകളിൽ അല്ലാഹു നിക്ഷേപിച്ച കാരുണ്യത്തിന്റെ ഒരു ഉദാഹരണം നാം ഇതിൽ കാണുന്നു.

എന്നാൽ ഇങ്ങനെ ലോകത്ത്‌ എത്രയാളുകൾ! ജീവികൾ!! പലരോടും കരുണ കാണിക്കുന്നുണ്ട്‌? അതെല്ലാം കൂടി കാരുണ്യത്തിന്റെ ഒരു ശതമാനമാണെന്നും ബാക്കി 99ശതമാനവും തന്റെ അടിമകളെ അനുഗ്രഹിക്കാനായി അല്ലാഹു മാറ്റി വെച്ചിരിക്കുകണെന്നും നബി(സ്വ)പറയുന്നു. അപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹം എത്ര വിശാലമാണ്‌ എന്ന് ഊഹിക്കാമല്ലോ അത്‌ കൊണ്ട്‌ തന്നെയാണ്‌ തെറ്റ്‌ ചെയ്ത്‌ ശരീരത്തെ അക്രമിച്ചവർക്കും പാപങ്ങൾ ഏറ്റ്‌ പറഞ്ഞ്‌ പാശ്ചാത്തപിക്കാൻ അല്ലാഹു അവസരം നൽകിയത്‌. അതും ഉപയോഗപ്പെടുത്താതെ താന്തോന്നിയായി നടക്കുന്നവൻ എന്തു മാത്രം ധിക്കാരിയാണെന്ന് നമുക്ക്‌ ഊഹിക്കമല്ലോ!എന്നാൽഇത്‌ വരെ പറഞ്ഞതിൽ നിന്ന് മറ്റൊരു തെറ്റിദ്ധാരണയുണ്ടാവാൻ സാധ്യതയുണ്ട്‌. യജമാനനായ അല്ലാഹു കാരുണ്യവാനായതിനാൽ എനിക്കെന്തും ചെയ്യാം എന്ത്‌ തോന്നിയവാസം ഞാൻ കാണിച്ചാലും ഒരു കുഴപ്പവുമില്ല കാരണം അവൻ കാരുണ്യവാനായതിനാൽ എന്നെ ശിക്ഷിക്കാൻ അവനു കഴിയില്ല എന്ന്.ആധാരണ തിരുത്താനാണ്‌ അവൻ പ്രതിഫല ദിവസത്തിന്റെ ഉടമയാണെന്ന് അല്ലാഹു ഉണർത്തുന്നത്‌.

സൂക്തം 4 مَـالِكِ يَوْمِ الدِّينِ


(പ്രതിഫല ദിനത്തിന്റെ ഉടമസ്ഥൻ)



മുൻ സൂക്തങ്ങളിൽനിന്ന് എല്ലാറ്റിന്റെയും ഉടമസ്ഥൻ അല്ലാഹുവാണെന്ന് വ്യക്തമായിരിക്കെ ഈ സൂക്തത്തിന്റെ പ്രസക്തി എന്താണ്‌ എന്ന് ചിന്തിച്ചേക്കാം ! പ്രസക്തിയുണ്ട്‌. ഈ ലോകത്ത്‌ യഥാർത്ഥ ഉടമ അല്ലാഹുവാണെങ്കിലും ബാഹ്യമായി അധികാരം കയ്യാളാനും അവകാശവാദങ്ങളുന്നയിക്കാനും ധാരാളമാളുകൾക്ക്‌ അല്ലാഹു അവസരം നൽകി. അത്‌ ദുരുപയോഗം ചെയ്തു കൊണ്ട്‌ ദൈവം ചമയാൻ പോലും ഫറോവയെ പോലുള്ളവർ ധാർഷ്ട്യം കാണിച്ചു എന്നാൽ അങ്ങനെയുള്ളവരുൾപ്പെടെ ബാഹ്യമായി പോലും അവകാശ വാദവുമായി ഒരാളും അവിടെ വരില്ലെന്ന് മാത്രമല്ല അന്ന് (പ്രതിഫല നാളിൽ) എല്ലാവരും മിണ്ടാപ്രാണികളായിരിക്കും.



(لِّمَنِ الْمُلْكُ الْيَوْمَ لِلَّهِ الْوَاحِدِ الْقَهَّارِ (غافر16
 ''ആർക്കാണ്‌ ഇന്ന് അധികാരം ? ഏകനും സർവ്വാധിപതിയുമായ അല്ലാഹുവിനു തന്നെ! (സൂറ:ഗാഫിർ16)


الْمُلْكُ يَوْمَئِذٍ الْحَقُّ لِلرَّحْمَنِ (الفرقان26 അന്ന് യഥാർത്ഥമായ അധികാരം കരുണാവാരിധിയായ അല്ലാഹുവിനു മാത്രമാകുന്നു(സൂറ:അൽഫുർഖാൻ26)


الْمُلْكُ يَوْمَئِذٍ لِّلَّهِ يَحْكُمُ بَيْنَهُمْ (الحج 56) ആനാളിൽ ആധിപത്യം അല്ലാഹുവിന്റേതായിരിക്കും അവൻ അവർക്കിടയിൽ തീർപ്പു കൽപ്പിക്കും(സൂറ:അൽ ഹജ്ജ്‌ 56)



അപ്പോൾ പ്രതിഫല ദിനത്തിന്‌ അവകാശിയായി മറ്റാരുമില്ല.ഭൂമിയിൽ അങ്ങനെയുള്ള(താൽക്കാലികമാണെങ്കിലും) വർ ധാരാളമുണ്ട്‌.എങ്കിൽ ഈ വിശേഷണം തികച്ചും പ്രസക്തം തന്നെ!നാം സാധാരണ പറയാറില്ലേ ഇപ്പോൾ അദ്ദേഹത്തിന്റെ സമയമാണ്‌ ഏതെങ്കിലും മേഘലയിൽ ഒരാൾ 'താര' മായി അറിയപ്പെടുമ്പോൾ ഇത്‌ അദ്ദേഹത്തിന്റെ സമയമാണെന്ന് പറയും അഥവാ എല്ലാ ശ്രദ്ധയും അദ്ദേഹത്തിലേക്ക്‌ തിരിയുന്നു എന്നാണിതിന്റെ താൽപര്യം. ഈ നിലക്ക്‌ പരലോകം മുഴുവനും അല്ലാഹുവിന്റേതാണ്‌ അവൻ ശ്രദ്ധിക്കപ്പെടുന്നു. അംഗീകരിക്കപ്പെടുന്നു അറിയപ്പെടുന്നു പറയപ്പെടുന്നു. മറ്റുള്ളവർക്ക്‌ സംസാരിക്കാൻ പോലും അവന്റെ അനുവാദം വേണം



لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرحْمَنُ وَقَالَ صَوَابًا (النبأ38
 അല്ലാഹു അനുവാദം നൽകുകയും സത്യം പറയുകയും ചെയ്തവരല്ലാതെ ആരും അന്ന് സം സാരിക്കുകയില്ല(സൂറ:അന്നബഅ് 38)



സത്യം പറഞ്ഞവരും സം സാരിക്കാൻ അല്ലാഹു അനുവാദം കൊടുത്തവരും പ്രവാചകന്മാർ തുടങ്ങിയ മഹാത്മാക്കളാണ്‌ അവർക്ക്‌ അല്ലാഹു പ്രത്യേകം അനുവാദം നൽകും. അവർ ശഫാഅത്ത്‌ (ശുപാർശ) ചെയ്യുകയും പാപികളെ രക്ഷിക്കുകയും ചെയ്യും. ഇതും (ശുപാർശ) അല്ലാഹുവിന്റെ അധികാരത്തിൽ പെട്ടത്‌ കൊണ്ടാണ്‌ ശുപാർശക്ക്‌ അനുമതി ആവശ്യമായി വന്നത്‌. من ذا الذي يشفع عنده الاباذنه ആരാണ്‌ അല്ലാഹുവിന്റെ അനുമതിയില്ലാതെ അവന്റെ അടുക്കൽ ശുപാർശ ചെയ്യുന്നവൻ ( അൽ ബഖറ:) എന്ന് അല്ലാഹു ചോദിച്ചതും ഇത്‌ കൊണ്ടാണ്‌. അപ്പോൾ അനുമതിയുള്ളവർക്ക്‌ ശുപാർശ ചെയ്യാം ! ചെയ്യും ! എന്നെല്ലാം വ്യക്തം. നബി(സ്വ) യുടെ സുപ്രധാനമായ ശുപാർശ ഈ ദിനത്തിലെ പ്രത്യേക സംഭവം തന്നെയാണ്‌. യൗമുൽ ഖിയാമ:(തയാറെടുപ്പ്‌ ദിനം) യൗമുൽ ഹശ്‌ർ (സംഗമ ദിനം) യൗമുൽ ഹിസാബ്‌(കണക്കെടുപ്പ്‌ ദിനം) യൗമുൽ ബഅ്സ്‌(പുനർജന്മദിനം) യൗമുത്തഗാബുൻ( നഷ്ടത്തിന്റെ ദിനം) യൗമുൽ ആഖിർ(അവസാനദിനം) യൗമുൽ ഫസ്‌ൽ(തീർപ്പ്‌ കൽപ്പിക്കുന്ന ദിനം) എന്നിങ്ങനെ ധാരാളം നാമങ്ങൾ ഈ ദിനത്തിനുണ്ട്‌. ബ്രായ്ക്കറ്റിൽ കൊടുത്ത അർത്ഥങ്ങളെല്ലാം ആദിനത്തിലെ പ്രധാന സംഭവങ്ങളാണ്‌ ഈ ലോകത്ത്‌ അല്ലാഹു ഉദ്ദേശിച്ചതൊക്കെ നടക്കും അഥവാ നടക്കാൻ പോകുന്നതൊക്കെ അല്ലാഹു മുൻകൂട്ടി മനസിലാക്കുന്നു. എന്നാൽ അത്‌ അവൻ ആഗ്രഹിക്കുന്നതാവണമെന്നില്ല അതായത്‌ അല്ലാഹു ആഗ്രഹിക്കാത്തതും എന്നാൽ മുൻകൂട്ടി മനസ്സിലാക്കിയതും ഈ ലോകത്ത്‌ നടക്കും പക്ഷെ അവൻ ആഗ്രഹിക്കുന്നത്‌ മാത്രമേ പരലോകത്ത്‌ നടക്കൂ അതാണ്‌ പരലോകം അവന്റെ സമയമാണെന്ന് പറഞ്ഞത്‌. എന്നാൽ അല്ലാഹുവിന്റെ ആഗ്രഹം നമ്മുടെ ആഗ്രഹം പോലെയല്ല അല്ലാഹു പ്രതിഫലം തരാമെന്ന് വഗ്ദാനം ചെയ്ത കാര്യമേതാണോ അതാണ്‌ അവൻ ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതും നമ്മിൽ നിന്ന് ആവശ്യപ്പെടുന്നതും അല്ലാതെ അല്ലഹുവിനു നമ്മെ പോലെ കുറെ അഭിലാഷങ്ങളും മോഹങ്ങളുമുണ്ടെന്നും അത്‌ നടന്നില്ലെങ്കിൽ അവന്‌ മോഹഭംഗവും നിരാശയും ഉണ്ടാകുമെന്നല്ല വിചാരണ ദിവസം ഈ ലോകത്ത്‌ നന്മ ചെയ്യുന്നവരേയും തിന്മ ചെയ്യുന്നവരേയും കാണാം മര്‍ദ്ദിതനും മര്‍ദ്ദകനുമുണ്ടാവും. ഇവരിലെ നന്മയുടെ വക്താക്കൾക്ക്‌ പലപ്പോഴും ഈ ലോകം കൈപ്പേറിയ അനുഭവങ്ങൾ സമ്മാനിക്കുമ്പോൾ തെമ്മാടിയും അക്രമിയും ഇവിടെ സ്വതന്ത്രമായി വിലസുന്നു. മരണം എല്ലാവർക്കും നാം അനുഭവത്തിൽ കാണുകയും ചെയ്യുന്നു. മരണത്തോടെ എല്ലാം അവസാനിക്കുകയാണോ ? ആണെന്ന് വന്നാൽ ഈ ലോകത്ത്‌ അക്രമ വാസന ഇനിയും വർദ്ധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മര്യാദക്കാരനായി ജീവിക്കുന്നവൻ വെറുമൊരു വിഢ്ഢിയാണെന്ന് ബുദ്ധിയുള്ളവർ പറയുമോ? ഇല്ലെങ്കിൽ മര്യാദക്കാരനും തെമ്മാടിയും അക്രമിയും നീതിമാനും ശരിക്കും തീരുമാനിക്കപ്പെടുന്ന ഒരു രംഗം വേണ്ടേ? ഇവിടെ അതില്ലെന്നുറപ്പ്‌. അതിന്റെ പരിഹാരമാണ്‌ ലോകരക്ഷിതാവ്‌ ഉണ്ടാക്കുന്നത്‌ പ്രതിഫല ദിനം!



لِيَجْزِيَ الَّذِينَ أَسَاؤُوا بِمَا عَمِلُوا وَيَجْزِيَ الَّذِينَ أَحْسَنُوا بِالْحُسْنَى (النجم 31


''തിന്മ ചെയ്തവർക്ക്‌ അവർ പ്രവർത്തിച്ചതിനനുസരിച്ച്‌ പ്രതിഫലം നൽകുവാനും നന്മ ചെയ്തവർക്ക്‌ ഏറ്റവും നല്ല പ്രതിഫലം (സ്വർഗീയാനുഗ്രഹങ്ങൾ) നൽകുവാനും വേണ്ടിയത്രെ (സന്മാർഗികളിൽ നിന്ന് ദുർമാർഗികളെ അവൻ വേർത്തിരിച്ചത്‌ (സൂറ:അന്നജ്മ്‌31)



أَمْ نَجْعَلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَالْمُفْسِدِينَ فِي الْأَرْضِ أَمْ نَجْعَلُ الْمُتَّقِينَ كَالْفُجَّارِ (ص28


സത്യത്തിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്ടിക്കുകയും ചെയ്തവരെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെ നാം ആക്കുമോ?അതല്ലെങ്കിൽ ഭയ ഭക്തിയോടെ ജീവിക്കുന്നവരെ ദുഷ്ടന്മാരെ പോലെ നാം ആക്കുമോ?(സൂറ:സ്വാദ്‌ 28)



ഇത്‌ പോലെ ധാരാളം സൂക്തങ്ങളിലൂടെ പ്രതിഫല ദിനത്തിന്റെ പ്രസക്തി അല്ലാഹു ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. അക്രമികൾ രക്ഷപ്പെടലും നിരപരാധികൾ ശിക്ഷിക്കപ്പെടലുമൊക്കെ ഭൗതിക കോടതികളിലെ നിത്യ കാഴ്ചകളാണല്ലോ ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നത്‌ പൊതുവെ അംഗീകരിക്കപ്പെട്ട തത്വമാണ്‌ കാരണം കുറ്റവാളി രക്ഷപ്പെട്ടാലും അവനെ പിന്നീട്‌ പിടികൂടി ശിക്ഷിക്കാൻ സാധിച്ചേക്കും പക്ഷെ നിരപരാധി ശിക്ഷിക്കപ്പെട്ടതിന്‌ ശേഷം അയാളുടെ നിരപരാധിത്വം തെളിഞ്ഞാൽ ശിക്ഷ തിരിച്ചെടുക്കാൻ സാധിക്കുമോ? ഭൗതിക ലോകത്ത്‌ കുറ്റം കണ്ട്‌ പിടിക്കാൻ പോലീസും വിചാരണക്ക്‌ കോടതിയുമുണ്ട്‌ ശിക്ഷിക്കാൻ ജയിലും. പക്ഷെ ഇവിടെ നിന്നൊക്കെ കുറ്റവാളി രക്ഷപ്പെടുന്നു ഇങ്ങനെയുള്ളവനെ പൂട്ടാൻ കുറ്റമറ്റ സംവിധാനം ആവശ്യമാണ്‌. അതിനാണീ പ്രതിഫല ദിവസം. ഒരാളെ കൊന്നവനും നൂറു പേരെ കൊന്നവനും ഏറിക്കഴിഞ്ഞാൽ ഒരു വധ ശിക്ഷയാണ്‌ ഇവിടെ നൽകാനാവുക എങ്കിൽ അത്രയും തവണ തൂക്കാനുള്ള സംവിധാനം കാണണം അതിനാണ്‌ ഭൗതിക ലോകത്തെ പരിമിതികളില്ലാത്ത ഈ സംവിധാനം അല്ലാഹു ഒരുക്കിയത്‌. നീതി അർഹിക്കുന്നവർക്ക്‌ അതും ശിക്ഷ അർഹിക്കുന്നവർക്ക്‌ അതും ലഭിക്കണം എങ്കിലേ റഹ്‌മാൻ, റഹീം, മുൻതഖിം(ശിക്ഷിക്കുന്നവൻ) എന്നിങ്ങനെയുള്ള അല്ല്ലാഹുവിന്റെ നാമങ്ങൾക്ക്‌ പ്രസക്തിയുള്ളൂ! ഇതിനായി കുറ്റമറ്റ അന്വേഷണ സംവിധാനവും അല്ലാഹു ഒരുക്കി. ഇവിടെ കളവ്‌ പറയാൻ മടിയില്ലാത്ത നാവും സമർത്ഥമായി കള്ളം പറയാൻ ശീലിപ്പിക്കുന്ന വക്കീലും കൂടിയാൽ ഏത്‌ അപരാധിയും കുറ്റവിമുക്തനാവുന്ന കാഴ്ച നമുക്ക്‌ കാണാം എന്നാൽ അത്തരം എല്ലാവിക്രിയകളേയും മാറ്റി നിർത്തി തെളിവ്‌ ശേഖരിക്കുന്ന സംവിധാനമാണ്‌ അല്ലാഹു ആവിഷ്ക്കരിച്ചത്‌. മനുഷ്യൻ ഇവിടെ ചെയ്യുന്നതെന്തും റെക്കോർഡ്‌ ചെയ്യാനുള്ള ഉപകരണങ്ങൾ അല്ലാഹു ഏർപ്പെടുത്തിയിട്ടുണ്ട്‌ മലക്കുകൾ എന്ന റഡാർ സംവിധാനം ഇതിന്നായി അവൻ ഉപയോഗിക്കുന്നു ഇത്‌ കുറ്റവാളി കാണാത്ത അതി രഹസ്യ സംവിധാനമാണ്‌ പക്ഷെ അവൻ റഹ്‌മാനായതിനാൽ മുന്നറിയിപ്പ്‌ തന്നിട്ടുണ്ട്‌. റഡാർ ഒളിപ്പിച്ചു വെച്ചാലും റോഡ്‌ റഡാർ കൊണ്ട്‌ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന ബോർഡ്‌ നാം കാണാറില്ലേ? അല്ലാഹുവിന്റെ ഈ സംവിധാനം ഒരിക്കലും പിഴക്കില്ല എന്നിട്ടും മനുഷ്യന്‌ വിചാരണ നാളിൽ കാരണം ബോധിപ്പിക്കാൻ അല്ലാഹു അവസരം നൽകും. പക്ഷെ ഭൂമിയിൽ നുണ പറഞ്ഞ്‌ ശീലിച്ച നാവിനു സീൽ ചെയ്ത്‌ കൈകൾ സംസാരിക്കാനും കാലുകൾ സാക്ഷിപറയാനും അല്ലാഹു ഏർപ്പാടാക്കും. യാതൊരു കുത്രന്ത്രങ്ങളും അവിടെ നടക്കില്ലെന്ന് സാരം!



الْيَوْمَ نَخْتِمُ عَلَى أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُمْ بِمَا كَانُوا يَكْسِبُونَ (يس65


അന്നാളിൽ അവരുടെ വായകൾ നാം മൂടിക്കെട്ടുകയും കൈകൾ സംസാരിക്കുകയും കാലുകൾ സാക്ഷി പറയുകയും ചെയ്യും അവർ ഇഹലോകത്ത്‌ എന്താണ്‌ ചെയ്ത്‌ കൊണ്ടിരുന്നതെന്ന് (സൂറ:യാസീൻ 65) ഈ ദിനം എന്നാണെന്ന് കൃത്യമായി നിർണ്ണയം നമുക്കറിയില്ല എന്നാണീദിനം എന്ന് ചോദിക്കുന്നവരോട്‌ അത്‌ നാഥൻ വെളിപ്പെടുത്തുമെന്ന് ഉത്തരം പറയാനാണ്‌ നബി(സ്വ) നിർദ്ദേശിക്കപ്പെട്ടത്‌ എന്നാൽ ഓരൊരുത്തരുടെയും മരണത്തോടെ അവന്റെ ഖിയാമം ആരംഭിച്ചുവേന്ന് നബി(സ്വ) അറിയിച്ചു. അതായത്‌ മരണത്തോടെ തന്നെ രക്ഷയോ ശിക്ഷയോ ഭാഗികമായി ആരംഭിക്കുമെന്ന് സാരം അതിനു പുറമേ ആപേക്ഷികമായി ഓരോരുത്തരുടെയും പ്രതിഫലനാൾ ഇവിടെയും രൂപപ്പെടുന്നു. നല്ലവരുടെ നന്മ പ്രകീർത്തിക്കാനും അവരുടെ ഗുണഗണങ്ങൾ എടുത്ത്‌ പറയാനും ജനം മൽസരിക്കുമ്പോൾ ചീത്ത പ്രവർത്തനം നടത്തിയവരെ ആക്ഷേപിക്കാനും ജനം മറക്കുന്നില്ല. നംറൂദ്‌, ഫറോവ ,ഹിറ്റ്ലർ, അബൂജഹ്‌ൽ .. ഉദാഹരണമായെടുക്കാം. മരിക്കുമെന്നതിൽ തർക്കമില്ലാത്ത യുക്തിവാദികളും മറ്റും ഈ അനിവാര്യത ഇപ്പോൾ മനസ്സിലാക്കാത്തത്‌ കഷ്ടമാണ്‌. യഥാർത്ഥ ഖിയാമത്ത്‌ നാളിൽ അവർ മനസിലാക്കും പക്ഷെ അപ്പോഴത്തെ തിരിച്ചറിവ്‌ കൊണ്ട്‌ ഒരു പ്രയോജനവുമില്ല. ചിന്തിച്ച്‌ അപകടത്തിൽ നിന്ന് മുന്നേ രക്ഷപ്പെടുന്നവനാണ്‌ ബുദ്ധിമാൻ എല്ലാം തകർന്ന ശേഷം ചിന്തിക്കുന്നവനല്ല. ഏതായാലും തിയതി നമുക്കറിയാത്ത ഈ നാളിനു വേണ്ടി അന്ന് നല്ല പ്രതിഫലവും സ്വർഗവും വാങ്ങാൻ വേണ്ടി ഒരുങ്ങുകയാണ്‌ നമ്മുടെ കടമ.

എന്നാണ്‌ അന്ത്യനാൾ എന്ന് ചോദിച്ച ശിഷ്യനോട്‌ അതിനു താൻ എന്താണ്‌ ഒരുക്കിയിട്ടുള്ളത്‌ എന്നായിരുന്നു നബി(സ്വ)യുടെ മറു ചോദ്യം .നന്മ പ്രവർത്തിക്കാനാണീ ലോകം പ്രതിഫലം തരാൻ പരലോകവും. എങ്കിൽ ബുദ്ധിയുള്ളവൻ പരലോകത്തെ നല്ല ഫലത്തിനായി അദ്ധ്വാനിക്കില്ലേ? ജീവിതത്തിന്റെ സകല മേഘലയിലും സൂക്ഷ്മത കൈമുതലാക്കുക ! വഞ്ചനയുടെ ലോകത്താണ്‌ നമ്മുടെ ജീവിതം. വിചാരണ നാളിനെ ഭയപ്പെടുന്നവൻ മാത്രമേ അതിൽ നിന്ന് രക്ഷപ്പെടാൻ നിർബന്ധബുദ്ധി കാണിക്കൂ. പാലിൽ വെള്ളം കൂട്ടാൻ നിർദ്ദേശിക്കുന്ന മാതാവിനോട്‌ പരലോകത്ത്‌ വഷളാവുമെന്നതിനാൽ ഞാൻ അത്‌ ചെയ്യില്ലെന്ന് പറഞ്ഞ സ്ത്രീ രത്നങ്ങൾ(ഉമർ(റ)ന്റെ കാലത്ത്‌ നടന്നൊരു സംഭവം) ഈ മഹിത ചിന്തകളുടെ സംഭാവനകളാണ്‌


الكيس من دان نفسه وعمل لما بعد الموت

യഥാർത്ഥ ബുദ്ധിമാൻ തന്നെ അല്ലാഹുവിനു കീഴ്പ്പെടുത്തുകയും മരണശേഷമുള്ള ജീവിതത്തിനു(അതിന്റെ സന്തോഷാവസ്ഥക്ക്‌ )വേണ്ടി പ്രവർത്തിക്കുകയും ചെയ്തവനാണ്‌. ചുരുക്കത്തിൽ നമുക്കൊരുങ്ങാം ! കറകളഞ്ഞ വിശ്വാസവും ആത്മാർത്ഥമായ കർമ്മങ്ങളുമായി.. ഇടക്കെവിടെയോ പറ്റിയ അബദ്ധങ്ങൾ മാപ്പാക്കാനായി നാഥനോട്‌ ഉള്ളുരുകി പ്രാർത്ഥിക്കാം.. അവൻ കരുണാമയനാണല്ലോ ! 

അദ്ധ്യായം 1 :സൂക്തം 5

اياك نعبد واياك نستعين

''നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും,
നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു ''


ഫാത്തിഹ അല്ലാഹുവിനോടുള്ള അപേക്ഷയാണെന്ന് മുമ്പ്‌ നാം പറഞ്ഞത്‌ ഓർക്കുമല്ലോ. കഴിഞ്ഞ നാല്‌ സൂക്തങ്ങളിലായി ( സൂക്തം 1, സൂക്തം 2 , സൂക്തം 3 ,സൂക്തം4 ) അല്ലാഹുവിന്റെ പ്രധാന നാമങ്ങൾ ഉരുവിട്ടും ചിലത്‌ ആവർത്തിച്ചും ഇഹവും, പരവും ആ ഉടമക്ക്‌ സമർപ്പിച്ചും ഉപചാരങ്ങളെല്ലാം പൂർത്തിയാക്കിയ വിശ്വാസി വിഷയത്തിലേക്ക്‌ കടക്കുന്നു. ഫാത്തിഹ എന്ന അപേക്ഷ നമുക്ക്‌ തയാറാക്കി തന്നത്‌ അല്ലാഹുവായതിനാൽ അപേക്ഷ ഫോറത്തിൽ വരാവുന്ന തകരാറു കാരണത്താൽ അപേക്ഷ തള്ളപ്പെടില്ല കാരണം ഈ ഫോറം എഡിറ്റ്‌ ചെയ്തതും അല്ലാഹുവാണ്‌ അതിനാൽ വേണ്ടത്‌ വിടുകയോ വേണ്ടാത്തത്‌ പെടുകയോ ഇല്ല. നിന്നെ ഞങ്ങൾ, എന്ന പ്രയോഗം അവനുമായി അടിമ നേടിയ സാന്നിദ്ധ്യത്തിന്റെ തെളിവാണ്‌. കാരണം അല്ലാഹുവിന്റെ നാമം ജപിക്കുന്നിടത്ത്‌ അവന്റെ സാന്നിദ്ധ്യം ഉണ്ടാകും.

انا عند ظن عبدي بي وانا معه اذاذكرني فان ذكرني في نفسه ذكرته في نفسي وان ذكرني في ملأ ذكرته في ملأ خير منهم (بخاري مسلم


ഞാൻ എന്റെ അടിമ വിചാരിക്കുന്നിടത്താണ്‌. അവൻ ഒറ്റക്ക്‌ എന്റെ നാമം ജപിച്ചാൽ ഞാൻ ഒറ്റക്ക്‌ അവന്റെ നാമം പറയും. അവൻ കൂട്ടത്തിൽ എന്റെ നാമം ജപിച്ചാൽ അതേക്കാൾ ഉത്തമമായ കൂട്ടത്തിൽ ഞാൻ അവനെ പറയും(ബുഖാരി,മുസ്‌ലിം)


നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു എന്നാണല്ലോ പറയുന്നത്‌. ഒറ്റക്ക്‌ നിസ്ക്കരിക്കുന്നവനും പറയേണ്ടത്‌ ഇങ്ങനെ തന്നെ. ഈപ്രയോഗം ധാരാളം കാര്യങ്ങൾ നമ്മെ ഉണർത്തുന്നു. സംഘമായുള്ള നിസ്ക്കാരത്തിന്റെ അനിവാര്യത, മുസ്‌ലിമിന്റെ ഐക്യ ബോധം, ദേശ ഭാഷാ രാഷ്ട്രീയാദി ഭിന്നിപ്പുകളും വൈജാത്യവും നിലനിൽക്കുമ്പോൾ തന്നെ ആത്യന്തികമായി ആദർശത്തിലും കാഴ്ചപ്പാടിലും അവരുടെ യോജിപ്പ്‌ പ്രകടമാകുന്നു.

واعتصموا بحبل الله جميعا ولاتفرقوا

അല്ലാഹുവിന്റെ പാശം നിങ്ങൾ മുറുകെ പിടിക്കുക നിങ്ങൾ ഭിന്നിക്കരുത്‌(ആലു ഇംറാൻ)


ഈ 'ഞങ്ങൾ' പ്രയോഗത്തിൽ മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്‌ അഥവാ ഞാൻ ആരാധിക്കുന്നുവെന്ന് പറയാൻ നമുക്കെന്താണ്‌ യോഗ്യത? നമ്മെ അല്ലാഹു പടച്ചു. ആത്മാവും അവയവങ്ങളും മറ്റ്‌ അനുഗ്രഹങ്ങളും അവൻ നൽകി ഭൂമിയും അതിലുള്ളതും നമുക്കായി അവൻ സൃഷ്ടിച്ചു അങ്ങനെ ഒന്നുമറിയാത്തവനായി, ഒന്നിനും കഴിയാത്തവനായി ഭൂമിയിലേക്ക്‌ വന്ന നമ്മെ അവൻ പരിപാലിച്ചു എന്നിട്ടും പലപ്പോഴും ആ മഹാശക്തിയെ വിസ്മരിച്ച്‌ തെറ്റുകളിലും അധർമ്മങ്ങളിലും മുഴുകിയ നാം ഞാൻ നിന്നെ ആരാധിക്കുന്നു എന്ന് പറയാൻ വിഷമം തോന്നും ! തോന്നണം ! എന്നാൽ ഈ അനുഗ്രഹങ്ങളെല്ലാം അവൻ നൽകിയതാണെന്നും അവനെ അനുസരിക്കലല്ലാത്ത ഒരു കാര്യവും എനിക്കില്ലെന്നും അറിഞ്ഞ കുറെ നല്ലവർ..മഹാന്മാർ..ഇവിടെയുണ്ട്‌. അവർ അല്ലാഹുവിനെ ധിക്കരിച്ചവരല്ല, അരുതായ്മകളിൽ മുഴുകിയവരുമല്ല. അതിനാൽ അവരുടെ പ്രവർത്തനം സ്വീകരിക്കപ്പെടും.

انما يتقبل الله من المتقين

നിശ്ചയം ഭക്തന്മാരിൽ നിന്ന് മാത്രമാണ്‌ അല്ലാഹു കർമ്മങ്ങൾ സ്വീകരിക്കുന്നത്‌


അപ്പോൾ നിസ്ക്കരിക്കാൻ നിൽക്കുന്ന നമ്മൾ നമ്മുടെ കുറവുകൾ തിരിച്ചറിയുകയും ഒറ്റക്ക്‌ ഇതുമായി ചെന്നാൽ തള്ളപ്പെടാനുള്ള സാധ്യത മുൻകൂട്ടി കാണുകയും ചെയ്തപ്പോൾ ഈ പുഴുക്കുത്തുള്ളതും കൂടി നാഥൻ സ്വീകരിക്കാൻ എന്താണ്‌ മാർഗമെന്ന് ആലോചിക്കുകയാണ്‌. അടിമയോട്‌ കാരുണ്യമുള്ള നാഥൻ തന്നെ കാണിച്ചു കൊടുക്കുന്ന വഴിയാണീ ഞങ്ങൾ പ്രയോഗം! അതായത്‌ അല്ലാഹുവേ ഈ നിസ്ക്കരിക്കുന്ന ഞാൻ മോശക്കാരനും നിന്റെ മുന്നിൽ ആരുമല്ലാത്തവനുമാണ്‌ പക്ഷെ നിന്റെ പ്രവാചകന്മാർ ഇഷ്ടദാസന്മാർ തുടങ്ങി പലരും നീ അനുഗ്രഹിച്ചവരും അവരുടെ കർമ്മങ്ങൾ സ്വീകരിക്കുന്നതുമാണല്ലോ. അവർ ഉൾക്കൊള്ളുന്ന സമൂഹത്തിലാണ്‌ ഞാനും. അവരുടെ ആരാധനകൾ നീ സ്വീകരിക്കുമ്പോൾ ആ കൂട്ടത്തിൽ, പാവപ്പെട്ട ഞങ്ങളുടേതും നീ സ്വീകരിക്കേണമേ ഞങ്ങളുടെത്‌ കുറ്റമറ്റതല്ലെങ്കിലും! ഒറ്റക്ക്‌ ചിലവാകാത്തത്‌ കൂട്ടത്തിൽ ചിലവാകുമല്ലോ! ഇത്‌ ചുളുവിൽ അല്ലാഹുവിനെ പറ്റിച്ചതല്ല ! മറിച്ച്‌ കരുണാമയനായ റബ്ബ്‌ നമ്മെ സഹായിച്ചതാണ്‌. കാരണം അവന്റെ ഇഷ്ടദാസന്മാർ മുഖേന അവനിലേക്കെത്തുന്ന കാര്യങ്ങൾ അവൻ പരിഗണിക്കുമെന്ന് തന്നെയാണവന്റെ നിശ്ചയം. അതിനാൽ എനിക്കാരുടെയും വക്കാലത്ത്‌ വേണ്ട ഞാൻ തന്നെ മതി എന്ന അഹന്ത പടച്ചവൻ ഇഷ്ടപ്പെടില്ലെന്ന് ഈ 'ഞങ്ങൾ' പ്രയോഗം മനസിലാക്കി തരുന്നു. അത്കൊണ്ട്‌ തന്നെയാണ്‌ വിഷമ ഘട്ടങ്ങളിലും മറ്റും സ്വഹാബികൾ നബി(സ്വ)യെ സമീപിച്ചതും അവരുടെ പ്രശ്നപരിഹാരത്തിന്‌ നബി(സ്വ) അല്ലാഹുവോട്‌ പ്രാർത്ഥിച്ചതും മഴയില്ലാതെ വിഷമിച്ചഘട്ടത്തിൽ ഒരു ശിഷ്യൻ ഖുതുബ നിർവ്വഹിക്കുന്ന നബിയോട്‌ വരൾച്ചയുടെ തീഷ്ണത ഹൃദയം പൊട്ടി ആവലാതിയായി ബോധിപ്പിക്കുകയും നബി(സ്വ)പ്രാർത്ഥിച്ചതും കത്തിയെരിയുന്ന വെയിലിൽ പള്ളിയിലെത്തിയ സ്വഹാബികൾ കോരിച്ചൊരിയുന്ന മഴയത്ത്‌ വീട്ടിലേക്ക്‌ തിരിച്ചതും, അടുത്തയാഴ്ച വരെ മഴതുടർന്നതിനാൽ വെള്ളപ്പൊക്കത്തിന്റെ കെടുതി ഒരാൾ നബി(സ്വ)യെ അറിയിക്കുകയും മഴമതിയെന്ന് പ്രാർത്ഥിക്കുകയും കോരിച്ചൊരിയുന്ന മഴ മാറി തെളിഞ്ഞ കാലാവസ്ഥയിൽ സഹാബികൾ പള്ളിയിൽ നിന്ന് തിരിച്ച്‌ പോയതും ബുഖാരിയിൽ നമുക്ക്‌ കാണാം. അപ്പോൾ അല്ലാഹുവിന്റെ ഇഷ്ടദാസനായ നബിയോട്‌ പ്രാർത്ഥിക്കാൻ പറയുന്നതും തങ്ങൾ പ്രാർത്ഥിക്കണമെന്ന ഉദ്ദേശത്തോടെ തങ്ങളോട്‌ സഹായം ചോദിക്കുന്നതുമൊക്കെ ഈ ഞങ്ങൾ പ്രയോഗത്തിന്റെ താൽപര്യമാണ്‌ ഇവിടെ ഇമാം റാസി എഴുതുന്നു.

كأن العبد يقول الهي ان لم تكن عبادتي مقبولة فلاتردني لأني لست بوحيد في هذه العبادة بل نحن كثيرون فان لم أستحق الأجابة والقبول فأتشفع اليك بعبادات سائر المتعبدين فأجبني(رازي


ഈ ഞങ്ങൾ പ്രയോഗം അടിമ പറയുമ്പോലെയാണ്‌. അല്ലാഹുവേ! എന്റെ ആരാധന സ്വീകരിക്കപ്പെടാൻ അർഹമല്ലെങ്കിലും എന്നെ നീ തട്ടിക്കളയരുത്‌ കാരണം ഈ വിഷയത്തിൽ ഞാൻ ഒറ്റക്കല്ല. മറിച്ച്‌ ധാരാളം പേരുണ്ട്‌. ഞാൻ സ്വീകരിക്കപ്പെടാൻ അർഹനല്ലെങ്കിലും മറ്റുള്ളവരുടെ(സ്വീകരിക്കപ്പെടാൻ അർഹരായവരുടെ) ആരാധനകൾ മുഖേന നിന്നിലേക്ക്‌ ഞാൻ ശുപാർശ വെക്കുന്നു എനിക്ക്‌ കൂടി നീ ഉത്തരം തരേണമേ!(തഫ്സീർ റാസി 1 : 222) ആരാധന ഇബാദത്ത്‌ എന്നതിന്‌ ഭാഷയിൽ പരിചരണം, ശുശ്രൂഷ, വഴിപാട്‌ , വിധേയത്വം, വണക്കം, അനുസരണം എന്നൊക്കെ അർത്ഥമുണ്ട്‌ എന്നാൽ ഇസ്ലാമിന്റെ സാങ്കേതിക ഭാഷയിൽ ഇബാദത്ത്‌ എന്നാൽ പരമമായ അങ്ങേ അറ്റത്തെ താഴ്മ /വണക്കം കാണിക്കുക എന്നാണ്‌ അപ്പോൾ വണക്കം മാത്രം ഇബാദത്തല്ല. അത്‌ പരമമാവുമ്പോഴാണ്‌ ഇബാദത്ത്‌ ആവുക. പലരെയും പലതിനെയും വണങ്ങാനും താഴ്മകാണിക്കാനുമൊക്കെ നമ്മോട്‌ നിർദ്ദേശമുണ്ട്‌. മാതാപിതാക്കൾ, ഗുരുവര്യർ, പ്രായത്തിൽ മൂത്തവർ എല്ലാം ആദരിക്കപ്പെടേണ്ടവരാണ്‌. നബി(സ്വ) യോടുള്ള ആദരവിന്റെ ഭാഗമായി അവിടുത്തെ സവിധത്തിൽ(ജീവിച്ചിരുന്നപ്പോഴും, മരണ ശേഷവും)ഉറക്കെ ശബ്ദിക്കുന്നത്‌ പോലും ഖുർആൻ വിലക്കി. മാതാപിതാക്കളുടെ മുന്നിൽ വിനയത്തിന്റെ ചിറകു താഴ്ത്തി കൊടുക്കാനും, ഛെ!എന്ന പരാമർശം പോലും ഉണ്ടാകാതെ സൂക്ഷിക്കാനും ഖുർആൻ കൽപ്പിക്കുന്നു. പക്ഷെ ഈ ആദരവുകളൊന്നും ആരാധനയല്ല! കാരണം ഇത്‌ പരമമല്ല (അങ്ങേ അറ്റത്തത്‌ -അല്ല ). അപ്പോൾ അങ്ങേ അറ്റത്തതിന്റെ മാനദണ്ഡമെന്താണ്‌? ആരാധനക്കർഹൻ എന്ന കാഴ്ചപ്പാടിൽ നടത്തുന്ന വണക്കവും താഴ്മയുമാണ്‌ ആരാധന. ഈ കാഴ്ച്ചപ്പാട്‌ അല്ലാഹുവിനോട്‌ മാത്രമേ കാണിക്കാൻ പാടുള്ളൂ. ഈ ആശയമാണ്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്നതിന്റെ ചുരുക്കം. ആരാധിക്കപ്പെടാൻ അർഹൻ അല്ലാഹു മാത്രം! എന്ത്കൊണ്ട്‌ അല്ലാഹു മാത്രം ( ആരാധിക്കപ്പെടാൻ അർഹൻ ) എന്ന ചോദ്യമുണ്ടാകാം ! അതിന്റെ ഉത്തരമാണ്‌ നേരത്തേ പറഞ്ഞ അല്ലാഹുവിന്റെ വിശേഷണങ്ങൾ. സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവനാണ്‌ അല്ലാഹു അഥവാ ഏറ്റവും വലിയ അനുഗ്രഹങ്ങൾ അവനിൽ നിന്നാണ്‌ നമുക്ക്‌ ലഭിച്ചത്‌ അതുകൊണ്ട്‌ തന്നെ നമ്മുടെ ഏറ്റവും വലിയ താഴ്മയും വണക്കവും അവന്ന് അവകാശപ്പെട്ടതാണ്‌. അത്കൊണ്ടാണ്‌ അല്ലാഹു-യഥാർത്ഥത്തിൽ ആരാധിക്കപ്പെടുന്നവൻ-എന്ന് അവനെ പരിജയപ്പെടുത്തിയത്‌ വിധേയത്വം പലവിധമുണ്ട്‌. ഭാര്യക്ക്‌ ഭർത്താവോട്‌, പുത്രന്‌ പിതാവോട്‌ ശിഷ്യന്‌ ഗുരുവോട്‌ അടിമക്ക്‌ ഉടമയോട്‌. എന്നാൽ ഈ വിധേയത്വമൊന്നും പരമമല്ല കാരണം ഇവരിൽ നിന്നൊന്നും ഏറ്റവും വലിയ അനുഗ്രഹം(പടക്കുക എന്നത്‌) നമുക്ക്‌ ലഭിച്ചിട്ടില്ല. ഈ പാശ്ചാത്തലത്തിലാണ്‌ ഏറ്റവും വലിയ വിധേയത്വവും വണക്കവും എന്ന അടിമത്തം അല്ലാഹു മാത്രമേ അർഹിക്കുന്നുള്ളൂ എന്ന് പ്രവാചകന്മാർ പഠിപ്പിച്ചത്‌. അല്ലാഹു അല്ലാത്ത പലതും ഇവിടെ ആരാധിക്കപ്പെട്ടിട്ടുണ്ട്‌ ഇപ്പോഴും ആരാധിക്കപ്പെടുന്നുമുണ്ട്‌ ആരാധിക്കുന്നവർ അതിനു എന്തു ന്യായീകരണം പറഞ്ഞാലും അതൊന്നും നിലനിൽക്കുന്നതല്ല. കാരണം അവക്കൊന്നും യഥാർത്ഥത്തിൽ ആരാധിക്കപ്പെടാൻ അർഹതയില്ല. ഏറ്റവും വലിയ അനുഗ്രഹം അവരൊന്നും നമുക്ക്‌ തന്നില്ലെന്നതു തന്നെ കാരണം!.
وقضي ربك الاتعبدوا الا اياه وبالوالدين احسانا امايبلغن عندك الكبر أحدهما اوكلاهما فلاتقل لهما اف ولاتنهرهما وقل لهما قولا كريما
(واخفض لهما جناح الذل من الرحمة وقل رب ارحمهما كما ربياني صغيرا (الاسراء 23 ,24

അങ്ങയുടെ നാഥൻ വിധിച്ചിരിക്കുന്നു.അവനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്ന്..മാതാപിതാക്കൾക്ക്‌ നന്മചെയ്യാനും(അവൻ വിധിച്ചിരിക്കുന്നു)അവരിൽ ഒരാളോ രണ്ട്‌ പേരുമോ നിന്റെ അരികിൽ വാർദ്ധക്യമെത്തിച്ചാൽ അവരോട്‌ നീ ഛെ എന്ന് പറയരുത്‌ അവരെ വിരട്ടുകയുമരുത്‌.രണ്ട്‌ പേരോടും മാന്യമായി സംസാരിക്കണം കാരുണ്യത്താൽ വിധേയത്വത്തിന്റെ ചിറക്‌ അവർക്ക്‌ നീ താഴ്ത്തി കൊടുക്കണം നീ ഇങ്ങനെ പ്രാർത്ഥിക്കുകയും വേണം എന്റെ നാഥാ ചെറുപ്പത്തിൽ അവരെന്നെ പോറ്റിയത്‌ കൊണ്ട്‌ അവരെ നീ അനുഗ്രഹിക്കേണമേ!(അൽ ഇസ്‌റാഅ് 23 24)

ഈ സൂക്തങ്ങളിൽനിന്ന് പല കാര്യങ്ങളും മനസിലാകുന്നു. ആരാധന അല്ലാഹുവിന്‌ മാത്രമേ പാടുള്ളൂ എന്നാൽ വിധേയത്വവും താഴ്മയും അല്ലാത്തവരോടുമുണ്ട്‌. (മാതപിതാക്കൾ ഉദാഹരണം ) മറ്റാരോടും താഴ്മ കാണിക്കരുതെന്നില്ല എന്നാൽ ഇബാദത്ത്‌ അല്ലാഹുവിനല്ലാതെ പാടില്ലെന്ന് വ്യക്തമാവുകയും ചെയ്തു ബഹുദൈവ വിശ്വാസികൾ ഇവർ അല്ലാഹുവിൽ വിശ്വസിക്കുന്നു എന്ന് പറയുമ്പോൾ തന്നെ ഏറ്റവും വലിയ വണക്കവും വിധേയത്വവും മറ്റുപലർക്കും നൽകി. അഥവാ അവയേയും ഇവർ ദൈവമായി കണ്ടു. ഈസാ(അ)ദൈവമാണെന്ന് വിശ്വസിക്കുന്ന കൃസ്ത്യാനിയും, ലാത്ത ഉസ്സ തുടങ്ങിയവ ദൈവമാണെന്ന് വിശ്വസിച്ച അബൂജഹ്‌ൽ സംഘവും അല്ലാഹുവിന്‌ നൽകേണ്ട ഏറ്റവും വലിയ വിധേയത്വവും വണക്കവും മറ്റ്‌ പലതിനും നൽകി അല്ലാഹുവെ പോലെ ഈ വസ്തുക്കളെ സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്തു. അഥവാ അല്ലാഹുവിനോട്‌ സ്നേഹത്തിലും ഭയത്തിലും മറ്റ്‌ പലതിനേയും അവർ പങ്ക്‌ ചേർത്തു ഇത്‌ മഹാ അപരാധം തന്നെ. അല്ലാഹു പറയുന്നു.
ومن الناس من يتخذ من دون الله أندادا يحبونهم كحب الله والذين امنوا اشد حبا لله(البقرة165

ജനങ്ങളിൽ ചിലർ അല്ലാഹുവെ കൂടാതെ തുല്യ ദൈവങ്ങളെ ഉണ്ടാക്കിയവരാണ്‌ അവർ അല്ലാഹുവെ സ്നേഹിക്കേണ്ട പോലെ ആ ദൈവങ്ങളേയും സ്നേഹിക്കുന്നു എന്നാൽ സത്യ വിശ്വാസികൾ അല്ലാഹുവോട്‌ കൂടുതൽ സ്നേഹമുള്ളവരാണ്‌(അൽ ബഖറ :165)

അപ്പോൾ അല്ലാഹു അല്ലാത്തവരെ സ്നേഹിച്ചതോ ആദരിച്ചതോ അല്ല അവർ ചെയ്ത അപരാധം മറിച്ച്‌ അല്ലാഹുവെ പോലെ കണ്ടതാണ്‌ അഥവാ ആരാധനക്കർഹതയുണ്ടിവക്ക്‌ എന്ന് വിശ്വസിച്ചതാണ്‌! അല്ലാഹുവിലേക്ക്‌ അടുപ്പിക്കാനാണീ കീഴ്‌ ദൈവങ്ങൾ എന്ന ബഹുദൈവ വിശ്വാസികളുടെ വാദഗതി ശരിയല്ല കാരണം അങ്ങേ അറ്റത്തെ താഴ്മയായ ആരാധന ഈ അടുപ്പിക്കുന്നവർക്ക്‌ നൽകിയാൽ പിന്നെ അല്ലാഹുവിന്‌ അവർ എന്താണ്‌ നൽകുക. അപ്പോൾ ബഹുദൈവാരാധന (ശിർക്ക്‌ )എന്നത്‌ വളരെ ബാലിശമായ ഒരു ഏർപ്പാട്‌ തന്നെ!


മഹാന്മാർ അല്ലാഹുവിലേക്ക്‌ അടുപ്പിക്കുന്നവർ തന്നെയാണ്‌ ആ കാരണത്തെയല്ല നാം ചോദ്യം ചെയ്യുന്നത്‌. അതിനു സ്വീകരിച്ച മാർഗത്തെയാണ്‌. മഹാന്മാർ അല്ലാഹുവിലേക്ക്‌ നമ്മെ അടുപ്പിക്കാൻ അല്ലാഹു നിശ്ചയിച്ച മാർഗം തന്നെ. പക്ഷെ അതിനായി അവരെ ആരാധിക്കാൻ അല്ലാഹുവോ അവരോ കൽപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല ആരാധന എന്ന പരമമായ വണക്കം അല്ലാഹുവിനു മാത്രമേ ആകാവൂ എന്ന് കണിശമായി അവനും അവരും പറഞ്ഞിരിക്കുകയാണ്‌.ഏറ്റവും വലിയ വണക്കം അല്ലാവിനു മാത്രം എന്നത്‌ സ്ഥിരപ്പെട്ടാൽ ചെറിയ വണക്കങ്ങൾ പലർക്കുമാവാമെന്ന് വരുന്നു അത്‌ അവർക്കുള്ള ആരാധനയാവുന്നില്ലെന്നും മനസിലാകുന്നു. ഈ വണക്കവും ആളുടെ അവസ്ഥയനുസരിച്ച്‌ വ്യത്യസ്ഥമാവും. പ്രവാചകന്മാർക്ക്‌ നൽകുന്ന അത്ര സഹാബികൾക്ക്‌ നൽകുന്നില്ല അങ്ങനെ താഴോട്ടിറങ്ങും തോറും കുറഞ്ഞ്‌ വരുന്നു. പ്രവാചകന്‌ സ്വലാത്തും സലാമും ചൊല്ലി അഭിവാദനമർപ്പിക്കുമ്പോൾ മറ്റുള്ളവർക്ക്‌ തർളിയത്ത്‌(റളിയല്ലാഹു അൻഹും)ചൊല്ലിയാണ്‌ അഭിവാദനം. അല്ലാഹു അംഗീകരിച്ചവരെ ബഹുമാനിക്കുന്നതും അവരെയും അവരുമായി ബന്ധമുള്ളതിനേയും സമീപിച്ച്‌ അനുഗ്രഹ‍ീതരാവാൻ ശ്രമിക്കുന്നതുമൊന്നും അവർക്ക്‌ ഇബാദത്തല്ല. ഹജറുൽ അസ്‌വദ്‌ എന്ന കല്ലിനെ ചുംബിക്കുന്നതും കഅബയെ ചുറ്റുന്നതും അവക്കുള്ള ഇബാദത്തല്ലല്ലോ! മഹാന്മാരെ ബഹുമാനിക്കാനും അവരുമായി ഊഷ്മളമായ ബന്ധം നിലനിർത്താനും ഇസ്ലാം കൽപ്പിച്ചിട്ടുണ്ട്‌.
ياايهاالذين امنوا لاترفعوا أصواتكم فو صوت النبي ولاتجهرواله بالقول كجهربعضكم لبعض ان تحبط اعمالكم وانتم لاتشعرون ان الذين يغضون اصواتهم عند رسول الله اولئك الذين امتحن الله قلوبهم للتقوي لهم مغفرة واجرعظيم(الحجرات2-3


സത്യവിശ്വാസികളെ! നിങ്ങൾ പ്രവാചകന്റെ ശബ്ദത്തിലേറെ ശബ്ദമുയർത്തരുത്‌ അവിടത്തോട്‌ ഉറക്കെ സം സാരിക്കുകയുമരുത്‌. നിങ്ങളിൽ നിന്ന് ചിലർ ചിലരോട്‌ (ഉറക്കെ സംസാരിക്കുമ്പോലെ)
നിങ്ങളറിയാത്തവിധം നിങ്ങളുടെ സുകൃതങ്ങൾ പൊളിഞ്ഞു പോവും. അല്ലാഹിന്റെ പ്രവാചകനരികിൽ ശബ്ദങ്ങൾ താഴ്ത്തുന്നവരുടെ ഹൃദയങ്ങൾ ഭക്തിക്ക്‌ വേണ്ടി അല്ലാഹു പരിശോധിച്ചിരിക്കുന്നു.അവർക്ക്‌ പാപ മോജനവും മഹത്തായ പ്രതിഫലവുമുണ്ട്‌ (അൽ ഹുജുറാത്ത്‌2:3​) മഹാന്മാരെ എത്രവരെ ബഹുമാനിക്കണമെന്നതിന്‌ വേണ്ടുവോളം സൂജനയും ബഹുമാനിക്കാത്തവർക്കുള്ള ഉഗ്രൻ താക്കീതുമാണീ സൂക്തം! യൂസുഫ്‌ നബി(അ) പിതാവായ യഅഖൂബ്‌ (അ)ന്റെ കാഴ്ച ശക്തിക്ക്‌ തന്റെ കുപ്പായം മുഖത്തിടാൻ പറഞ്ഞത്‌ സൂറ:യൂസുഫി(93)ൽ കാണാം. നബി(സ്വ)യുടെ വിയർപ്പും മുടിയും തുപ്പ്നീരുമൊക്കെ ആദരവോടെ എടുത്തവരെ നബി (സ്വ) നിങ്ങൾ സത്യം പ്രാപിച്ചു എന്ന് പറഞ്ഞാണ്‌ പ്രോത്സാഹിപ്പിച്ചത്‌. ഇതൊക്കെ ആദരവാണ്‌ ആരാധനയല്ല. ആരാധന അല്ലാഹുവിനു മാത്രം സമർപ്പിക്കേണ്ട കാര്യമാണ്‌. അപ്പോൾ ആദരവും ആരാധനയും വേർത്തിരിച്ച്‌ മനസിലാക്കുന്നതിൽ പിശക്‌ പറ്റിയ ചിലർ മഹാന്മാരോടുള്ള വിശ്വാസികളുടെ അടുപ്പത്തെ ആരാധനയും ശിർക്കുമാക്കി മുദ്ര കുത്തുന്നത്‌ സഹതാപാർഹം തന്നെ! ഇനിമറ്റൊരു കാര്യം. ആരാധിക്കുക എന്നത്‌ നമ്മുടെ കടമയാണ്‌. അതിനു പ്രതിഫലം തരാൻ അല്ലാഹു കടപ്പെട്ടവനല്ല(അവൻ ഔദാര്യവാനായതിനാൽ തരുമെന്നത്‌ വേറെ കാര്യം) അതുകൊണ്ട്‌ നാം അല്ലാഹുവിനെ ആരാധിക്കുന്നത്‌ നമ്മുടെ കടമ നിർവ്വഹിക്കാനാണ്‌. പ്രതിഫലം നമ്മുടെ വിഷയമല്ല. നിസ്ക്കരിക്കുന്നവൻ മഗ്‌രിബ്‌ എന്ന ഫർള്‌ അല്ലാഹുവിനുവേണ്ടി ഞാൻ നിസ്ക്കരിക്കുന്നു എന്നല്ലാതെ പ്രതിഫലത്തിന്‌ എന്ന് പറയുന്നില്ല. അല്ലാഹുവിൽ എല്ലാം അർപ്പിക്കുകയാണ്‌ അവന്റെ ബാധ്യത. ചുരുക്കത്തിൽ ഇബാദത്ത്‌ ചെയ്യുന്ന വിശ്വാസി റബ്ബിന്റെ സാമീപ്യവും ഇഷ്ടവുമാണ്‌ ആഗ്രഹിക്കുന്നത്‌. അത്‌ ലഭിച്ചാൽ സ്വർഗവും നരകവും അവനു വിഷയമല്ല. എന്നെ നരകത്തിന്റെ അടിത്തട്ടിലിടുന്നതിലാണ്‌ നിനക്ക്‌ താൽപര്യമെങ്കിൽ ആ നരകമായിരിക്കും എന്റെ സന്തോഷം എന്ന് പറഞ്ഞ മഹാന്മാർ ഈ ആത്മാർത്ഥതയുടെ ശൈലി നമുക്ക്‌ ബോദ്ധ്യപ്പെടുത്തി തന്നവരാണ്‌. അല്ലാഹുവിന്റെ തൃപ്തി കൊതിച്ച്‌ അവനെ ആ‍ാധിക്കാനല്ലാതെ അവരോട്‌ കൽപ്പിക്കപ്പെട്ടില്ലെന്ന ഖുർആൻ വാക്യം നമ്മുടെ കണ്ണ്‌ തുറപ്പിക്കേണ്ടതാണ്‌.

അദ്ധ്യായം ഒന്ന് (ഫാതിഹ) സൂക്തം 5 (ഭാഗം-2)

واياك نستعين



(നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു)


####അഞ്ചാം സൂക്തത്തിന്റെ ആദ്യഭാഗത്തിന്റെ (നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു )



അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു വെന്ന പ്രഖ്യാപനത്തിനു ശേഷം സഹായ തേട്ടവും വിശ്വാസി അല്ലാഹുവിൽ മാത്രം അർപ്പിക്കുന്നു. ഈ സൂക്തം ധാരാളം തെറ്റിദ്ദാരണ പലരിലും ഉണ്ടാക്കിയിട്ടുണ്ട്‌. എന്നാൽ നാംഅൽഹംദുലില്ലാഹി എന്ന സൂക്തത്തിൽ വിശദീകരിച്ചത്‌ പോലെ ആര്‌ എപ്പോൾ എങ്ങനെ നമ്മെ സഹായിച്ചാലും ആ സഹായം ചെയ്യാൻ അല്ലാഹു അവർക്ക്‌ കഴിവ്‌ നൽകിയത്‌ കൊണ്ടാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിം യഥാർത്ഥത്തിൽ ആ സഹായത്തിന്റെ ഉടമയായി അല്ലാഹുവിനെ കാണുകയും ഈ സഹായ തേട്ടം യഥാർത്ഥത്തിൽ അല്ലാഹുവിനോട്‌ തന്നെയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു ഇത്‌ കൊണ്ടാണല്ലോ ആരിൽ നിന്ന് നമുക്ക്‌ ഗുണങ്ങളുണ്ടായാലും വിശ്വാസി അല്ലാഹുവിനെ സ്തുതിക്കുന്നത്‌. ഒരു ഉദാഹരണം നോക്കാം. ഒരു സുഹൃത്ത്‌ നമ്മെ ഒരു സൽക്കാരത്തിന്‌ ക്ഷണിക്കുന്നു. നമുക്ക്‌ വിഭവ സമൃദ്ധമായ സധ്യയൊരുക്കാൻ അയാൾ ദിവസങ്ങളായി ഒരുക്കങ്ങൾ നടത്തുന്നു. അങ്ങനെ അതിഥിയായ നാം ആ വീട്ടിലെത്തുന്നു. നമ്മെ അമ്പരപ്പിക്കും വിധം ആ സഹോദരൻ തീൻ മേശക്ക്‌ മുകളിൽ വിഭവങ്ങൾ നിരത്തുന്നു. മൃഷ്ടാന്ന ഭോജനം കഴിഞ്ഞു കൈകഴുകി എഴുന്നെറ്റ്‌ വിശ്വാസി പറയുന്നത്‌;

الحمد لله الذي أطعمني هذا من غير حول مني ولاقوة

(എന്റെ ഒരു കഴിവുമില്ലാതെ എനിക്കീ ഭക്ഷണം നൽകിയ അല്ലാഹുവിന്നത്രെ സർവ്വ സ്തുതിയും! )

എന്നാണ്‌. ദിവസങ്ങളായി നമ്മെ സത്കരിക്കാൻ കഷ്ടപ്പെട്ട ആ സഹോദരൻ ഇതു കേൾക്കുമ്പോൾ വിഷമിക്കുകയോ, നന്ദി കെട്ടവൻ എന്ന് ആക്ഷേപിക്കുകയോ ചെയ്യില്ല ! കാരണം ഞാൻ സൽക്കാരം ഒരുക്കിയത്‌ എനിക്ക്‌ അല്ലാഹു നൽകിയ കഴിവു കൊണ്ടാണെന്ന് അയാൾക്കും വിശ്വാസമുണ്ട്‌.അപ്പോൾ നിന്നോട്‌ മാത്രം സഹായം തേടുന്നു എന്ന് പറയുന്നത്‌ പരമമായ സഹായം നിന്നിൽ നിന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന അർത്ഥത്തിലാണ്‌! ഈ സഹായ തേട്ടത്തിൽ തെളിഞ്ഞതെന്നോ മറഞ്ഞതെന്നോ ഉള്ള യാതൊരു വ്യത്യാസവുമില്ല. സാധാരാണ അസാധാരണ എന്ന വിവേചനവുമില്ല. അപ്പോൾ സ്വാഭാവികമായും നമുക്കൊരു സംശയം തോന്നാം അല്ലാഹുവോട്‌ മാത്രമേ സഹായം ചോദിക്കൂ എന്ന് പറഞ്ഞവർ തന്നെ പലരോടും സഹായം ചോദിക്കുന്നുണ്ടല്ലോ ഇത്‌ ഇരട്ടത്താപ്പല്ലേ? നാം വിശദീകരിച്ചതിൽ തന്നെ അതിനു മറുപടി ഉണ്ട്‌ ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ, എല്ലാ സഹായത്തിന്റെയും ഉടമ അല്ലാഹുവാണ്‌ അവൻ കഴിവ്‌ നൽകിയാലേ നമുക്ക്‌ എന്തെങ്കിലും ചെയ്യാനാവൂ..والله خلقكم وما تعملون (നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും സൃഷ്ടിക്കുന്നത്‌ അവനത്രെ)
ഈ സൂക്തം മേൽ ആശയം മനസിലാകാൻ എത്രയും മതിയായതാണ്‌. അപ്പോൾ എല്ലാകഴിവിന്റെയും കാര്യത്തിന്റെയും ഉടമ അല്ലാഹുവാണെങ്കിൽ ഈ വിശ്വാസമുള്ളവൻ ആരോട്‌ ചോദിക്കുമ്പോഴും ഈ കാഴ്ചപ്പാടിലാണെങ്കിൽ മറ്റുള്ളവരോടുള്ള സഹായതേട്ടം സാങ്കേതികമായി അവരോടാണെങ്കിലും താത്വികമായി അല്ലാഹുവോട്‌ തന്നെയാണ്‌ ഇതാണ്‌ നിന്നോട്‌ മാത്രം സഹായം തേടുന്നു എന്നതിന്റെ താൽപര്യം. ചുരുക്കത്തിൽ യഥാർത്ഥ സഹായി അല്ലാഹുവാണെന്നും എന്നാൽ ബാഹ്യമായി സഹായിക്കാൻ പലർക്കും അല്ലാഹു കഴിവു നൽകുന്നുണ്ടെന്നും ആ കഴിവിന്റെ അടിസ്ഥാനത്തിലാണ്‌ അവരോട്‌ നാം സഹായം ചോദിക്കുന്നതെന്നും അത്‌ കൊണ്ട്‌തന്നെ തത്വത്തിൽ ഈ ചോദ്യം അല്ലാഹുവോടായതിനാൽ നിന്നോട്‌ മാത്രം എന്നതിന്‌ ഈ പരസ്പര ചോദ്യം എതിരല്ലെന്നും വ്യക്തമായി.

ഭൗതികം, അഭൗതികം

സധാരണ വിഷയങ്ങളിൽ നാം പറഞ്ഞ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പരസ്പരം സഹായം ചോദിക്കാമെന്ന് അംഗീകരിക്കുന്ന ചിലർ ഇതേ മാനദണ്ഡപ്രകാരം അല്ലാഹുവിന്റെ ഇഷ്ടദാസന്മാ‍രോട്‌ സഹായം ചോദിക്കുന്നതിനെ എതിർക്കുകയും അങ്ങനെ ചെയ്യുന്നവർ മഹാപാപമായ ശിർക്കിലാണ്‌ എത്തിപ്പെടുന്നതെന്നും പറയാറുണ്ട്‌. ചില അടിസ്ഥാന വിഷയങ്ങളെ കുറിച്ചുള്ള അജ്ഞതയോ ഭീമമായ തെറ്റിദ്ധാരണയോ അവരെ പിടികൂടിയിട്ടുണ്ട്‌ ഇത്‌ അൽപം വിശദീകരണം ആവശ്യമുള്ള ഭാഗമാണെന്ന് തോന്നുന്നു. അല്ല്ലാഹു എല്ലാവർക്കും ഒരേ കഴിവല്ല നൽകുന്നത്‌. ആത്മീയമായി അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക്‌ അനുസരിച്ച്‌ മാത്രം പ്രവർത്തിക്കുന്നവരുണ്ടിവിടെ. തോന്നിയത്‌ പോലെ ജീവിക്കുകയും സൂക്ഷ്മതയോ അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങളോ പരിഗണിക്കാൻ തയാറാവാത്തവരുമുണ്ട്‌. ഈ രണ്ട്‌ വിഭാഗത്തോടും അല്ലാഹുവിന്റെ സമീപനം ഒരുപോലെയല്ല. അല്ലാഹുവിന്റെ വിധിവിലക്കുകൾ പാലിക്കാത്തവരെ അല്ലാഹു വിലവെക്കുന്നതല്ലെന്നും അതേ സമയം അവന്റെ ഇഷ്ടം നോക്കി ജീവിക്കുന്നവർക്ക്‌ അവൻ വലിയ മഹത്വം നൽകുമെന്നും ഇസ്‌ലാം വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു നൽകുന്നതെന്ന നിലക്ക്‌ സാധാരണ സഹായം ചോദിക്കാമെന്ന് സമ്മതിക്കുന്നവർ അല്ലാഹു നൽകുന്ന അസാധാരണ സഹായം ചോദിക്കുന്നതിനെ നിരാകരിക്കുന്നതിലെ(അത്‌ ശിർക്കാക്കാൻ വെമ്പുന്നതിലെ)ഇരട്ടത്താപ്പ്‌ സഹതാപാർഹമാണെന്ന് പറയാതെ വയ്യ.

ആരാണ്‌ മഹാന്മാർ ?
ഇമാം റാസി(റ) എഴുതുന്നു. ദോഷം കലരാത്തവിധം ആരാധനാനിമഗ്നരായി ജീവിക്കുന്ന ദോഷങ്ങളിലേക്ക്‌ പോകാത്ത വിധം ആരാധനാസാഹചര്യങ്ങൾക്കുള്ള അനുകൂലാവസ്ഥ അല്ലാഹു സൃഷ്ടിച്ച്‌ അല്ലാഹു ഏറ്റെടുത്ത വിഭാഗമാണിവർ ഇങ്ങനെ ആരാധന വര്‍ദ്ധനവ്കൊണ്ട്‌ അല്ലാഹുവോട്‌ ഇവരും, തൗഫീക്ക്‌ (അനുഗ്രഹം) എന്നിവ കൊണ്ട്‌ ഇവരോട്‌ അല്ലാഹുവും അടുക്കുന്ന സാഹചര്യമാണ്‌ മഹത്വത്തിന്റെ നിദാനം. ഈ അവസ്ഥയിലെത്തിയവർക്ക്‌ മറ്റാർക്കും നൽകാത്ത പവറുകൾ അല്ലാഹു നൽകുന്നു ഇതാണ്‌ നബിമാരുടെ മുഅ്ജിസത്തും ഔലിയാഇന്റെ കറാമത്തും.


അസാധാരണ സംഭവങ്ങൾ:


അസാധാരണ സംഭവങ്ങൾ പ്രകടിപ്പിക്കുന്നവരെല്ലാം മഹാന്മാരാണെന്ന് തെറ്റിദ്ധരിക്കരുത്‌ അൽഭുതം കാണിക്കുന്നവരെയെല്ലാം നമുക്ക്‌ തോളിലേറ്റാൻ നിവൃത്തിയില്ല കാരണം ഇമാം റാസി തന്നെ എഴുതുന്നു. അസാധാരണ സംഭവങ്ങൾ ഒരു വാദം സ്ഥിരീകരിക്കാനോ അല്ലാതെയോ ഉണ്ടാവാം. വാദം ആരാധ്യനാണെന്നോ, പ്രവാചകനാണെന്നോ, വലിയ്യാണെന്നോ, പിശാചിന്റെ കൂട്ടാളിയാണെന്നോ ആവാം. ചുരുക്കത്തിൽ ഇത്‌ നാലിനമായി.


(1) ദൈവമാണെന്ന വാദം


ഈ ഗണത്തിൽ പലരേയും കാണാം. ഉദാഹരണം ഫറോവ, ദജ്ജാൽ. ദജ്ജാൽ അത്ഭുതങ്ങൾ കാണിക്കുമെന്ന് നബി(സ്വ) അറിയിച്ചിട്ടുണ്ട്‌. മരിച്ചവരെ ജീവിപ്പിക്കുക, മഴ പെയ്യിപ്പിക്കുക, സമൃദ്ധി നൽകുക ഇങ്ങനെ ധാരാളം അത്ഭുതങ്ങൾ അവൻ കാണിക്കും. ദൈവമാണെന്നവൻ വാദിക്കും അത്ഭുതം കാണിക്കൽ മാത്രം മഹത്വത്തിന്റെ മാനദണ്ഡമായാൽ ഇവനെയും മഹത്വവൽക്കരിക്കേണ്ടി വരും. അത്‌ കൊണ്ടാണ്‌ ദജ്ജാലിന്റെ അപകടത്തെ കുറിച്ച്‌ നേരത്തേ തന്നെ മുന്നറിയിപ്പ്‌ നബി(സ്വ) നൽകിയത്‌.


(2)പ്രവാചകത്വ വാദം:


നബി(സ്വ)യുൾപ്പെടെ യഥാർത്ഥ നബിമാർ അവർ നബിമാരാണെന്ന വാദം സ്ഥിരീകരിക്കാൻ ധാരാളം അൽഭുതങ്ങൾ കാണിച്ചിട്ടുണ്ട്‌. ചന്ദ്രനെ പിളർത്തിയതും അദൃശ്യ കാര്യങ്ങൾ പറഞ്ഞതുമൊക്കെ ഉദാഹരണമായി എടുക്കാം.


(3)വിലായത്ത്‌ വാദിക്കൽ:


വിലായത്ത്‌ വാദിച്ച്‌ അൽഭുതം കാണിക്കേണ്ടതില്ല. പക്ഷെ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിലൂടെ അത്ഭുതങ്ങൾ (കറാമത്ത്‌) ധാരാളം വെളിപ്പെടും.


(4)ആഭിജാര വാദം :

ആഭിജാര വാദക്കാർ ചില പൊടിക്കൈകൾ കാണിക്കും പക്ഷെ അത്‌ കറാമത്തുമായോ മുഅ്ജിസത്തുമായോ ഏറ്റ്‌ മുട്ടിയാൽ ഒരിക്കലും അവർക്ക്‌ പിടിച്ച്‌ നിൽക്കാനാവില്ല. മൂസാ നബി(അ) യെ നേരിടാൻ വന്നവർ തോറ്റത്‌ ഖുർആൻ വിശദീകരിച്ചിട്ടുണ്ടല്ലോ!

ഔലിയാഇന്റെ കറാമത്ത്‌ വിവരിക്കാൻ ഖുർആനിലും ഹദീസിലും ധാരാളം തെളിവുകൾ കാണാം. മർയം ബീവിയുടെയും, ഗുഹാവാസികളു(അസ്‌ഹാബുൽ കഹ്‌ഫ്‌)ടെയും, ബിൽകീസ്‌ രാജ്ഞിയുടെ സിംഹാസനം മൈക്രോ സെക്കന്റിന്റെ വേഗതയിൽ എത്തിച്ചതും തുടങ്ങി ധാരാളം സംഭവങ്ങൾ ഖുർആൻ വിവരിച്ചിട്ടുണ്ട്‌. ഹദീസിലും മഹാന്മാരുടെ വാക്യങ്ങളിലും ധാരാളം സംഭവങ്ങൾ കാണാം. ജുറൈജ്‌(റ)എന്ന മഹാൻ ആരാധനക്കായി ഒരു മലയോരത്ത്‌ ഖൈമ കെട്ടി സ്വതന്ത്രമായി അല്ലാഹുവെ ആരാധിച്ച്‌ കൊണ്ടിരുന്നപ്പോൾ ഒരു ചീത്ത സ്ത്രീ അവരെ വലയിലാക്കാൻ ശ്രമിക്കുകയും നടക്കാതെ വന്നപ്പോൾ ഒരു ആട്ടിടയനുമായി ബന്ധപ്പെട്ട്‌ ഗർഭിണിയായി ഇത്‌ ആരാധനയുമായി കഴിയുന്ന ജുറൈജിന്റെ കുഞ്ഞാണെന്ന് പറയുകയും നാട്ടുകാർ ഒന്നും ആലോചിക്കാതെ അദ്ദേഹത്തിന്റെ ആരാധനാ മണ്ഡപം തകർക്കുകയും അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയും ചെയ്തപ്പോൾ സംസാരിക്കാൻ പ്രായമാവാത്ത ആകുഞ്ഞിനോട്‌ മഹാനായ ജുറൈജ്‌(റ) മോനേ നിന്റെ ഉപ്പയാരാണെന്ന് ചോദിച്ചതും ആട്ടിടയനാണെന്ന് ആകുട്ടി പറഞ്ഞതും അബദ്ധം മനസിലാക്കിയ നാട്ടുകാർ ജുറൈജിനോട്‌ ക്ഷമാപണം നടത്തിയതും ഹദീസിലുണ്ട്‌.

നഹാവന്ധ്‌ എന്ന സ്ഥലത്ത്‌ യുദ്ധം നടത്തിക്കൊണ്ടിരുന്ന സംഘത്തിന്‌ മദീനയിലിരുന്ന് നിർദ്ദേശം നൽകിയ ഉമർ (റ)ന്റെ സംഭവം മഹാന്മാരുടെ വാക്കുകളുടെ രേഖയാണ്‌ ദൈര്‍ഘ്യം ഭയന്ന് നീട്ടുന്നില്ല. ചുരുക്കത്തിൽ അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ അല്ലാഹുവെ അനുസരിക്കുകയും അവന്റെ ഇഷ്ടം സമ്പാദിക്കുകയും ചെയ്തപ്പോൾ അവരുടെ ഇഷ്ടങ്ങൾ അല്ലാഹു നടപ്പാക്കുന്നു. അല്ലാഹുവിന്റെ താൽപര്യത്തിനായി വിശുദ്ധ ജീവിതം നയിച്ച അവർക്ക്‌ ആത്മീയമായ ചില സിദ്ധികൾ അല്ലാഹു നൽകുന്നു. ഇതത്രെ മഹാന്മാർ പ്രകടിപ്പിക്കുന്ന അസാധാരണ സംഭവങ്ങൾ!

സാധാരണക്കാർക്ക്‌ അല്ലാഹു നൽകുന്ന സാധാരണ കഴിവുകൾ അവരോട്‌ ചോദിക്കുന്നത്‌, നിന്നോട്‌ മാത്രം സഹായം ചോദിക്കുന്നു എന്നതിന്‌ എതിരല്ലെങ്കിൽ (അല്ലെന്ന് നാം നേരത്തേ വിശദീകരിച്ചിട്ടുണ്ട്‌) അസാധാരണ കഴിവുകൾ അല്ലാഹു നൽകിയ മഹാന്മാരോട്‌ അത്‌ ചോദിക്കുന്നതും, നിന്നോട്‌ മാത്രം സഹായം ചോദിക്കുന്നു എന്നതിന്‌ എതിരല്ല. അങ്ങനെ സാധാരണ അനുവദനീയവും അസാധാണ വർജ്ജ്യവുമാക്കാൻ യാതൊരു രേഖയും ഇസ്‌ലാമിൽ ഇല്ല തന്നെ! സാധാരണക്കാരൻ നമ്മെ സഹായിക്കൻ അവന്‌ അല്ലാഹു കഴിവ്‌ കൊടുക്കുമ്പോൾ സാധിക്കുന്നു. പക്ഷെ അസാധാരണക്കാരന്‌ അത്‌ സാധിക്കില്ലെന്ന് വാദിക്കൽ അല്ലാഹുവിന്റെ കഴിവിനെ ചോദ്യം ചെയ്യലാണ്‌. കാരണം തന്റെ ഇഷ്ട ദാസന്മാർക്ക്‌ ഞാൻ അസാധാരണ കഴിവ്‌ കൊടുക്കുമെന്ന് പഠിപ്പിച്ചത്‌ അല്ലാഹുവാണ്‌. അല്ലാഹു കൊടുത്താലും ഞങ്ങൾ സമ്മതിക്കില്ലെന്ന് പറയുന്നത്‌ ഒന്നുകിൽ ധിക്കാരമാണ്‌ അല്ലെങ്കിൽ വിവരക്കേടാണ്‌.

‍قال الله تعالي من اذالي وليا فقد اذنته بالحرب وما تقرب الي عبدي بشيء احب الي مماافترضت عليه ومايزال عبدي يتقرب الي بالنوافل حتي احبه فاذا احببته كنت سمعه الذي يسمع به وبصره الذي يبصر به ويده التي يبطش بها ورجله التي يمشي بها وان سألني لأعطينه ولئن استعاذني لاعيذنه (بخاري


(എന്റെ ഇഷ്ടദാസനെ ആരെങ്കിലും വിഷമിപ്പിച്ചാൽ അവനോട്‌ ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു.അടിമ ഏറ്റവും കൂടുതൽ അല്ലാഹുവിലേക്ക്‌ അടുക്കുക അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ ചെയ്തു കൊണ്ടാണ്‌ എന്നാൽ അതോടൊപ്പം സുന്നത്തായ കാര്യങ്ങൾ കൂടി അവൻ ചെയ്താൽ അല്ലാഹു അദ്ദേഹത്തെ സ്നേഹിക്കും അല്ലാഹു സ്നേഹിച്ചാൽ അവന്റെ കയ്യും കണ്ണും കാതും കാലും താൻ ആവും അവൻ എന്നോട്‌ വല്ലതും ചോദിച്ചാൽ ഞാൻ നൽകുക തന്നെ ചെയ്യും അവൻ എന്നോട്‌ കാവൽ തേടിയാൽ ഞാൻ കാവൽ നൽകുക തന്നെ ചെയ്യും എന്ന് അല്ലാഹു പറയുന്നു ഇമാം ബുഖാരി തന്റെ സഹീഹുൽ ബുഖാരി എന്ന ഗ്രന്ഥത്തിൽ ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌ ).

ഇത്‌ വിശദീകരിച്ച മഹത്തുക്കൾ പറയുന്നു

.وكذلك العبد اذا واظب علي الطاعات بلغ الي المقام الذي يقول الله كنت له سمعا وبصرا فاذاصار نور جلال الله سمعاله سمع القريب والبعيد واذاصار ذلك النور بصرا له رأي القريب والبعيد واذاصار ذلك النور يدا له قدر علي التصرف في الصعب والسهل والبعيد والقريب(تفسير رازي

(ആരാധനാ നിഷ്ഠയുള്ള ജീവിതം നയിക്കുന്ന അടിമ അല്ലാഹു കണ്ണും കയ്യും കാലുമാവുമെന്ന് പറഞ്ഞ സ്ഥാനത്തേക്ക്‌ എത്തുന്നു ആ സ്ഥാനത്തേക്ക്‌ എത്തിയ അടിമ അടുത്തുള്ളതും ദൂരത്തുള്ളതും കാണുകയും കേൾക്കുകയും അടുത്ത്‌ അകലെ എന്ന വ്യത്യാസമില്ലാതെ പ്രയാസകരമായത്‌ അല്ലാത്തത്‌ എന്ന വ്യത്യാസമില്ലാതെ കൈകാര്യം ചെയ്യാൻ സാധിക്കുന്നവനാവുകയും ചെയ്യുന്നു(റാസി)

നഹാവന്ധിൽ നടക്കുന്ന യുദ്ധം ഉമർ(റ) മദീനയിൽ വെച്ചു കണ്ടതും ഇവിടെ മദീനയിൽ നിന്ന് ഓ സാരിയാ....മലയുടെ ഭാഗം ശ്രദ്ധിക്കണമെന്ന് വിളിച്ച്‌ പറഞ്ഞപ്പോൾ അത്‌ സാരിയ:(റ) കേട്ടതും ദൂരം പ്രശ്നമല്ലാതെ കാണാനും കേൾക്കാനും സാധിക്കുമെന്നതിന്റെ തെളിവാണ്‌. ഖൈബർ യുദ്ധ സമയത്ത്‌ അലി(റ)ഖൈബർ കോട്ടയുടെ വാതിൽ ഒരു കൈകൊണ്ട്‌ പറിച്ച്‌ എടുത്തത്‌ പ്രയാസകരമായ വിഷയങ്ങളിലുള്ള അവരുടെ പ്രവർത്തനത്തിന്റെ രേഖയാണ്‌ അലി(റ) അന്ന് പറഞ്ഞത്‌

والله ماقلعت باب خيبر بقوة جسدانية ولكن بقوة ربانية(رازي

അല്ലാഹുവാണെ സത്യം ഖൈബർ കോട്ടയുടെ വാതിൽ ഞാൻ പറിച്ചെടുത്തത്‌ സാധാ മനുഷ്യ ശക്തികൊണ്ടല്ല പ്രത്യുത അല്ലാഹു നൽകിയ ഒരു പ്രത്യേക ശക്തി കൊണ്ടാണ്‌. ഇത്‌ വരെ നാം വിശദീകരിച്ചതിൽ നിന്ന് ദുരുദ്ദേശമില്ലാതെ വിഷയങ്ങളെ സമീപിക്കുന്നവർക്ക്‌ സാധാരണക്കാർക്ക്‌ സാധാരണ വിഷയങ്ങൾ ചെയ്യാൻ സാധിക്കുംപോലെ അസാധാരണക്കാർക്ക്‌ അസാധാരണ വിഷയങ്ങളും ചെയ്യാൻ സാധിക്കുമെന്നും സാധാരണക്കാരോട്‌ സാധാരണ കാര്യങ്ങളിൽ സഹായം ചോദിക്കുന്നത്‌ നിന്നോട്‌ മാത്രം സഹായം ചോദിക്കുന്നു എന്നതിന്‌ എതിരല്ലാത്തത്‌ പോലെ അസാധാരണക്കാരോട്‌ അസാധാരണ വിഷയത്തിൽ സഹായം ചോദിക്കുന്നതും എതിരല്ല എന്നും ഇത്‌ സംബന്ധമായി ബഹു ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളെ മുശ്‌രിക്കാക്കുന്ന ഒരു ന്യൂനാൽ ന്യൂനപക്ഷത്തിന്റെ നിലപാട്‌ ഖുർആനിന്റെ മേലുള്ള അക്ഷന്തവ്യമായ കയ്യേറ്റമാണെന്നും മനസിലാവും. കാരണം നിന്നോട്‌ മാത്രം സഹായം ചോദിക്കുന്നു എന്നിടത്ത്‌ അസാധാണ സഹായം എന്നൊരു വ്യഖ്യാനം ഒരു ഖുർആൻ വ്യാഖ്യാതാവും പറയുകയോ ഖുർആനിലും സുന്നത്തിലും അതിലേക്ക്‌ സൂചന നൽകുന്ന എന്തെങ്കിലും രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല ഉദാഹരണമായി നസ്തഈനു എന്നതിന്‌ മഹാനായ ഇബ്നു കഥീർ നൽകിയ വ്യാഖ്യാനം

واياك نستعين علي طاعتك وعلي امورنا كلها

(നിന്നെ ആരാധിക്കുന്നതിനുള്ള സഹായവും ഞങ്ങളുടെ എല്ലാ കാര്യങ്ങളുടെ മേലിലുള്ള സഹായവും നിന്നോട്‌ മാത്രം ഞങ്ങൾ ചോദിക്കുന്നു എന്നാണ്‌ )

എല്ലാകാര്യങ്ങളും(സാധാരണയും അസാധാരണയും)അല്ലാഹുവാണ്‌ ചെയ്ത്‌ തരുന്നത്‌. പക്ഷെ സാധാരണ കാര്യങ്ങൾ അവൻ സാധാരണക്കാരിലൂടെ നല്‍കും പോലെ അസാധാരണ സഹായം അസാധാരണക്കാരിലൂടെയും നൽകുന്നു. ഇതിനു വിരുദ്ധമായി അഭിപ്രായം പറയുന്നവർ ഒന്നുകിൽ അതിനു രേഖ കാണിക്കണം അല്ലെങ്കിൽ ഈ വിതണ്ഡ വാദം അവസാനിപ്പിക്കണം. ഇനി അസാധാരണ സഹായം അല്ലാഹു അല്ലാത്തവരിൽ നിന്ന് ചോദിച്ചതും പ്രതീക്ഷിച്ചതും ഖുർആനിലും സുന്നത്തിലും നിറഞ്ഞ്‌ കിടക്കുന്നത്‌ കാണാം ഉദാഹരണത്തിന്‌ യഅ്കൂബ്‌ നബി(അ)ന്‌ യൂസുഫ്‌ (അ) ന്റെ അസാന്നിധ്യം വലിയ വിഷമമുണ്ടാക്കുകയും മകനോടുള്ള സ്നേഹാധിക്യത്താൽ കരഞ്ഞ്‌ കരഞ്ഞ്‌ കണ്ണിനു മങ്ങൽ ബാധിക്കുകയും അത്‌ സുഖമാവാൻ ഒരു കുപ്പായം യൂസുഫ്‌(അ)കൊടുത്തയച്ചതും ആ കുപ്പായം മുഖത്തിട്ടപ്പോൾ കാഴ്ച്ച ശക്തി പൂർണ്ണമായി തിരിച്ചു കിട്ടിയതും ഖുർആൻ പറയുന്നു.


اذهبوا بقميصي هذا فألقوه علي وجه ابي يأت بصيرا وأتوني بأهلكم أجمعين

(നിങ്ങൾ എന്റെ കുപ്പായവും കൊണ്ട്‌ പോയി അത്‌ എന്റെ പിതാവിന്റെ മുഖത്തിടുക എന്നാൽ അദ്ദേഹം കാഴ്ച്ചയുള്ളവരായിതീരും നിങ്ങൾ മുഴുവൻ കുടുമ്പത്തോടൊപ്പം എന്റെ അടുത്തേക്ക്‌ വരികയും ചെയ്യുക)

.ولما فصلت العير قال ابوهم اني لأجد ريح يوسف لولا ان تفندون

യാത്ര സംഘം (ഈജിപ്തിൽ നിന്ന്) പുറപ്പെട്ടപ്പോൾ അവരുടെ പിതാവ്‌ (അടുത്തുള്ളവരോട്‌)പറഞ്ഞു തീർച്ചയായും എനിക്ക്‌ യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട്‌ നിങ്ങളെന്നെ ബുദ്ധി ഭ്രമം പറ്റിയവനായി കരുതുന്നില്ലെങ്കിൽ(നിങ്ങൾക്കിത്‌ വിശ്വസിക്കാവുന്നതാണ്‌)

قالوا تالله انك لفي ضلالك القديم

അവർ പറഞ്ഞു അല്ലാഹുവെ തന്നെയാണേ തീർച്ചയായും താങ്കൾ താങ്കളുടെ പഴയ വഴികേടിൽ തന്നെയാണ്‌.

فلما ان جاء البشير القيه علي وجهه فارتد بصيرا قال الم اقل لكم اني اعلم من الله مالا تعلمون

അനന്തരം സന്തോഷവാർത്ത അറിയിക്കുന്ന ആൾ വന്നപ്പോൾ അദ്ദേഹം ആ കുപ്പായം യഅ്കൂബ്‌(അ)ന്റെ മുഖത്തിട്ടപ്പോൾ അവർ കാഴ്ച്ചയുള്ളവരായി മാറി നിങ്ങൾക്കറിയാത്ത ചിലത്‌ അല്ലാഹുവിൽ നിന്ന് ഞാൻ അറിയുന്നുണ്ടെന്ന് ഞാൻ നിങ്ങളോട്‌ പറഞ്ഞിട്ടില്ലേ എന്ന് യഅ്കൂബ്‌ (അ)പറഞ്ഞു.

قالوا يا ابانا استغفرلنا ذنوبنا انا كنا خطئين

അവർ പറഞ്ഞു ഞങ്ങളുടെ പിതാവേ ഞങ്ങൾക്ക്‌ വേണ്ടി ഞങ്ങളുടെ പാപങ്ങൾ പൊറുത്ത്‌ കിട്ടാൻ വേണ്ടി അങ്ങ്‌ പ്രാർത്ഥിക്കണേ!തീർച്ചയായും ഞങ്ങൾ തെറ്റുകാരായിരിക്കുന്നു

قال سوف استغفر لكم ربي انه هو الغفور الرحيم

നിങ്ങൾക്ക്‌ വേണ്ടി ഞാൻ എന്റെ രക്ഷിതാവിനോട്‌ പൊറുക്കലിനെ തേടാം തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണാ നിധിയുമാകുന്നു എന്ന് യഅ്കൂബ്‌ നബി(അ)പറഞ്ഞു(സൂറ:യൂസുഫ്‌:93-98)

യൂസുഫ്‌ നബിയുടെ സംഭവത്തിന്റെ പേരിൽ മുതലെടുക്കാനുള്ള ചിലരുടെ മോഹങ്ങൾ തകർത്തെറിഞ്ഞു കൊണ്ടാണ്‌ നിങ്ങൾക്ക്‌ അറിയാത്ത പലതും അല്ലാഹുവിൽ നിന്നു എനിക്കറിയാമെന്ന് നേരത്തേ തന്നെ ഞാൻ പറഞ്ഞിട്ടില്ലേ എന്ന ചോദ്യം! നാം ഈ സംഭവം പറഞ്ഞത്‌ സാധാരണ നിലക്കുള്ള സഹായം അല്ല കാഴ്ച കിട്ടാൻ കുപ്പായം മുഖത്തിടൽ. തികച്ചും അസാധാരണമാണത്‌.അത്‌ യൂസുഫ്‌ നബി ചെയ്യാൻ കൊടുത്തയക്കുകയും യഅ്കൂബ്‌ നബി സമ്മതിക്കുകയും ചെയ്യുന്നു. കണ്ണിന്റെ മങ്ങൽ മാറാൻ കുപ്പായത്തിൽ നിന്ന് പ്രതീക്ഷിച്ച ആ ഗുണം അത്‌ അസാധാരണമാണ്‌ അസാധാരണ സഹായം അല്ലാഹു അല്ലാത്തവരിൽ നിന്ന് പ്രതീക്ഷിക്കൽ തെറ്റായിരുന്നുവെങ്കിൽ ഇ മഹാന്മാരായ പ്രവാചകന്മാർ അത്‌ ചെയ്യുകയോ ഏക ദൈവ സിദ്ധാന്തം അരക്കിട്ടുറപ്പിക്കാൻ വന്ന ഖുർആനിൽ അത്‌ ഉദ്ധരിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല. അല്ലാഹു ആദരിച്ചവരിൽ നിന്ന് ഗുണം തേടുക എന്നത്‌ യഅ്കൂബ്‌ നബിയോട്‌ മക്കൾ നടത്തിയ അപേക്ഷയിലും കാണാം അവർ ചെയ്ത തെറ്റിനു അല്ലാഹുവോട്‌ മാപ്പിനപേക്ഷിക്കാൻ മക്കൾ ആപ്രവാചകനെ സമീപിച്ച വികാരം അത്‌ തന്നെയാണ്‌ നമ്മുടെ ഇടതേട്ടവും സഹായാർത്ഥനയുമൊക്കെ ഉന്നം വെക്കുന്നത്‌..(അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ നമുക്ക്‌ വേണ്ടി നടത്തുന്ന ശുപാർശകൾ സ്വീകരിക്കപ്പെടാൻ സാധ്യത കൂടുതലാണ്‌)


പ്രാർത്ഥന അല്ലാഹുവോട്‌ മാത്രം!


മുസ്ലിം ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ആയുധമാക്കുന്ന പ്രസ്താവനയാണ്‌ മുകളിൽ കണ്ടത്‌...പ്രാർത്ഥന എന്താണ്‌ എന്ന് മനസിലാക്കിയാൽ ഈ വിഷയത്തിന്‌ പരിഹാരമാവും പക്ഷെ ഇവർക്ക്‌ പരിഹാരമല്ല ആവശ്യം സംശയിപ്പിക്കലാണ്‌. ദുആ എന്ന അറബി പദത്തിനാണ്‌ സാധാരണ ഈ പരിഭാഷ നൽകുന്നത്‌. എന്നാൽ ഒരു വാക്കിന്‌ സാങ്കേതികമായി ഒരു അർത്ഥവും ഭാഷാപരമായി ഒരു അർത്ഥവും കാണും മത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നിടത്തൊക്കെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഈ തത്വമാണ്‌ ചിലർ തങ്ങളുടെ അബദ്ധ ധാരണകൾ വിറ്റഴിക്കാൻ കാറ്റിൽ പറത്തുന്നത്‌. ദുആ എന്നത്‌ ഈ ഗണത്തിൽ കാണേണ്ടതാണ്‌. ചിലർ പറയുന്നത്‌ കാണാം പ്രാർത്ഥന അതാണ്‌ ആരാധന എന്ന് നബി (സ്വ) പറഞ്ഞിരിക്കുന്നു അതിനാൽ മരണപ്പെട്ട മഹാന്മാരെ വിളിക്കൽ അവർക്കുള്ള ആരാധനയും തദ്വാര ശിർക്കുമാണ്‌. നാം ഇവിടെ കാണേണ്ട പ്രധാന കാര്യം ഈ ഹദീസിൽ എന്താണ്‌ പറഞ്ഞത്‌ എന്നാണ്‌. ദുആ എന്നതിനു വിളിച്ചു, ക്ഷണിച്ചു എന്നൊക്കെ അർത്ഥമുണ്ട്‌. ഒരാളെ പേരു വിളിക്കുന്നതിനും ദുആ എന്ന് പറയാം ഇതൊക്കെ അവർക്കുള്ള ആരാധനയാണെന്ന് പറഞ്ഞാൽ ഈ പറയുന്നവരുൾപ്പെടെ ശിർക്ക്‌ ചെയ്തവരായി പോകും. അത്‌ അവർക്കും സ്വീകാര്യമായിരിക്കില്ലല്ലോ!

എന്നാൽ എന്താണ്‌ ഈ ഹദീസിനർത്ഥം? ഒന്നുകിൽ എല്ലാ വിളിയും ഇബാദത്താണ്‌എന്ന്! അത്‌ പറ്റില്ല. കാരണം അങ്ങനെ വന്നാൽ ഉമ്മയെ വിളിക്കുന്നതും, ചങ്ങാതിയെ വിളിക്കുന്നതും ഇബാദത്താക്കേണ്ടി വരും ! അത്‌ ഒരു മന്ദബുദ്ധി പോലും പറയില്ല പിന്നെയല്ലേ ബുദ്ധിയിൽ ഏറ്റവും മികച്ച്‌ നിൽക്കുന്ന നബി പറയുക! ഇനിയൊരു സാധ്യതയുള്ളത്‌ ഒരു പ്രത്യേക തരം വിളി ഇബാദത്താണെന്നാണ്‌. അത്‌ ശരിയുമാണ്‌.

എന്താണ്‌ പ്രത്യേക തരം?
ആരാധ്യനാണെന്ന(ഇലാഹാണെന്ന)വിശ്വാസത്തോടെ വിളിക്കുന്ന വിളി ഇബാദത്താണ്‌. ഈ കാഴ്ച്ചപ്പാടിൽ അല്ലാഹുവിനെ മാത്രമേ വിളിക്കാവൂ. കാരണം ആ വിളി ഇബാദത്താണ്‌. ഇബാദത്ത്‌ അല്ലാഹുവിനു മാത്രമേ അർപ്പിക്കാവൂ. ഇതാണ്‌ അദ്ദുആഉ ഹുവൽ ഇബാദ: എന്ന ഹദീസിന്റെ സാഹചര്യം വിശദീകരിക്കുന്നത്‌.നോക്കൂ

عن النعمان بن بشير رضي الله عنه قال سمعت النبي صلي الله عليه وسلم يقول الدعاء هو العبادة ثم قال وقال ربكم ادعوني استجب لكم ان الذين يستكبرون عن عبادتي سيدخلون جهنم داخرين(ترمذي

നുഉമാനുബ്നു ബശീർ(റ)ൽ നിന്ന് നിവേദനം: പ്രാർത്ഥന അത്‌ തന്നെയാണു ആരാധന എന്നു നബി(സ്വ) പറയുന്നത്‌ ഞാൻ കേട്ടു.തുടർന്ന് നബി(സ്വ) ഈ ഖുർആൻ വാക്യം ഓതി കേൾപ്പിച്ചു. 'നിങ്ങളുടെ നാഥൻ പറഞ്ഞു. നിങ്ങൾ എന്നെ വിളിക്കുക എന്നാൽ ഞാൻ നിങ്ങൾക്ക്‌ ഉത്തരം തരും എന്നെ ആരാധിക്കുന്നതിനെ തൊട്ട്‌ ആർ അഹങ്കരിക്കുന്നുവൊ അവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കും (തുർമുദി)


അപ്പോൾ ഇബാദത്താവുന്ന വിളിയാണ്‌ അദ്ദുആഉ എന്ന് പറഞ്ഞത്‌ എന്ന് പകൽ പോലെ വ്യക്തം. ഇബാദത്ത്‌ ആവുന്നത്‌ എങ്ങനെയെന്ന് നിന്നെ മാത്രം ആരാധിക്കുന്നു എന്നിടത്ത്‌ നാം വിശദീകരിച്ചത്‌ ഓർക്കുക. ആരാധ്യനാണെന്ന് കരുതി ആരെ വിളിച്ചാലും, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ, ജീവിയോ നിർജ്ജീവിയോ എന്ന ഒരു വ്യത്യാസവുല്ലാമിതെ അത്‌ അല്ലാഹു അല്ലാത്തവർക്കുള്ള ഇബാദത്തും തനി ശിർക്കും തന്നെ. ഇത്‌ പഠിപ്പിക്കാനാണ്‌ നബിമാർ മുഴുവനും വന്നത്‌. അതാണ്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്ന ആശയം.

ഇനി നാം നോക്കേണ്ടത്‌ ആരാധ്യനാണെന്ന സങ്കൽപത്തിൽ അല്ലാഹു അല്ലാത്ത ആരെയെങ്കിലും ഏതെങ്കിലും മുസ്ലിം വിളിക്കുന്നുണ്ടോ? ഇല്ല..ഇല്ല..ഇല്ല.. എന്ന് ആരുടെ മുന്നിലും നമുക്ക്‌ പറയാൻ സാധിക്കും. ഇനി ഈ വാദക്കാർ പറയുമ്പോലെ ആരാധ്യനാണെന്ന് സങ്കൽപിച്ചില്ലെങ്കിലും മരണപ്പെട്ട മഹാന്മാരെയോ മറ്റോ സഹായത്തിനു വിളിച്ചാൽ ശിർക്കു വരുമെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാൽ ഇവർ നാലു പേരല്ലാതെ മറ്റൊരു മുവഹ്ഹിദും ലോകത്തില്ലെന്ന അപകടം പിടിച്ച വാദം അംഗീകരിക്കേണ്ടി വരും കാരണം മഹാന്മാരെ ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും വിളിക്കുന്ന പതിവ്‌ ലോക മുസ്ലിം പാരമ്പര്യത്തിൽ അനുസ്യൂതം തുടർന്നു വന്നു. നിരാക്ഷേപം എന്ന് കാണാൻ സാധിക്കും ലോകത്ത്‌ മഹന്മാരെ വിളിക്കുന്നതിനെതിരെ ആദ്യമായി ഒരു ശബ്ദം കേട്ടത്‌ എട്ടാം നൂറ്റാണ്ടുകാരനായ ഇബ്നു തൈമിയ്യയിൽ നിന്നാണ്‌. അദ്ദേഹം ഇങ്ങനെയൊന്നു പറഞ്ഞപ്പോൾ സമകാലികർ അദ്ദേഹത്തെ പല്ലും നഖവും ഉപയോഗിച്ച്‌ എതിർത്തു പരാജയപ്പെടുത്തുകയും ആ വാദത്തിനെതിരിൽ ഗ്രന്ഥ രചന നടത്തുകയും ചെയ്തു ഇതാണ്‌ ഇതുമായി ബന്ധപ്പെട്ടുള്ള ചരിത്ര വസ്തുത. അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർ കണ്ണിനും കാതിനും സാധാരണക്കാരന്റെ പരിമിതി ഇല്ലാതായവരാണെന്ന് നാം മനസിലാക്കിയല്ലോ. ഇത്‌ തന്നെയാണ്‌ മുസ്ലിം ഉമ്മത്തിന്റെ വിശ്വാസം.

ഒന്നാം ഖലീഫ അബൂബക്കർ(റ)ന്റെ ജനാസയുമായി ഉമർ(റ)ഉൾപ്പെടെയുള്ള സ്വഹാബികൾ നബി(സ)യുടെ ഖബറുൾക്കൊള്ളുന്ന റൂമിന്റെ കവാടത്തിൽ നിന്ന് നബിയേ! അബൂബക്കർ കവാടത്തിലുണ്ട്‌ (അകത്തേക്ക്‌ പ്രവേശിപ്പിക്കാമോ ?)എന്ന് വിളിക്കുകയും സ്നേഹിതനെ സ്നേഹിതന്റെ അടുത്തേക്ക്‌ പ്രവേശിപ്പിച്ചോളൂ എന്ന് മറുപടി ലഭിക്കുകയും ചെയ്തു(റാസി) ഇബ്നു അബീ ശൈബ:ഉദ്ധരിക്കുന്നു: ഉമർ(റ)ന്റെ ഭരണകാലത്ത്‌ ഒരാൾ നബി(സ്വ)യുടെ ഖബ്‌റിനരികിൽ വരികയും അല്ലാഹുവിന്റെ പ്രവാചകരേ! ജനങ്ങൾ മഴയില്ലാതെ വലിയ നാശത്തിലാണ്‌ അങ്ങ്‌ മഴക്ക്‌ വേണ്ടി അല്ലാഹുവോട്‌ പ്രാർത്ഥിക്കണേ! എന്ന് പറയുകയും അദ്ദേഹം സ്വപ്നത്തിൽ നബി(സ)യെ കാണുകയും മഴ ലഭിക്കുമെന്ന സന്തോഷവാർത്തയും സലാമും ഉമർ(റ) നെ അറിയിക്കാനും ജനങ്ങളോട്‌ ഒന്നു കൂടി മയത്തിൽ വർത്തിക്കാൻ പറയണമെന്നും അറിയിച്ചു. ഇദ്ദേഹം ഉമർ(റ)നോട്‌ ഉണ്ടായ സംഭവങ്ങൾ വിശദീകരിച്ചപ്പോൾ അവിടുന്ന് കരഞ്ഞു.(അൽ ബിദായത്തു വന്നിഹായ:/ഫത്‌ഹുൽ ബാരി) .ഉത്തമ നൂറ്റാണ്ടുകാരായ പ്രവാചകനിൽ നിന്ന് നേരിട്ട്‌ ദീൻ പഠിച്ച സഹാബികൾ മരണപ്പെട്ട മഹാന്മാരോട്‌ സഹായം തേടുന്നത്‌ അവരോടുള്ള പ്രാർത്ഥനയാണെന്നും ശിർക്കാണെന്നും മനസിലാക്കിയിരുന്നെങ്കിൽ നേരത്തേ പറഞ്ഞ ഒരു സംഭവവും നടക്കുകയില്ലായിരുന്നു.

സത്യം ഗ്രഹിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ ഇതിൽ തന്നെ വേണ്ടത്ര തെളിവ്‌ ഉണ്ടല്ലോ. ഇനി ഓരോ നൂറ്റാണ്ടിലേയും മുസ്ലിം നേതാക്കളെ പരിശോധിച്ചാൽ അവരൊക്കെ ഈ സഹായാർത്ഥന നടത്തിയതിന്റെ തെളിവുകൾ കാണാം. ചുരുക്കത്തിൽ ദുആ എന്ന പദവും അതിന്റെ വക ഭേദങ്ങളും ആരാധ്യനാണെന്ന സങ്കൽപത്തിൽ വിളിക്കുന്നതിനെ കുറിച്ചാണെന്നും അത്‌ ഇബാദത്താണെന്നും നാം മനസിലാക്കി. എന്നാൽ നാം മഹാന്മാരെ വിളിക്കുന്നത്‌ നമ്മുടെ സഹായികളായി അല്ലാഹു അവരെ നിശ്ചയിച്ചത്‌ കൊണ്ട്‌ അല്ലാഹു അനുവദിച്ച കാരണവുമായി ബന്ധപ്പെടുക എന്ന നിലക്കാണ്‌ ഇത്‌ തെറ്റാണെന്ന് എട്ടാം നൂറ്റാണ്ട്‌ വരെ ഒരു മുസ്ലിം പോലും പറഞ്ഞില്ലെന്നും അത്രയും കാലം ജീവിച്ച മുസ്ലിംകളെയൊക്കെ അബദ്ധം പറ്റിയവരായി പരിഗണിക്കുന്നതിനു പകരം അതിനെതിരെ സസാരിച്ച ഈ ന്യൂനാൽ ന്യൂന പക്ഷത്തെ അവഗണിക്കുന്നതാണല്ലോ കരണീയം.

അല്ലാഹു അല്ലാത്തവരെ വിളിക്കുന്നതിനെതിരെ ഖുർആനിൽ ധാരാളം സൂക്തങ്ങളുണ്ടല്ലോ ! എന്നൊരു സംശയമുണ്ടാകാം. ശരിയാണ്‌. അല്ലാഹു അല്ലാത്തവരെ വിളിക്കരുതെന്ന് ഖുർആനിലുണ്ട്‌. പക്ഷെ നേരത്തേ നാം ദുആ വിശദീകരിച്ചപ്പോൾ പറഞ്ഞത്‌ പോലെ അല്ലാഹു തന്നെ വിളിക്കരുതെന്ന് പറഞ്ഞത്‌ ആരെ ഉദ്ദേശിച്ചാണെന്ന് വിശദീകരിച്ചിട്ടുണ്ട്‌ ഒരുദാഹരണം നോക്കാം അല്ലാഹു പറയുന്നു


ومن يدع مع الله الها اخر لابرهان له به فانماحسابه عند ربه انه لايفلح الكافرون(المؤمنون117

വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവത്തെയും വിളിച്ചാൽ അതിനു അവന്റെ പക്കൽ യാതൊരു പ്രമാണവും ഇല്ല തന്നെ. അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കൽ വെച്ചു തന്നെയായിരിക്കും. സത്യ നിഷേധികൾ വിജയം പ്രാപിക്കുകയില്ല തീർച്ച.(അൽ മുഅ്മിനൂൻ 117)

അപ്പോൾ അല്ലാഹു അല്ലാത്തവരെ വിളിക്കരുതെന്ന് പറഞ്ഞിടത്തെല്ലാം ഉദ്ദേശം അല്ലാഹു അല്ലാത്ത ദൈവങ്ങളെ വിളിക്കരുതെന്നാണ്‌. ഈ ആയത്തുകളോതി അല്ലാഹു നിശ്ചയിച്ച കാരണങ്ങളുമായി ബന്ധപ്പെടുന്നതിനെ വിമർശിക്കുന്നവർ ഖുർആനിനോട്‌ കാണിക്കുന്ന അക്രമം എത്ര വലുതാണെന്ന് ആലോചിക്കാത്തത്‌ കഷ്ടം തന്നെ! ‌ ഇസ്തിഗാസ വിഷയത്തിൽ പ്രമാണങ്ങളുടെ മുന്നിൽ തകർന്നടിയുമ്പോൾ വിമർശകർ സ്വീകരിക്കുന്ന മറ്റൊരു പൊടിക്കൈ കൂടി നമുക്ക്‌ പരിശോധിക്കാം. മഹാന്മാരോട്‌ ചോദിക്കുന്നത്‌ തെറ്റല്ലെങ്കിൽ തന്നെ ഏറ്റവും നല്ലത്‌ അല്ലാഹുവോട്‌ ചോദിക്കലല്ലേ? ഇത്‌ സാധാരണക്കാരെ സംശയിപ്പിക്കാനുള്ള ഒരു തന്ത്രമാണ്‌. പക്ഷെ ഇങ്ങനെയൊരു ചോദ്യം പ്രസക്തമല്ല. കാരണം മഹാന്മാരോട്‌ ചോദിക്കുന്നവനും യഥാർത്ഥ സഹായി അല്ലാഹുവാണെന്ന് വിശ്വസിക്കുന്നവനാണെങ്കിൽ ചോദ്യം വാസ്തവത്തിൽ അല്ലാഹുവോട്‌ തന്നെയാണ്‌. ഈ മഹാൻ കാരണവും.! ഈ കാരണവുമായി ബന്ധപ്പെടുമ്പോൾ അല്ലാഹു ഇഷ്ടപ്പെട്ടവരെ ആദരിക്കുക എന്ന ഒരു സുകൃതം കൂടി അവൻ ചെയ്യുകയാണ്‌. ഒരാൾക്ക്‌ രോഗം വന്നു സുഖമാക്കുന്നവൻ അല്ലാഹുവാണെന്ന് അവൻ വിശ്വസിക്കുന്നു എന്നിട്ടും അവൻ വൈദ്യനെ കാണുന്നില്ലേ. സുഖമാക്കാൻ അല്ലാഹുവോട്‌ പ്രാർത്ഥിക്കുകയും ചെയ്യുന്നു. അപ്പോൾ വൈദ്യനെ കാണൽ എന്ന കാരണം ഉപേക്ഷിക്കലല്ലേ നല്ലത്‌ ? എന്ന് ചോദിക്കാറില്ലല്ലോ അഥവാ ആ ചോദ്യം അനാവശ്യമാണ്‌.

നബി(സ)യെ പുകഴ്ത്തി പാട്ട്പാടാറുള്ള ഹസ്സാൻ (റ) ന്‌ വേണ്ടി നബി (സ) ദുആ ചെയ്തത്‌ 'അല്ലാഹുവേ പരിശുദ്ധാത്മാവിനെ കൊണ്ട്‌ ഹസ്സാനെ ശക്തിപ്പെടുത്തേണമേ (ബുഖാരി)എന്നാണ്‌ ജിബ്‌രീലുണ്ടായാലേ ഹസ്സാനെ ശക്തിപ്പെടുത്താൻ അല്ലാഹുവിനു സാധിക്കൂ എന്ന് നബി(സ) വിശ്വസിക്കില്ലല്ലോ ഇവിടെ ജിബ്‌രീലിന്റെ മാദ്ധ്യസ്ഥത നബി(സ) ആഗ്രഹിച്ചത്‌ അവർ തമ്മിലുള്ള ബന്ധമാണ്‌. ഈ ബന്ധം ഊട്ടിയുറപ്പിക്കലാണ്‌ സഹായാർത്ഥനയിലൂടെ നാം ചെയ്യുന്നത്‌. മഹാന്മാരെ മാറ്റി നിർത്തി ചോദിച്ചാൽ അല്ലാഹുവിനു കൂടുതൽ ഇഷടമാവും എന്നതിനു ഒരു തെളിവും ഖുർആനോ ഹദീസോ പറഞ്ഞിട്ടില്ല മറിച്ച്‌ അല്ലാഹുവിന്റെ ഇഷ്ട ദാസനെ കുറിച്ച്‌ അല്ലാഹു പറയുന്നത്‌ لئن سألني لأعطينه (بخاري അവൻ എന്നോട്‌ ചോദിച്ചാൽ ഞാൻ നൽകുക തന്നെ ചെയ്യും എന്നാണ്‌ (ബുഖാരി) ഈ ചോദ്യം തനിക്ക്‌ ചോദിക്കുമ്പോൾ മാത്രം എന്ന് അല്ലാഹു നിർണ്ണയിച്ചിട്ടില്ല. അഥവാ ഇഷ്ട ദാസൻ ആർക്ക്‌ വേണ്ടി ചോദിച്ചാലും ഉത്തരം നൽകുമെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ഇങ്ങനെയൊരു ഉറപ്പ്‌ സാധാരണക്കാരന്റെ ചോദ്യത്തിന്‌ അല്ലാഹു നൽകിയിട്ടില്ല.

അപ്പോൾ നമ്മുടെ സഹായികളായി അല്ലാഹു നിശ്ചയിച്ച മഹാന്മാരെ മാറ്റി നിർത്തേണ്ട ഒരാവശ്യവും വിശ്വാസിക്കില്ല. മാറ്റി നിർത്തണമെന്ന് പ്രമാണങ്ങളൊന്നും പറഞ്ഞിട്ടുമില്ല. മറിച്ച്‌ പ്രമാണമുണ്ട്‌ താനും! മഴയില്ലാതെ മദീന വരളുന്നു. ഒരു സ്വഹാബി നബി(സ)യോട്‌ പറയുന്നു 'നബിയേ, ഞങ്ങളുടെ സമ്പത്ത്‌ സന്താനങ്ങളെല്ലാം (വരൾച്ച കാരണം)നശിക്കാറായി'. ഉടൻ നബി(സ) മഴക്ക്‌ പ്രാർത്ഥിക്കുന്നു മഴ പെയ്യുന്നു. ഏറ്റവും നല്ലത്‌ നേരിട്ട്‌ ചോദിക്കലല്ലേ എന്ന ന്യായമനുസരിച്ച്‌ നബി(സ) ചെയ്യേണ്ടത്‌ എന്താണ്‌ ? എന്നോട്‌ ചോദിക്കുന്നവർക്ക്‌ ഞാൻ തരാം എന്ന് അല്ലാഹു പറഞ്ഞതല്ലേ ! ആർക്കാണ്‌ മഴ വേണ്ടതെങ്കിൽ അവർ അല്ലാഹുവോട്‌ ചോദിക്കട്ടെ എന്നാണ്‌ പക്ഷെ നബി(സ) അങ്ങനെ പറഞ്ഞില്ല അപ്പോൾ അല്ലാഹുവിനു കൂടുതൽ ഇഷ്ടമുള്ളവരെ കൊണ്ട്‌ പറയിപ്പിക്കുക എന്ന ശൈലി തൗഹീദിനെതിരല്ലെന്നും അംഗീകൃതമാണെന്നും മനസിലായി. ഇനിയും ഇങ്ങനെയൊരു ദുർന്യായത്തിൽ കടിച്ചു തൂങ്ങുന്നവർക്ക്‌ കുറവ്‌ ഉദ്ദേശ ശുദ്ധിയാണ്‌ അവരെയും അല്ലാഹു നന്നാക്കട്ടെ എന്നു പറയാനേ നമുക്ക്‌ സാധിക്കൂ !

അല്ലാഹു പോരേ അടിമക്ക്‌?


അല്ലാഹു പോരേ അവന്റെ അടിമക്ക്‌ എന്ന് സംശയിക്കുന്നവരുണ്ട്‌. അവർ ചോദിക്കുന്നത്‌ അല്ലാഹു പറഞ്ഞത്‌

اليس الله بكاف عبده(الزمر36തന്റെ ദാസന്‌ അല്ല്ലാഹു മതിയായവനല്ലയോ(സുമർ36)എന്നാണ്‌. ആസ്ഥിതിക്ക്‌ എന്തിനാണീ മഹാത്മാക്കൾ? ‌ ഈ ചോദ്യം വേണ്ടത്ര ചിന്തിക്കാത്തത്‌ കൊണ്ടാണ്‌ വരുന്നത്‌. സഹായം ചോദിച്ച്‌ വാങ്ങാൻ നമുക്ക്‌ കഴിവ്‌ നൽകുകയും നമ്മെ സഹായിക്കാൻ മഹാത്മാക്കളെ നിശ്ചയിക്കുകയും ചെയ്തത്‌ അല്ലാഹുവാണ്‌ ആ അല്ലാഹുവാണ്‌ ചോദിക്കുന്നത്‌ ദാസന്‌ അല്ലാഹു പോരേ എന്ന് അല്ലാതെ എല്ലാവരും സകല കാര്യത്തിനും അല്ലാഹുവെ മാത്രം ഉപയോഗപ്പെടുത്തുകയെന്നല്ല അതേസമയം അന്തിമ വിശകലനത്തിൽ അല്ലാഹു തന്നെയാണ്‌ എല്ലാം തരുന്നത്‌. ഈ വീക്ഷണത്തിലാണ്‌ ഈ ചോദ്യം (അല്ലാഹു പോരേ എന്നത്‌)പ്രസക്തമാകുന്നത്‌. അല്ലാതെ ഇനി മുതൽ ഭാര്യക്ക്‌ ഭർത്താവോ ശിഷ്യന്‌ ഗുരുവോ മകന്‌ പിതാവോ അനുയായിക്ക്‌ നേതാവോ സാധാരണക്കാരന്‌ മഹാത്മാവോ വേണ്ടെന്നല്ല മറിച്ച്‌ ഇങ്ങനെയുള്ള എല്ലാ സൗകര്യങ്ങളും ബന്ധങ്ങളും നൽകിയ അല്ലാഹു- അതു ഉപയോഗപ്പെടുത്താൻ അനുവദിച്ച അല്ലാഹു- അവൻ പോരേ തന്റെ അടിമക്ക്‌ എന്ന് ചോദിച്ചാൽ മതി എന്ന് തന്നെയാണുത്തരം. അതിനർത്ഥം ഇനിമേൽ ആരെയും ഒന്നിനും ആശ്രയിക്കരുതെന്നല്ല. അവൻ വെച്ച സംവിധാനങ്ങൾ സ്വീകരിക്കലാണ്‌ ശരി. എന്നാൽ രസകരമായ ഒരു കാര്യം മഹാന്മാരെ തള്ളാൻ, അല്ലാഹു പോരേ ? എന്ന് വലിയ വായിൽ പറയുന്നവർ മറ്റു കാര്യങ്ങൾക്കൊക്കെ അല്ലാഹു അല്ലാത്തവരെ സമീപിക്കുന്നു എന്നതാണ്‌. അതിനു അവർക്കു പറയാനുള്ള എല്ലാ ന്യായവും ഇവിടെയും ഉണ്ടെന്നാണ്‌ അന്തിമ വിശകലനത്തിൽ തെളിയുന്നത്‌. ഈ കാര്യം അല്ലാഹു തന്നെ ഖുർആനിൽ പലയിടത്തും സൂചിപ്പിച്ചത്‌ കാണാം ഉദാഹരണമായി സൂറ:അൻഫാലിൽ അല്ലാഹു പറയുന്നു.

ياايها النبي حسبك الله ومن اتبعك من المؤمنين(الأنفال 64

ഓ നബിയേ! അങ്ങേക്ക്‌ അല്ലാഹുവും അങ്ങയെ അനുഗമിച്ച വിശ്വാസികളും മതി(അൻഫാൽ 64)


وان يريدوا ان يخدعوك فان حسبك الله هو الذي ايدك بنصره وبالمؤمنين(الأنفال 62

അവർ തങ്ങളെ വഞ്ചിക്കാനുദ്ദേശിക്കുന്ന പക്ഷം തീർച്ചയായും തങ്ങൾക്ക്‌ അല്ലാഹു മതി അവനാണ്‌ അവന്റെ സഹായം മുഖേനയും വിശ്വാസികൾ മുഖേനയും തങ്ങൾക്ക്‌ പിൻബലം നൽകിയവൻ(അൻഫാൽ 62)


ഇങ്ങനെ എത്രയോ സൂക്തങ്ങൾ കാണാം ഇതൊന്നും അല്ലാഹു പോരാത്തത്‌ കൊണ്ടല്ല മറിച്ച്‌ അവൻ മതിയായത്‌ കൊണ്ടാണ്‌ അവൻ അനുവദിച്ച കാരണങ്ങളിൽ മാത്രം നാം ഒതുങ്ങിയത്‌ ചുരുക്കത്തിൽ എല്ലാ അർത്ഥത്തിലും അല്ലാഹു നമ്മുടെ രക്ഷിതാവും സംരക്ഷകനും പരമ സഹായിയുമാണ്‌ അതിനാൽ നമ്മുടെ ഏറ്റവും വലിയ വണക്കവും വിധേയത്വവും അവന്‌ മാത്രം സമർപ്പിക്കുകയും പരമമായ സഹായം അവനിൽ നിന്ന് മാത്രം നാം തേടുകയും ചെയ്യുന്നു ഈ പ്രൗഢമായ ആശയത്തിന്റെ നിഷ്ക്കളങ്കമായ പ്രകാശനമാണ്‌ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു എന്നത്‌

അദ്ധ്യായം1 (ഫാതിഹ) സൂക്തം 6

اهدِنَــــا الصِّرَاطَ المُستَقِيمَ
(ചൊവ്വായ വഴിയിൽ നീ ഞങ്ങളെ വഴി നടത്തേണമേ!)

ആറാം സൂക്തമാണിത്‌ ഫാത്തിഹയുടെ ഹൃദയം !
അല്ലാഹു തന്നെ തയാറാക്കിത്തന്ന അപേക്ഷയാണിത്‌ ''നിന്നോട്‌ മാത്രം സഹായം തേടുന്നു''വെന്നാണല്ലോകഴിഞ്ഞ സൂക്തത്തിൽ പറഞ്ഞത്‌. ആ സഹായതേട്ടത്തിന്റെ പ്രധാന ഭാഗം ഹിദായത്ത്‌(സന്മാർഗം) ലഭിക്കാനുള്ള തേട്ടമാണ്‌. എല്ലാ കഴിവും കാര്യവും അല്ലാഹുവിൽ നിന്ന് മാത്രമേ താൻ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് വിശ്വാസി പ്രഖ്യാപിക്കുമ്പോൾ എന്ത്‌ സഹയമാണ്‌ തനിക്ക്‌ വേണ്ടതെന്നൊരു സാങ്കൽപ്പിക ചോദ്യത്തിന്റെ ഉത്തരമാണ്‌ ഈ സൂക്തം. അഥവാ എനിക്കു ലഭിക്കേണ്ട പ്രധാന സഹായം നേർമാർഗത്തിലെത്താനുള്ള സഹായമാണ്‌ എന്ന്! അപ്പോൾ തനിക്ക്‌ അവശ്യം ആവശ്യമായ എല്ലാ കാര്യങ്ങളും ചുരുങ്ങിയ വാക്കുകളിൽ ഉൾക്കൊള്ളിച്ചുകൊണ്ട്‌ അവൻ പ്രാത്ഥിക്കുന്നു ''ചൊവ്വായ വഴിയിൽ ഞങ്ങളെ വഴി നടത്തേണമേ'' എന്ന് ഒരു ലക്ഷ്യത്തിലേക്കുള്ള ഏറ്റവും ചൊവ്വായ വഴിക്കാണ്‌ 'മുസ്തഖീം'എന്ന് പറയുക. അതു തന്നെയായിരിക്കും എളുപ്പ വഴിയും!

മനുഷ്യ ജീവിതത്തിന്‌ മഹത്തായ ലക്ഷ്യമുണ്ടെന്നും അതു പ്രാപിക്കുമ്പോൾ മാത്രമേ അവൻ ജീവിത വിജയം കരസ്ഥമാക്കിയവൻ ആവുകയുള്ളൂവേന്നും അത്‌ നഷ്ടപെട്ടാൽ ജീവിതം തന്നെ പാഴായിപ്പോകുമെന്നും ഈ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ തെറ്റ്‌ പറ്റി നാശത്തിലകപ്പെടാൻ സാധ്യതയുണ്ടെന്നും ഈ യാത്രയിൽ തനിക്ക്‌ ലക്ഷ്യം തെറ്റാതിരിക്കാൻ അല്ലാഹുവിന്റെ സഹായം കൂടാതെ കഴിയില്ലെന്നും ഈ വാക്യം പഠിപ്പിക്കുന്നു. സന്മാർഗം (നേർവ്വഴി)എന്ന ആശയം സ്പർശിക്കാത്ത മേഘലയില്ല. ഇതിനെ നമുക്ക്‌ രണ്ടായി തിരിക്കാം 1)ശാരീരികം മാനസികം(ഭൗതികം ആത്മീയം) 2) ഐഹികം പാരത്രികം എന്നും പറയാം. ഈ മേഘലകളിലെല്ലാം നേരിന്റെ പക്ഷത്ത്‌ നെഞ്ചുറപ്പോടെ നിലകൊള്ളാനുള്ള വിശ്വാസിയുടെ അടങ്ങാത്ത അഭിലാഷമാണീ പ്രാർത്ഥന പ്രതിഫലിപ്പിക്കുന്നത്‌ തന്റെ കയ്യും കണ്ണും കാലും ഖൽബും(ഹൃദയം) നാവും എന്ന് വേണ്ട താൻ തന്നെ നേർമാർഗത്തിന്റെ ജീവിക്കുന്ന ഉദാഹരണമാവണം എന്നതാണ്‌ ഇതിന്റെ താൽപര്യം.
الم نجعل له عينين ولسانا وشفتين وهديناه النجدين(البلد 8-10
(അവനു നാം രണ്ട്‌ കണ്ണുകളും ഒരു നാവും രണ്ട്‌ ചുണ്ടുകളും ഉണ്ടാക്കി കൊടുക്കുകയും (വ്യക്തമായി കാണുന്ന)രണ്ട്‌ വഴികൾ കാണിച്ച്‌ കൊടുക്കുകയും ചെയ്തില്ലേ(അൽ ബലദ്‌ 8.10)

തനിക്ക്‌ അല്ലാഹു നൽകിയ കണ്ണും മറ്റ്‌ അവയവങ്ങളും ഉപയോഗപ്പെടുത്തി രണ്ട്‌ വഴികളിൽ (സന്മാർഗം, ദുർമാർഗം)നിന്ന് നല്ലത്‌ തിരഞ്ഞെടുക്കാനുള്ള ആഹ്വാനമാണിത്‌ വ്യക്തമാക്കുന്നത്‌. അഥവാ വിശ്വാസി തന്റെ എല്ലാവാക്കിലും നോക്കിലും സന്മാർഗമുണ്ടെന്നുറപ്പ്‌ വരുത്തണം ജീവിത യാത്രക്കിടയിൽ ഒരിക്കലും ഈ ശൈലി കൈമോശം വരരുതെന്ന നിർബന്ധ ബുദ്ധിയിൽ നിന്നാണീ പ്രാർത്ഥന. അല്ലാതെ ഇപ്പോൾ താൻ സന്മാർഗത്തിലല്ലാത്തത്‌ കൊണ്ടല്ല. നിങ്ങൾ ഇപ്പോൾ സന്മാർഗത്തിലല്ലേ? ആണെങ്കിൽ പിന്നെന്തിനാണീ പ്രാർത്ഥന എന്ന ചോദ്യം അനാവശ്യമാണെന്ന് ഈ വിശദീകരണത്തിൽ നിന്ന് മനസിലായിരിക്കുമല്ലോ!ലഭിച്ച സന്മാർഗം നഷ്ടപ്പെടാതെ കാത്ത്‌ സൂക്ഷിക്കാനുള്ള ശുഷ്ക്കാന്തിയാണിത്‌.
ربنا لاتزغ قلوبنا بعد اذ هديتنا وهب لنا من لدنك رحمة انك انت الوهاب(ال عمران 8
(ഞങ്ങളുടെ നാഥാ! സന്മാർഗത്തിലാക്കിയ ശേഷം ഞങ്ങളുടെ ഹൃദയങ്ങളെ(അതിൽ നിന്ന്) നീ തെറ്റിച്ചു കളയരുതേ!നിന്റെ പക്കൽ നിന്നുള്ള കാരു‍ണ്യം ഞങ്ങൾക്ക്‌ സൗജന്യമായി നൽകേണമേ! നിശ്ചയം നീ തന്നെയാണ്‌ ഏറ്റവും സൗജന്യം നൽകുന്നവൻ(ആലു ഇം റാൻ8)

'സന്മാർഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസുകളെ നീ തെറ്റിക്കല്ലേ' എന്ന പ്രാർത്ഥന ഈ തത്വം തന്നെയാണ്‌ പഠിപ്പിക്കുന്നത്‌. 'ഞങ്ങൾ', 'ഞങ്ങളെ' നേർവഴി നടത്തേണമെ എന്നാണല്ലോ പ്രാർത്ഥന!'എന്നെ' എന്ന് പോരേ? ഇതിന്റെ ഉത്തരം. 'ഞങ്ങൾ നിന്നെ മാത്രം ആരാധിക്കുന്നു' എന്ന് പറഞ്ഞതിന്റെ വിശദീകരണത്തിൽ നാം പറഞ്ഞിട്ടുണ്ട്‌. വിശ്വാസിയുടെ സാമൂഹ്യ ബോധവും എല്ലാവരും നന്മയിലെത്തണമെന്ന ആഗ്രഹവും ഇതിൽ പ്രതിഫലിക്കുന്നു. മാത്രമല്ല തന്റെ പ്രാർത്ഥന ഒരു കാരണവശാലും തള്ളപ്പെടരുതെന്നും അവൻ ആഗ്രഹിക്കുന്നു. ഈ 'ഞങ്ങൾ' പ്രയോഗത്തിലൂടെ ഇതെല്ലാം വിശ്വാസി നേടുന്നു! ഇമാം റാസി(റ)എഴുതുന്നത്‌ കാണുക.

لم قال اهدنا ولم يقل اهدني؟ والجواب من وجهين (الاول) ان الدعاء كلما كان اعم كان الي الاجابة اقرب فان السنة اذا اراد ان يذكر دعاء ان يصلي اولا علي النبي صلي الله عليه وسلم ثم يدعو ثم يختم الكلام بالصلاة علي النبي صلي الله عليه وسلم ثانيا لان الله تعالي يجيب الداعي في صلاته علي النبي صلي الله عليه وسلم ثم اذا اجيب في طرفي دعائه امتنع ان يرد في وسطه

എന്തിനാണീ ബഹു വജനം? അതിനു രണ്ട്‌ കാരണമുണ്ട്‌. ഒന്ന് പ്രാർത്ഥന എത്രമാത്രം പൊതു സ്വഭാവം ഉൾക്കൊള്ളുന്നുവോ അതിനനുസരിച്ച്‌ സ്വീകാര്യതയുടെ സാധ്യത വർദ്ധിക്കും കാരണം എന്നെ നേർവ്വഴിയിലാക്കണം എന്നത്‌ തള്ളപ്പെട്ടാലും ഞങ്ങളെ നേർവ്വഴിയിലാക്കണം എന്നത്‌ തള്ളപ്പെടില്ല കാരണം ഞങ്ങൾ എന്നതിൽ കുറേ ആളുകൾ എന്തായാലും ഉത്തരം ലഭിക്കുന്നവർ തന്നെയാണ്‌ എന്നാൽ ഒരേ അപേക്ഷയിലെ കുറേ പേരെ കൊള്ളാനും കുറെ പേരെ തള്ളാനും ഏറ്റവും മാന്യതയുള്ള അല്ലാഹു ഇഷ്ടപ്പെടില്ല അത്‌ കൊണ്ടാണല്ലോ പ്രാർത്ഥനയുടെ തുടക്കത്തിലും ഒടുക്കത്തിലും നബി(സ)യുടെ മേൽ സലാത്ത്‌(നബിക്ക്‌ അനുഗ്രഹത്തിനായുള്ള പ്രാർത്ഥന) ചൊല്ലണമെന്ന് ഇസ്‌ലാം കൽപ്പിച്ചത്‌ അഥവാ തുടക്കത്തിലും ഒടുക്കത്തിലുമുള്ള സലാത്തുകൾക്ക്‌ അല്ലാഹു ഉത്തരം ചെയ്യുമെന്നത്‌ ഉറപ്പാണ്‌ ആ സ്ഥിതിക്ക്‌ ഇടക്കുള്ളവ മാത്രം അല്ലാഹു തള്ളിക്കളയില്ല.
والثاني قال صلي الله عليه وسلم ادعوا الله بألسنة ما عصيتموه بها قالوا يارسول الله ومن لنا بتلك الالسنة قال يدعو بعضكم لبعض لأنك ما عصيت بلسانه وهو ما عصي بلسانك (تفسير رازي
(രണ്ട്‌ : നിങ്ങൾ തെറ്റ്‌ ചെയ്തിട്ടില്ലാത്ത നാവു കൊണ്ട്‌ അല്ലാഹുവോട്‌ പ്രാർത്ഥിക്കണം എന്ന് നബി(സ)പറഞ്ഞു അപ്പോൾ ശിഷ്യന്മാർ ചോദിച്ചു അങ്ങനെയുള്ള നാവ്‌ ഞങ്ങൾക്കൊന്നുമില്ലല്ലോ എന്ന് ?പ്രവാചകർ(സ) പറഞ്ഞു മറ്റൊരാളുടെ നാവ്‌ കൊണ്ട്‌ നിങ്ങളോ നിങ്ങളുടെ നാവു കൊണ്ട്‌ അവരോതെറ്റ്‌ ചെയ്തിട്ടില്ലല്ലോ?(റാസി)

അപ്പോൾ 'ഞങ്ങൾ' എന്ന പ്രയോഗത്തിലൂടെ വിശ്വാസി മറ്റുള്ളവരെ സഹായിക്കുകയും താൻ രക്ഷപ്പെടുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അതിഗംഭീരമായ അനുഗ്രഹമത്രെ ഇത്‌. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ (അല്ലാഹുവിനു സർവ്വ സ്തുതിയും).

ഇങ്ങനെ നേർവ്വഴിക്കായി പ്രാർത്ഥിക്കേണ്ടി വന്നത്‌ മാറി മാറി വരുന്ന സാഹചര്യങ്ങളാണ്‌. മനുഷ്യനു ധാരാളം സുഹൃത്തുക്കളുണ്ടാവും ഓരോരുത്തരുടെയും കാഴ്ച്ചപ്പാട്‌ വ്യത്യസ്തവും! സ്നേഹജങ്ങൾ ഒരു വഴിക്ക്‌ തന്നെ വിളിക്കുമ്പോള്‍ ശത്രുക്കൾ മറ്റൊന്നിലേക്ക്‌ ക്ഷണിക്കും. പിശാച്‌ വേറൊരു വഴി കാണിച്ചു തരും. അങ്ങനെ എങ്ങോട്ട്‌ പോകണമെന്നറിയാതെ മനുഷ്യൻ പകച്ച്‌ നിൽക്കാൻ സാധ്യതയുണ്ട്‌ ! അവിടെ എല്ലാം അറിയുന്ന അല്ലാഹുവിന്റെ സഹായം ആവശ്യമുള്ളിടത്തേക്ക്‌ തന്നെ വഴികാണിക്കാൻ ലഭിച്ചാൽ അവൻ സുരക്ഷിതനാവുന്നു. അതിനാണീ‍ പ്രാർത്ഥന!

ജനങ്ങൾ പല തട്ടിലാണ്‌ വിശ്വാസി അവിശ്വാസി സാധാരണക്കാർ പ്രവാചകന്മാർ അവരിൽ തന്നെ വ്യത്യസ്ഥ പദവികൾ അലങ്കരിക്കുന്നവർ ഇവർക്കെല്ലാം നേർവ്വഴി ആവശ്യമാണ്‌ സ്വയം നേർവ്വഴി കണ്ടെത്താൻ ആർക്കും സാധ്യമല്ല പ്രത്യുത അല്ലാഹു കാണിച്ച്‌ കൊടുക്കണം അല്ലാഹു നബി(സ)യോട്‌ പറയുന്നത്‌ നോക്കുക
..وكذلك أوحينا روحا من أمرنا ماكنت تدري ماا لكتاب ولاالايمان ولكن جعلناه نورا نهدي به من نشاء من عبادنا وانك لتهدي الي صراط مستقيم (الشورى52
(അപ്രകാരം നമ്മുടെ ഉത്തരവിന്റെ ഭാഗമായി തങ്ങളിലേക്ക്‌ നാം ആത്മാവെ അയച്ചു ഗ്രന്ഥമെന്തെന്നും വിശ്വാസമെന്തെന്നും തങ്ങൾക്കറിയുമായിരുന്നില്ല എങ്കിലും അത്‌ നാം പ്രകാശമാക്കി നമ്മുടെ ദാസരിൽ നാം ഉദ്ദേശിച്ചവരെ അത്‌ മുഖേന നാം നേർവ്വഴി നയിക്കുന്നു തീർച്ച തങ്ങൾ നേർവ്വഴിക്ക്‌ നയിക്കുന്നു(ശൂറാ 52)

ഇവിടെ സൂക്ഷ്മമായൊരു കാര്യമുണ്ട്‌. നേർവ്വഴി നയിക്കുക , നേർവ്വഴിക്ക്‌ നയിക്കുക രണ്ടിനും ഹിദായത്ത്‌(സന്മാർഗം)എന്ന് തന്നെയാണ്‌ പറയുക പക്ഷെ നേർവ്വഴി നയിക്കുക എന്നത്‌ അല്ലാഹു മാത്രം ചെയ്യുന്നതാണ്‌ രണ്ടാമത്തേത്‌ പ്രവാചകരും മറ്റും ചെയ്യുന്നു. ഒന്നാമത്തേത്‌ നേർവ്വഴി സൃഷ്ടിക്കലും രണ്ടാമത്തേത്‌ സൃഷ്ടിക്കപ്പെട്ട വഴി കാണിക്കലോ അറിയിക്കലോ ഒക്കെയാണ്‌ ഒന്നാമത്തേത്‌ ഹർഫ്‌ (അവ്യയം)ഇല്ലാതെയാണ്‌ ('ഇഹ്‌ദിനാ' പോലെ) സാധാരണ ഉപയോഗിക്കുക . രണ്ടാമത്തേത്‌ അവ്യയത്തോട്കൂടിയും ('ഇലാ സിറാത്തിൻ' പോലെ). കോഴിക്കോട്‌ അന്വേഷിക്കുന്നയാളെ ലക്ഷ്യ സ്ഥാനത്ത്‌ എത്തിക്കലും അങ്ങോട്ട്‌ വഴി പറഞ്ഞ്‌ കൊടുക്കലും പോലെ നമുക്കിത്‌ മനസിലാക്കാം.

നബി(സ)യും മറ്റു മഹാന്മാരും വഴി കാണിക്കുന്നവരാണ്‌. ലക്ഷ്യ സഥാനത്ത്‌ അത്‌ എത്താം എത്താതിരിക്കാം അതേ സമയം അല്ലാഹു നേർവ്വഴി ആക്കുന്നവനാണ്‌. ഈ വ്യത്യാസം അല്ലാഹു ഖുർആനിൽ തന്നെ പറയുന്നു.
انك لاتهدي من أحببت ولكن الله يهدي من يشاء وهو أعلم بالمهتدين(القصص56
(തങ്ങൾ ഇഷ്ടപ്പെട്ടയാളെ നിങ്ങൾ നേർവ്വഴി നയിക്കില്ല(ഖസസ്‌ 56)

നേർവ്വഴിക്ക്‌ നയിക്കൽ സഹായമാണ്‌. നേർവ്വഴി നയിക്കൽ പരമ സഹായവും !ഇത്‌ മുൻ സൂക്തത്തിലെവിശദീകരണത്തിലുണ്ടല്ലോ! അപ്പോൾ പ്രവാചകരെ കുറിച്ച്‌ ഹാദി(നേർവ്വഴിക്ക്‌ നയിക്കുന്നവർ) എന്ന് പറയുന്നത്‌ തെറ്റല്ല (ശൂറാ 52ൽ പറഞ്ഞപോലെ) നല്ലവരായ അനുയായികളെ കുറിച്ചും ഹാദികൾ എന്ന് പ്രയോഗം ആക്ഷേപാർഹമല്ല.

وجعلنا منهم أئمة يهدون بأمرنا لما صبروا وكانوا باياتنا يوقنون(24)
(അവർ ക്ഷമ കൈകൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്തപ്പോൾ അവരിൽ നിന്ന് നമ്മുടെ കൽപന അനുസരിച്ച്‌ മാർഗ ദർശനം നൽകുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു(സജദ:24)

ഇതാണ്‌ അല്ലാഹു ഇഷ്ടപ്പെട്ടവരൊക്കെ നമ്മുടെ സഹായികളാണെന്നതിന്റെ താൽപര്യം. അബൂ ഹുറൈറ:(റ) ന്റെ ഉമ്മയുടെ സംഭവം നോക്കുക. അബൂ ഹുറൈറ:(റ) ഉമ്മയെ ഇസ്‌ലാമിലേക്ക്‌ കൊണ്ട്‌ വരാൻ നന്നായി ശ്രമിച്ചു വിജയിച്ചില്ല. അവസാനം നബി(സ)യോട്‌ വന്ന് കാര്യം പറഞ്ഞു പ്രവാചകൻ ''പടച്ചവനേ അബൂഹുറൈറ:(റ)യുടെ ഉമ്മയെ നീ നേർവ്വഴി നയിക്കൂ'' എന്ന് പ്രാർത്ഥിച്ചു അബൂ ഹുറൈറ: വീട്ടിലെത്തുംബോൾ ശഹാദത്ത്കലിമ:(വിശ്വാസിയാവാനുള്ള സാക്ഷ്യ വചനം )ചൊല്ലിക്കൊണ്ട്‌ തന്നെ സ്വീകരിക്കുന്ന ഉമ്മയെ കണ്ടു!!. മൂസാ(അ)യുടെ ആവശ്യപ്രകാരം ഹാറൂൻ(അ) നെ പ്രവാചകനാക്കിയ അല്ലാഹു നബി(സ)യുടെ പ്രാർത്ഥനാ ഫലമായി അബൂ ഹുറൈറയുടെ ഉമ്മയേയും നേർവ്വഴി നടത്തി. ''അല്ലാഹുവേ! ഞങ്ങളെ നിസ്ക്കാരക്കാരാക്കണേ''! , "നോമ്പ്‌കാരാക്കണേ'' ! എന്ന് പ്രാർത്ഥിക്കുന്നതിനു പകരം ഇവിടെ നേർവ്വഴി നടത്താനാണ്‌ പ്രാർത്ഥിച്ചത്‌. കാരണം നിസ്ക്കരിച്ചത്‌ കൊണ്ട്‌ മാത്രം നന്നാകില്ല മറിച്ച്‌ നന്നായ ശേഷം നിസ്ക്കരിക്കുകയാണ്‌ വേണ്ടത്‌. നന്നായാൽ ഇതൊക്കെ ചെയ്ത്‌ കൊള്ളും ഇതാണ്‌ നബി(സ) പറഞ്ഞത്‌.
انما الاعمال بالنيات (തീർച്ച സുകൃതങ്ങൾ മനക്കരുത്ത്‌ കൊണ്ട്‌ മാത്രമാണ്‌(ബുഖാരി)

വിശ്വാസം മനക്കരുത്തിന്റെ ഭാഗമാണ്‌. വിശ്വാസമാണ്‌ നേർവ്വഴി. ഈ വഴിയിൽ യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാനുള്ള ഭക്ഷ്യ പദാർത്ഥങ്ങളാണ്‌ നിസ്ക്കാരാദി കർമ്മങ്ങൾ! ഒരാൾ മഹാനായ ഇബ്‌റാഹീമുബ്നു അദ്‌ഹം(റ)നെ വഴിയിൽ വെച്ചു കണ്ടു. അദ്ദേഹം വാഹനപ്പുറത്താണ്‌. ഇബ്‌റാഹീംബിൻ അദ്‌ഹം (റ) നടക്കുകയാണ്‌. എങ്ങോട്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ മക്കയിലേക്കാണെന്നു ഇബ്‌റാഹീം ബിൻ അദ്‌ഹം പറഞ്ഞു. യാത്രക്കു വേണ്ട വാഹനമോ ഭക്ഷണ സാധനങ്ങളോ ഇല്ലാതെയുള്ള യാത്ര കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു ഇത്ര ദൂരം വാഹനവും ഭക്ഷണവുമില്ലാതെ നിങ്ങൾ എങ്ങനെ പോകും? ഇബ്‌റാഹീം ബിൻ അദ്‌ഹം(റ) പറഞ്ഞു. എനിക്ക്‌ ധാരാളം വാഹനങ്ങളുണ്ട്‌ താൻ കാണുന്നില്ലെന്ന് മാത്രം ! അദ്ദേഹം ചോദിച്ചു; എന്താണത്‌? മഹാൻ പറഞ്ഞു. എനിക്ക്‌ പരീക്ഷണങ്ങൾ നേരിട്ടാൽ ക്ഷമ എന്ന വാഹനത്തിൽ ഞാൻ കേറും അനുഗ്രഹങ്ങൾ ലഭിച്ചാൽ നന്ദി എന്ന വാഹനപ്പുറത്താവും എന്റെ യാത്ര! അല്ലാഹുവിന്റെ വിധി വരുമ്പോൾ തൃപ്തി എന്ന വാഹനത്തിൽ ഞാൻ കേറും! എന്റെ ശരീരം എന്തെങ്കിലും ആഗ്രഹം പ്രകടിപ്പിച്ചാൽ വയസ്സ്‌ വളരെ കുറച്ചേ എനിക്ക്‌ ബാക്കിയുള്ളൂവേന്നും അതിനാൽ അല്ലാഹുവിന്റെ കൽപനക്ക്‌ വിരുദ്ധമായ താൽപര്യങ്ങൾക്ക്‌ തൽക്കാലം നിന്നെ ഞാൻ അനുവദിക്കില്ലെന്ന എന്റെ തീരുമാനം ഞാൻ ശരീരത്തെ അറിയിക്കും! ഇത്‌ കേട്ടപ്പോൾ വാഹനപ്പുറത്തുള്ളയാൾ പറഞ്ഞത്‌ നിങ്ങൾ യഥാർത്ഥ വാഹനത്തിൽ തന്നെയാണെന്നും നിങ്ങൾക്ക്‌ ശുഭയാത്ര നേരുന്നു എന്നുമായിരുന്നു!(റാസി)

അപ്പോൾ കൂടുതൽ നിസ്ക്കരിച്ച്‌ നന്നാകാൻ ശ്രമിക്കുകയല്ല കൂടുതൽ നന്നായി നിസ്ക്കരിക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌ വിശ്വാസം നന്നാവാതെ നിസ്ക്കരിച്ചിട്ട്‌ കാര്യമില്ല. ഒരിക്കൽ നബി(സ) സ്വഹാബത്തിനിടയിൽ(പ്രവാചക ശിഷ്യന്മാർ ) ഒരു ധനം വിതരണം നടത്തുകയായിരുന്നു ഇത്‌ വീക്ഷിക്കുന്ന ഒരാൾ വന്ന് പറഞ്ഞു; 'താങ്കൾ നീതി പാലിക്കുക'! 'ഞാൻ നീതി പാലിച്ചില്ലെങ്കിൽ പിന്നെ ആരാണത്‌ പാലിക്കുക' ?എന്നായിരുന്നു നബി(സ) യുടെ പ്രതികരണം. ഉടൻ അവനെ കൊല്ലാൻ ഉമർ(റ) അനുവാദം തേടിയെങ്കിലും നബി(സ) പറഞ്ഞത്‌ വേണ്ടാ ഇവനുമായി ബന്ധമുള്ള ഒരു വിഭാഗം വരാനുണ്ട്‌ അവരുടെ നിസ്ക്കാരവും നോമ്പും കണ്ടാൽ നിങ്ങളുടേത്‌ വളരെ നിസ്സാരം എന്ന് നിങ്ങൾക്ക്‌ തോന്നും അവർ ഖുർആൻ ഓതും പക്ഷെ അത്‌ തൊണ്ടക്കുഴി വിട്ടിറങ്ങില്ല അസ്ത്രം ഉരുവിൽ നിന്നെന്ന പോലെ അവർ മതത്തിൽ നിന്ന് പുറത്ത്‌ ചാടും(ബുഖാരി മുസ്‌ലിം).

ഇവിടെ നീതി ചെയ്യാൻ പറഞ്ഞതാണോതെറ്റ്‌? അല്ല ഇത്‌ പറഞ്ഞത്‌ നബിയോടാണ്‌. നബി(സ) നീതി ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നാണ്‌ അയാൾ വിശ്വസിക്കുന്നത്‌. വാസ്തവത്തിൽ അനീതിയുടെ യാതൊരു സാധ്യതയും നബിയിലില്ല എന്നാണ്‌ അഹ്‌ലുസ്സ‍ൂന്നയുടെ വിശ്വാസം. ഈ ശരിയായ വിശ്വാസത്തിന്റെ അഭാവമാണ്‌ അയാളെക്കൊണ്ട്‌ അപക്വമായ ഈ പ്രഖ്യാപനം നടത്തിച്ചത്‌. ആർക്കെതിരെയും എന്തും വിളിച്ച്‌ പറയാനുള്ള ചിലരുടെ ധാർഷ്ട്യം ഈ ശരിയായ വിശ്വാസത്തിന്റെ അഭാവം തന്നെ! ഈ ഹദീസി(പ്രവാചക വജനം)ൽ നബി(സ) വ്യക്തമാക്കുന്നത്‌ നന്നായി നിസ്ക്കരിക്കുന്നവരും അസൂയാർഹമാം വിധം ഖുർആൻ ഓതുന്നവരും മതത്തിൽ നിന്ന് തെറിക്കുന്നുവെന്നാണ്‌ അവർ മതത്തിൽ നിന്ന് തെറിച്ചത്‌ നിസ്ക്കരിച്ചത്‌ കൊണ്ടല്ല മറിച്ച്‌ വിശ്വാസം ശരിയാവാത്തത്‌ കൊണ്ടാണ്‌ എന്ന് വരുമ്പോൾ നേർവഴി നയിക്കാനുള്ള പ്രാർത്ഥനയുടെ അനിവാര്യത വ്യക്തമല്ലേ? തന്നെയുമല്ല എല്ലാവർക്കും വേണ്ടിയാണീ പ്രാർത്ഥന അഥവാ വിശ്വാസമില്ലാത്തവന്‌ അതുണ്ടാണ്ടാവാനും ഉള്ളവന്റേത്‌ ദൃഢമാവാനും ദൃഢവിശ്വാസമുള്ളവരെ ഭാവിയിൽ ഉറപ്പിച്ചു നിർത്താനും ഉദ്ദേശിച്ചാണീ പ്രാർത്ഥന ഏത്‌ കർമ്മവും വിശ്വാസത്തിനു ശേഷമേ സ്വീകാര്യമാവൂ എന്നത്‌ കൂടി പരിഗണിക്കുമ്പോൾ സാമൂഹ്യ പ്രാധാന്യമുള്ള ഈ പ്രാർത്ഥനയിൽ ഓരോ മെമ്പർക്കും ആവശ്യമായത്‌ പരിഗണിച്ചാണ്‌ നേർവ്വഴിക്കായുള്ള പ്രാർത്ഥന. മറ്റൊന്നും ഇവിടെ പ്രസക്തമല്ല മേൽ വിശദീകരണത്തിൽ നിന്ന് സന്മാർഗം എന്നത്‌ ആപേക്ഷികമാണെന്ന് മനസിലായല്ലോ അഥവാ സമൂഹത്തിലെ ഓരോരുത്തരുടെയും സന്മാർഗം ഓരോ വിധത്തിലാണ്‌. അവിശ്വാസിയെ വിശ്വാസത്തിലേക്കും വിശ്വാസിയെ ദൃഢതയിലേക്കും അവനെ സ്ഥിരതയിലേക്കും നയിക്കലാണിത്‌ ഈ ഹിദായത്ത്‌ എല്ലാവർക്കും ബാധകമാണ്‌. ഔലിയാക്കൾക്കും അമ്പിയാക്കൾക്കും അടക്കം!അവരെ നേർവ്വഴി നയിക്കുക എന്നതിനർത്ഥം. അവരെ ഓരോ പദവിയിൽ നിന്നും അതിലേറെ ഉയർന്നതിലേക്ക്‌ മാറ്റുക എന്നാണ്‌ ഇവരെ ഓരോ നിമിഷവും അല്ലാഹു ഉയർത്തുകയാണ്‌ സമൂഹത്തിൽ മെമ്പർമാർ വർദ്ധിക്കുകയും അല്ലാഹു എന്ന നാമം ഉച്ചരിക്കുകയും ചെയുമ്പോൾ ഇവർക്ക്‌ പുണ്യം വർദ്ധിക്കുകയാണ്‌. കാരണം ഓരോന്നിനു പിന്നിലും ഇവരുടെ ശ്രമമുണ്ട്‌ ലോകത്തുള്ളവരുടെയെല്ലാം സ്വലാത്തും തർളിയത്തും(ഓരോ മഹാന്മാരുടെ നാമം കേൾക്കുമ്പോഴും റളിയല്ലാഹു അൻഹു അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ എന്ന് പറയൽ) മുഖേന ഇവർ അനു നിമിഷം ആദരിക്കപ്പെടുകയാണ്‌. അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു(ഓ നബിയേ അവിടത്തേക്ക്‌ അല്ലാഹുവിന്റെ സമാധാനമുണ്ടാവട്ടെ)എന്ന് പറയപ്പെടാത്ത ഒരു സമയവും ലോകത്ത്‌ കഴിഞ്ഞു പോകുന്നില്ല ورفعنا لك ذكرك(الشرح 4) തങ്ങളുടെ സ്മരണ നാം ഉയർത്തിയിരിക്കുന്നു(അശ്ശറഹ്‌ 4)എന്ന് അല്ലാഹു പറഞ്ഞതിതാണ്‌. ഇങ്ങനെയാണെങ്കിൽ ഓരോ നിമിഷവും നബി(സ) ഉയരുകയാണ്‌ 'ഞങ്ങൾ' പ്രയോഗത്തിന്റെ അനിവാര്യത നാം നേരത്തേ വ്യക്തമാക്കിയല്ലോ.

കൂട്ടായുള്ള പ്രാർത്ഥന വിശ്വാസികളുടെ സ്വഭാവമാണെന്നറിയിക്കുന്ന ധാരാളം സൂക്തങ്ങൾ ഖുർആനിൽ കാണാം ദിക്‌റും ദുആയും കൂട്ടമായി നിർവ്വഹിക്കുന്ന സദസ്സിൽ മലക്കുകൾ സന്നിഹിതരാവുമെന്നും ആ കൂട്ടത്തിൽ അബദ്ധത്തിൽ എത്തിപ്പെട്ടവന്‌ പോലും പാപ മോചനം ലഭിക്കുമെന്നും പ്രബലമായ ഹദീസുകൾ കൊണ്ട്‌ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്‌ ഇത്‌ നിസ്ക്കാര ശേഷം പാടില്ലെന്ന് പറയാൻ തെളിവുകളില്ല മറിച്ച്‌ തെളിവുണ്ട്‌ താനും. അതിനാൽ കൂട്ടു പ്രാർത്ഥന എപ്പോഴും വിശിഷ്യ പ്രാർത്ഥനക്ക്‌ ഏറ്റവും പറ്റിയ സമയമായ നിസ്ക്കാര ശേഷം നടത്താൻ ശീലിക്കണം. കാരണം കൂട്ട്‌ പ്രാർത്ഥന വിശ്വാസിയുടെ ചിഹ്നമാണ്‌. ഉത്തരം കിട്ടാൻ സാധ്യത വർദ്ധിപ്പിക്കുന്നതുമാണ്‌. കൂട്ടു പ്രാർത്ഥനയെ നിരാകരികരിക്കാൻ ചിലർ പറയുന്ന കാരണം ഓരോരുത്തർക്കും ഓരോ വിഷയത്തിനായിരിക്കും പ്രാർത്ഥിക്കേണ്ടത്‌ ഉദാഹരണമായി ഒരാൾക്ക്‌ രോഗ ശമനം മറ്റൊരാൾക്ക്‌ ജോലി ശരിപ്പെടൽ ഇങ്ങനെ ഇങ്ങനെ പലതും! അപ്പോൾ കൂട്ട്‌ പ്രാർത്ഥന ഫലപ്രദമല്ലല്ലോ എന്നാണ്‌. ഇത്‌ ശരിയല്ല കാരണം, സമൂഹത്തിൽ എല്ലാവർക്കും വേണ്ട വിഷയമാണ്‌ കൂട്ട്‌ പ്രാർത്ഥനയിൽ ഉൾക്കൊള്ളിക്കുക. ഉദാഹരണമായി ഖുർആൻ പഠിപ്പിച്ച ഒരു പ്രാർത്ഥനയാണ്‌.

ربنا اتنا في الدنيا حسنة وفي الاخرة حسنة وقنا عذاب النار(البقرة 201
അല്ലാഹുവേ ഞങ്ങൾക്ക്‌ ഈ ലോകത്തും പരലോകത്തും ഗുണം ചെയ്യുകയും നരക ശിക്ഷയിൽ നിന്ന് ഞങ്ങൾക്ക്‌ കാവൽ നൽകുകയും ചെയ്യേണമേ! (അൽ ബഖറ:201)

എന്താണിതിന്റെ താൽപര്യം? ഇവിടെ ജീവിക്കാൻ ആവശ്യമായതൊക്കെ ഇവിടെയും അവിടേക്ക്‌ ആവശ്യമായതൊക്കെ അവിടെയും നൽകേണമേ എന്ന് ഇതിൽ പെടാത്തൊരു പ്രശ്നം ആർക്കാണുള്ളത്‌? അതിനാൽ എന്റെ വിഷയം പ്രാർത്ഥിക്കുന്നയാൾക്ക്‌ അറിയില്ല അതിനാൽ കൂട്ട്‌ പ്രാർത്ഥനയിൽ ഞാനില്ല എന്ന് പറഞ്ഞവൻ അല്ലാഹു തന്ന സുവർണ്ണാവസരം കളഞ്ഞ്‌ കുളിക്കുന്ന ഹത ഭാഗ്യനാണെന്ന് വ്യക്തം! നേർവ്വഴിക്ക്‌ ഉപയോഗിച്ചത്‌ 'സ്വിറാത്വൽ മുസ്തഖീം' എന്നാണ്‌ വളവും തിരിവുമില്ലാതെ നേരെ ലക്ഷ്യത്തിലെത്തുന്ന വഴിയാണത്‌ വഴിക്ക്‌ സബീൽ, ത്വരീഖ്‌ എന്നൊക്കെ പറയാം അതൊഴിവാക്കി 'സ്വിറാത്‌' എന്ന് പറഞ്ഞത്‌ നരകപ്പാലം കൂടി ഓർമ്മിപ്പിക്കാനാണ്‌ പരലോകത്ത്‌ നരകത്തിന്റെ മുകളിൽ സഥാപിച്ച പാലം കടന്നവർക്ക്‌ മാത്രമേ സ്വർഗം ലഭിക്കുകയുള്ളൂ ഈ പാലം വിശ്വാസിക്ക്‌ വളരെ എളുപ്പം വിട്ട്‌ കടക്കാനാവും വളരെ ചെറുതും നേരെയുമായാണ്‌ വിശ്വാസിക്ക്‌ ഇത്‌ അനുഭവപ്പെടുക എന്നാൽ അവിശ്വാസിക്ക്‌ വളരെ ദുർഘടം പിടിച്ചതായി ഇത്‌ അനുഭവപ്പെടും. ഇത്‌ കേറുന്നതിലും നല്ലത്‌ നേരേ നരകത്തിലേക്ക്‌ ചാടുന്നതാണേന്ന് അവനു തോന്നും. അഥവാ അബദ്ധത്തിൽ രക്ഷപ്പെട്ടാലോ എന്ന് കരുതിയാണ്‌ അവൻ ഇതിൽ കേറാൻ തീരുമാനിക്കുക. പക്ഷെ അവൻ താഴെ വീഴുക തന്നെ ചെയ്യും. അന്നും തന്നെ രക്ഷപ്പെടുത്തണമെന്ന ആശയവും ഈ പ്രാർത്ഥന ഉൾക്കൊള്ളുന്നു .


അദ്ധ്യായം 1 (ഫാതിഹ) സൂക്തം 7

صراط الذين أنعمت عليهم
(അതായത്‌ നീ അനുഗ്രഹിച്ചവരുടെ വഴി)

ആറാം സൂക്തത്തില്‍ പറഞ്ഞ നേര്‍വഴിയുടെ വിശദീകരണമാണിത്‌. വഴി പലവിധമുണ്ട്‌. യാത്രക്ക്‌ പറ്റുന്നതും പറ്റാത്തതും, അപകടം പിടിച്ചതും അല്ലാത്തതും! ഒറ്റനോട്ടത്തില്‍ കുഴപ്പമില്ലെന്ന് തോന്നുന്ന വഴിതന്നെ ചിലപ്പോള്‍ അപകടം ഒളിഞ്ഞിരിക്കുന്നതാവാം ! വഴിപിഴച്ചാല്‍ ലക്ഷ്യത്തിലെത്തില്ല. ചില അപകടം പിടിച്ച വഴിയില്‍ നടന്നാല്‍ തിരിച്ച്പോരാനും സാധ്യമാവില്ല. അതിനാല്‍ യാത്രക്ക്‌ തിരഞ്ഞെടുക്കുന്ന വഴി നേരേ ലക്ഷ്യത്തിലെത്തുന്നതാണെന്ന് ഉറപ്പ്‌ വരുത്തണം. വളഞ്ഞ വഴി പലപ്പോഴും സമയം കളയും. ലക്ഷ്യം തെറ്റിക്കുകയും ചെയ്യും! ഇത്‌ പൊതുവിലുള്ള കാര്യമാണെങ്കില്‍ നാം പറയുന്നത്‌ തല്‍ക്കാലം സമയം കളയുന്ന, പരിഹരിക്കാന്‍ സാധ്യമാകുന്ന വഴിതെറ്റലല്ല. കാരണം നാം ഫാത്തിഹയില്‍ ചര്‍ച്ച ചെയ്യുന്നത്‌ അല്ലാഹുവിലേക്കുള്ള വഴിയാണ്‌. അത്‌ പരമമാണ്‌ അത്‌ പിഴച്ചാല്‍ പിഴയും പരമമാവും. പക്ഷെ അത്‌ പിഴച്ചു എന്ന് ബോധ്യമാവുന്നത്‌ പരലോകത്ത്‌ വെച്ചാവും തിരുത്താനുള്ള സമയം അവിടെ ലഭ്യമല്ല താനും. അഥവാ തിരുത്താനുള്ള ലോകം ഈ ലോകമാണ്‌. ഈ ലോകം അവസാനിച്ചാലാണല്ലോ പരലോകം ആരംഭിക്കുന്നത്‌. ഇത്‌ ഇത്രയും സങ്കീര്‍ണ്ണമാണെന്ന് നമ്മെ ബോധ്യപ്പെടുത്താനാണ്‌ ഏഴാം സൂക്തത്തിലൂടെ അല്ലാഹു നേര്‍ വഴി വിശദീകരിക്കുന്നത്‌.

അല്ലാഹു നിര്‍ദ്ദേശിക്കുന്നത്‌ ഏതോ അതാണ്‌ നേര്‍വഴി.
(وانك لتهدي الي صراط مستقيم صراط الله الذي له مافي السموات ومافي الارض الا الي الله تصير الامور(الشوري 52 53
അല്ലാഹു പറയുന്നു ''തീര്‍ച്ചയായും തങ്ങള്‍ നേരായ പാതയിലേക്കാകുന്നു മര്‍ഗദര്‍ശനം നല്‍കുന്നത്‌. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവന്നുള്ളതാണോ, ആ അല്ലാഹുവിന്റെ പാതയിലേക്ക്‌ ശ്രദ്ധിക്കുക അല്ലാഹുവിലേക്കാകുന്നു കാര്യങ്ങള്‍ ചെന്നെത്തുന്നത്‌'' (ശൂറാ 52:53)

നേര്‍വഴി അല്ലാഹു നിര്‍ദ്ദേശിക്കുന്നുവെന്നും നബി(സ്വ)അതിലേക്ക്‌ നയിക്കുന്നുവെന്നും ഇതില്‍ നിന്ന് വ്യക്തമായി അല്ലാഹു അനുഗ്രഹിച്ചവരെല്ലാം ഇതേ വഴിയാണ്‌ തിരഞ്ഞെടുത്തത്‌ എന്നാല്‍ അല്ലാഹുവിന്റെ കോപത്തിനു വിധേയരും പിഴച്ചവരും ഈ വഴി തിരസ്ക്കരിക്കുകയായിരുന്നു അപ്പോള്‍ അനുഗ്രഹികള്‍ തിരഞ്ഞെടുത്തതും അല്ലാഹു നിര്‍ദ്ദേശിച്ചതും ഒരേ വഴിയാണെന്ന് വരുമ്പോള്‍ ഇവരുടെ വഴി ആവശ്യപ്പെടല്‍ അല്ലാഹുവിന്റെ വഴി ആവശ്യപ്പെടല്‍ തന്നെയായി! ഏത്‌ കക്ഷിയും തന്റെതാണ്‌ നേര്‍വഴി എന്ന് അവകാശ വാദമുന്നയിക്കുക സ്വാഭാവികമാണ്‌ അതിനാല്‍ മനുഷ്യന്റെ അവകാശ വാദങ്ങള്‍ക്ക്‌ വിട കൊടുത്ത്‌ അല്ലാഹു തന്നെ ആ വഴി വിശ്ദീകരിക്കുന്നു ഇനിയും ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തി നേര്‍വഴിയുടെ കുത്തകക്ക്‌ ആരും കഷ്ടപ്പെടണമെന്നില്ല! മുസ്‌ലിംകളിലെ ചിലരില്‍നിന്ന് സാധാരണ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു ശബ്ദമാണ്‌ ഞങ്ങള്‍ ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുന്നവരാണ്‌ അതാണ്‌ പ്രമാണം എന്നൊക്കെ ! ഖുര്‍ആനും സുന്നത്തും അടിസ്ഥാന പ്രമാണമായിരിക്കെ നേര്‍വഴി വിശദീകരിക്കുന്നിടത്ത്‌ അല്ലാഹു അത്‌ പറയാതിരുന്നത്‌ ശ്രദ്ധേയമാണ്‌.

ഖുര്‍ആനും സുന്നത്തും പലരും കൃത്യമല്ലാത്ത വ്യാഖ്യാനങ്ങള്‍ നടത്തി വഴി പിഴക്കാറുണ്ട്‌ ഇതിന്‌ ഉദാഹരണം പോലും പറയേണ്ടാത്ത വിധം വ്യക്തമായ കാര്യമാണ്‌. വഴിതെറ്റിയവരൊക്കെയും പ്രമാണം ഖുര്‍ആനാണെന്ന് പറഞ്ഞവരാണ്‌. എന്നിട്ടും എന്തേ അവര്‍ പിഴച്ചത്‌? ഖുര്‍ആന്‍ മനസിലാക്കാനുള്ള മാനദണ്ഡം അവര്‍ അവഗണിച്ചു. അതായത്‌ പ്രവാചകര്‍(സ്വ)യും ശിഷ്യന്മാരും പിന്നീട്‌ വന്ന പൂര്‍വസൂരികളും എങ്ങനെയാണോ ഖുര്‍ആന്‍ മനസ്സിലാക്കിയത്‌ അങ്ങനെ ഖുര്‍ആന്‍ മനസിലാക്കിയില്ലെങ്കില്‍ തെറ്റിപ്പോകും! ഇത്‌ പഠിപ്പിക്കാനാണ്‌ അല്ലാഹു നേര്‍മാര്‍ഗം വിശദീകരിക്കുന്നിടത്ത്‌ ഖുര്‍ആനും സുന്നത്തും അംഗീകരിച്ചവര്‍ എന്ന് പറയുന്നതിനു പകരം അവന്‍ അനുഗ്രഹിച്ച ചില നല്ലവരുടെ മാര്‍ഗം എന്ന വിശദീകരണം നല്‍കിയത്‌. അതായത്‌ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും ശരിയായി മനസിലായത്‌ ആ മഹാന്മാര്‍ക്കാണെന്നും അവരെ അവഗണിച്ചൊരാള്‍ക്കും ഖുര്‍ആനും സുന്നത്തും സ്വീകരിക്കാനാവില്ലെന്നും അവരെ തള്ളിപ്പറയുന്നവര്‍ നേര്‍വഴിയുടെ നാലയലത്ത്‌ പോലും വരാന്‍ യോഗ്യരല്ലെന്നും അല്ലാഹു വ്യക്തമാക്കുകയാണിവിടെ!

ഇവിടെയാണ്‌ വിശ്വാസികള്‍ ഗൗരവമായി തന്നെ ആലോചിക്കേണ്ടത്‌. പൂര്‍വീക മഹത്തുക്കള്‍ മനസിലാക്കിയത്‌ പോലെ മാത്രമേ നാം ഖുര്‍ആന്‍ മനസിലാക്കാവൂ! കാരണം ഖുര്‍ആന്‍ ഭാഷാ പ്രാവീണ്യം കൊണ്ട്‌ മാത്രം മനസിലാക്കാന്‍ സാധ്യമല്ല. സന്ദര്‍ഭവും സാഹചര്യവും അത്‌ വിശദീകരിക്കുമ്പോഴുള്ള പ്രവാചകരുടെ മുഖഭാവം പോലും ശരിയായ വ്യാഖ്യാനത്തിന്‌ അത്യാവശ്യമത്രെ! അതിനാല്‍ പ്രവാചക സന്നിധിയില്‍ നിന്ന് ഖുര്‍ആനും നബി ചര്യയും ഉള്‍ക്കൊണ്ട ശിഷ്യന്മാരും അത്‌ അങ്ങനെ തന്നെ ഏറ്റെടുത്ത പിന്‍ഗാമികളും അവരെ അംഗീകരിച്ച അവരുടെ ശേഷക്കാരും അങ്ങനെ ഇന്നോളം ഈ മതം -നേര്‍വഴി-തുടര്‍ന്ന് വരുന്നു. നാം നമ്മുടെ മുന്‍തലമുറയില്‍ നിന്നും അവര്‍ അവരുടെ മുന്‍തലമുറയില്‍ നിന്നും അങ്ങനെ പ്രവാചകര്‍(സ്വ)വരെ മുറിയാത്ത സുഭദ്രമായ പരമ്പരയാണ്‌ മത വിഷയത്തില്‍ നമ്മുടെ മാതൃക. അപ്പോള്‍ മുന്‍ തലമുറയെ വിശ്വാസത്തിലെടുത്ത്‌ മുന്നോട്‌ പോകുന്നവരാണ്‌ നേര്‍വഴിക്ക്‌ അവകാശികള്‍! ഖുര്‍ആനിലെന്തു പറഞ്ഞു എന്നും പ്രവാചക ചര്യ എന്താണെന്നും ഓരോതലമുറയും അതിന്റെ മുന്‍ തലമുറയില്‍ നിന്ന് മനസിലാക്കുമ്പോള്‍ തീര്‍ച്ചയായും അങ്ങേതലക്കുള്ള നബി(സ്വ)യും ഇങ്ങേത്തലയിലുള്ള നാമും തമ്മില്‍ അകലം അല്‍പവും തോന്നാത്ത വിധം അടുത്ത്‌ നില്‍ക്കുകയാണ്‌.

ഈ പാരമ്പര്യ ചിന്തയാണ്‌ നേര്‍വഴിയുടെ ആധാരം എന്നാണ്‌ ''നീ അനുഗ്രഹിച്ച ആളുകളുടെ മാര്‍ഗത്തില്‍ ഞങ്ങളെ വഴി നടത്തേണമേ'' എന്ന പ്രാര്‍ഥനയുടെ കാതല്‍. അപ്പോള്‍ പൂര്‍വീകര്‍ നമ്മുടെ പിന്‍ബലമാണ്‌ അവരെ ദുഷിക്കുന്നവര്‍ക്ക്‌ നേര്‍വഴിയിലെത്താന്‍ സാധ്യമല്ല തന്നെ! അത്‌ കൊണ്ടാണ്‌ ഖുര്‍ആന്‍ ''പൂര്‍വീകരോട്‌ മനസില്‍ ഒരു വിഷമവും തോന്നിക്കല്ലേ'' എന്ന് പ്രാര്‍ഥിക്കാന്‍ നമ്മെ പഠിപ്പിച്ചത്‌
والذين جاءو من بعدهم يقولون ربنااغفرلنا ولاخواننا الذ ين سبقونا بالايمان ولاتجعل في قلوبنا غلا للذين امنوا ربنا انك رءوف رحيم(الحشر 10)
പിന്നീട്‌ വന്നവര്‍ പ്രാര്‍ഥിക്കുന്നു ''നാഥാ! ഞങ്ങല്‍ക്കും ഞങ്ങള്‍ക്ക്‌ മുമ്പേ വിശ്വാസികളായിത്തീര്‍ന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തു തരേണമേ !'' ഞങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസികളോട്‌ വിദ്വേഷമുണ്ടാക്കരുതേ നീ കനിവുറ്റവനും അളവറ്റ ദയാപരനുമല്ലോ!(അല്‍ ഹശ്‌ര്‍ :10)

അപ്പോള്‍ നേര്‍വഴി ഒരു വിഭാഗം നടന്ന വഴിയാണെന്ന് അല്ലാഹു അറിയിക്കുമ്പോള്‍ ഖുര്‍ആനും നബി ചര്യയും അവഗണിക്കുകയല്ല മറിച്ച്‌ ഒരിക്കലും തെറ്റിപ്പോകാത്ത വിധം അതുള്‍‍ക്കൊള്ളാനുള്ള സംവിധാനം ചെയ്തിരിക്കുകയാണ്‌ അല്ലാഹു. ഇവിടെയാണ്‌ നേര്‍വഴി അഹ്‌ലുസ്സുന്നത്തി വല്‍ ജമാ അത്താണെന്ന് (സുന്നി) നാം തറപ്പിച്ച്‌ പറയുന്നത്‌ . കാരണം സുന്നികളല്ലാത്തവരൊക്കെ ഞങ്ങള്‍ ഖുര്‍ആനും സുന്നത്തും അംഗീകരിക്കുകയാനെന്നും ഖോജാക്കന്മാരെ (മഹാന്മരായ പൂര്‍വ്വികര്‍)പിന്നാലെ പോകാന്‍ ഞങ്ങളെ കിട്ടില്ലെന്നും തെല്ല് അഭിമാന(?)ത്തോടെ തന്നെ പറഞ്ഞ്‌ കൊണ്ടിരിക്കുന്നു. എന്നിട്ടും അവര്‍ക്ക്‌ അടിസ്ഥാന വിഷയങ്ങളില്‍ പോലും യോജിക്കാന്‍ സാധിക്കുന്നില്ല! സുന്നികള്‍ ഖുര്‍ആനും സുന്നത്തും തന്നെ പ്രമാണമായി സ്വീകരിക്കുമ്പോഴും അത്‌ യഥാവിധി ഉള്‍ക്കൊണ്ട ഖോജാക്കളെ കൂടി പരിഗണിച്ചു. അവര്‍ ഒന്നായി വഴി തെറ്റി പോകില്ലെന്ന ഉറപ്പ്‌ നമുക്കുണ്ട്‌. നബി(സ്വ) പറഞ്ഞു. ''എന്റെ സമുദായം വഴികേടില്‍ ഏകോപിക്കില്ല! ഈ മഹാന്മരായ പൂര്‍വ്വികരെ‍ പരിഗണിക്കണമെന്ന ശക്തമായ നിര്‍ദ്ദേശമാണീ ''നീ അനുഗ്രഹിച്ചവരുടെ മാര്‍ഗം'' എന്ന അല്ലാഹുവിന്റെ വിശദീകരണം! അപ്പോള്‍ അനുഗ്രഹിച്ചവ എന്നൊരു തസ്തിക അല്ലാഹുവാണ്‌ സ്ഥിരപ്പെടുത്തുന്നത്‌. അവര്‍ ഈ ദീനില്‍ ഖോജാക്കള്‍ തന്നെയാണ്‌ അവരെ പരിഗണിക്കല്‍ മതവും അവഗണിക്കല്‍ വഴികേടുമത്രെ! അതു കൊണ്ടാണ്‌ നല്ലവരൊക്കെ പറഞ്ഞത്‌
فكل خير في اتباع من سلف= وكل شر في ابتداع من خلف
എല്ലാ നന്മയും കുടികൊല്ലുന്നത്‌ പൂര്‍വീകരെ പിന്തുടരുന്നതിലും തിന്മയെല്ലാം (പൂര്‍വീകര്‍ക്കെതിരില്‍) പിന്‍ തലമുറ പുതുതായി കണ്ടെത്തുന്നതിലുമാണ്‌.

ഇനി തര്‍ക്കത്തിലിരിക്കുന്ന ഓരോ വിഷയത്തിലും നമുക്ക്‌ പരിശോധിക്കാം ആര്‍ക്കാണ്‌ മുന്‍ഗാമികലുടെ മാതൃക മത വിഷയങ്ങളിലുള്ളതെന്ന്! നിഷ്പക്ഷമായ അന്വേഷണം തീര്‍ച്ചയായും അഹ്‌ലുസ്സുന്നത്തിന്റെ (സുന്നി)മാര്‍ഗം പ്രമാണ ബദ്ധവും മുന്‍തലമുറയുടെ മാതൃക കൊണ്ട്‌ ധന്യവുമാണെന്ന് കണ്ടെത്താന്‍ സഹായിക്കും. ഇത്‌ തന്നെയാണ്‌ ഒരു വിഭാഗത്തിന്റെ വഴി എന്ന ആശയം ഖുര്‍ആന്‍ ഉണര്‍ത്തിയത്‌. ആ വിഭാഗത്തിന്‌ അല്ലാഹു ഒരു യോഗ്യത പറയുന്നു അവന്‍ അനുഗ്രഹിച്ചവര്‍ എന്ന്.

അനുഗ്രഹീതര്‍

ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അല്ലാഹു ഓരോരുത്തരെയും അനുഗ്രഹിക്കുന്നുണ്ട്‌ ആപേക്ഷികമായി ഏറ്റവ്യത്യാസം കാണാമെങ്കിലും. ഇമാം ബൈളാവി(റ) എഴുതുന്നു അനുഗ്രഹം രണ്ട്‌ വിധം 1)ഭൗതികം دنيوي
2) പാരത്രികം اخروي

ഭൗതികം : ഇത്‌ വീണ്ടും രണ്ടായി തരം തിരിയുന്നു a) وهبي (ഔദാര്യമായി ലഭിച്ചത്‌)
b) كسبي (നാം അധ്വാനിച്ച്‌ നേടിയത്‌)

ഔദാര്യമായി ലഭിക്കുന്നത്‌
 വീണ്ടും രണ്ടായി തിരിയുന്നു. روحاني (ആത്മീയം), جسماني (ശാരീരികം)
ആത്മീയം എന്നതിന്‌ ആത്മാവ്‌ ലഭിച്ചത്‌, ചിന്താശേഷി പോലുള്ള അനുഗ്രഹങ്ങൾ ഉദാഹരണമായെടുക്കാംഅദ്ധ്വാനിച്ച്‌ നേടിയതിന്‌ സൽ സ്വഭാവം കൈക്കൊള്ളുക, ധനം സമ്പാദിക്കുക എന്നത്‌ ഉദാഹരണം.പാരത്രികമായ അനുഗ്രഹമെന്നാൽ നമ്മിൽ നിന്ന് സംഭവിച്ചേക്കാവുന്ന കുറ്റങ്ങൾ അല്ലാഹു പൊറുത്ത്‌ തരുന്നതും നമ്മെ അല്ലാഹു തൃപ്തിപ്പെടുന്നതും ഒക്കെയാണ്‌(തഫ്സീർ ബൈളാവി). അനുഗ്രഹീതരിൽ ചിലർ അനുഗ്രഹത്തിന്‌ നന്ദി കാണിച്ച്‌ അല്ല്ലാഹുവിന്റെ വഴി തിരഞ്ഞെടുത്തവരാണ്‌ ഇവർക്ക്‌ അല്ലാഹു ശാശ്വതമായ അനുഗ്രഹം നൽകുന്നു.
لئن شكرتم لأزيدنكم(ابراهيم7
നിങ്ങൾ എനിക്ക്‌ നന്ദി ചെയ്താൽ ഞാൻ (അനുഗ്രഹം)വർദ്ധിപ്പിച്ച്‌ തരിക തന്നെ ചെയ്യും(സൂറ: ഇബ്‌റാഹീം7 )

ഇതിന്റെ ഭാഗമായി വിശ്വാസിക്കേറ്റവും ആനന്ദകരമായ അല്ലാഹുവിന്റെ ദർശനം പോലും അവൻ നൽകുന്നു ( للذين أحسنوا الحسني وزيادة (يونس 26
നന്മ ചെയ്തവർക്ക്‌ ഏറ്റവും നന്മയും വർദ്ധനയമുണ്ട്‌(സൂറ:യൂനുസ്‌ 26)എന്നാണ്‌ അല്ലാഹു പറഞ്ഞത്‌ ഈ അനുഗ്രഹത്തെ അപേക്ഷിച്ച്‌ ഭൗതികമായി ലഭിക്കുന്ന അനുഗ്രഹങ്ങൾ യഥാർത്ഥത്തിൽ അനുഗ്രഹമല്ല അല്ലാഹുവിന്റെ വെറും ആനുകൂല്യമാണ്‌ ഇതാണ്‌ അനുഗ്രഹീതർ എന്ന ഫാത്തിഹയിലെ പരാമർശം. നബിമാർ, സിദ്ധീഖുകള്‍, രക്ത സാക്ഷികൾ, സാലിഹുകൾ എന്നിങ്ങനെ നാലു വിഭാഗത്തിലായി അല്ലാഹു തന്നെ ക്ലിപ്തപ്പെടുത്തിയത്‌ അല്ലാഹു പറയുന്നു..
ومن يطع الله والرسول فأولئك مع الذين انعم الله عليهم من النبيين والصديقين والشهداء والصالحين وحسن اولئك رفيقا(النساء 69

അല്ലാഹുവിനും അവന്റെ റസൂലിനും ആരെങ്കിലും വഴിപ്പെട്ടു നടന്നാല്‍ അവര്‍(പരലോകത്ത്‌)അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചവരുടെ(നബിമാര്‍,സിദ്ധീക്കുകള്‍, ശുഹദാക്കള്‍, സാലിഹുകള്‍ )എന്നിവരുടെ കൂടെയായിരിക്കും. അവരത്രെ നല്ല കൂട്ടുകാര്‍(സൂറ:നിസാഅ 69)

നീ അനുഗ്രഹിച്ചവര്‍ എന്ന പ്രയോഗം വ്യാപകമാണ്‌ അഥവാ അനുഗ്രഹീതരായ നാല്‌ വിഭാഗക്കാര്‍ എന്നത്‌ സ്ഥലകാല വ്യത്യാസമില്ലാതെ അംഗീകരിക്കപ്പെടേണ്ടവരാണ്‌. ഞാന്‍ പ്രവാചകനെ മാത്രമേ അംഗീകരിക്കൂ മറ്റുള്ളവരെയൊന്നും എനിക്ക്‌ വേണ്ട എന്ന ശൈലി തീരെ ശരിയല്ല. കാരണം അല്ലാഹു അംഗീകരിക്കാന്‍ നിര്‍ദ്ദേശിച്ചവരാണ്‌ ഈ നാല്‌ വിഭാഗവും. അവരെയൊക്കെ നിയമാനുസൃതം അംഗീകരിക്കാന്‍ തന്നെയാണ്‌ അല്ലാഹു ഈ വ്യാപകമായ അര്‍ഥത്തില്‍ വിശദീകരിച്ചത്‌. അല്ലെങ്കില്‍ ''പ്രവാചകന്മാരുടെ വഴിയില്‍ നീ ഞങ്ങളെ നയിക്കണമേ'' എന്നാണല്ലോ പറയേണ്ടിയിരുന്നത്‌!സ്വന്തമായ വഴിമേല്‍ വിശദീകരണത്തില്‍നിന്ന് വ്യക്തമാവുന്ന ഒരു കാര്യമുണ്ട്‌ മതത്തില്‍ നമുക്ക്‌ സ്വന്തം കണ്ട്പിടുത്തങ്ങള്‍ നടത്താന്‍ വകുപ്പില്ല എന്നാണത്‌. അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയേ പോയേ പറ്റൂ! ഇതാണ്‌ നീ അനുഗ്രഹിച്ചവരുടെ വഴി എന്ന് പറഞ്ഞത്‌. ആര്‍ക്കും സ്വന്തമായ വഴി പറ്റില്ല എന്ന് പറഞ്ഞതില്‍ നിന്ന് ഗവേഷണപടുക്കളായ ഇമാമുകളുടെ ഗവേഷണം പറ്റില്ല എന്ന് അര്‍ത്ഥമാക്കരുത്‌ കാരണം അവരുടെ ഗവേഷണം സ്വന്തമായ വഴിയല്ല മറിച്ച്‌ യഥാര്‍ത്ഥ പ്രമാണങ്ങള്‍ എന്തു പറയുന്നു എന്ന് അത്‌ അറിയാത്തവരെ ബോധ്യപ്പെടുത്താനുള്ള ചില മാര്‍ഗങ്ങള്‍ സ്ഥാപിച്ചതാണവര്‍. അത്‌ ഈ അനുഗ്രഹീതരുടെ വഴി തന്നെയാണ്‌ താനും! അതിനാല്‍ വഴി അവരുടെ സ്വന്തമല്ല.

ഉദാഹരണമായി ഖുര്‍ആന്‍ പാരായണം അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയാണല്ലോ എന്നാല്‍ മനപാഠമില്ലാത്തവര്‍ നോക്കി ഓതുന്നു. കാഴ്ച്ച ശക്തി കുറവുള്ളവര്‍ കണ്ണട വെക്കുന്നു. മുമ്പുള്ളവര്‍ കണ്ണട വെച്ചിട്ടുണ്ടോ എന്ന് ക്രമപ്രശ്നം ഉന്നയിക്കരുത്‌. കാരണം ഖുര്‍ആന്‍ ഓത്ത്‌ മുമ്പുള്ളവരുടെ വഴിയാണ്‌ അത്‌ സുഗമമാക്കാന്‍ കണ്ണട വെക്കുകയാണ്‌ നാം ചെയ്തത്‌. ഇത്‌ പോലെ ഖുര്‍ആനും സുന്നത്തും മനസിലാക്കാനുള്ള നിയമപരമായ കണ്ണടയാണ്‌ ഇമാമുകളുടെ ഗവേഷണം. ലോകത്ത്‌ ഈ കണ്ണടയുടെ *നാല്‌ കമ്പനികളാണ്‌ വിശ്വസ്തവും പ്രസിദ്ധവുമായി നിലവിലുള്ളത്‌. വേണ്ടത്ര കാഴ്ച്ചയില്ലാത്തവന്‌ ഖുര്‍ആന്‍ നോക്കാന്‍ കണ്ണട വേണമെന്ന് തത്വത്തില്‍ നാം സമ്മതിച്ചാല്‍ ഖുര്‍ആന്‍ വേണ്ടത്ര മനസിലാവാത്തവന്‌ ഈ നാല്‌ കമ്പനികളിലൊന്നിനെ ആശ്രയിച്ചേ പറ്റൂ! ഇവിടെ ചിലര്‍ ഞങ്ങള്‍ക്ക്‌ അവരെയൊന്നും ആശ്രയിക്കാനാവില്ല ഞങ്ങല്‍ സ്വയം ഗവേഷണം നടത്താം എന്ന് പറയുന്നത്‌ ഇസ്‌ലാമികമല്ല ബുദ്ധി പരവുമല്ല. കാരണം വ്യാജ ഡോക്ടര്‍ നടത്തുന്ന ഓപ്പറേഷന്‍ വിജയകരമായാല്‍ പോലും അയാള്‍ കുറ്റക്കാരനാണ്‌. ഗവേഷണത്തിനു വേണ്ട ഒരു യോഗ്യതയും ഇന്ന് നമുക്കൊന്നുമില്ല. അതിനാല്‍ യോഗ്യരാണെന്ന് ലോകം സമ്മതിച്ചവരെ സ്വീകരിക്കുക നമ്മുടെ വിശ്വാസവും കര്‍മ്മവും കുറ്റമറ്റതാക്കുക ഇതാണ് കാലാകാലങ്ങളിലുള്ള വിശ്വാസികളുടെ നിലപാട്‌. മുസ്‌ലിം സമൂഹം ഒന്നിച്ച്‌ പിഴക്കില്ലെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്‌ എന്നാല്‍ നാലില്‍ ഒരു മദ്‌ഹബ്‌ സ്വീകരിക്കുക എന്നത്‌ കാലങ്ങളായി മുസ്‌ലിം സമൂഹം നിരാക്ഷേപം തുടര്‍ന്ന് വന്ന നടപടിക്രമമാണ്‌ അതിനെതിരില്‍ ശബ്ദിക്കുന്നവര്‍ പക്ഷെ കൂടുതല്‍ വിശ്വാസയോഗ്യരായ പണ്ഡിതന്മാരെ തള്ളി ഒരു യോഗ്യതയുമില്ലാത്ത സ്വന്തം നേതാക്കള്‍ പറയുന്നതെന്തും അങ്ങനെ തന്നെ വിഴുങ്ങുന്നത്‌ കാണുമ്പോള്‍ സഹതാപമാണ്‌ തോന്നുന്നത്‌. ചുരുക്കത്തില്‍ നേര്‍വഴി എന്നാല്‍ നേരത്തെ പറഞ്ഞ നാല്‌ വിഭാഗം നടന്ന വഴിയാണ്‌. ആ വിഭാഗത്തെ ഉള്‍ക്കൊള്ളാതെ അത്‌ സാധ്യമല്ല. ആ നാല്‌ വിഭാഗം ആരാണ്‌ അവരുടെ ഉത്തരവാദിത്വം എന്താണ്‌ തുടങ്ങിയ വിഷയങ്ങള്‍ ചെറുതായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌.


സൂക്തം 7 (വിശദീകരണം-ഭാഗം രണ്ട്‌)

ഏഴാം സൂക്തത്തിന്റെ (صراط الذين أنعمت عليهم അതായത്‌ നീ അനുഗ്രഹിച്ചവരുടെ വഴി) വിശദീകരണത്തിന്റെ രണ്ടാം ഭാഗമാണിത്‌

നബിമാരുടെ വഴി

അല്ലാഹു അനുഗ്രഹിച്ചവരെ നാല്‌ വിഭാഗമായി അവൻ തന്നെ തിരിച്ചത്‌ നാം കഴിഞ്ഞ ലേഖനത്തിൽകണ്ടുവല്ലോ. അവരുടെയൊക്കെ വഴിയിൽ നമ്മെയും നടത്താനാണ്‌ പ്രാർത്ഥിക്കുന്നത്‌ അതിനാൽ തത്വത്തിൽ നാലും ഒന്ന് തന്നെയാണെങ്കിലും ഈ നാലിലെ ഓരൊരുത്തർക്കും പ്രത്യേക ഉത്തരവാദിത്വവും, വ്യക്തിത്വവും ഉണ്ട്‌ ഇതെല്ലാം മുറപോലെ നിലനിർത്തുമ്പോഴാണ്‌ ഇസ്‌ലാം സമ്പൂർണ്ണമാവുക. കുറച്ച്‌ പ്രവാചകന്മാർ മാത്രം പോരാ! അവരെ അംഗീകരിക്കുന്നവരും അവർക്ക്‌ ശേഷം അവരെ പ്രതിനിധീകരിക്കുന്നവരുമായ അടുത്ത അനുയായികൾ വേണം. അവരത്രെ സിദ്ദീഖുകൾ. പ്രവാചകർ എന്ത്‌ പറഞ്ഞാലും കണ്ണടച്ച്‌ അംഗീകരിക്കുന്നവർ. ഇവർ മാത്രം പോര ഇവർ പ്രചരിപ്പിക്കുന്ന തത്വം എതിർക്കുന്ന ശത്രുക്കളെ നിയമാനുസൃതം നേരിടാൻ സന്നദ്ധരായ ആളുകൾ വേണം അവർ അവരുടെ ജീവനേക്കാൾ ഈ ആദർശത്തെ സ്നേഹിക്കുകയും അതിനു വേണ്ടി ജീവാർപ്പണം ചെയ്യാൻ തയ്യാറാവുകയും ചെയ്യുന്നു അവരത്രെ രക്തസാക്ഷികൾ. ഇനിയും ഇങ്ങനെ സ്ഥിരീകരിക്കപ്പെട്ട തത്വങ്ങൾ നടപ്പാക്കുന്ന അത്‌ പ്രയോഗവൽക്കരിക്കുന്നവർ വേണം അവരത്രെ സജ്ജനങ്ങൾ. ഇതെല്ലാം കൂടി ചേരുമ്പോൾ മാത്രമേ ഇസ്‌ലാം ഒരു ജനകീയ പ്രസ്ഥാനവും ശാശ്വതമായി നിലനിൽക്കുന്നതുമാവുകയുള്ളൂ. ആദം(അ) മുതൽ ദീനിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഈ നാലു വിഭാഗത്തിന്റെയും സജീവ സാന്നിധ്യം കാണാം അതായത്‌ മത സമൂഹത്തെ കെട്ടിപ്പടുത്ത ഏതൊരു പ്രവാചകനും അടുത്ത അനുയായികൾ, പ്രതിരോധ ഭടന്മാർ, അനുസരണശീലരായ പൊതു അനുയായികൾ എന്നിവരുണ്ടായിരുന്നു. ചിലർക്ക്‌ അംഗബലം കൂടിയും ചിലർക്ക്‌ കുറഞ്ഞുമിരിക്കുമെങ്കിലും. ഈ വിഭാഗങ്ങളെല്ലാം അവരുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവ്വഹിച്ചപ്പോൾ അതാത്‌ കാലങ്ങളിൽ ഇസ്‌ലാം സമൂഹത്തിലെ സജീവ സാന്നിധ്യമായി. ഈ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾഅനുഗ്രഹീതരുടെ വഴി നീ ഞങ്ങളെ വഴിനടത്തേണമേ എന്നതിനർത്ഥം ഞങ്ങളിൽ ഓരൊരുത്തരും അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ച്‌ നീ അനുഗ്രഹിച്ചവരുടെ വഴിയിൽ ഞങ്ങളെ നടത്തേണമേ.. അവർ എങ്ങനെ ഇസ്‌ലാമിനെ സേവിച്ചോ അങ്ങനെ സേവിക്കാൻ ഞങ്ങൾക്കും നീ ഭാഗ്യം നൽകണേ എന്നൊക്കെയാണ്‌ അപ്പോൾ ഖുർആനിന്റെ വഴി, ഇസ്‌ലാമിന്റെ വഴി, അല്ലാഹുവിന്റെ വഴി, പ്രവാചകന്റെ വഴി എന്നൊക്കെ പറയുന്നതിനേക്കാൾ ഏറ്റവും അർത്ഥവത്താകുന്നത്‌ അനുഗ്രഹിച്ചവരുടെ വഴി എന്ന് തന്നെയാണ്‌ പക്ഷെ ഈ പറഞ്ഞ വഴികളെല്ലാം അന്തിമവിശകലനത്തിൽ ഒന്ന് തന്നെയാണെന്നത്‌ ബോധ്യമാവുന്നു.

ഉത്തരവാദിത്വങ്ങൾ, അനുഗ്രഹീതരുടെ ചുമതലകൾ, അവരുടെ വഴി ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കണം. കാരണം അവർക്ക്‌ ശേഷം ആ ചുമതല നിർവ്വഹിക്കേണ്ടവർ ഇവരാണല്ലോ. അനുഗ്രഹീതരിൽ ഒന്നാം സ്ഥാനത്ത്‌ പ്രവാചകരാണല്ലോ അവരിൽ ഏറ്റവും ശ്രേഷ്ടരായ മുഹമ്മദ്‌ നബി(സ്വ) യുടെ ഉത്തരവാദിത്വം എന്താണെന്ന് ഖുർആൻ പറയുന്നത്‌ കാണുക!
هو الذي بعث في الأميين رسولامنهم يتلوعليهم اياته ويزكيهم ويعلمهم الكتاب والحكمة وان كانوا من قبل لفي ضلال مبين (الجمعة 2"അക്ഷരാഭ്യാസംനേടാത്തവരിൽ അവരിൽ നിന്ന് തന്നെ ഒരു പ്രവാചകനെ നിയോഗിച്ചവനാണ്‌ അല്ലാഹു. ആ പ്രവാചകൻ അവർക്ക്‌ അല്ലാഹുവിന്റെ സൂക്തങ്ങൾ ഓതിക്കൊടുക്കുന്നു. അവരെ സംസ്ക്കരിക്കുകയും ഗ്രന്ഥവും തത്വവും അവർക്ക്‌ പഠിപ്പിക്കുകയും ചെയ്യുന്നു(സൂറ:അൽ ജുമുഅ:2)

ഖുർആൻ ഓതിക്കൊടുക്കുക, സംസ്ക്കരിക്കുക, വേദവും തത്വവും പഠിപ്പിക്കുക എന്നീ മൂന്ന് കാര്യങ്ങളാണ്‌ നബി(സ്വ)യുടെ ഉത്തരവാദിത്വമായി ഇവിടെ പറയുന്നത്‌. ഇനി മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ ഈ മൂന്നെണ്ണത്തിൽപെട്ടതായിരുക്കുമത്‌. നബി(സ്വ) അവിടത്തെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവ്വഹിച്ചു. ചരിത്ര പ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗത്തിൽ അറഫയിൽ അനുയായികൾ നബി(സ്വ)ക്ക്‌ കൊടുത്ത സാക്ഷ്യപത്രം പ്രസിദ്ധമാണല്ലോ. നബി(സ്വ)ക്ക്‌ ശേഷം ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കാൻ നബി(സ്വ) സഹാബത്തിനെ ചുമതലപ്പെടുത്തി. അവർ അത്‌ ഭംഗിയായി നിർവ്വഹിച്ചു നബി(സ്വ)യുടെ ഒന്നാമത്തെ ഉത്തരവാദിത്വമായി ഖുർആൻ പറഞ്ഞത്‌ അല്ലാഹുവിന്റെ സൂക്തങ്ങൾ ഓതിക്കൊടുക്കുക എന്നാണല്ലോ! നബി(സ്വ)യിൽ നിന്ന് എങ്ങനെയാണോ സ്വഹാബികൾ കേട്ടത്‌ അത്‌ പോലെ അവർ പിൻതലമുറക്ക്‌ എത്തിച്ച്‌ കൊടുത്തു. ഇസ്‌ലാമിക ലോകത്ത്‌ ഖുർആൻ പാരായണം വ്യാപിച്ചു. എത്രയോ ആളുകൾ മന:പാഠമാക്കി. മന:പാഠമുള്ളവർ യമാമ പോലുള്ള യുദ്ധങ്ങളിൽ രക്തസാക്ഷികളായപ്പോൾ ഖുർആൻ നഷ്ടപ്പെടാതിരിക്കാൻ അത്‌ ക്രോഢീകരിച്ചുകൊണ്ട്‌ അബൂബക്കർ സിദ്ദീഖ്‌(റ) ഏറ്റവും വലിയ സേവനം ചെയ്തു. ഉമർ(റ) ആയിരുന്നു ആദ്യമായി രണ്ട്‌ ചട്ടക്കുള്ളിൽ ഖുർആൻ ക്രോഢീകരിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ച്‌ സിദ്ദീഖ്‌(റ)നോട്‌ അഭിപ്രായം പറഞ്ഞത്‌. അങ്ങനെ നബി(സ്വ)യുടെ വഹ്‌യ്‌(ദിവ്യബോധനം) എഴുതിയിരുന്ന സൈദ്‌ബിൻ സാബിത്‌(റ)നെ സിദ്ദീഖ്‌(റ)വിളിപ്പിക്കുകയും ഖുർആൻ പലയിടത്തായി പരന്ന് കിടക്കുന്നത്‌ പരിശോധിച്ച്‌ ക്രോഢീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. സൈദ്‌(റ) വളരെ ശ്രമകരമായ ആ ജോലി സുന്ദരമായി നിർവ്വഹിച്ചു(ബുഖാരി). പിന്നീട്‌ പാരായണ ശൈലിയിൽ ഉള്ള അംഗീകൃത അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തി അല്ലാത്തത്‌ നീക്കം ചെയ്ത്‌ കൊണ്ട്‌ ഉസ്മാൻ(റ)ന്റെ ഭരണത്തിൽ ഔദ്യോഗിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും കോപ്പികൾ ലോകത്തിന്റെ എല്ലാഭാഗങ്ങളിലേക്കും അയച്ച്കൊടുക്കുകയും ചെയ്തു. ഈ കോപ്പികളുടെയും സഹാബത്ത്‌ പഠിപ്പിച്ചതിന്റെയും അടിസ്ഥാനത്തിൽ പാരായണ ശാസ്ത്രം രൂപം കൊണ്ടു. ഇസ്‌ലാമിക വിജ്ഞാന രംഗത്ത്‌ ഇത്‌ ഉയർന്ന സ്ഥാനം കൈവരിച്ചു. ഈ വിഷയത്തിൽ ലോകപ്രശസ്തരായ ഇമാമുകളും അവരുടെ ശിഷ്യന്മാരും ഏറ്റം വലിയ സേവനമർപ്പിച്ചു. നിരവധി ഗ്രന്ഥങ്ങളുണ്ടായി. സഹാബത്ത്‌ താബിഉകൾ(സഹാബത്തിന്റെ ശിഷ്യന്മാർ) മുതൽ തലമുറയായി അംഗീകൃത ഗുരുനാഥന്മാരിലൂടെ ലോകത്ത്‌ ഇത്‌ നിലനിന്നു. ഇന്നും ആ ശൈലി തുടരുന്നു. ചുരുക്കത്തിൽ നബി(സ്വ)യുടെ ഒന്നാമത്തെ ഉത്തരവാദിത്വമായ പാരായണം ഭംഗിയായി നിലനിര്‍ത്താന്‍ മുസ്‌ലിം ലോകത്തിനു സാധിച്ചിട്ടുണ്ട്‌ ഇനി ഇവിടന്നങ്ങോട്ടും സാധിക്കണം അതിനു സംവിധാനം വേണം ഇതാണ്‌അനുഗ്രഹീതരുടെ വഴി നീ ഞങ്ങളെ നയിക്കേണമേ എന്ന പ്രാർത്ഥനയിലൂടെ നാം നിർവ്വഹിക്കുന്നത്‌.

നബി(സ്വ) യുടെ രണ്ടാമത്തെ ഉത്തരവാദിത്തം സംസ്ക്കരണമാണ്‌ അഥവാ മാനസിക ശുദ്ധീകരണം.
അവിശ്വാസം, അഹങ്കാരം, അസൂയ, കുശുമ്പ്‌ തുടങ്ങിയ മാലിന്യങ്ങളിൽനിന്ന് മനസ്സിനെ ശുദ്ധി ചെയ്യലാണിത്‌. ഈ രംഗത്ത്‌ അത്ഭുതകരമായ വിജയമാണ്‌ നബി(സ്വ) കാഴ്ച്ച വെച്ചത്‌. അവിശ്വാസത്തിന്റെ കൂരിരുട്ടിൽ തപ്പിത്തടഞ്ഞവരെ നേർവ്വഴിയുടെ വെളിച്ചത്തിലേക്ക്‌ കൊണ്ട്‌ വരാനും മറ്റ്‌ മാനസിക മാലിന്യങ്ങളെ തുടച്ച്‌ നീക്കാനും അവിടുത്തെ സംസ്ക്കരണപ്രവർത്തനം സഹായകമായി. ലക്ഷ്യബോധമില്ലാതെ അപഥ സഞ്ചാരം നടത്തിക്കൊണ്ടിരുന്ന ഒരു ജനതയെ സൂക്ഷ്മതയുടെ മൂശയിൽ വാർത്തെടുത്ത്‌ ലോകത്തിനു മാതൃകയാക്കിയത്‌ ഈ സംസ്ക്കരണ പ്രവർത്തനത്തിന്റെ തിളക്കമാർന്ന വിജയമായിരുന്നു. കൊള്ളയും കൊലയും വ്യഭിചാരവും കള്ളും തുടങ്ങി എല്ലാവൃത്തികേടുകളുടെയുംമേൽ അടയിരുന്ന ഒരു ജനതയെ ക്ഷന്തവ്യമല്ലെന്ന് അറിയുന്നതൊക്കെ കയ്യൊഴിക്കാൻ വെമ്പൽ കൊള്ളുന്നവരാക്കി മാറ്റിയത്‌ ഭൗതിക നിയമങ്ങളോ ഭീഷണികളൊ അല്ല എന്ന് ചിന്തിക്കുമ്പോഴാണ്‌ ഈ സംസ്ക്കരണപ്രക്രിയയുടെ വിപ്ലവം നമുക്ക്‌ ബോധ്യമാവുക. കുലമഹിമയുടെയും മറ്റും പേരിൽ അഹങ്കരിച്ചവരെ അടിമകൾക്കൊപ്പം ഉണ്ടും ഉറങ്ങിയും കഴിയുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന മനസ്സുള്ളവരാക്കി ഈ സംസ്ക്കരണം. അമ്മാർ (റ) ബിലാൽ(റ) തുടങ്ങിയവർ അബൂബക്കർ(റ) ഉമർ(റ) തുടങ്ങിയവരോടൊപ്പം ഇരിക്കുന്ന കാഴ്ച എന്തുമാത്രം സന്തോഷകരമാണ്‌. നബി(സ്വ)യെ വധിക്കാനൂരിയ വാൾ അതേ നബി തങ്ങൾ വഫാത്തായെന്ന് പറഞ്ഞവെർക്കെതിരിൽ (നബി(സ)യോടുള്ള അളവറ്റ സ്നേഹത്താല്‍ )ഓങ്ങുന്നിടത്തേക്ക്‌ ഉമർ(റ)നെ പരിവർത്തിപ്പിച്ച ഈ സംസ്ക്കരണം ചരിത്രത്തിന്റെ ഗതിമാറ്റുകയായിരുന്നു. പാരായണം പോലെ ഈ ഉത്തരവാദിത്തവും സഹാബത്ത്‌ മുതൽ അനുഗ്രഹീതർ നന്നായി നിർവ്വഹിച്ചു. മഹാനായ അലി(റ) സഹാബികളിലും ഹസനുൽ ബസരി(റ) താബിഉകളിലും ഈ വിഷയത്തിൽ മികച്ച്‌ നിൽക്കുന്നു. ഈ വിജ്ഞാന ശാഖയാണ്‌ ഇൽമുത്ത്വരീഖത്ത്‌ എന്നപേരിൽ പ്രസിദ്ധിയാർജ്ജിച്ചത്‌. ഇമാം ഗസ്സാലി (റ) യെപോലുള്ള പണ്ഡിതന്മാരും താത്വികന്മാരും പിന്നീട്‌ ഈ രംഗത്ത്‌ നേതൃത്വപരമായ പങ്ക്‌ വഹിച്ചു. 

കർമ്മശാസ്ത്രത്തിൽ നാലു ഇമാമുകളെ പോലെ ഈ ശാസ്ത്രത്തിൽ നാലു ഖുത്ബുകൾ(ഔലിയാക്കളിലെ ഏറ്റവും വലിയ സ്ഥാനമുള്ളവർ )ചെയ്ത സേവനം എടുത്ത്‌ പറയേണ്ടതാണ്‌. അസ്സയ്യിദ്‌ അബ്ദുൽഖാദിർ ജീലാനി(റ), അസ്സയ്യിദ്‌ അഹ്‌മദുൽകബീർ അർരിഫാഇ(റ), അസ്സയ്യിദ്‌ അഹ്‌മദുൽ ബദവി(റ), അസ്സയ്യിദ്‌ ഇബ്‌റാഹീം അദ്ദസൂഖി(റ) എന്നിവരാണ്‌ ആ നാലു മഹാന്മാർ
. ലോകത്ത്‌ ഇസ്‌ലാമിന്റെ വളർച്ച വേഗത്തിലാക്കിയതിൽ വലിയ പങ്കാണ്‌ ആത്മീയ നേതാക്കളായ ഇവർ വഹിച്ചത്‌ ജനങ്ങളുടെ മനസ്‌ കാണാനും നിയന്ത്രിക്കാനും അല്ലാഹു നൽകിയ മഹത്വമാണ്‌ ഇവരെ വിജയത്തിലെത്തിച്ചത്‌ ഇങ്ങനെ ഇന്നും ഈ സംസ്ക്കരണപ്രക്രിയ തുടരുമ്പോൾ അഹ്‌ലുസ്സുന്നയുടെ നേതാക്കൾ മാത്രമേ ഈ രംഗത്ത്‌ കാണാൻ കഴിഞ്ഞിട്ടുള്ളൂ. അവരിലൂടെ നബി(സ്വ) യുടെ രണ്ടാം ദൗത്യം നടപ്പിലാവുമ്പോൾ നന്മയിൽ വഴി നടത്തണമെന്ന പ്രാർത്ഥന ഈ രംഗത്തുള്ള സേവനത്തിനുള്ള ഭാഗ്യത്തിനു കൂടിയായി മാറുന്നു ഈ നല്ലവരെ അംഗീകരിക്കാനുള്ള മനസ്സെങ്കിലും ലഭിക്കാത്തവർ നിർഭാഗ്യവാന്മാർ തന്നെ. അല്ലാഹു കാക്കട്ടെ ആമീൻ.

നബി(സ്വ)യുടെ മൂന്നാം ദൗത്യം ഗ്രന്ഥവും തത്വവും പഠിപ്പിക്കലാണല്ലോ
 ഗ്രന്ഥം ഖുർആൻ തന്നെ. തത്വം അവിടുത്തെ ചര്യയും. ഇത്‌ സഹാബത്തിനു നബി(സ്വ) പഠിപ്പിച്ചു. ഇസ്‌ലാമിക വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ ഇതിൽ വരുന്നു. പുതുതായുണ്ടാവുന്ന പ്രശ്നങ്ങളിൽ യോഗ്യരായവർക്ക്‌ ഗവേഷണം നടത്താനുള്ള അനുമതിയും അവിടുന്ന് നൽകി നബി(സ്വ) പഠിപ്പിച്ചതത്രയും സഹാബത്തും അവരെ കണ്ടവരും അങ്ങനെ.....തുടർന്നു ആവശ്യമായി വന്നപ്പോൾ യോഗ്യരായവർ ഗവേഷണം നടത്തുകയും ചെയ്തു ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ എന്നെന്നേക്കുമായി അവർ വിശ്വാസാചാരങ്ങൾ ക്രോഢീകരിച്ചു ഇങ്ങനെ സർവ്വ സംശയങ്ങൾക്കുമതീതമായി ഇൽമുൽ അഖാഇദ്‌(വിശ്വാസ ശാസ്ത്രം) ഇൽമുൽ ഫിഖ്‌ഹ്‌(കർമ്മശാസ്ത്രം) അവർ ക്രോഢികരിച്ചു ഇപ്പോഴില്ലാത്ത ഒരു പുതിയ വിഷയം വന്നാൽ കൈകാര്യം ചെയ്യാനായി ഇൽമുൽ ഉസൂൽ(നിദാന ശാസ്ത്രം)ഉം സംവിധാനിച്ചു വിശ്വാസ ശാസ്ത്രത്തിനു നേതൃത്വം വഹിച്ചത്‌ അബുൽ ഹസനുൽ അശ്‌അരി(റ)യും അബൂമൻസൂർ അൽ മാതുരീദീ(റ)യുമാണ്‌ കർമ്മ ശാസ്ത്രത്തിനു അബൂഹനീഫതൽകൂഫീ(റ) മാലികുബിൻ അനസ്‌ അൽഇസ്ബഹീ(റ), മുഹമ്മദ്‌ ബിൻ ഇദ്‌രീസ്‌ അശ്ശാഫിഈ(റ), അഹ്‌മദ്‌ ബിൻ ഹമ്പൽ അശ്ശൈബാനി(റ) എന്നിവരും നേതൃത്വം നൽകി. ഇതിനർത്ഥം മറ്റൊരു ഇമാമും ഗവേഷണം നടത്തിയിട്ടില്ലെന്നല്ല വ്യവസ്ഥാപിതമായി ക്രോഢീകരണം നടന്നതും പിൻതലമുറക്ക്‌ ലഭിച്ചതും ഈനാല്‌ മഹാന്മാരുടെ ഗവേഷണ ഫലങ്ങളാണെന്നാണ്‌. അല്ലാതെ ചിലർ തെറ്റിദ്ധരിക്കുമ്പോലെ മറ്റുള്ളവരെ നാം തള്ളുകയോ ഇവരിൽ മതത്തെ തളച്ചിടാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. ഈരണ്ട്‌ ശാസ്ത്രങ്ങൾക്കും(വിശ്വാസ, കർമ്മ ശാസ്ത്രങ്ങൾ) മതപരമായ അടിസ്ഥാനമായി നിലകൊണ്ടത്‌ഇൽമുത്തഫ്‌സീർ(ഖുർആൻ വ്യാഖ്യാന ശാസ്ത്രം), ഇൽമുൽ ഹദീസ്‌(പ്രവാചക ചര്യയുമായി ബന്ധപ്പെട്ടത്‌)എന്നിവയും ഭഷാപരമായി ഇൽമുന്നഹ്‌വ്‌, ഇൽമുസ്സ്വർഫ്‌ തുടങ്ങിയവയുമാണ്‌. ഈ രംഗത്തൊക്കെയും അഹ്‌ലുസ്സുന്നയുടെ നേതാക്കൾ തന്നെയാണ്‌ മികച്ച്‌ കാണുന്നത്‌. ചുരുക്കത്തിൽ നബി(സ്വ)യുടെ ഗ്രന്ഥവും തത്വവും പടിപ്പിക്കുക എന്ന കാര്യം ഇവിടെ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്നു ഇത്‌ നില നിർത്താനുള്ള പ്രാർത്ഥനയും കൂടിയാണീ നേർവ്വഴി നയിക്കണമെന്നത്‌.

സിദ്ദീഖുകളുടെ വഴി

അനുഗ്രഹീതരിൽ രണ്ടാം വിഭാഗമായ സിദ്ദീഖുകളുടെ വഴി നയിക്കുക എന്നാൽ എന്താണെന്ന് നോക്കാം. പ്രവാചക അനുയായികളിൽ ഏറ്റവും സ്ഥാനം കൂടിയവരാണ്‌ സിദ്ദീഖുകൾ ഏത്‌ കാര്യത്തിലും ആരേക്കാളും മുമ്പ്‌ വിശ്വസിക്കുകയും എന്ത്‌ പറഞ്ഞാലും സംശയമില്ലാതെ ഉൾക്കൊള്ളുകയും ചെയ്യുന്നവരാണിവർ. ഒന്നാം ഖലീഫ:അബൂബക്കർ(റ) സിദ്ദീഖ്‌ എന്ന് അറിയപ്പെട്ടത്‌ പ്രസിദ്ധമാണല്ലോ സാധാരണ ബുദ്ധിക്ക്‌ ഉൾക്കൊള്ളാൻ പ്രയാസമുള്ള നബി(സ്വ)യുടെ ആകാശാരോഹണത്തെക്കുറിച്ച്‌ പലരും ശ്രദ്ധയിൽപെടുത്തിയപ്പോൾ നബി(സ്വ) അതിലും വലിയ കാര്യം പറഞ്ഞാലും ഞാൻ വിശ്വസിക്കുമെന്ന പ്രഖ്യാപനമായിരു‍ന്നു താൻ നടത്തിയത്‌. മനസാ വാചാ കർമ്മണാ പരിപൂർണ്ണമായി പ്രവാചകരെ ഉൾക്കൊണ്ടവർക്ക്‌ ഈ നാമത്തിനു അർഹതയുണ്ട്‌ ഇസ്‌ലാമിന്റെ സാമ്പത്തികമായി സഹായിക്കേണ്ട എല്ലാഘട്ടത്തിലും മുമ്പിൽ അബൂബക്കർ(റ) ഉണ്ടായിരുന്നു. അബൂബക്കറിന്റെ ധനം എനിക്കുപകരിച്ചത്‌ പോലെ മറ്റാരുടെതും എനിക്കുപകരിച്ചിട്ടില്ലെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്‌. മുസ്‌ലിമായതിന്റെ പേരിൽ മർദ്ദനമേൽക്കേണ്ടി വന്ന ബിലാൽ(റ)നെ പോലുള്ളവരെ പണം മുടക്കി മോചിപ്പിച്ചു താൻ പശു സംസാരിക്കുന്ന കഥ നബി(സ്വ) ഒരിക്കൽ ശിഷ്യന്മാരോട്‌ വിശദീകരിക്കുമ്പോൾ അത്ഭുതത്തോടെ പശു സംസാരിക്കുകയോ എന്ന് ചിലർ ചോദിച്ചപ്പോൾ അക്കാര്യം ഞാനും അബൂബക്കറും ഉമറും വിശ്വസിക്കുന്നു എന്നായിരുന്നു നബി(സ്വ)യുടെ പ്രതികരണം. അവർ രണ്ട്‌ പേരും അപ്പോൾ ആ സദസ്സിലുണ്ടായിരുന്നില്ല. അഥവ നബി(സ്വ) വിശ്വസിക്കുന്നതെന്തും ഒരു നിമിഷം വൈകാതെ അവർ വിശ്വസിക്കുന്നു എന്നാണല്ലോ ഈ പ്രഖ്യാപനം തെളിയിക്കുന്നത്‌. ഇങ്ങനെയുള്ളവരാണ്‌ അനുഗ്രഹീതരായ സിദ്ദീഖുകൾ. നബിയോടുള്ള വിശ്വാസത്തിന്റെ കണിശത അവരുടെ ജീവിതത്തിൽ നമുക്ക്‌ കാണാം നബി(സ്വ)യുടെ വഫാത്ത്‌ കഴിഞ്ഞപ്പോൾ വല്ലാത്തൊരു പ്രതിസന്ധി മദീനയിലുണ്ടായി. കള്ളപ്രവാചകരുടെ അരങ്ങേറ്റം, ഇസ്‌ലാമിൽ നിന്നുള്ള ചില ദുർബലന്മാരുടെ രാജി, തുടങ്ങി പലതും. അതിനിടക്ക്‌ സക്കാത്ത്‌ നൽകില്ലെന്ന വാദവുമായി ഇസ്‌ലാമിന്റെ ഉള്ളിൽ തന്നെ പ്രത്യക്ഷപ്പെട്ട പുത്തൻ വാദികൾക്കെതിരെ ശക്തമായ നിലപാടെടുത്ത സിദ്ദീഖ്‌(റ​) മതത്തിൽ യാതൊരു വിട്ട്‌ വീഴ്ച്ചക്കും തയാറല്ല എന്ന സന്ദേശം നൽകുകയായിരുന്നു അപ്പോൾ സിദ്ദീഖുകളുടെ വഴി എന്നതിൽ ഏറ്റവും ഉയർന്ന വിശ്വാസം, വിനയം, സൂക്ഷ്മത, ധീരത തുടങ്ങിയ സൽഗുണങ്ങൾ നൽകി നീ ഞങ്ങളെ സിദ്ദീഖുകളുടെ വഴിയിൽ യാത്ര ചെയ്യിപ്പിക്കണേ എന്ന് പ്രാർത്ഥിക്കലാണ്‌ നേർവ്വഴി നടത്തൽ എന്ന് മനസിലായി.

മതത്തിൽ ആശയ വിശുദ്ധി കാത്ത്‌ സൂക്ഷിക്കലും മതത്തെ വികലമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ആശയപരമായ വിയോജിപ്പ്‌ നടപ്പാക്കുകയും ചെയ്യാത്തവർക്ക്‌ തന്നെ സിദ്ദീഖുകളുമായി ബന്ധമില്ലെങ്കിൽ മതത്തെ വെട്ടിമുറിക്കാനും വികലമാക്കാനും ശ്രമിക്കുന്ന പുത്തൻവാദികളുടെ അവസ്ഥ ഒന്ന് ആലോചിച്ച്‌ നോക്കൂ!

രക്തസാക്ഷികളുടെ വഴി 

അനുഗ്രഹീതരായ മൂന്നാം വിഭാഗമാണ്‌ രക്തസാക്ഷികൾ. നാലുഖലീഫമാരിൽ അബൂബക്കർ(റ) ഒഴിച്ചുള്ള മൂന്ന് പേരും രക്തസാക്ഷികളാണ്‌. സത്യത്തിനുവേണ്ടി ഇസ്‌ലാമിനുവേണ്ടി സ്വജീവൻ പോലും വെടിയാനുള്ള ആർജ്ജവം കാണിച്ച രക്തസാക്ഷികളുടെ വഴി എന്താണ്‌? അല്ലാഹുവിന്റെ മതം മുറുകെ പിടിക്കുകയും അതിനു വിരുദ്ധമായ എല്ലാം തള്ളിക്കളയാൻ തയ്യാറാവുകയും ചെയ്തുകൊണ്ടാണ്‌ രക്തസാക്ഷികളുടെ വഴി നടത്താൻ നാം പ്രാർത്ഥിക്കുന്നത്‌.

സജ്ജനങ്ങളുടെ വഴി

അനുഗ്രഹീതരിൽ നാലാമത്തെ വിഭാഗമാണ്‌ സാലിഹുകൾ. സിദ്ദീഖുകൾ, ശുഹദാക്കൾ എന്നീഗണത്തിൽ വരാത്ത എല്ലാസഹാബികളും സാലിഹുകൾ എന്ന വിഭാഗത്തിൽപെട്ടവരാണ്‌ സത്കർമ്മങ്ങളുടെ ആധിക്യം കാരണം ദുഷ്ക്കർമ്മങ്ങൾക്ക്‌ ജീവിതത്തിൽ പ്രസതിയില്ലാതാക്കിയ എല്ലാ വിശ്വാസികളും ഈ ഗണത്തിൽ വരുന്നു. ഇവരിൽ നിന്ന് നബി(സ്വ) പ്രത്യേകം പ്രശംസിച്ചവരാണ്‌ ആദ്യ മൂന്ന് നൂറ്റാണ്ടിലെ സജ്ജനങ്ങൾ. അന്ത്യനാൾവരെ ജീവിക്കുന്നവർക്ക്‌ നല്ലമാതൃക അവരിൽ നമുക്ക്‌ കാണാം ആമൂന്ന് നൂറ്റാണ്ടിലാണ്‌ നാം നേരത്തെ പറഞ്ഞ വിശ്വാസ രംഗത്തെ രണ്ടും കർമ്മരംഗത്തെ നാലും മാർഗങ്ങൾ അംഗീകരിക്കപ്പെട്ടത്‌. അടിസ്ഥാനപരമായി നബിയും സ്വഹാബത്തും പഠിപ്പിച്ചതു തന്നെയാണത്‌ എന്ന് മുമ്പ്‌ നാം വിശദീകരിച്ചത്‌ ഓർക്കുമല്ലോ! മദ്‌ഹബിന്റെ ഇമാമുമാരെയും അവരുടെ ശിഷ്യന്മാരായ ഇമാമുകളെയും സാലിഹുകൾ എന്ന പ്രയോഗത്തിൽ നിന്ന് ഒരിക്കലും പുറത്താക്കാനാവില്ല. ഇവരുടെ വഴി ഞങ്ങളെ നീ നയിക്കണേ എന്ന് കൂടിയാണ്‌ അനുഗ്രഹീതരുടെ വഴി നടത്തണേ എന്ന പ്രാർത്ഥനയുടെ പൊരുൾ. അർഹരായവർ ഗവേഷണം നടത്തുക. അനർഹർ അർഹരെ പിന്തുണക്കുക. ഇതാണ്‌ അവരുടെ വഴി. ഇതിൽ മുൻകാലം മുതൽ ഇക്കാലം വരെയും യഥാർത്ഥ മുസ്‌ലിംകൾക്കിടയിൽ ഒരു തർക്കവുമില്ല തർക്കിച്ചവർക്ക്‌ മുൻഗാമികളുടെയോ പിൻഗാമികളുടെയോ പിന്തുണയുമില്ല. എല്ലാവരും ഗവേഷണം നടത്തണം എന്ന വാദം നില നിൽക്കുന്നതല്ല. അയോഗ്യരുടെ ഗവേഷണം ഇസ്‌ലാം തള്ളിക്കളയുകയും അയോഗ്യർ യോഗ്യരെ സ്വീകരിക്കുകയുമാണ്‌ വേണ്ടത്‌ എന്ന് സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു.

അല്ലാഹു പറയുന്നു فاسألوا أهل الذكر ان كنتم لاتعلمون നിങ്ങൾ അറിവില്ലാത്തവരാണെങ്കിൽ അറിവുള്ളവരോട്‌ ചോദിക്കുക

അവസാനകാലമാവുമ്പോൾ ജനം വിവരമില്ലാത്തവരെ നേതാക്കളാക്കുകയും അവർ ചോദിക്കപ്പെടുകയും മതവിധികൊടുത്ത്‌ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുമെന്ന് നബി(സ്വ) മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. ചുരുക്കത്തിൽ അനുഗ്രഹീതരുടെ വഴിവിട്ട്‌ മതത്തിൽ ഗവേഷണത്തിനിറങ്ങാൻ തുനിയുന്നവർ തത്വത്തിൽ മതനിയമങ്ങളെ വെല്ലുവിളിക്കുകയാണ്‌ സ്വിറാത്ത്‌ എന്നാൽ വഴി എന്നാണല്ലോ അതിന്റെ മറ്റൊരു പദമാണ്‌ മദ്‌ഹബ്‌ വേറെയൊന്നാണ്‌ ത്വരീഖ്‌ ഇതിന്റെ സ്ത്രീലിംഗമാണ്‌ ത്വരീഖത്ത്‌. നബി(സ്വ)യുടെ ഉത്തരവാദിത്വത്തിലെ രണ്ടാമത്തത്‌ സംസ്ക്കരണവും മൂന്നാമത്തേത്‌ ഗ്രന്ഥവും തത്വവും പഠിപ്പിക്കലുമാണല്ലോ ഇത്‌ തന്നെയാണ്‌ യഥാക്രമം ത്വരീഖത്തും ശരീഅത്തും. ഒന്നാമത്തെ ഉത്തരവാദിത്തം പാരായണ ശാസ്ത്രം(ഇൽമുൽ ഖിറാഅ:) രണ്ടാമത്തേത്‌ ആത്മീയ ശാസ്ത്രം(ഇൽമുത്ത്വരീഖത്ത്‌) മൂന്നാമത്തേത്‌ കർമ്മശാസ്ത്രം(ഇൽമുൽ ഫിഖ്‌ഹ്‌) ഇതിലെല്ലാം പ്രാവീണ്യം നേടിയവർ സഹാബികളിലുണ്ടായിരുന്നു അവരുടെ തുടർച്ചയായി പിൽക്കാലത്ത്‌ ഓരോവകുപ്പിലും പ്രത്യേകം ഇമാമുകൾ വന്നു ഇതൊന്നും ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല അനുഗ്രഹീതരുടെ വഴിയുടെ തുടർച്ചയാണ്‌. ഇതാണ്‌ അല്ലാഹു പറയുന്നത്‌ ''തീർച്ച സന്ദേശം നാം അവതരിപ്പിച്ചു അത്‌ സംരക്ഷിക്കുകയും ചെയ്യും( അൽ ഹിജ്‌ർ:9)

ഇതുവരെ നാം വിശദീകരിച്ചതിൽ നിന്ന് അനുഗ്രഹീതരിൽ ആരുടെ വഴിയും ഒറ്റപ്പെട്ടതല്ലെന്നും അടിസ്ഥാനപരമായി അതെല്ലാം നബിയിലേക്കെത്തുന്നതാണെന്നും അതിനു മാത്രമെ ഇസ്‌ലാമികമായി പരിഗണനയുള്ളൂവേന്നും നമുക്ക്‌ മനസിലാക്കാം. സമകാലിക സമൂഹത്തിൽ ശരീഅത്തിലും ത്വരീഖത്തിലും നവീന ചിന്താഗതികൾ കടന്ന് കൂടുന്നുണ്ട്‌ ഇന്നത്തെ സ്ഥിതിക്ക്‌ ഇത്‌ കല്ലും നെല്ലും തിരിക്കാൻ പ്രയാസം നേരിടും വിശേഷിച്ച്‌ സാധാരണക്കാർക്ക്‌. അതിനാൽ എത്ര മനോഹരമായി തോന്നിയാലും വിശ്വാസാചാര രംഗത്ത്‌ പുതിയതുമായി ബന്ധപ്പെടാതിരിക്കുകയാണ്‌ ബുദ്ധി. ഇക്കാര്യം സാധാരണക്കാരെക്കൂടി ധരിപ്പിക്കാനാണ്‌ അനുഗ്രഹീതരുടെ വഴി എന്ന മഹിതമായ പാരമ്പര്യത്തിലൂടെ സഞ്ചരിക്കാനുള്ള പ്രാർത്ഥന! അവരുടെ പിന്തുണയില്ലാത്തതെല്ലാം ഒറ്റപ്പെട്ടതാണ്‌ ഒറ്റപ്പെട്ടത്‌ പിശാചിനാണ്‌ പഥ്യം, വിശ്വാസികൾക്കല്ല ! അപ്പോൾ നന്മയെല്ലാം പൂർവ്വീകരെ പിന്തുടരുന്നതിലും തിന്മയെല്ലാം അവർക്കെതിരിൽ പിന്നീട്‌ വന്നവർ കാട്ടിക്കൂട്ടുന്നതിലുമാണെന്ന് വ്യക്തം. ഈ പൂർവ്വീകരെ സ്വീകരിച്ച്‌ അവരോടൊന്നിച്ച്‌ സ്വർഗ പ്രവേശനത്തിനു അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ.

(ഫാതിഹ) സൂക്തം 7 (വിശദീകരണം-ഭാഗം-3 )

صراط الذين أنعمت عليهم غير المغضوب عليهم ولاالضالين
(അഥവാ നീ അനുഗ്രഹിച്ചവരുടെ വഴി. കോപത്തിനു വിധേയരല്ലാത്ത പിഴച്ചവരുമല്ലാത്ത.)



നേർവ്വഴി വിശദീകരിക്കുന്നിടത്ത്‌ അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയാണത്‌ എന്ന് പറഞ്ഞ ശേഷം കോപത്തിനിരയായവരുടെ വഴിയല്ല എന്ന് അല്ലാഹു അറിയിച്ചിരിക്കുകയാണ്‌. നേരത്തേ പറഞ്ഞ അനുഗ്രഹീതർ അനുഗ്രഹീതരായതിന്റെ കാരണവും ഇതിൽ നിന്ന് നമുക്ക്‌ വായിക്കാം. അതായത്‌ അല്ലാഹുവിന്റെ കോപം ക്ഷണിച്ച്‌ വരുത്തുന്നതൊന്നും ചെയ്യാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു എന്നും പിഴച്ച വഴിയെ അവർ പോയില്ലെന്നും അത്‌ കൊണ്ടാണ്‌ അവർ അനുഗ്രഹീതരായതെന്നും സാരം.
അല്ലാഹുവിന്റെ കോപത്തിനിരയായവർ എന്നതിന്റെ വിവക്ഷ പ്രധാനമായും ജൂതന്മാർ ആണ്‌. പിഴച്ചവർ എന്നാൽ കൃസ്ത്യാനികളും.
ഇബ്നുഅബീ ഹാത്തം (റ) പറഞ്ഞതായി ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു
قال ابن أبي حاتم : لاأعلم خلافا بين المفسرين في تفسير(المغضوب عليهم) باليهود(والضالين)بالنصارى
(الدر المنثورفي التفسير المأثور1:43 )
"കോപത്തിനിരയായവർ ജൂതന്മാരും പിഴച്ചവർ കൃസ്ത്യാനികളുമാണെന്ന വ്യാഖ്യാനത്തിൽ ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ യാതൊരു അഭിപ്രായ വ്യത്യാസവും എനിക്കറിയില്ല( അദ്ദുർ അൽ- മൻഥൂർ1: 43)

ഇവർ എന്തു കൊണ്ടാണ്‌ കോപത്തിനിരയായത്‌ എന്ന സംശയത്തിന്റെ ഉത്തരം ഖുർആൻ ധാരാളം സ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്‌.
ضربت عليهم الذلة أين ماثقفوا الابحبل من الله وحبل من الناس وباءو بغضب من الله وضربت عليهم المسكنة ذلك بأنهم كانوا يكفرون بايات الله ويقتلون الانبياء بغير حق ذلك بما عصواوكانوايعتدون (ال عمران 112
"നിന്ദ്യത അവരുടെ മേൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു അല്ലാഹുവിൽ നിന്നോ ജനങ്ങളിൽ നിന്നോ ഉള്ള കയറോട്‌ കൂടിയല്ലാതെ (ലോകത്ത്‌ എവിടെയെങ്കിലും അവർക്ക്‌ സമാധാനവും സന്തോഷവും ലഭിച്ചിട്ടുണ്ടെങ്കിലത്‌ അവർ സ്വയം ആർജ്ജിച്ചതല്ല മറിച്ച്‌ മറ്റുള്ളവരുടെ ദയാദാക്ഷിണ്യത്താൽ ലഭിച്ചതാണ്‌ ഒന്നുകിൽ ഏതെങ്കിലും മുസ്‌ലിം രാജ്യം അല്ലാഹുവിന്റെ പേരിൽ അവർക്ക്‌ അഭയം നൽകിയിരിക്കും അല്ലെങ്കിൽ മറ്റാരെങ്കിലും അവരുടെ സംരക്ഷണമേറ്റെടുത്തിരിക്കും ഇപ്പോഴും മനുഷ്യത്വരഹിതമായ കൂട്ടക്കൊല നടത്താൻ അവർക്ക്‌ ധൈര്യം പകരുന്നത്‌ മറ്റ്‌ സാമ്രാജ്യത്വ ശക്തികളാണെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ! അമേരിക്കയും മറ്റും അവരെ സഹായിക്കുന്നത്‌ നിർത്തിയാൽ ജൂത രാഷ്ട്രത്തിന്റെ ഗതിയെന്താവുമെന്ന് ആർക്കാണ്‌ അറിഞ്ഞു കൂടാത്തത്‌ ? blogger) അവർ അല്ലാഹുവിന്റെ കോപത്തിനു പാത്രമാവുകയും അവരുടെ മേൽ അധമത്വം മുദ്രണം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ തള്ളിക്കളയുകയും അന്യായമായി പ്രവാചകന്മാരെ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നതിന്റെ ഫലമത്രെ അത്‌. അവർ അനുസരണക്കേട്‌ കാണിക്കുകയും അതിക്രമം പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമത്രെ അത്‌(ആലു ഇംറാൻ 112)

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കൽ, പരമ സാത്വികരായ നബിമാരെ കൊല്ലൽ ,അനുസരണമില്ലായ്മ, അതിക്രമം, ഇങ്ങനെയുള്ള കാരണങ്ങളാൽ അല്ലാഹുവിന്റെ കോപം ഇരന്നു വാങ്ങിയവരാണ്‌ ജൂതന്മാർ. അനുസരക്കേടിന്റെ നേർരൂപങ്ങളായിരുന്നു പലപ്പോഴും ജൂതന്മാർ. ഫറോവക്കും ഖിബ്ഥികൾ(ഫറോവയുടെ കുടുംബം)ക്കും അടിമപ്പണി ചെയ്യാൻ വിധിക്കപ്പെട്ട അവരെ മൂസാ(അ) മോചിപ്പിച്ച്‌ പുനരധിവസിപ്പിച്ചിടത്ത്‌ വെച്ച്‌ പ്രവാചക കൽപനക്കെതിരിൽ പശുവിനെ പൂജിക്കാൻ വരെ സമയം കണ്ടെത്തിയവരുടെ അനുസരണക്കേടിനു കൂടുതൽ ഉദാഹരണങ്ങൾ ഖുർആൻ പറഞ്ഞത്‌ അതാത്‌ സൂക്തങ്ങളുടെ വിശദീകരണത്തിൽ നമുക്ക്‌ പറയാം (ഇൻശാ അല്ലാഹ്‌)വഴിപിഴച്ചവർ എന്നതിന്റെ വിശദീകരണത്തിൽ പ്രധാനമായും കൃസ്ത്യാനികളാണ്‌ വരുന്നതെന്ന് നാം പറഞ്ഞല്ലോ. പ്രവാചക കൽപനക്കെതിരിൽ ഈസാ (അ) നെ ആരാധിക്കുന്നിടത്തോളം എത്തി ഇവരുടെ വഴികേട്‌! ഖുർആൻ പറയുന്നു.
(لقد كفرالذين قالوا ان الله هو المسيح بن مريم( المائدة 17 :72
മർയമിന്റെ പുത്രൻ മസീഹ്‌(ഈസാ) അല്ലാഹു തന്നെയാണെന്ന് പറഞ്ഞവർ നിശ്ചയം സത്യം നിഷേധിച്ചിരിക്കുന്നു(മാഇദ:17 :72)

ദൈവ പുത്രനാണ്‌ ഈസാ(അ) എന്ന് പറഞ്ഞവരും അവരിലുണ്ട്‌.
وقالت اليهود عزير ابن الله وقالت النصارى المسيح ابن الله (التوبة 30
ജൂതന്മാർ ഉസൈർ(അ)അല്ലാഹുവിന്റെ മകനാണെന്നും, കൃസ്ത്യാനികൾ (ഈസാ)മസീഹ്‌ അല്ലാഹുവിന്റെ മകനാണെന്നും പറഞ്ഞു( സൂറ: തൗബ:30)

രണ്ടായാലും ഈസാ(അ) ഉൾപ്പെടെയുള്ള പ്രവാചകന്മാർ കാണിച്ച്‌ തന്ന അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന കൽപനയെ പരസ്യമായി ലംഘിച്ചതിനാൽ വഴി പിഴവിന്റെ വ്യക്തമായ സ്വഭാവം കാണിക്കുന്നവരാണിവർ. ചുരുക്കത്തിൽ സത്യ നിഷേധവും വഴിതെറ്റലും മാത്രം കൊണ്ട്‌ നടന്ന ജൂത കൃസ്ത്യാനികളുടെ വഴി ഒരിക്കലും രക്ഷയുടേതല്ലെന്നും അനുഗ്രഹീതരല്ല അവരെന്നും അതിനാൽ ഞങ്ങളെ ആഅനുഗ്രഹീതരുടെ വഴിയില്‍ നയിക്കേണമേ എന്നും പ്രാർത്ഥിക്കുന്ന വിശ്വാസി കൊള്ളേണ്ടവരെയൊക്കെ കൊള്ളുകയും തള്ളേണ്ടവരെയെല്ലാം തള്ളുകയും ചെയ്യുക എന്ന ശരിയായ ശൈലി തിരഞ്ഞെടുത്തിരിക്കുകയാണീ പ്രാർത്ഥനയിലൂടെ!

എന്തിനാണ്‌ ഇങ്ങനെയൊരു വിശദീകരണം എന്നൊരു ചോദ്യവും അതിന്റെ ഉത്തരവും
 മഹാനായ ഇമാം റാസി(റ) പറയുന്നു

في الاية سؤال وهو ان من انعم الله عليه امتنع ان يكون مغضوبا عليه وان يكون من الضالين فما الفائدة في ان ذكر عقيبه غير المغضوب عليهو ولاالضالين؟ والجواب:الايمان انما يكمل بالرجاء والخوف كماقال عليه السلام لو وزن خوف المؤمن ورجاؤه لاعتدل فقوله صراط الذين انعمت عليهم يوجب الرجاء الكامل وقوله غير المغضوب عليهم ولاالضالين يوجب الخوف الكامل وحينئذ يقوي الايمان بركنيه وينتهى الى حد الكمال
 (الرازي 1/234

ഇവിടെ ഒരു ചോദ്യമുണ്ട്‌: 
അല്ലാഹു അനുഗ്രഹിച്ചവർ ഒരിക്കലും അവന്റെ ദേഷ്യത്തിനു പാത്രമാവുകയോ വഴി തെറ്റുകയോ ചെയ്യുന്നില്ലല്ലോ പിന്നെ എന്തിനാണ്‌ കോപത്തിനിരയാവാത്തവർ പിഴക്കാത്തവരും എന്ന പരാമർശം? മറുപടി: വിശ്വാസം പൂർണ്ണമാകുന്നത്‌ പ്രതീക്ഷയും ഭയവും സമ്മേളിക്കുമ്പോഴാണ്‌. നബി(സ്വ) പറഞ്ഞിട്ടുണ്ട്‌ ‘വിശ്വാസിയുടെ ഭയവും പ്രതീക്ഷയും തൂക്കിയാൽ രണ്ടും സമമായിരിക്കും’ അപ്പോൾ നീ അനുഗ്രഹിച്ചവരുടെ വഴി എന്ന് പറയുമ്പോൾ പൂർണ്ണ പ്രതീക്ഷയും, കോപത്തിനിരയാവാത്തവർ, വഴി പിഴച്ചവർ അല്ലാത്ത എന്ന് പറയുമ്പോൾ അത്തരം വഴിയിൽ പെട്ട്‌പോകുന്നതിനെതിരെയുള്ള പൂർണ്ണമായ ഭയവും വിശ്വാസിയുടെ മനസിലുണ്ടാക്കുന്നു. അപ്പോൾ വിശ്വാസം ശക്തിപ്പെടാൻ ആവശ്യമായ പ്രതീക്ഷ ഭയം എന്ന രണ്ട്‌ ഘടകവും ശക്തി പ്രാപിക്കുന്നു. വിശ്വാസം അതിന്റെ പൂർണ്ണതയിലേക്ക്‌ എത്തുകയും ചെയ്യുന്നു( തഫ്സീർ റാസി 1/234)

കോപത്തിനും വഴികേടിനും അർഹരായവരാണ്‌ ജൂത കൃസ്ത്യാനികൾ എന്ന് പറയുമ്പോൾ ഇതൊരു സാമൂഹ്യമായ ആക്ഷേപമല്ലേ എന്ന് തോന്നാൻ സാധ്യതയുണ്ട്‌ ഒരിക്കലും അങ്ങനെ തെറ്റിദ്ധരിക്കരുത്‌ കാരണം അവരിലുണ്ടായിരുന്ന നല്ലവരെ ഖുർആൻ മുക്തകണ്ഢം പ്രശംസിച്ചത്‌ നമുക്ക്‌ കാണാം നേരത്തേ നാം പറഞ്ഞ ആലുഇംറാൻ 112ന്റെ ശേഷമുള്ള സൂക്തത്തിൽ തന്നെ അല്ലാഹു ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌.
ليسوا سواء من أهل الكتاب أمة قائمة يتلون ايات الله ءاناءاليل وهم يسجدون يؤمنون بالله واليوم الأخر ويأمرون بالمعروف وينهون عن المنكر ويسارعون في الخيرات وأولئك من الصالحين (ال عمران 114:113

അവർ എല്ലാം ഒരു പോലെയല്ല (സത്യവഴിയിൽ) ശരിയായി നിലകൊള്ളുന്ന ഒരു വിഭാഗം വേദക്കാരിലുണ്ട്‌ അവർ രാത്രി സമയങ്ങളിൽ നിസ്കരിക്കുന്നവരായികൊണ്ട്‌ അല്ലാഹുവിന്റെ ആയത്തുകൾ ഓതുന്നവരാണ്‌. അവർ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും നന്മകൽപിക്കുകയും തിന്മ വിരോധിക്കുകയും നല്ല വിഷയങ്ങളിൽ മറ്റുള്ളവരെ കവച്ചുവെക്കാൻ അത്യുത്സാഹം കാണിക്കുകയും ചെയ്യുന്നു അവർ സദ്‌ വൃത്തരിൽ പെട്ടവരാണ്‌(113/114).
ഇനിയും ഖുർആൻ പറയുന്നത്‌ നോക്കൂ.
ومن أهل الكتاب من ان تأمنه بقنطاريؤده اليك ومنهم من ان تأمنه بدينار لايؤده اليك الامادمت عليه قائما ذلك بأنهم قالوا ليس علينا في الأميين سبيل ويقولون علي الله الكذب وهم يعلمون (ال عمران 75

വേദക്കാരിൽ ചിലരുണ്ട്‌.ധാരാളം ധനം തങ്ങൾ അവരെ വിശ്വസിച്ചേൽപ്പിച്ചാൽ അവർ അത്‌ തിരിച്ച്‌ തരും അവരിൽ തന്നെ വേറേ ചിലരുണ്ട്‌ ഒരു ദീനാർ അവരെ വിശ്വസിച്ചേൽപ്പിച്ചാൽ സദാ അവരുടെ മുന്നിൽ ചെന്ന് ബുദ്ധിമുട്ടിച്ചാലല്ലാതെ താങ്കൾക്കത്‌ മടക്കിത്തരികയില്ല അങ്ങനെ അക്കൂട്ടർ ചെയ്യുന്നത്‌ അക്ഷരജ്ഞാനമില്ലാത്തവരോട്‌ എന്ത്‌ തന്നെ ചെയ്താലും നമ്മെ ശിക്ഷിക്കുവാൻ ഒരു മാർഗ്ഗവുമില്ല എന്നവർ പറഞ്ഞിരുന്നത്‌ കൊണ്ടാണ്‌ . അറിഞ്ഞു കൊണ്ട്‌ അല്ലാഹുവിന്റെ പേരിൽ കള്ളം പറയുകയാണവർ(ആലു ഇംറാൻ 75)

ഇതിൽ ആദ്യത്തേത്‌ രഹസ്യ ജീവിതവും രണ്ടാമത്തേത്‌ പരസ്യജീവിതവും വരച്ചുകാട്ടുകയാണ്‌. അപ്പോൾ സാമുദായിക വിമർശനമല്ല ജൂത കൃസ്ത്യാനികളെ കുറിച്ച്‌ ഖുർആൻ നടത്തുന്നത്‌. മറിച്ച്‌ മൂസാ (അ)ന്റെയും ഈസാ(അ)ന്റെയും അനുയായികളാണെന്ന് പറഞ്ഞ്‌ അവരുടെ നിലപാടുകൾക്ക്‌ നേരെ വിപരീതമായി ആശയങ്ങൾ മിനഞ്ഞുണ്ടാക്കുന്നവരെ വ്യവസ്ഥാപിതമായി തിരുത്താൻ ശ്രമിക്കുകയാണ്‌. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും മേന്മ പുലർത്തുന്നവർ അവരിലുണ്ടെന്നും അവരെക്കുറിച്ചല്ല ആക്ഷേപമെന്നും സാരം. ഇത്തരക്കാരുടെ നേതാവായിരുന്നു അബ്ദുല്ലാഹിബ്നു സലാം(റ).നല്ല ജൂതപണ്ഡിതനായ അദ്ദേഹം നബി(സ്വ) മദീനയിലെത്തിയപ്പോൾ ഉൾക്കൊള്ളാനും നബിയെക്കൊണ്ട്‌ വിശ്വസിക്കാനും മുന്നോട്ട്‌ വന്നു. കാരണംതൗറാത്തിലുള്ള അവസാന പ്രവാചകന്റെ എല്ലാ ലക്ഷണവും നബി(സ്വ)യിൽ അദ്ദേഹം കണ്ടു. എല്ലാ ജൂത കൃസ്ത്യാനികൾക്കും വേദത്തിൽ പറഞ്ഞ പ്രവാചകൻ മുഹമ്മദ്‌ നബിയാണെന്നറിയാമായിരുന്നു എന്ന് ഖുർആൻ പറയുന്നുണ്ട്‌.
الذين ءاتيناهم الكتاب يعرفونه كما يعرفون أبناءهم وان فريقامنهم ليكتمون الحق وهم يعلمون (البقرة 146
നാം വേദം നൽകിയ ആളുകൾക്ക്‌ നബി(സ്വ)യെ അറിയാം സ്വന്തം മക്കളെ അറിയുമ്പോലെ നിശ്ചയം അവരിൽ ഒരു വിഭാഗം അറിഞ്ഞുകൊണ്ട്‌ തന്നെ സത്യം മറച്ച്‌ വെക്കുകയാണ്‌ ചെയ്യുന്നത്‌(അൽ ബഖറ: 146)

അപ്പോൾ സത്യം മനസിലായിട്ടും അത്‌ മൂടിവെച്ചും സ്വന്തം ആദരിക്കുന്നുവെന്ന് പറയുന്ന പ്രവാചകന്മാരിൽ പോലും കള്ളം ആരോപിക്കാനും ധാർഷ്ട്യം കാണിച്ച്‌ എല്ലാ അനീതിക്കും അക്രമത്തിനും കൂട്ട്‌ നിന്നത്‌ കൊണ്ടും അടിസ്ഥാന വിശ്വാസങ്ങളിൽ പോലും വെള്ളം ചേർത്തതുകൊണ്ടുമാണ്‌ അവർ അല്ലാഹുവിന്റെ ദേഷ്യത്തിനു അർഹരായതും വഴി പിഴച്ചതും! ഈ സ്വഭാവം ആർ സ്വീകരിച്ചാലും അവർക്കും അല്ലാഹുവിന്റെ കോപം ഏറ്റ്‌ വാങ്ങേണ്ടി വരും എന്ന മുന്നറിയിപ്പും ഇത്‌ നൽകുന്നുണ്ട്‌. മതഗ്രന്ഥങ്ങളിൽ തിരിമറി നടത്താൻ അത്യുത്സാഹം കാണിച്ചതിന്റെ പേരിൽ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത്‌ വിശദീകരിച്ച്‌ നശിപ്പിക്കുന്ന സ്വഭാവം ജൂതന്മാരുടെ മുഖമുദ്രയായിരുന്നു. ഖുർആൻ പറയുന്നു
من الذين هادوا يحرفون الكلم عن مواضعه ويقولون سمعنا وعصينا واسمع غيرمسمع وراعنا ليا بألسنتهم وطعنا في الدين ولو أنهم قالوا سمعنا وأطعنا واسمع وانظرنا لكان خيرا لهم وأقوم ولكن لعنهم الله بكفرهم فلايؤمنون الاقليلا (النساء 46

യഹൂദികളിൽ ഒരു വിഭാഗമുണ്ട്‌ അവർ വാക്കുകളെ അതിന്റെ ശരിയായ സ്ഥാനങ്ങളിൽ നിന്ന് തെറ്റിക്കും അവരുടെ നാവുകൾ കൊണ്ട്‌ വളച്ചൊടിക്കുവാനും മതത്തെ കുറിച്ച്‌ അധിക്ഷേപിക്കുവാനുമായി "'ഞങ്ങൽ കേൾക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്തിരിക്കുന്നു നീ കേൾപ്പിക്കപ്പെടാത്തവനായി കേൾക്കുക"' എന്നും"റാഇനാ"എന്നും അവർ പറയും എന്നാൽ അവർ "ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തു താങ്കൾ കേൾക്കുകയും ഞങ്ങളുടെ കാര്യം ശ്രദ്ധിക്കുകയും ചെയ്താലും"എന്ന് പറഞ്ഞിരുന്നുവെങ്കിൽ അത്‌ അവർക്ക്‌ ഗുണകരമായതും ശരിയുമായിരുന്നു പക്ഷെ അവരുടെ സത്യ നിഷേധം കാരണം അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്‌ അതിനാൽ അൽപം മത്രമേ അവർ വിശ്വസിക്കുന്നുള്ളൂ( അന്നിസാഅ്46)
അപ്പോൾ ഗ്രന്ഥത്തിലെ തിരിമറിയും ദ്വയാർത്ഥമുള്ള വാക്കുകൾ എഴുന്നെള്ളിച്ച്‌ തെറ്റിദ്ധരിപ്പിക്കലും ജൂത വേലയായിരുന്നു. അതേ ശൈലി സ്വീകരിക്കുന്നവരെ ഇസ്‌ലാമിന്റെ പേരിലും കാണുമ്പോൾ നാം ശരിക്കും സൂക്ഷ്മതയോടെ കാര്യങ്ങൾ വിലയിരുത്തുകയും പൂർവ്വ സൂരികളുടെ വ്യാഖ്യാനത്തിനു വിരുദ്ധമായ വ്യാഖ്യാനങ്ങളെ അർഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയുകയും ചെയ്യണം. മേൽ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ ഇമാം റാസി(റ) പറയുന്ന വാക്കുകൾ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്‌
أن المراد بالتحريف :القاء الشبه الباطلة والتأويلات الفاسدة وصرف اللفظ عن معناه الحق الي معنى باطل بوجوه الحيل اللفظية كمايفعله أهل البدعة في زماننا هذا بالايات المخالفة لمذاهبهم وهذا هو الأصح ( الرازي10/103

തഹ്‌രീഫ്‌(തിരിമറി)എന്നതിന്റെ ഉദ്ദേശം അസത്യമായ സംശയങ്ങളും തെറ്റായ വ്യാഖ്യാനങ്ങളും അവതരിപ്പിക്കുകയും വാക്കുകളെ അതിന്റെ ശരിയായ അർത്ഥത്തിൽ നിന്ന് മാറ്റി ഭാഷാപരമായ ചില പൊടിക്കൈകൾ പ്രയോഗിച്ച്‌ സത്യവിരുദ്ധമായ അർത്ഥങ്ങളിലേക്ക്‌ തിരിക്കുകയും ചെയ്യുക എന്നാണ്‌. നമ്മുടെ കാലഘട്ടത്തിലെ നവീനവാദികൾ അവരുടെ തെറ്റായ ആശയങ്ങൾക്ക്‌ എതിരായ സൂക്തങ്ങളെ തിരിമറി നടത്തുന്നത്‌പോലെ തന്നെ! ഇതാണ്‌ ശരിയായ അഭിപ്രായം (തഫ്സീര്‍ റാസി 10/103)

ഇതിനു എത്ര ഉദാഹരണം വേണമെങ്കിലും നമുക്ക്‌ പറയാൻ സാധിക്കും. അല്ലാഹു അല്ലാത്തവരെ ആരാധിക്കരുതെന്ന് വിശദീകരിച്ച ആയത്തുകൾ എടുത്ത്‌ വെച്ച്‌ എല്ലാ കാലത്തുമുണ്ടായിരുന്ന മുസ്‌ലിംകൾ നിരാക്ഷേപം ചെയ്ത്‌ വരുന്ന സഹായതേട്ടം ശിർക്കാക്കാൻ വെമ്പുന്ന നവീന വാദികൾ ഈ ജൂതരുടെ ഗ്രന്ഥത്തിലെ തിരിമറി അങ്ങനെ തന്നെ പകർത്തിയതാണെന്ന് വ്യക്തമല്ലേ! ഈ ദുർവ്വ്യാഖ്യാനം വളരെ മുമ്പ്‌ തന്നെ ആരംഭിച്ചിട്ടുണ്ടെന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിക്കുന്നത്‌ കാണാം. അലി(റ) വിനെതിരിൽ രംഗത്ത്‌ വന്ന അന്നത്തെ പുത്തൻ വാദികളായിരുന്നു ഖവാരിജുകൾ. അവരെ കുറിച്ച്‌ നബി(സ്വ) യുടെ പ്രിയപ്പെട്ടസ്വഹാബി ഇബ്നു ഉമർ (റ)ൽ നിന്ന് ഇമാം ബുഖാരി (റ) പറയുന്നു.
وكان ابن عمر يراهم شرار خلق الله وقال :انهم انطلقوا الي ايات نزلت في الكفار فجعلوها علي المؤمنين
(صحيح البخاري باب قتل الخوارج والملحدين بعد اقامة الحجة عليهم)

ഇബ്നു ഉമർ(റ) ഖവാരിജുകൾ അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ചീത്തയാണെന്ന് അഭിപ്രായപ്പെടുകയും അവിശ്വാസികളെ കുറിച്ച്‌ ഇറങ്ങിയ സൂക്തങ്ങൾ സത്യവിശ്വാസികളുടെ മേൽ കെട്ടി വെക്കുന്നവരാണവർ എന്ന് പറയുകയും ചെയ്തു(സ്വഹീഹുൽ ബുഖാരി )
അതായത്‌ ഖുർആൻ ആയത്തോതി അലി(റ) കാഫിറാണെന്ന് അവർ ആരോപിച്ചു..

വ്യക്തമായ തിരിമറി! ഇസ്തിഗാസ: ശിർക്കാക്കാൻ ആ ഖവാരിജുകളുടെ വഴി സ്വീകരിച്ച്‌ നമ്മുടെ കാലഘട്ടത്തിലുള്ള നവീന വാദികളും അത്‌ തന്നെ ചെയ്യുന്നു
..അല്ലാഹു അല്ലാത്ത ആരാധ്യരെ സമീപിക്കരുതെന്ന് പറഞ്ഞ സൂക്തങ്ങളാണ്‌ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ സമീപിക്കുന്ന വിശ്വാസികൾക്കെതിരിൽ ഓതുന്നത്‌! ജൂത തിരിമറിയും ഖവാരിജിന്റെ സ്വഭാവവുമായ ഈ ജോലിയുമായി മുന്നോട്ട്‌ പോയാൽ അല്ലാഹുവിന്റെ കോപത്തിനർഹരാവേണ്ടി വരുമെന്ന കാര്യം അത്തരക്കാരെ ഓർമ്മപ്പെടുത്താൻ ഈ സമയം ഗുണകാംക്ഷയുടെ പേരിൽ ഉപയോഗപ്പെടുത്തട്ടെ.



امين (ആമീൻ)
നാഥാ നീ ഇത്‌ സ്വീകരിക്കേണമേ.

ഇത്‌ ഫാതിഹയിൽ പെട്ടതല്ല പക്ഷെ ഫാതിഹ അവസാനിച്ചാൽ ആമീൻ എന്ന് ചൊല്ലണം.

اخرج ابن ابي شيبة عن ابي ميسرة :قال:لما أقرأ جبريل رسول الله صلي الله عليه وسلم فاتحة الكتاب فبلغ –ولاالضالين- قال :قل امين فقال:امين (الدر المنثور 1 -43
ഇബ്നു അബീശൈബ:(റ) അബൂമൈസറ:(റ) ൽനിന്ന് ഉദ്ധരിക്കുന്നു; ''ജിബ്‌ രീൽ (അ) നബി(സ്വ) ക്ക്‌ ഫാതിഹ ഓതിക്കൊടുക്കുകയും അവസാന ആയത്ത്‌ ولاالضالين എന്ന് എത്തിയപ്പാൾ ആമീൻ എന്ന് പറയുക എന്ന് കൽപ്പിക്കുകയും നബി(സ്വ) ആമീൻ എന്ന് പറയുകയും ചെയ്തു(അദ്ദുർ അൽമൻഥൂർ 1/43)

സംഘമായി നിസ്ക്കരിക്കുമ്പോൾ ഉറക്കെ ഓതുന്ന നിസ്കാരങ്ങളിൽ ഇമാം ഫാതിഹ പൂർണ്ണമായി ഓതിയാൽ അദ്ദേഹത്തോടൊപ്പം ആമീൻ പറയാൻ ശ്രദ്ധിക്കണം കാരണം നബി(സ്വ) പറയുന്നതായി ധാരാളം ഹദീസ്‌ പണ്ഡിതന്മാർ ഉദ്ധരിക്കുന്നു
اذا أمن الامام فأمنوا فانه من وافق تأمينه تأمين الملائكة غفر له ماتقدم من ذنبه(الدر المنثور 1-44

ഇമാം ആമീൻ ചൊല്ലുമ്പോൾ നിങ്ങളും ആമീൻ ചൊല്ലണം കാരണം ആരുടെയെങ്കിലും ആമീൻ മലക്കുകളുടെ ആമീനിനോട്‌ യോചിച്ച്‌ വന്നാൽ അവന്റെ കഴിഞ്ഞു പോയ ദോഷങ്ങൾ പൊറുക്കപ്പെടും(അദ്ദുർ അൽമൻഥൂർ 1/44)

ഏത്‌ പ്രാർത്ഥനയും അവസാനിപ്പിക്കേണ്ടത്‌ ആമീൻ കൊണ്ടാണ്‌.
أخرج ابوداود بسند حسن عن أبي زهير النميري وكان من الصحابة :خرجنا مع رسول الله صلي الله عليه وسلم ذات ليلة فأتينا على رجل قد ألح في المسألة فوقف النبي صلى الله عليه وسلم يسمع منه فقال النبي صلي الله عليه وسلم أوجب ان ختم فقال رجل من
القوم :بأي شيء يختم؟قال :بامين فانه ان ختم بامين فقد أوجب(الدر المنثور 1-44

അബൂ സുഹൈറുന്നമീരീ(റ) എന്ന സ്വഹാബിയിൽ നിന്ന് ഇമാം അബൂദാവൂദ്‌(റ) റിപ്പോർട്ട്‌ ചെയ്യുന്നു. ഞങ്ങൾ ഒരുരാത്രി നബി(സ്വ) യുടെ കൂടെ പുറപ്പെട്ടു പ്രാർത്ഥനയിൽ മുഴുകിയ ഒരാളുടെ അടുത്ത്‌ ഞങ്ങൾ എത്തി അദ്ദേഹത്തിന്റെ പ്രാർത്ഥന കേട്ടുകൊണ്ട്‌ നബി(സ്വ) നിന്നു എന്നിട്ട്‌ അവിടുന്ന് പറഞ്ഞു അദ്ദേഹം അത്‌ അവസാനിപ്പിച്ചാൽ ഉത്തരം ഉറപ്പായി എന്ന് .അപ്പോൾ കൂട്ടത്തിലൊരാൾ ചോദിച്ചു എന്തുകൊണ്ടാണ്‌ അവസാനിപ്പിക്കേണ്ടത്‌ ? നബി(സ്വ) പറഞ്ഞു ആമീൻ കൊണ്ട്‌. കാരണം ആമീൻ കൊണ്ട്‌ പ്രാർത്ഥന അവസാനിപ്പിച്ചാൽ ഉത്തരം ഉറപ്പായി(അദ്ദുർ അൽമൻഥൂർ 1/44)
أخرج الديلمي عن انس قال قال رسول الله صلي الله عليه وسلم من قرأبسم الله الرحمن الرحيم ثم قرأ فاتحة الكتاب ثم قال امين لم يبق فى السماء ملك مقرب الا استغفر له (الدر المنثور 1-45

ഫാതിഹ ഓതിയ വിശ്വാസി ആമീൻ എന്ന് പറഞ്ഞാൽ ആകാശത്തുള്ള ഇഷ്ടദാസന്മാരായ ഒരു മലക്കും അവനു വേണ്ടി പൊറുക്കലിനെ തേടാതിരിക്കില്ല എന്ന് ഇമാം ദൈലമീ(റ) അനസ്‌(റ)വിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്നു( അദ്ദുർ അൽമൻ ഥൂർ 1/45)

ഫാത്തിഹയിലെ ആറാം സൂക്തം മുതൽ ഞങ്ങളെ നേർവ്വഴി നയിക്കേണമേ എന്ന് പ്രാർത്ഥിക്കുകയായിരുന്നുവല്ലോ.ആ പ്രാർത്ഥന സ്വീകരിക്കാനുള്ള ആവശ്യപ്പെടലാണ്‌ ആമീൻ. അതും പ്രാർത്ഥനയാണ്‌. കൂട്ടമായി പ്രാർത്ഥിക്കുന്നിടത്ത്‌ ആമീൻ കൂടുതൽ പ്രസക്തമാണ്‌. ഫാതിഹയിൽ എല്ലാവരും കൂട്ടമായാണ്‌ പ്രാർത്ഥിക്കുന്നത്‌ എന്ന് നാം നേരത്തേ വിശദീകരിച്ചത്‌ ഓർക്കുമല്ലോ. പ്രാർത്ഥനയിൽ മറ്റുള്ളവരെ ചേർക്കുന്നത്‌ ഉത്തരം കിട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ്‌ ഇസ്‌ലാമിക അദ്ധ്യാപനം ഇതിന്റെ തെളിവുകൾ നേരത്തേ ഞങ്ങൾ എന്നതിന്റെ വിശദീകരണത്തിൽ നാം പറഞ്ഞതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല. ആമീൻ തന്നെ പ്രാർത്ഥനയാണെന്ന് നാം പറഞ്ഞുവല്ലോ. മൂസാ(അ)പ്രാർത്ഥിക്കുകയും ഹാറൂൻ(അ) ആമീൻ പറയുകയും ചെയ്തതിനെ കുറിച്ച്‌ ഖുർആൻ പറയുന്നത്‌ കാണുക
قال قد أجيبت دعوتكما فاستقيما ولاتتبعان سبيل الذين لايعلمون(يونس 89
അല്ലാഹു പറഞ്ഞു നിങ്ങൾ രണ്ടുപേരുടേയും പ്രാർത്ഥന സ്വീകരിക്കപ്പെട്ടിരിക്കുന്നു അതിനാൽ നിങ്ങൾ നേരെ നിലകൊള്ളുവീൻ വിവരമില്ലാത്തവരുടെ വഴി നിങ്ങൾ പിന്തുടരരുത്‌(യൂനുസ്‌ 89)

ഇവിടെ മൂസാ(അ) പ്രാർത്ഥിക്കുകയും ഹാറൂൻ(അ) ആമീൻ പറയുകയും ചെയ്തതിനെ കുറിച്ച്‌ രണ്ടാളുടെയും പ്രാർത്ഥന എന്നാണ്‌ അല്ലഹു പ്രയോഗിച്ചത്‌ അതിനാൽ ആമീൻ പ്രാർത്ഥന തന്നെഇത്‌ വരെ നാം പറഞ്ഞത്‌ ഫാതിഹയിലുള്ള ആമീൻ എന്നതിനെ കുറിച്ചാണ്‌. ഇവിടെ ഒരു കാര്യവും കൂടി നാം മനസ്സിലാക്കണം മുസ്‌ലിമിന്റെ ജീവിതത്തിൽ എല്ലായിടത്തും കൂട്ട്‌ പ്രാർത്ഥനക്ക്‌ വലിയ പ്രസക്തിയുണ്ട്‌. ഏറ്റവും കൂടുതൽ വിശ്വാസികൾ ഒത്ത്‌ ചേർന്ന് നടത്തുന്ന പ്രാർത്ഥനകളെല്ലാം ഉത്തരം ലഭ്യമാവാനുള്ള സാധ്യത വർദ്ധിപ്പിക്കും

നബി (സ്വ) പറഞ്ഞു.لايجتمع ملأ فيدعو بعضهم ويؤمن بعضهم الا أجابهم الله(حاكم ഒരു സംഘം ആളുകൾ ഒരുമിച്ചുകൂടുകയും ചിലർ ദുആ ചെയ്യുകയും മറ്റുള്ളവർ ആമീൻ പറയുകയും ചെയ്താൽ അല്ലാഹു അവർക്ക്‌ ഉത്തരം ചെയ്യാതിരിക്കില്ല(ഹാകിം)

അപ്പോൾ കൂട്ടമായുള്ള പ്രാർത്ഥന ഉത്തരം ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് വ്യക്തം ഈ പൊതുനിയമം ഏതെങ്കിലും ഒരു സമയത്തേക്ക്‌ ബാധകമല്ല എന്ന് ആരും പറഞ്ഞിട്ടില്ല നിസ്ക്കാര ശേഷവും അല്ലാത്തപ്പോഴും കൂട്ടമായ പ്രാർത്ഥന പ്രോത്സാഹനജനകം തന്നെ.

وقيل لرسول الله صلى الله عليه وسلم أي الدعاء اسمع فقال جوف الليل الاخر ودبر الصلوات المكتوبات (ترمذي
നബി(സ്വ)യോട്‌ ചോദിക്കപ്പെട്ടു. എപ്പോഴാണ്‌ പ്രാർത്ഥനക്ക്‌ ഏറ്റവും ഉത്തരം ലഭിക്കുക എന്ന്.അപ്പോൾ അവിടുന്ന് പറഞ്ഞു.രാത്രിയുടെ ഉള്ളിലും(പാതിര സമയം)നിർബന്ധ നിസ്കാരങ്ങൾക്ക്‌ ശേഷവുമാണ്‌(തുർമുദി)

അപ്പോൾ നിർബന്ധ നിസ്കാരങ്ങൾക്ക്‌ ശേഷം പ്രാർത്ഥിക്കുന്നതും അത്‌ കൂട്ടമായി നിർവ്വഹിക്കുന്നതും ആ പ്രാർത്ഥന സ്വീകരിക്കപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്‌ എന്ന് വ്യക്തം!അതിനാൽ നന്മകൊതിക്കുന്നവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്‌ തന്നെ! ഇത്‌ കൊണ്ടാണ്‌ മഹാനായ സൈനുദ്ദീൻ മഖ്ദൂം(റ) തന്റെ ഫത്‌ഹുൽമുഈനിൽ പറഞ്ഞത്‌.
يسن افتتاح الدعاء بالحمد لله والصلاة على النبي صلى الله عليه وسلم والختم بهما وبامين وتأمين مأموم سمع دعاء الامام وان حفظ ذلك (فتح المعين

പ്രാർത്ഥന അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടും നബി(സ്വ)യുടെ മേലിൽ സ്വലാത്ത്‌ ചൊല്ലിക്കൊണ്ടും ആരംഭിക്കലും സ്തുതി ,സ്വലാത്ത്‌, ആമീൻ എന്നിവ കൊണ്ട്‌ ദുആ അവസാനിപ്പിക്കലും ഇമാമിന്റെ(സംഘടിത നിസ്കാരത്തിനു നേതൃത്വം വഹിക്കുന്നയാൾ) ദുആ കേൾക്കുന്ന മഅ്മൂം(തുടർന്ന് നിസ്കരിക്കുന്നയാൾ) തനിക്ക്‌ ആ പ്രാർത്ഥ മനപാഠമുണ്ടെങ്കിലും ആമീൻ ചൊല്ലലും സുന്നത്താണ്‌) ഫത്‌ഹുൽ മുഈൻ.

പ്രാർത്ഥനയുടെ മറ്റു ചില മര്യാദകൾ കൂടി മഹാനവർക്കൾ ഇവിടെ രേഖപ്പെടുത്തുന്നു
ورفع يديه الطاهرتين حذو منكبيه ومسح الوجه بهما بعده واستقبال القبلة حالة الذكر والدعاء ان كان منفردا او مأموما
പ്രാർത്ഥനാ വേളയിൽ കൈ രണ്ടും (ചുമലിനു നേരെ ) ഉയർത്തലും പ്രാർത്ഥനക്ക്‌ ശേഷം ആ കൈകൊണ്ട്‌ മുഖം തടവലും സുന്നത്താണ്‌ നിസ്കാര ശേഷം ദിക്‌ർ, ദുആ എന്നിവയുടെ സമയത്ത്‌ ഒറ്റക്ക്‌ നിസ്കരിക്കുന്നവനും മഅ്മൂമും ഖിബ്‌ലക്ക്‌ അഭിഖമായി ഇരിക്കലും സുന്നത്താണ്‌.
اما الامام اذا ترك القيام من مصلاه الذي هو افضل له فالافضل جعل يمينه الي المأمومين ويساره الي القبلة (فتح المعين
എന്നാൽ ഇമാം നിസ്കരിച്ച അതേ പോലെ ഇരിക്കുന്നതിനേക്കാൾ ശ്രേഷ്ടമായ എഴുന്നേറ്റ്‌ നിൽക്കലിനെ ഉപേക്ഷിക്കുന്ന പക്ഷം വലതു ഭാഗം മഅ്മൂമുകളിലേക്കും ഇടത്‌ ഭാഗം ഖിബ്‌ലയിലേക്കുമാക്കി ഇരിക്കലാണ് ഇമാമിനു (ഈ രൂപങ്ങളിൽ നിന്ന്)ഏറ്റവും ശ്രേഷ്ടമായത്‌ ( ഫത്‌ഹുൽ മുഈൻ) അഥവാ നിസ്കാരത്തിൽ നിന്ന് വിരമിച്ച മഅ്മൂമും ഒറ്റക്ക്‌ നിസ്ക്കരിച്ചവനും അതേ രൂപത്തിൽ തന്നെ ഇരുന്നുകൊണ്ടാണ്‌ ദിക്‌ർ, ദുആ എന്നിവ നിർവ്വഹിക്കേണ്ടത്‌ എന്നാൽ ഇമാമിനു നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് രൂപമുണ്ട്‌. നിസ്കരിച്ച അതേ പോലെയിരിക്കുക, എഴുന്നേറ്റ്‌ സ്ഥലം മാറി ഇരുന്ന് ദിക്‌ർ ദുആ എന്നിവ നിർവ്വഹിക്കുക, വലത്‌ ഭാഗം മഅ്മൂമുകളിലേക്കും ഇടത്‌ ഭാഗം ഖിബ്‌ലയിലേക്കുമാക്കി ഇരിക്കുക എന്നിവയാണത്‌. അതിൽ നിന്ന് ഒന്നാം രൂപം ഏറ്റവും സ്ഥാനം കുറഞ്ഞതും രണ്ടാം രൂപം ഇതിക്കാൾ ശ്രേഷ്ടതയുള്ളതും ഏറ്റവും ശ്രേഷ്ടം നമ്മുടെ കേരളത്തിലൊക്കെ കണ്ട്‌ വരുന്നത്‌ പോലെ മൂന്നാം രൂപവുമാണ്‌ ഇതാണ്‌ ഫത്‌ഹുൽ മുഈൻ പറഞ്ഞത്‌ അല്ലാതെ ചിലർ തെറ്റിദ്ധരിച്ചത്‌ പോലെ നിസ്കാര ശേഷം ഇമാമിനെ ആപരിസരത്തൊന്നും കാണരുതെന്നോ കൂട്ട്‌ പ്രാർത്ഥന നടത്തരുതെന്നോ അല്ല. അഥവാ സലാം വീട്ടിയ മഅ്മൂമും ഒറ്റക്ക്‌ നിസ്കരിക്കുന്നവനും ഇരിക്കേണ്ട രൂപം പോലെയല്ല ഇമാം ഇരിക്കേണ്ടത്‌ എന്ന് മാത്രമാണ്‌ ആ ഉദ്ധരണിയുടെ ആശയം കൂട്ട്‌ പ്രാർത്ഥന സുന്നത്താണെന്ന് അതിന്റെ തൊട്ട്‌ മുൻപത്തെ വരിയിൽ തന്നെ മഹാനവർകൾ വ്യക്തമാക്കിയിട്ടുണ്ടല്ലോ! പ്രാർത്ഥനാ വേളകളിൽ കൈകൾ ഉയർത്തുന്നത്‌ സുന്നത്താണെന്ന് നാം പറഞ്ഞുവല്ലോ

നബി(സ്വ) പറയുന്നു.
ان الله حيي كريم سخي اذارفع الرجل يديه اليه أن يردهما صفرا خائبتين(ابو داود

ധർമ്മം നൽകുന്നവനും ഔദാര്യവാനും ആയ അല്ല്ലാഹു തന്നിലേക്കുയർത്തുന്ന കൈകളെ
വെറുംകയ്യോടെ മടക്കലിനെ തൊട്ട്‌ ലജ്ജിക്കും(അബൂദാവൂദ്‌)

അപ്പോൾ പ്രാർത്ഥിക്കുമ്പോഴൊക്കെ കൈ ഉയർത്തുന്നത്‌ സുന്നത്ത്‌ തന്നെ എന്ന് വ്യക്തം! പ്രാർത്ഥനക്ക്‌ ശേഷം കൈ മുത്തണമെന്ന് പറഞ്ഞല്ലോ. ഉമർ(റ) വിൽ നിന്ന് -ഇമാം തുർമുദി(റ) ഉദ്ധരിക്കുന്നു كان رسول الله صلي الله عليه وسلم اذا رفع يديه في الدعاء لم يحطهما حتي يمسح بهما وجهه(ترمذي
നബി(സ്വ) പ്രാർത്ഥനയിൽ കൈകൾ ഉയർത്തിയാൽ ആ കൈകൾ കൊണ്ട്‌ മുഖം തടവുന്നത്‌ വരെ കൈ താഴ്ത്താറില്ല(തുർ മുദി) ആമീൻ പറയൽ നമുക്കായി അല്ലാഹു നൽകിയ പുണ്യമാണ്‌.
അനസ്‌(റ) ഉദ്ധരിക്കുന്നു قد أعطانى الله خصالا ثلاثة أعطاني صلاة فى الصفوف وأعطاني التحية سلاما انها تحية أهل الجنة وأعطاني التأمين ولم يعط احد من النبيين قبلي الاان يكون قد اعطاه هرون يدعو موسي وأمن هرون(ابن خزيمة
മറ്റാർക്കും നൽകപ്പെടാത്ത മൂന്ന് കാര്യങ്ങൾ എനിക്ക്‌ നൽകപ്പെട്ടു അണിയായി നിന്നുള്ള നിസ്കാരം,പരസ്പരം കണ്ട്‌ മുട്ടുമ്പോഴുള്ള അഭിവാദ്യം(സലാം പറയൽ) ആമീൻ പറയൽ (ഹാറൂൻ നബിക്ക്‌ നൽകപ്പെട്ടതൊഴിച്ച്‌)(ഇബ്നു ഖുസൈമ:(റ)
ماحسدتكم اليهود علي شيء ماحسدتكم علي امين فأكثروا من قول أمين(ابن ماجة
ആമീനിന്റെ വിഷയത്തിൽ ജൂതന്മാർ നിങ്ങളോട്‌ അസൂയ ഉള്ളത്പോലെ മറ്റൊന്നിലും അവർ നിങ്ങളോട്‌ അസൂയ വെക്കുന്നില്ല അതിനാൽ നിങ്ങൾ ആമീൻ വർദ്ധിപ്പിക്കുക(ഇബ്നു മാജ:). കൂട്ട്‌ പ്രാർത്ഥനയുടെ പ്രസക്തിയാണിത്‌ വിളിച്ചോതുന്നത്‌. കൂട്ട്‌ പ്രാർത്ഥനക്ക്‌ തടസം നിൽക്കുന്നവർ അറിഞ്ഞോ അറിയാതെ ജൂതന്മാരെ സന്തോഷിപ്പിക്കുകയാണെന്ന് തിരിച്ചറിയുമല്ലോ!

സമാപനം
ഖുർആനിലെ ഏഴ്‌ സൂക്തങ്ങൾ അടങ്ങുന്ന താരതമ്യേന ചെറിയ അദ്ധ്യായമായ ഫാതിഹ ഇസ്‌ലാമിന്റെ അടിസ്ഥാന വിഷയങ്ങളുടെയൊക്കെ ആഴത്തിലേക്ക്‌ ഇറങ്ങിയ സൂറത്താണെന്ന് നാം മനസിലാക്കിയല്ലോ. എല്ലാ കഴിവിന്റെയും യഥാർത്ഥ ഉടമ അല്ലാഹുവാണെന്നും അവന്റെ സഹായമില്ലാതെ നമുക്ക്‌ ഒന്നിനും കഴിയില്ലെന്നും അതിനാൽ പിശാചിൽ നിന്നുള്ള മോചനം മുതൽ എല്ലാ കര്യത്തിലും അല്ലാഹുവിൽ അഭയം പ്രാപിക്കുന്ന വിശ്വാസി ആ അല്ലാഹുവിന്റെ മഹത്വങ്ങൾ അംഗീകരിക്കുന്നതിന്റെ വ്യക്തമായ പ്രഖ്യാപനമാണ്‌ അല്ലാഹുവിന്റെ വിശേഷണങ്ങൾ അവൻ എടുത്ത്‌ പറഞ്ഞത്‌.. ഈലോകം നശിക്കാനുള്ളതാണെന്നും ചെയ്‌ത കാര്യങ്ങൾ വിചാരണക്ക്‌ വിധേയമാക്കപ്പെടും എന്നു ചിന്തിക്കുന്നത്‌ നന്മയിലെത്താൻ ഏറ്റവും സഹായകമത്രെ!നിന്നെ മാത്രം ആരാധിക്കുന്നുവെന്ന പ്രഖ്യാപനവും നിന്നോടേ സഹായം തേടൂ എന്ന തീരുമാനവും തന്റെ അടിമത്വവും അല്ലാഹുവിന്ന് തന്നിലുള്ള അധികാരവും പ്രതിഫലിപ്പിക്കുന്നതാണ്‌ നന്മയുടെ പക്ഷം ചേരാനും അതിൽ വക്രത വരാതിരിക്കാനും ആത്മാർത്ഥമായി അവൻ ശ്രമിക്കുന്നതാണ്‌ അനുഗ്രഹീതരുടെ വഴിയിലത്താനുള്ള തേട്ടം.

എന്റെ സമുദായം 73 വിഭാഗമായി പിരിയുമെന്നും ഒന്നൊഴിച്ച്‌ ബാക്കി മുഴുവനും നരകത്തിലാണെന്നും എന്റെയും എന്റെ ശിഷ്യന്മാരുടെയും മാർഗ്ഗം അവലംഭിക്കുന്നവരാണ്‌ ആ സ്വർഗ്ഗത്തിന്റെ വിഭാഗമെന്നും അരുളിയ നബി(സ്വ)യുടെ പ്രഖ്യാപനം പ്രകാശനം ചെയ്യുന്ന നേർവ്വഴിയുടെ വിശദീകരണം വിശ്വാസിയിൽ ഉത്തരവാദിത്വ ബോധം വർദ്ധിപ്പിക്കാൻ പര്യാപ്തമായതാണ്‌. ഇതാണ്‌ യഥാർത്ഥ ഇസ്‌ലാം അഹ്‌ലുസ്സുന്നത്തി വൽ ജമാഅ: എന്ന് നാം പറയുന്നത്‌.